2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

കറുപ്പിനഴക്...

യു. എസ്. പ്രസിഡന്‍റ് ബാരക്ക് ഒബാമക്ക് വയസ്സ് 49 ആയെങ്കിലും അദ്ദേഹത്തിന് പ്രശ്നം മുടി തന്നെ. ഓരോ ദിവസം കഴിയുന്തോറും തലയിലെ നര കൂടിവരുന്നു. പ്രസിഡന്‍റ് ജോലി ഇഷ്ടമാണെങ്കിലും വൈറ്റ് ഹൌസിലെ ഓരോ ദിവസവും തന്‍റെ കറുത്ത കുറ്റിമുടികളെ അതിവേഗം നിറം കെടുത്തുന്നുവെന്നത് ഒബാമയെ വിഷണ്ണനാക്കുന്നു. നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസിനെ കണ്ടു പഠിക്കാന്‍ പോലും ഒബാമക്ക് കഴിയുന്നില്ല. ദാസേട്ടന്‍ പറയുന്നത് ശ്രദ്ധിക്കുക: എന്‍റെ മുടിയും താടിയുമെല്ലാം ഡൈ ആണ്. എന്നാല്‍ അതിന്‍റെ ആവശ്യമുണ്ടോ എന്ന് ചോദിക്കാം. ഒരിക്കല്‍ ഒരു പള്ളിയിലെ അച്ചന്‍ എന്നോട് ചോദിച്ചു: ദാസ്‌, ഈ ഡൈ എവിടെനിന്നാണ് വാങ്ങുന്നത് എന്ന്. ആത്മീയകാര്യങ്ങളില്‍ മുഴുകേണ്ട അവരുടെ മനസ്സില്‍ പോലും ഇത്തരം ചിന്തകള്‍ ഉണ്ടെങ്കില്‍ സാധാരണക്കാരന്‍റെ കാര്യം പറയാനുണ്ടോ?

