2010, ജൂൺ 12, ശനിയാഴ്‌ച

കഥ തുടരുന്നു

നാട് നന്നാക്കാനും നാട്ടുകാരെ നന്നാക്കാനും വേണ്ടിയാണ് മാധ്യമങ്ങള്‍ രംഗത്ത് വന്നത്. ആ ശ്രമങ്ങള്‍ പേജായ പേജുകളിലൂടെ മുടക്കമില്ലാതെ തുടരുന്നതിനിടയിലാണ് മാധ്യമങ്ങളെ നന്നാക്കാന്‍ രാഷ്ട്രീയക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. പിണറായി വിജയന്‍ തൊട്ട് കടകം പള്ളി സുരേന്ദ്രന്‍ വരെ, വി. എസ്. അച്യുതാനന്ദന്‍ തൊട്ട് ഷാജഹാന്‍ വരെ, കുഞ്ഞാലിക്കുട്ടി തൊട്ട് അഡ്വ. ഇബ്രാഹിംഖാന്‍ വരെ, ജോസ് തെറ്റയില്‍ തൊട്ട് ആലുങ്കല്‍ ദേവസ്സി വരെ - അങ്ങനെ മാറിയും തിരിഞ്ഞും മാധ്യമങ്ങളുടെ പോക്കിനെപ്പറ്റിയും നയങ്ങളെപ്പറ്റിയും തിരിവിനെപ്പറ്റിയും ചരിവിനെപ്പറ്റിയും ഒളിച്ചുകളിയെപ്പറ്റിയും കച്ചവടത്തെപ്പറ്റിയും ദിവസേന വിഭിന്ന അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും വാര്‍ത്തകള്‍ മുക്കുകയും ചെയ്യുന്ന മാധ്യമരംഗത്തെപ്പറ്റിയുള്ള പരാതികള്‍ പരക്കെ പടരുകയാണ്. ഇത്തരം 'പണവാര്‍ത്ത'കളെപ്പറ്റി പ്രസ്‌ കൌണ്‍സിലുകളിലും പരാതികള്‍ എത്തിക്കൊണ്ടിരിക്കുന്നു. പ്രസ്‌ കൌണ്‍സില്‍ അതിനെക്കുറിച്ച് അന്വേഷിച്ചു വിപുലമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയെങ്കിലും ഉള്ളിലെ അഭിപ്രായഭിന്നതകള്‍ മൂലം റിപ്പോര്‍ട്ട്‌ പുറത്തു വിടാന്‍ കഴിഞ്ഞിട്ടില്ല. 200 വര്‍ഷത്തോളം പഴക്കമുള്ള ശക്തമായ ഇന്ത്യന്‍ പ്രസ്സിനെ ഇത്തരത്തിലുള്ള 'പണവാര്‍ത്ത'കളുടെ ഒഴുക്ക് ദുര്‍ബലപ്പെടുത്താനും തുടങ്ങിയിരിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്യസമരത്തില്‍ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ പങ്ക്‌ മറക്കാനാവുന്നതല്ല. 1924-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഭൂമിപൂജയില്‍ പങ്കെടുക്കാനും അത് ഉത്ഘാടനം ചെയ്യാനും എത്തിയത് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആയിരുന്നു.

