2010, ജൂലൈ 10, ശനിയാഴ്‌ച

കാ-കാ-ക

ശരീരത്തിലെ വിവിധ അവയവങ്ങളുടെ ചലനമാണ് ഒരു വ്യക്തിയുടെ ശക്തി. നെറ്റിചുളിച്ചും കണ്ണിറുക്കിയും ചെവിയില്‍ വിരല്‍ കയറ്റി കറക്കിയും മൂക്കിലെ രോമം പിഴിതും പല്ല് കടിച്ചും പല്ലിന്‍റെ ഇടയില്‍ കുത്തിയും നാക്ക് ചൊറിഞ്ഞും ശേഷം പ്രതികരിച്ചും പിന്നീട് നിഷേധിച്ചും മുഖശ്രീ വരുതുന്നവരാണ് നാമെല്ലാവരും. എന്നാല്‍ കൈകൊണ്ടും കാലുകൊണ്ടും കഴിയുന്നത്ര കസര്‍ത്ത്‌ കാണിച്ച് ജനശ്രദ്ധ ആവുന്നത്ര പിടിച്ചെടുക്കുന്നവരാണ് പലരും. പ്രസംഗവേദിയില്‍ ഒപ്പം ഇരിക്കുന്നവരുടെ പിന്നിലൂടെ കസേരക്ക് മുകളിലൂടെ കൈ നീട്ടിയിട്ട് ഒപ്പമിരിക്കുന്നവരെ ഇടിച്ചുനിരത്തിക്കൊണ്ട് സ്വന്തം ശ്രദ്ധയും ശക്തിയും ചിലര്‍ എടുത്തുകാണിക്കുന്നു.

പ്രശസ്ത ക്രിക്കറ്റ്‌ സാഹിത്യകാരന്‍ കെ. എല്‍. മോഹനവര്‍മ്മ ഏതു വേദിയിലിരുന്നാലും കൈ സമീപവാസിയുടെ കസേരക്ക് പുറത്തുകൂടി തിരിച്ചു വിടുക പതിവാണ്. മോഹനവര്‍മ്മയെപ്പോലെ കൈ കൊണ്ട് ക്രിക്കറ്റ്‌ ബോള്‍ എറിയുന്ന അനേകം പേരുണ്ട്. സമീപത്തു നില്‍ക്കുന്നവരെ ഇരു കൈകള്‍ കൊണ്ടും ഇടിച്ചു മാറ്റി നിര്‍ത്താനും ചിലര്‍ ഒരു ഒരുമ്പെടാറുണ്ട്.

എന്നാല്‍ കാലുമാറ്റം, കാലുവാരല്‍, കാലുപിടിക്കല്‍, കാല്‍തൊട്ടുവന്ദനം, കാല്‍പന്തുകളി എന്നിവയ്ക്കൊക്കെ സാക്ഷിയാകാറുള്ള കാലുകളുടെ വിവിധതരം സേവനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്‌ ഡല്‍ഹിയിലെത്തിയാലും കാഷ്മീരിലായാലും ഗള്‍ഫിലായാലും കാലുകള്‍ കവച്ചുവെച്ചിരിക്കുന്ന രംഗം കണ്ടാല്‍ ആരും മുഖം കുനിച്ച് ഒന്ന് നോക്കാതിരിക്കില്ല. പ്രസംഗവേളയില്‍ സുകുമാര്‍ അഴീക്കോട് ഒരു കാലു വിറപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥിതി മോഹന്‍ലാലിനെയും ഇന്നസെന്റിനെയും കുങ്കുമം ചുവക്കുന്ന കഴുതകളായി ചിത്രീകരിക്കുന്നതിന് മുമ്പ് തന്നെ തുടങ്ങിയതാണ്. വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഒരു കൈയിലെ തള്ളവിരലും ചൂണ്ടു വിരലും ചേര്‍ത്ത് പിടിച്ച് ഉരച്ചുരച്ച് അഗ്നി സൃഷ്ടിക്കുക പതിവായിരുന്നു.