സാധാരണക്കാരില്‍ സാധാരണക്കാരനായ ശാസ്ത്രജ്ഞനായ എയിന്‍സ്റ്റിനെപ്പോലെയോ സാഹിത്യകാരനായ ബെട്രാന്‍സ്‌ റസ്സലിനെപ്പോലെയോ രവീന്ദ്രനാഥ് ടാഗോറിനെപ്പോലെയോ കെ. എം. മാത്യുവിനെപ്പോലെയോ, എം. എസ്. വിശ്വനാഥനെപ്പോലെയോ വെളുത്ത മുടി നാല് വശത്തെക്കും പറത്തി നടക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല. സപ്തസ്വരങ്ങളിലും താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ദാസിന്‍റെ കറുത്ത മുടിയും താടിയും മലയാള സംഗീതത്തിന്‍റെതന്നെ അഴകാണ്. എന്നാല്‍ ആ ഡൈ 1975 കാലഘട്ടത്തില്‍ ഒരു അപകടമരണത്തില്‍ പെട്ടു. 35 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ആ കാര്‍ ആക്സിഡെന്‍റ്. ബാംഗലൂരില്‍ നിന്ന് മദ്രാസിലേക്ക് കാറില്‍ ദാസ്‌ പോകുന്ന അവസരത്തില്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ച് ദാസ്‌ മരണമടഞ്ഞു എന്ന വാര്‍ത്ത രാവിലെ പത്തു മണിയോട്കൂടി പരന്നു. വിശദവിവരങ്ങള്‍ അറിയാനായി സുഹൃത്തുക്കളും ആരാധകരും ഫോണില്‍ പലരുമായി ബന്ധപ്പെട്ടു. മദ്രാസിലുള്ള യേശുദാസിന്‍റെ വീട്ടില്‍ ആരും ഫോണ്‍ എടുക്കുന്നുമില്ല. എന്നാല്‍ ഉച്ചയോടുകൂടി വാര്‍ത്തയുടെ സ്വഭാവം മാറി. മരിച്ചത്‌ പിന്നണിഗായകനല്ല എച്ച്. എം. ടിയുടെ ചെയര്‍മാനായ യേശുദാസ്‌ ഐ. സി. എസ് ആണ് മരണമടഞ്ഞതെന്ന് സ്ഥിരീകരിച്ചു. നമ്മുടെ ഗാനഗന്ധര്‍വന്‍ രക്ഷപെട്ടു. എന്നാല്‍ വിശദമായ അന്വേഷണങ്ങളില്‍ ചെയര്‍മാന്‍ യേശുദാസിന് കുഴപ്പമില്ല, ജീവിച്ചിരിക്കുന്നു. എന്നാല്‍ ഒട്ടും വൈകിയില്ല, ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ പുതിയ വാര്‍ത്ത പരന്നു ബിഷപ്പ് യേശുദാസന്‍ മരിച്ചു എന്ന വാര്‍ത്തക്കും ദീര്‍ഘായുസ്സ്‌ ഉണ്ടായില്ല. ബിഷപ്പിന് കുഴപ്പമൊന്നുമില്ല എന്ന്‍ അരമനയില്‍ നിന്ന് അറിവായതോടെ വാര്‍ത്ത പരത്തിയവര്‍ക്ക്‌ നിരാശയായി. വൈകിട്ട് നാല് മണിക്ക് ഈ ലേഖകനെ മാതൃഭൂമിയില്‍ നിന്ന്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്തിനാണ് വിളിച്ചതെന്ന്‌ അവര്‍ക്കും വ്യക്തമായി പറയാനായില്ല. ഓ, വെറുതെ വിളിച്ചതാ എന്ന് പത്രാധിപസമിതി അംഗം പറഞ്ഞു. ഇതിനിടയില്‍ ചില പത്രക്കാരും സുഹൃത്തുക്കളും വൈകുന്നേരം കാറില്‍ എന്‍റെ വീട്ടിലെത്തി. എന്‍റെ ഭാര്യ ചെടിക്ക്‌ വെള്ളം ഒഴിച്ചുകൊണ്ട് നില്‍ക്കുന്ന രംഗം. ചെടി നനക്കുന്ന ഒരു സ്ത്രീയോട് ഭര്‍ത്താവിന്‍റെ മരണം എപ്പോള്‍, എങ്ങനെയാണെന്ന് ചോദിക്കുന്നതിലെ പന്തികേട് കൊണ്ട് കാറില്‍ വന്നവര്‍ മടങ്ങി. മൂന്ന് യേശുദാസന്മാരെ പിടി കിട്ടിയില്ല. എങ്കില്‍ വരയ്ക്കുന്ന യേശുദാസനെ മരണവലയില്‍ വീഴ്ത്താമെന്ന് അവര്‍ തീരുമാനിച്ചതിനെ നമുക്ക്‌ കുറ്റപ്പെടുത്താനും കഴിയില്ല.

അടുത്ത ദിവസം ദിനപത്രങ്ങളില്‍ യേശുദാസന്മാരുടെ കൂട്ടമരണം എന്ന തലക്കെട്ടോടെ ഒന്നാം പേജില്‍ നീണ്ട ബോക്സ്‌ വാര്‍ത്തയും വന്നു. അക്കാലത്ത് ചാനലുകള്‍ ഇല്ലായിരുന്നത് കൊണ്ട് അവരുടെ ആഘോഷങ്ങളില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞു എന്നത് മറ്റൊരു മഹാഭാഗ്യം.

ഈ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം കൊച്ചി കലാപീഠത്തിലെ ആര്‍ടിസ്റ്റ്‌ കലാധരന്‍ എന്നെ ഫോണ്‍ ചെയ്തു: നാളെ നമ്മുടെ ഗാനഗന്ധര്‍വന്‍ കലാപീഠത്തിളല്‍ വരുന്നുണ്ട്. കാര്ടൂണിസ്റ്റും വരുമോ? വരുമെന്കില്‍ പിന്നണിഗായകന്‍ യേശുദാസിനെ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പൊന്നാട അണിയിക്കുന്ന ഒരു ചടങ്ങ് നമുക്കൊരുക്കാം.