ഇംഗ്ലീഷ് ദിനപത്രമായ 'ദ ഹിന്ദു' സ്ഥാപിച്ചതിന്‍റെ കഥ ഏറെ വ്യതസ്തമാണ്. ബ്രിട്ടീഷുകാരുടെ അധീനതയിലുള്ളതും ബ്രിട്ടീഷുകാര്‍ നടത്തിക്കൊണ്ട് പോവുന്നതുമായ ആഗ്ലോ-ഇന്ത്യന്‍ പത്രങ്ങളുടെ മേല്‍ക്കോയ്മ സാരമായി കുറയ്ക്കാനും അവയെ പയറ്റാനും ചെറുപ്പക്കാരായ ആറുപേര്‍ മുന്നോട്ട് വന്നു. കടം വാങ്ങിയ ഒരു രൂപ പന്ത്രണ്ടു അണ കൊണ്ട് അവര്‍ വെറും എണ്പതു കോപ്പി മാത്രം അച്ചടിച്ചുകൊണ്ട് 'ദ ഹിന്ദു' എന്ന പത്രത്തിന് തുടക്കം കുറിച്ചു. പിന്നീട് ശ്രീലങ്കന്‍-ചൈനീസ് മിലിട്ടറി സര്‍ക്കാരുകളുടെ മുഖപത്രമായി മാറിയ 'ദ ഹിന്ദു'വിന്‍റെ ആറു സ്ഥാപകരില്‍ ഒരാളായ ന്യാപഥി സുബ്ബറാവു പന്തലുവിന്‍റെ പ്രതിമ ഹിന്ദു സ്‌കോയറില്‍ അനാച്ഛാദനം ചെയ്ത ചടങ്ങില്‍ 'ദ ഹിന്ദു'വിന്‍റെ പത്രാധിപര്‍ എന്‍. റാം പറയുകയുണ്ടായി: "പണത്തിനു വേണ്ടി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ മുഖപ്രസംഗങ്ങള്‍ എഴുതാനും പ്രവര്‍ത്തിക്കാനും 'ദ ഹിന്ദു'വിനു മാത്രമേ കഴിഞ്ഞിട്ടുള്ളു. സാമ്പത്തികനേട്ടം ഉന്നം വെയ്ക്കാതെ പൊതുജനാഭിപ്രായത്തിന് രൂപം നല്‍കിക്കൊണ്ട് പുരോഗമനപാതയിലേക്ക് കുതിക്കാനാണ് 'ദ ഹിന്ദു' എന്നും ശ്രമിച്ചിട്ടുള്ളത്."

മാധ്യമങ്ങളിലെ 'പണവാര്‍ത്ത'കളുടെ തള്ളിക്കയറ്റത്തിനെതിരെ മലയാളത്തില്‍ 'ദ ഹിന്ദു'വിനെപ്പോലെ എത്രപേര്‍ മുഖപ്രസംഗങ്ങള്‍ എഴുതിയിട്ടുണ്ട്? രാവിലെയും വൈകിട്ടും ചീഫ്‌ എഡിറ്ററുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന പത്രാധിപസമിതി അംഗങ്ങളുടെ യോഗങ്ങളില്‍ ഈ തെറ്റിനെപ്പറ്റിയുള്ള മുന്നറിയുപ്പുകളും ഉപദേശങ്ങളും എത്ര മുഖ്യ പത്രാധിപന്‍മാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്?
ജനയുഗത്തിന്‍റെ ആദ്യകാല പത്രാധിപസമിതി അംഗങ്ങള്‍
മുന്‍നിരയില്‍: പറക്കോട് എന്‍. ആര്‍. കുറുപ്പ്, കാമ്പിശ്ശേരി കരുണാകരന്‍, ആര്‍. ഗോപിനാഥന്‍ നായര്‍, എന്‍. ഗോപിനാഥന്‍ നായര്‍ (ചീഫ്‌ എഡിറ്റര്‍), കെ. ഗോവിന്ദപിള്ള. പിന്‍നിരയില്‍: ലക്ഷ്മണന്‍, ആര്യാട് ഗോപി, കൊച്ചു ഗോപി, കെ. എസ്. ചന്ദ്രന്‍, സി. ആര്‍. എന്‍. പിഷാരടി, തെങ്ങമം ബാലകൃഷ്ണന്‍.


കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ 'ജനയുഗ'ത്തിന്‍റെ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റായി 1959-ലാണ്‌ ഞാന്‍ ചേരുന്നത്. 'ജനയുഗ'ത്തിന്‍റെ ചീഫ്‌ എഡിറ്റര്‍ ചുമതല എന്‍. ഗോപിനാഥന്‍നായര്‍ക്കായിരുന്നു.