ഭൂരിപക്ഷം വ്യക്തികളും "കാ-കാ-ക" പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണ്. അതായത്‌ കാലിന്മേല്‍ കാലു യറ്റുന്നവര്‍. ട്രെയിന്‍ യാത്രക്കിടയില്‍ സമീപത്തിരിക്കുന്ന വ്യക്തിയുടെ മടിയില്‍ കാലു വരത്തക്ക രീതിയില്‍ ഒരു കാല്‍ മറ്റേ കാലിന്‍റെ പുറത്തുകൂടി പൊക്കിവെക്കുകയും ഷൂ ഇട്ടിരിക്കുന്ന കാലിനടിയിലെ കുതിരച്ചാണകം സഹയാത്രികന്‍റെ മടിയിലേക്ക് വീഴ്ത്തുകയും ചെയ്യുന്ന കാഴ്ച സാധാരണയാണ്. കാലിന്മേല്‍ കാല് ചലച്ചിത്രരംഗത്താണ് കൂടുതലും തിളങ്ങിക്കാണുന്നത്. പ്രതിഭലത്തുക കോടികളായി മാറുന്നതോടെ കാല് കാലില്‍ കയറുന്നത് ഹോളിവുഡ് സ്റ്റൈലില്‍ എത്തിയിട്ടുണ്ട്. ഭരത് അവാര്‍ഡ്‌ വാങ്ങാനായി ഡല്‍ഹിയിലെത്തിയ മമ്മൂട്ടി വേദിയില്‍ നടന്നു കയറിചെല്ലേണ്ടി വന്നതുകൊണ്ട് കാല് പൊക്കിവെക്കാനായില്ലെങ്കിലും ധരിച്ചിരിക്കുന്ന കുപ്പായത്തിന്‍റെ മുമ്പിലെ ബട്ടനുകളെല്ലാം മാറ്റിയിരുന്നതുകൊണ്ട് നെഞ്ചിലെ രോമങ്ങളാണ് രാഷ്ട്രപതിയുടെ മുന്നില്‍ തിളങ്ങിയത്. കാല് പൊക്കി വെക്കുന്നതില്‍ മോഹന്‍ലാലും മോശക്കാരനല്ലെന്നറിയാം. അടുത്ത കാലത്ത് വന്ന ചില പരസ്യങ്ങളില്‍, അഭിമുഖങ്ങളില്‍ കാല് കാലിന്‍റെ മുകളിലാക്കി വെച്ചാണ് അദ്ദേഹത്തിന്‍റെ ഇരുപ്പ്. കൈത്തറിയുടെ അംബാസഡറായ അദ്ദേഹം കൈത്തറികളെപ്പറ്റിയുള്ള പത്രപരസ്യങ്ങളിലും കാല് കാലിന്മേല്‍ കുരുക്കിയാണ് നമ്മള്‍ കണ്ടത്. കൈത്തറിയുടെ വിനയം കാലിനും വേണ്ടതായിരുന്നു. നീണ്ട കാലുകളായതിനാല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമയുടെ ഒരു കാലിനു മറ്റേ കാലിനെ ആശ്രയിക്കേണ്ടിവരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് തന്‍റെ കാലുകള്‍ അടുപ്പിച്ച് ഒട്ടിച്ചു വച്ച സ്ഥിതിയില്‍ വിനയത്തോടെ ഇരിക്കുന്ന കാഴ്ചയാണ് സ്വദേശത്തായാലും വിദേശത്തായാലും നമുക്ക് കാണാന്‍ കഴിയുന്നത്. വിദേശയാത്ര നടത്തുന്ന നമ്മുടെ ചില കേന്ദ്രമന്ത്രിമാരും ഐ. എ. എസുകാരും വിദേശത്തുപോയി വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതു തന്നെ കാലിന്മേലുള്ള കാലുമായിട്ടാണ്. എസ്. എം. കൃഷ്ണയും, പ്രണബ്‌ മുഖര്‍ജിയും, പി. ചിദംബരവും, ഇ. അഹമ്മദും, പ്രധാനമന്ത്രിയുടെ സെക്രട്ടറി ടി. കെ. എ. നായരും ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ നവീന്‍ ചൌളയും ശിവശങ്കരമേനോനും കാല് പൊക്കുന്നതില്‍ കണിശക്കാരാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് മാവേലിക്കര കറ്റാനം സെന്‍റ് തോമസ്‌ ഹോസ്പിറ്റലില്‍ നടന്ന ഒരു ചടങ്ങ് ഓര്‍മ്മയില്‍ എത്തുകയാണ്. വിദേശസഹായത്തോടെ ആരംഭിച്ച ഒരു വാര്‍ഡിന്‍റെ ഉത്ഘാടനവും ഒപ്പം കലാമേളയും. വാര്‍ഡിന്‍റെ ഉത്ഘാടനം ഒരു തിരുമേനിയാണ് നിര്‍വഹിച്ചത്. കലാമേളയുടെ ഉത്ഘാടനം ഈ ലേഖഖനും. നിറഞ്ഞ സദസ്സ്. വേദിയില്‍ മൂന്നോ നാലോ തിരുമേനിമാരുണ്ട്. മറ്റു ചില പ്രമുഖരും. മധ്യത്തില്‍ മലങ്കര സഭയുടെ ദിവംഗതനായ ബെനഡിക്ട് മാര്‍ഗ്രിഗോറിയോസ്‌ തിരുമേനി. വേദിയിലെ എല്ലാവരും തന്നെ കാലിന്മേല്‍ കാല് കയറ്റിവെച്ചുള്ള ഇരുപ്പാണ്. ബെനഡിക്ട് മാര്‍ഗ്രിഗോറിയോസ്‌ മാത്രം വളരെ വിനയത്തോടെ കാലുകള്‍ക്ക് വിനയം കല്പ്പിച്ചുകൊണ്ട് ചെറുപുഞ്ചിരിയോടെ അടങ്ങിയിരിക്കുന്നു. ഓര്‍ത്തഡോകസ് സഭയിലെ ഒരു തിരുമേനി പ്രസംഗിക്കാനായി വളരെ പ്രയാസപ്പെട്ട് കാല് ഇറക്കിയെടുത്ത് മൈക്കിന് മുന്നിലേക്ക്‌ അടിവെച്ച് എത്തി. തിരുമേനിക്ക് നല്ല ഉയരം ഉള്ളതുകൊണ്ട് മൈക്കിന്‍റെ പൊക്കവുമായി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. മൈക്ക് പൊക്കി വയ്ക്കണം. പ്രസംഗിക്കാനെത്തിയ തിരുമേനി മൈക്ക് ഓപ്പറേറ്റരെ തേടി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നോക്കി. ആരെയും കണ്ടില്ല. വേദിയിലുണ്ടായ ബെനഡിക്ട് തിരുമേനി ചാടിയെഴുന്നേറ്റ് മൈക്കിനു സമീപത്തെത്തി മൈക്ക് പോക്കിവെച്ച് പ്രസംഗിക്കാനെത്തിയ തിരുമേനിയെ സഹായിച്ചു. എല്ലാവരും കൈയ്യടിച്ചു. പ്രാര്‍ത്ഥനയോടൊപ്പം അറിയേണ്ടുന്ന ഇത്തരം കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. തിരിച്ച് കസേരയിലിരുന്ന ബെനഡിക്ട് തിരുമേനിക്ക് വലിയൊരു സേവനം ചെയ്തു എന്നതിന്‍റെ പേരില്‍ കാലിന്മേല്‍ കാല് കയറ്റിവെയ്ക്കാമായിരുന്നു. പക്ഷെ, അതുണ്ടായില്ല.