ഒരു നല്ല ചടങ്ങെന്ന് എനിക്ക് തോന്നി. ഞാന്‍ സമ്മതിച്ചു. അടുത്ത ദിവസം കലാപീഠത്തില്‍ വെച്ച് ആദരിക്കുന്ന ചടങ്ങ് നടന്നു. പതിവിലേറെ ജനം കലാപീഠത്തില്‍ ഒത്തുചേര്‍ന്നു. രണ്ട് വാക്ക് സംസാരിക്കാനായി കലാധരന്‍ എന്നെ ക്ഷണിച്ചു. സംസാരിച്ചു തുടങ്ങി സാവധാനത്തില്‍ യേശുദാസന്മാര്‍ക്കൊണ്ടായ മരണത്തെപ്പറ്റി ഞാന്‍ വിവരിച്ചു. കൊല്ലപ്പെട്ട രണ്ട് യേശുമാര്‍ വേദിയിലുണ്ടായിരുന്നതിനാല്‍ ജനത്തിന് ഏറെ രസം കയറി. അപ്പോള്‍ ഞാന്‍ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചു: യേശുദാസന്‍മാര്‍ ഇത്തരം ഭീഷണിയെ നേരിടുകയാണ്. പോലീസ് സംരക്ഷണമൊന്നും വേണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, നമുക്ക്, യേശുദാസന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍, പേടിക്കാതെ കഴിയാന്‍ ഒരു സംഘടന ആവശ്യമാണ്. ഒട്ടും വൈകാതെതന്നെ അതിനു രൂപം നല്‍കണമെന്നാണ് ആഗ്രഹം. ചെയര്‍മാനും സെക്രടറിയും ഖജാന്‍ജിയും ആവശ്യമുണ്ട്. ഖജാന്‍ജിയായി എനിക്കൊരാളെ മനസ്സിലുണ്ട് - തൃപ്പൂണിത്തുറയുള്ള ഒരു യേശുദാസന്‍. ഇതിന്‍റെ ഖജാന്‍ജിയാകാന്‍ ഈ തൃപ്പൂണിത്തുറക്കാരന്‍ യോഗ്യനാണോ? അതെ. രണ്ട് ദിവസം മുമ്പ് ഒരു വാര്‍ത്ത പത്രങ്ങളിലുണ്ടായിരുന്നു. ഒരു കള്ളനോട്ടു കേസിലെ ഏഴാം പ്രതിയാണ് തൃപ്പൂണിത്തുറ യേശുദാസന്‍.

വാചകം പൂര്‍ത്തിയാക്കും മുമ്പ് ജനം ആര്‍ത്തു ചിരിച്ചു. നമ്മുടെ ഗാനഗന്ധര്‍വന്‍റെ ഇളകിയാടിയുള്ള പൊട്ടിച്ചിരി കലാപീഠത്തിനു ചുറ്റുമുള്ള വീടുകളില്‍ വരെയെത്തി.

ഖജാന്‍ജിയുടെ കാര്യം തമാശക്ക് പറഞ്ഞതാണെന്കിലും ഒരു അസോസിയേഷന് രൂപം നല്‍കുന്നത് നല്ലതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പേരിന്‍റെ പേരില്‍ ചില സംഘടനകള്‍ വിദേശത്തുണ്ട്. ഇംഗ്ലണ്ടില്‍ TT Thomas എന്ന് പേരുള്ളവരുടെ ഒരു സംഘടന നിലവിലുണ്ട്. അതിനു പ്രവര്‍ത്തനലക്ഷ്യങ്ങളുണ്ട്. അത്തൊരുത്തിലൊന്നാണ് യേശുദാസന്മാര്‍ക്കും ആവശ്യം.

എന്നാല്‍ ഇങ്ങനൊരു പുലിവാല് വേണോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഗാനഗന്ധര്‍വന് കൊല്ലത്ത് ഒരു സുഹൃത്തുണ്ട് ആശ്രമം വേണു. ഓമനയായ മുഖം. ഏറെ സുഗന്ധമുള്ള ചലനങ്ങള്‍. കൊല്ലത്ത് എത്തിയാല്‍ ദാസ്‌ സമയം ചെലവഴിക്കുന്നത് വേണുവിനോടൊപ്പം ആണ്. എനിക്ക് ഗാനഗന്ധര്‍വനെ പണ്ട് പരിചയപ്പെടുത്തി തന്നത് വേണുവാണ്. അന്ന് മുതലുള്ള ആരാധനയും അടുപ്പവുമാണ് അദ്ദേഹവുമായി.