ഒരു ദിവസം ഉച്ചസമയം. ചീഫ്‌ എഡിറ്റര്‍ എന്‍. ഗോപിനാഥന്‍നായരും പത്രാധിപതിസമിതി അംഗം ആര്‍. ഗോപിനാഥന്‍നായരും (ഗോപിചേട്ടന്‍മാര്‍) മേശ പൂട്ടി കുടയും എടുത്തു ധൃതിവെച്ച് പുറത്തേക്കു പോകാന്‍ ശ്രമിക്കുന്നു. വെപ്രാളപ്പെട്ട് ഏതോ വാര്‍ത്തയുടെ പ്രൂഫ്‌ നിന്നകാലില്‍ നോക്കി തിരുത്തിക്കൊടുത്തശേഷം പുറത്തേക്കു ഓടി. രാത്രിയാകുവോളം മുഷിഞ്ഞും വിശന്നും ഇരുന്നു പാര്‍ട്ടിക്കുവേണ്ടി ജോലി ചെയ്യാറുള്ളവര്‍ എന്തിനു ഉച്ചയോടുകൂടി മുങ്ങിയതെന്നതിനെപ്പറ്റി സുഹൃത്തുക്കള്‍ ചിന്തിക്കാതിരുന്നില്ല. എവിടേക്കാണ് പോകുന്നതെന്നും അവര്‍ വെളിപ്പെടുത്തിയില്ല.

ഒരു സ്കൂപ്പ് വാര്‍ത്ത രാവിലെ തന്നെ കായങ്കുളം ഏജന്റായ സഖാവ് കൊല്ലം ഓഫീസില്‍ എത്തിച്ചിരുന്നു. പ്രശസ്തനായ ഒരു അധ്യാപകനെ ഒരു വീടിന്‍റെ മുറ്റത്തെ തെങ്ങില്‍ പിടിച്ചു കെട്ടിയിട്ടിരിക്കുന്നു എന്നതാണ് വാര്‍ത്ത. വീട്ടിലെ സ്ത്രീയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ രാത്രി തെങ്ങില്‍ പിടിച്ചു കെട്ടിയിടുകയായിരുന്നു. അറിയപ്പെടുന്ന തറവാട്ടുകാരനായ അധ്യാപകന്‍ ഏറെ പ്രസിദ്ധമായ ഒരു വ്യവസായകേന്ദ്രത്തിന്‍റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായിരുന്നു.

വാര്‍ത്ത വായിച്ചു വെണ്ടയ്ക്ക തലക്കെട്ടും കൊടുത്ത ശേഷമാണ് ഗോപിചേട്ടന്‍മാര്‍ മുങ്ങിയത്. വാര്‍ത്ത കൊടുക്കാതിരിക്കാനായി പല കേന്ദ്രങ്ങളില്‍ നിന്നും സ്വാധീനം ചൊലുത്തുമെന്നവര്‍ക്കറിയാം. ആ പഴുത് അടക്കാനാണ് ഇവര്‍ കടന്നത്. രണ്ടു ഗോപിമാരെയും സ്വാധീനിച്ച് വാര്‍ത്ത മുക്കാന്‍ ശ്രമം നടക്കുമെന്നും ഇവര്‍ക്കറിയാം. കാരണം തെങ്ങിന്‍ചുവട്ടില്‍ കിടക്കുന്ന ഗുരുവിന്‍റെ ശിഷ്യന്മാരായിരുന്നു ഇവര്‍ രണ്ടുപേരും. പക്ഷെ, ഗുരുവിനെ സ്ത്രീ പീഡനകേസില്‍ രക്ഷപെടുത്താനാവില്ല എന്ന കാര്യത്തില്‍ ശിഷ്യന്മാര്‍ ഉറച്ചുനിന്നു. ഇക്കാലത്താണെങ്കിലോ? ഇങ്ങനൊരു വാര്‍ത്ത പത്രം ഓഫീസില്‍ എത്തിയാല്‍ അത് ആദ്യം അറിയുന്നത് പ്രതിയായ ഗുരു തന്നെയായിരിക്കും. പത്രഓഫീസില്‍ നിന്ന് തന്നെ അത് ചോരും. ഗുരുവിനെ രക്ഷിക്കാന്‍ പത്രസുഹൃത്ത് താല്പര്യം കാണിക്കും. ഫോണില്‍ വിളിച്ചു പറയും: "സാറിനെതിരായി ഒരു വാര്‍ത്ത ഇവിടെ എതിയിട്ടുണ്ട്. നോക്കട്ടെ... നമുക്ക് ഇന്ന് വൈകിട്ട് താജ്‌ ഹോട്ടലില്‍ ഇരുന്നു ചര്‍ച്ച ചെയ്യാം."