മലയാള മനോരമയുടെ അസിസ്റ്റന്‍റ് എഡിറ്റര്‍ ആയിരുന്ന വി. കെ. ഭാര്‍ഗ്ഗവന്‍ നായരുടെ (വി. കെ. ബി) ചരമദിനത്തില്‍ ഒരു അനുസ്മരണപ്രഭാഷണം കോട്ടയം ഓഫീസില്‍ വെച്ച് നടക്കുന്നു. അടുത്ത ദിവസത്തെ പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും വന്നു. എന്നാല്‍ ഫോട്ടോ കണ്ടാല്‍ ഞെട്ടാന്‍ അറിയാവുന്നവര്‍ക്ക് ഞെട്ടാനാവും. മുഖ്യപ്രഭാഷണം നടത്തുന്ന വ്യക്തിയുടെ മുമ്പിലായി നിരന്നിരിക്കുന്നവരെയാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ മുന്‍നിരയില്‍ ഇരിക്കുന്ന ഒരു പ്രധാനവ്യക്തി (സ്ഥലം മാറ്റത്തിനും പ്രൊമോഷനും മാനേജ്മെന്റിനെ ഉപദേശിക്കുന്ന വ്യക്തി) കാല് പൊക്കിവെച്ചിരിക്കുന്ന രംഗം കൂടി പകര്‍ത്തിയത് മൂലം ഫോട്ടോയുടെ പകുതിയോളം ഭാഗം തടിയന്‍ കാല് പൊങ്ങിനില്‍ക്കുന്ന രംഗമാണ്. എന്നാല്‍ നമുക്ക്‌ അത്ഭുതം തോന്നുന്ന ഒരു ഭാഗം കൂടി ഈ ഫോട്ടോയിലുണ്ട് -  മുന്‍നിരയില്‍ തന്നെ കാലിന്മേല്‍ കാലില്ലാതെ ചീഫ്‌ എഡിറ്റര്‍ മാത്തുക്കുട്ടിച്ചായന്‍ ഇരിക്കുന്ന രംഗം. 'ഫോട്ടോ എഡിറ്റിംഗ്' എന്നൊരു പ്രവര്‍ത്തനശൈലിയുണ്ടായിരുന്നെങ്കില്‍ ഈഫല്‍ ടവര്‍ പോലെ പൊങ്ങി നില്‍ക്കുന്നതിലെ ഭംഗികേട് ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഫോട്ടോ എഡിറ്റിംഗ് നടത്താതെ ഡസ്കിലെ എഡിറ്റര്‍ അതേ പടി പ്രസിദ്ധീകരിച്ചു. ആ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ക്കും ഡസ്ക് ചീഫിനും പ്രമോഷനും ആവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റവും ലഭിച്ചിരിക്കാമെന്ന് നമുക്ക് കണക്കുകൂട്ടാം. എന്നാല്‍ കോഴിക്കോട് എഡിഷന്‍ പ്രസിദ്ധീകരിച്ചത്‌ വി. കെ. ബി. അനുസ്മരണചടങ്ങിന്‍റെ കാലു വെട്ടിക്കളഞ്ഞ നല്ലയൊരു ഫോട്ടോ. മനോരമ കോഴിക്കോട്‌ എഡിഷന്‍റെ റെസിഡന്‍റ് എഡിറ്ററായ അബു സാറിനെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. മരിച്ചതിനു ശേഷവും വി. കെ. ബിയുടെ നേരെ കാല് പൊക്കുന്നത് ശരിയല്ലല്ലോ.