ഇപ്പോള്‍ എന്‍റെ മനസ്സ്‌ വാഷിംഗ്ടണ്‍ വരെ പോവുകയാണ്. പിന്നണിഗായകന്‍ വര്‍ഷത്തില്‍ പല തവണ അമേരിക്ക സന്ദര്‍ശിക്കാറുള്ളതാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്‍റെയും വിദേശകാര്യസെക്രട്ടറി ഹിലാരി ക്ലിന്റന്‍റെയും ഏക മകള്‍ ചെല്‍സിയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. എന്നാല്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമക്ക് ഈ കല്യാണത്തിന് ക്ഷണമില്ലായിരുന്നു. വീണ്ടും എന്‍റെ മനസ്സ് നാട്ടിലേക്ക് മടങ്ങുന്നു.

ഓരോ ദിവസവും പോസ്റ്റ്‌മാന്‍ വരുമ്പോള്‍ ഞാന്‍ കത്തുകള്‍ തിരിച്ചും മറിച്ചും നോക്കും. യേശുദാസന്‍റെ മകന്‍റെ വിവാഹക്ഷണക്കത്ത് അക്കൂട്ടത്തില്‍ ഉണ്ടോ? ക്ഷണമുണ്ടായില്ല. യേശുദാസന്മാരുടെ കൂട്ടമരണത്തിന്‍റെ ലിസ്റ്റിലോ പാടുന്ന യേശുദാസന്‍റെയും പാടാത്ത യേശുദാസന്‍റെയും ആത്മാവിന്‍ പുസ്തകത്താളിലോ നോക്കി ആ കുറി അയക്കുമെന്ന് തോന്നി. ഞാനും ക്യാപ്റ്റന്‍ രാജുവും ഒരു കുഴിയില്‍ ചാവാനിരുന്നവരാണ്. അത്ര മാത്രം അടുത്ത ബന്ധം. മോഹന്‍ലാലിന് ലെഫ്‌. കേണല്‍ സ്ഥാനം ലഭിച്ചത് പോലെ ക്യാപ്റ്റന്‍ രാജുവിന് ഒരു സര്‍ക്കാര്‍ വക ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കട്ടെയെന്നും പ്രാര്‍ഥിക്കാതിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ അദ്ദേഹത്തിന്‍റെ മകന്‍റെ വിവാഹത്തിന് എന്നെ ക്ഷണിച്ചില്ല. ക്യാപ്റ്റന്‍റെ ഓമല്ലൂരില്‍ നിന്ന് വളരെ അകലെയല്ലാത്ത കുമ്പഴയില്‍ താമസിക്കുന്ന മാത്യു ശന്കരത്തില്‍ (മലയാള മനോരമ) മകന്‍റെ വിവാഹത്തിന് വിളിക്കുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കുകയുണ്ടായി. എന്നാല്‍ ക്യാപ്റ്റന്‍ രാജുവോ, മാത്യു ശന്കരത്തിലോ അല്ലല്ലോ ഗാനഗന്ധര്‍വന്‍ യേശുദാസ്‌. അദ്ദേഹം പാടിത്തുടങ്ങിയ കാലം മുതലേ എന്‍റെ ബ്രഷില്‍ നിന്നിറങ്ങി വരുന്നത്‌ എപ്പോഴും ദാസിന്‍റെ മാണിക്കവീണയാണ്.

എന്തായാലും യേശുദാസന്മാരുടെ സംഘടന നമുക്ക് വേണ്ട. ഹൃദയരാഗം പാടുന്ന ഹൃദയത്തില്‍, മുടിക്ക് പൂശുന്ന ഡ്രൈ പുരട്ടാനാവില്ലല്ലോ.

2 അഭിപ്രായങ്ങൾ:

  1. എൻ റെ മകൻ റെ വിവാഹത്തിനു യേശൂദാസനെ വിളിച്ചിരുന്നു,വന്നു.നന്ദി
    യേശുദാസൻ റെ മകൻ റെ വിവാഹത്തിന്‌ എന്നെ വിളിച്ചിരുന്നു.വരാൻ സാധിച്ചില്ല.
    സദയം ക്ഷിക്കുക

    മറുപടിഇല്ലാതാക്കൂ
  2. nice article. padaatha yesuvum, paadunna /yesuvum.

    മറുപടിഇല്ലാതാക്കൂ