ചെറു പ്രസ്താവന വലുതാക്കാനും നീണ്ട പ്രസ്താവന ചെരുതാക്കാനുമുള്ള ശക്തി പത്ര സുഹൃത്തുക്കള്‍ക്കുണ്ട്. പണത്തിനുള്ള സ്വാധീനം വലുതാണ്‌. തലക്കെട്ടിലെ വലിയ അക്ഷരവും ചെറിയ അക്ഷരവും ഇതിനിടെയില്‍ കളിക്കുന്നു.

പ്രശസ്ത ചലച്ചിത്രസംവിധായകന്‍ ജേസിയുടെ ഒരു ഫോണ്‍ വിളിയാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്: "യേശുവേ, എന്‍റെ ഒരു സുഹൃത്തിനെ അങ്ങോട്ട്‌ അയക്കുന്നു. ചെറിയൊരു പ്രശ്നം. അതൊന്നു പരിഹരിക്കണം. (യേശു എന്ന ചുരുക്കപ്പേരില്‍ എന്നെ ചിലര്‍ വിളിക്കാറുണ്ട്. കാമ്പിശ്ശേരി, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, എന്‍റെ ഭാര്യ മേഴ്സി, ബി. എം. സി. നായര്‍, ജോണ്‍ പോള്‍, ഈരാളി, നാടകകൃത്തായിരുന്ന പി. വി. കുര്യാക്കോസ്, തെങ്ങമം ബാലകൃഷ്ണന്‍ അങ്ങനെ ചുരുക്കം പേര്‍).

ജേസിയുടെ സുഹൃത്ത്‌ ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്നു. ആവശ്യം വിശദീകരിച്ചപ്പോള്‍ ഞാന്‍ പരുങ്ങലിലായി. വിഷയം സ്ത്രീ പീഡനം. ഇത്തരം കേസുകള്‍ പലതും പൊങ്ങിവന്നുകൊണ്ടിരിക്കുന്ന കാലം. അറസ്റ്റ് ഉണ്ടാകും. അദ്ദേഹത്തെ രക്ഷപെടുത്തണം. പത്രത്തില്‍ പേര് വന്നാല്‍ അയാള്‍ ആത്മഹത്യ ചെയ്യും. ജെസിയുടെ തന്നെ 'രക്തമില്ലാത്ത മനുഷ്യന്‍' എന്ന സിനിമ ഞാന്‍ ഓര്‍ക്കുന്നു. അത്തരത്തിലൊരു മുഖം എന്‍റെ മുന്നില്‍ നില്‍ക്കുന്നു. പ്രശ്നം പരിഹരിക്കുന്നത് എന്നെക്കൊണ്ടാവുന്നതല്ലെന്നും മറ്റ് വഴികള്‍ നോക്കാനും ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ കരയുന്ന മുഖം കണ്ടപ്പോള്‍ ഞാന്‍ ഒരു പോംവഴി പറഞ്ഞുകൊടുത്തു. "പത്രത്തിന്‍റെ കേന്ദ്രഓഫീസില്‍ പോയി ഇന്ന ആളിനെ കാണുക. ഫോണ്‍ നമ്പര്‍ തരാം. നേരത്തെ ഫോണ്‍ ചെയ്തു സമയം നിശ്ചയിക്കുക. വിവരം നേരിട്ട് കാണുമ്പോള്‍ മാത്രം പറയുക."