ലോക മലയാളി ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍ ഈ ദശകതിന്‍റെ ലോകമലയാളിയായി തകഴി ശിവശങ്കരപ്പിള്ളയെ കോട്ടയത്തുവെച്ച് പ്രഖ്യാപിച്ചപ്പോള്‍.
മുന്‍നിര: മുന്‍മന്ത്രി ടി. കെ. രാമകൃഷ്ണന്‍, രാഷ്ട്രപതി കെ. ആര്‍. നാരായണന്‍, തകഴി ശിവശങ്കരപ്പിള്ള, ഉഷ നാരായണന്‍ (ഈ നാലുപേരും നമ്മെ വിട്ടുപിരിഞ്ഞു. നാല് പേരും കാല് പൊക്കി വെക്കാത്തവര്‍)
പിന്‍നിര: രാജു, കെ. കെ. പിള്ള, ഗോവിന്ദന്‍കുട്ടി, കുളത്തൂര്‍ ഭാസ്കരന്‍ നായര്‍, ആര്‍കിടെറ്റ് ബി. ആര്‍. അജിത്‌, വര്‍ക്കിംഗ് പ്രസിഡന്‍റ് മുന്‍ കോട്ടയം കളക്ടര്‍ കുര്യന്‍, കെ. എല്‍. മോഹനവര്‍മ്മ (രാഷ്ട്രപതിയുടെ പിന്നില്‍), കാര്‍ടൂണിസ്റ്റ്‌ യേശുദാസന്‍, രവി പാല, വി. പി. രാമചന്ദ്രന്‍, മുന്‍ എം. പി. പി. സി. തോമസ്‌, ഏറ്റുമാനൂര്‍ എം. എല്‍. എ. ചാഴിക്കോടന്‍.