"എന്തെങ്കിലും ഞാന്‍ അദ്ദേഹത്തിനു ചെയ്യേണ്ടതുണ്ടോ? എന്ത് വേണേലും ചെയ്യാം."
"എനിക്കതറിയില്ല."
"കാര്യം ശരിയാകുമെങ്കില്‍ ഒരു സല്‍ക്കാരം നടത്താം. എന്‍റെ റിസോര്‍ട്ടില്‍ ഒരാഴ്ച സൗകര്യങ്ങളോടെ താമസം ഒരുക്കാം."
"അതൊന്നും വേണ്ട. പോയി സംസാരിച്ചു നോക്ക്."

ഹോട്ടലുടമ അന്ന് തന്നെ കേന്ദ്രഓഫീസിലേക്ക് പോയി. പത്രഓഫീസിലെ പ്രമുഖനെ കണ്ടു. കാര്യം അവതരിപ്പിച്ചു. വാര്‍ത്ത ഒതുക്കുന്നതിലെ പ്രയാസം അദ്ദേഹം ഹോട്ടലുകാരനോട് വിവരിച്ചു. ആദ്യം തട്ടിക്കയറുകയും ചെയ്തു.

"രണ്ടു ദിവസം കഴിഞ്ഞു മടങ്ങി വരൂ. ഞാന്‍ ഒന്നാലോചിക്കട്ടെ." പത്രാധിപതിസമിതിയംഗം പറഞ്ഞു. പ്രതിക്ക് ചെറിയ പ്രതീക്ഷയായി. കാര്യം നടന്നേക്കും. അടുത്ത ദിവസം അദ്ദേഹം തയ്യാറായാണ് പോയത്. രണ്ടുനാള്‍  കഴിഞ്ഞു കക്ഷി കൈയില്‍ ഒരു പൊതിയും കരുതിയിരുന്നു. എഡിറ്റര്‍ കാണാത്ത രീതിയില്‍ ആ ചെറിയ നിധി കൈയില്‍ പിടിച്ചിരുന്നു. കക്ഷിയുടെ മുഖത്തും കൈയ്യിലും നോക്കിക്കൊണ്ട് പത്രാധിപതിസമിതിയംഗം പറഞ്ഞു: "ഞാനൊന്നു ശ്രമിക്കട്ടെ. പ്രയാസ്സകരമാണ്. എന്നാലും വാര്‍ത്ത വരാതിരിക്കാന്‍ ശ്രമിക്കാം."

സന്തോഷം പിടിച്ചുനിറുത്താനാവാതെ പ്രതി കൈയിലിരുന്ന പൊതി മേസപ്പുറത്തു വെച്ചു. അത് പണമായിരുന്നില്ല. പകരം അഞ്ച് പവന്‍! സ്വര്‍ണത്തിന്‍റെ വെട്ടിത്തിളക്കം മുറിയിലാകെ പരന്നു. ആ തിളക്കത്തില്‍ പീഡനവാര്‍ത്ത തീര്‍ത്തും മങ്ങി. പത്രത്തിന്‍റെ പേരോ പത്രജീവനക്കാരന്‍റെ പേരോ ഞാന്‍ ഇവിടെ പറയുന്നില്ല. അത് നാട്ടിലെങ്ങും പാട്ടാകും.

ബോംബെ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ വിവാദങ്ങളിലൂടെ പ്രശസ്തരായ ഹര്‍ഷദ് മേഹ്തയുടെയും, കേതന്‍ പരെഖിന്‍റെയും വലം കൈകളായിരുന്ന ചിലര്‍ 'ദ ഇകണോമിക് ടൈംസി'ല്‍ പത്രപ്രവര്‍ത്തകാരായി സാധാരണ ശമ്പളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഓഹരികളുടെ ചലനത്തില്‍ വ്യതാസമുണ്ടാക്കാനും വ്യാപാരമേഖലയില്‍ വന്‍ സ്വാധീനം ചെലുത്താനും ഈ രണ്ടു പത്രപ്രവര്‍ത്തകര്‍ക്കും സാധിച്ചു. ഇവരുടെ യഥാര്‍ത്ഥ മുഖവും വരുമാനമാര്‍ഗവും മനസ്സിലാക്കിയ ബിസിനസ്‌ പത്രം ഇരുവരെയും പുറത്താക്കുകയായിരുന്നു.

പത്രങ്ങളെ ഇന്ന് നിയന്ത്രിക്കുന്നത്‌ രാഷ്ട്രീയപാര്‍ട്ടികളും, ബിസിനസ്‌ കേന്ദ്രങ്ങളും അധോലോകവുമാണ്. വിവിധ രാഷ്ട്രീയ വിശ്വാസമുള്ള പത്രപ്രവര്‍ത്തകരാണ് പത്രഓഫീസുകളില്‍ ഇരിക്കുന്നത്. അവര്‍ വാര്‍ത്തകള്‍ വീതം വെച്ചെടുക്കുന്നു. എന്നാല്‍ മാന്യമായ രീതിയില്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന പത്രപ്രവത്തകരും കൂട്ടത്തിലുണ്ട്. അവര്‍ക്കിടയിലാണ് പത്രപ്രവര്‍ത്തകരായ ഭീകരര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ജില്ലകളിലും സ്വന്തം വീടുകള്‍ക്ക് കരം അടക്കുന്ന സുഹൃത്തുക്കള്‍, പേന പിടിച്ചല്ല, നോട്ട് എണ്ണിയെണ്ണി വിരലുകള്‍ തഴമ്പിച്ചവര്‍. കഥ തുടരുന്നു.

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ജൂൺ 13 11:20 AM

    Dear Mr. Yesudasan,
    This is very true. Media is in the hands of the mafia and media is turning into a mafia these days. English dailies are no different. Their dealings are much sophisticated than the local ones.
    We should expose the name and details of the media syndicate. That seems to be the only.
    Anyway, thanks for presenting such a big issue in a very humourous way.
    Dr Ithihas

    മറുപടിഇല്ലാതാക്കൂ
  2. panam vaangi chodhyangal chodhikkunna mpmaarude naattil panam vaangi kodukkunna vaatthakalum undaakum.vaayanakkaaranu ithokke panam KODUTHU vaayikkendi varunnu ennathaanu yeray kashtam

    മറുപടിഇല്ലാതാക്കൂ
  3. പീച്ചി സംഭവം ( പുള്ളോലിക്കൽ ചാക്കോച്ചനും പൊട്ടു കുത്തിയ സുന്ദരിയും)
    10 ശതമാനം വാസ്തവവും 90 ശതമാനം കെട്ടിച്ചമയ്ക്കലും
    ആയിരുന്നു എന്നു കാമ്പിശ്ശേരി കുറ്റസമ്മതം നടത്തിയതായി
    വിതുരബേബി തൻ റെ അനുസ്മരണകളിൽ എഴുതി. ഇനി അങ്ങനെ
    ചെയ്യരുതെന്നു പത്രപ്രവർത്തകർക്കൊരുപദേശവും നൽകി ആ മലയാള
    പത്രാധിപ കുലപതി
    യേശു എന്തു പറയുന്നു?

    മറുപടിഇല്ലാതാക്കൂ