ആണുങ്ങളെപ്പറ്റിയാണ് നമ്മള്‍ പറഞ്ഞുപോന്നത്. കാലിന്മേല്‍ കാല് പൊക്കി വക്കുന്ന സ്ത്രീകള്‍ ഇല്ലേ? അനേകം പേരുണ്ട്. വേദന നിറഞ്ഞ ഒരു ചെറിയ രംഗം കൂടി ഓര്‍മ്മയില്‍ ഉള്ളത് എടുക്കട്ടെ. പെണ്ണുങ്ങളുടെ കാലുകളെക്കുറിച്ച് പറയുമ്പോള്‍ മുന്‍രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ മകള്‍ ചിത്രയുടെ കാര്യമാണ് ഓര്‍മ്മ വരുന്നത്. 2005 നവംബര്‍ 9-നായിരുന്നു കെ. ആര്‍. നാരായണന്‍റെ നിര്യാണം. അദ്ദേഹത്തിന്‍റെ മൃതശരീരം കിടത്തിയിരിക്കുന്നു. ബന്ധുക്കള്‍ ഒരു വശത്തായി കസേരയിട്ട് ഇരിക്കുന്നു. അവര്‍ക്കിടയില്‍ മധ്യത്തിലായി മകള്‍ ചിത്ര കാലിന്മേല്‍ കാല് പൊക്കിവെച്ച്!

ദുഃഖം വരുമ്പോള്‍, ടെന്‍ഷന്‍ വരുമ്പോള്‍, വെപ്രാളം വരുമ്പോള്‍ ചിലര്‍ കാല് പൊക്കി വയ്ക്കാറുണ്ട്. അതിലൊന്നായിരിക്കാം ചിത്രയുടെതെന്നു നമുക്ക്‌ ആശ്വസിക്കാം. മരിക്കുമ്പോള്‍ മാത്രമാണ് കാലുകള്‍ മര്യാദക്കാരാവുന്നത്. ശവപ്പെട്ടിയില്‍ കാലിന്മേല്‍ കാല് പൊക്കിവെച്ചിരിക്കുന്ന സ്ഥിതിയില്‍ നമുക്കാരെയും കാണാന്‍ കഴിയുന്നില്ലല്ലോ.

2 അഭിപ്രായങ്ങൾ:

  1. അവതാരിക രജ്ഞിനി ഹരിദാസിൻറെ കാലുകളെ
    അവഗണിച്ചതു ശരിയായില്ല.ഇരുന്നു കാണാറില്ലാത്തതു
    കൊണ്ടാവാം.

    മറുപടിഇല്ലാതാക്കൂ