2010, ജൂൺ 5, ശനിയാഴ്‌ച



അവളുടെ കാലുകള്‍

പ്രശസ്ത സംവിധായകനായ ഐ. വി. ശശിയുടെ പുതുമയും രാത്രിയുടെ കുളിരും നല്‍കുന്ന ചലച്ചിത്രമായിരുന്നു 1978ല്‍ പുറത്തിറക്കിയ അവളുടെ രാവുകള്‍. എല്ലാ ചിത്രത്തിലും റിസ്കും സെക്സും ഒരു പോലെ ഏറ്റെടുക്കുന്ന ഐ. വി. ശശിക്ക് അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രസിദ്ധനടി സീമയെ പത്നിയായി ലഭിച്ചതും മലയാളത്തിലെ ആദ്യത്തെ A സര്‍ട്ടിഫിക്കറ്റ് ചിത്രമായ അവളുടെ രാവുകളുടെ റിലീസിങ്ങിന് ശേഷമാണ്.

അവളുടെ രാവുകളുടെ കഥ എങ്ങനെ ഉരുത്തിരിഞ്ഞു എന്നൊന്നും ഓര്‍മ്മയില്ലെന്ന് ശശി പറയുമ്പോള്‍ 1978ല്‍ പ്രസിദ്ധീകരണം ആരംഭിച്ച പാടാത്ത യേശുദാസന്‍ സംവിധായകനായ കട്ട്‌-കട്ട്‌ എന്ന സിനി സ്റ്റണ്ട് മാസികയില്‍ വന്ന ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. വിവാദങ്ങള്‍ അഴിച്ചുവിട്ടു. അവസാനം കേസുമായി. അവളുടെ രാവുകള്‍ എന്ന സിനിമയുടെ കഥ മോഷണമായിരുന്നു എന്നതായിരുന്നു വിവാദവിഷയം. മുമ്പ് കൊല്ലത്തു നിന്ന് എസ്. കെ. നായരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മലയാളനാട് എന്ന വാരികക്കുവേണ്ടി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ സ്കൂളിലെ അധ്യാപകനായിരുന്ന മാധവന്‍ അയച്ച അലയാഴി എന്ന നോവലിന്‍റെ പ്രമേയമാണ് അവളുടെ രാവുകളുടെ തിരക്കഥാകൃത്തായ ഷെരിഫ് (ആലപ്പുഴ) ചോര്‍ത്തിയെടുത്തതെന്നാണ് ആരോപണം.

അവളുടെ രാവുകളുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്ന ആലോചന തുടങ്ങിയിരിക്കുന്ന ഈ അവസരത്തില്‍, 1978 മെയ്‌ മാസം കട്ട്‌-കട്ട്‌ല്‍ വന്ന ഒരു ചെറിയ ലേഖനം ഇപ്പോള്‍ വായിക്കുന്നത് രസകരമായിരിക്കുമെന്നു തോന്നിയതുകൊണ്ട് അതൊന്നുകൂടി പകര്‍ത്തുകയാണ്.

മലയാളനാട് പത്രാധിപര്‍ എസ്. കെ. നായരും തിരക്കഥാകൃത്ത് ഷെരിഫ് ആലപ്പുഴയും തമ്മിലുള്ള എഴുത്തുകുത്തുകളാണ് അവ. കട്ട്‌-കട്ട്‌ന് എതിരായുള്ള വക്കീല്‍ നോട്ടീസിനു മറുപടി കൊടുത്തത് പെരുംമ്പാവൂരുള്ള ഒരു അഡ്വക്കേറ്റ് ആയിരുന്നു. പെരുമ്പാവൂരില്‍ അലഞ്ഞുനടക്കുന്ന ഒരു കഴുതയെ കണ്ടുപിടിച്ചതും അഡ്വക്കേറ്റിന്‍റെ വേഷം കഴുതയെ കെട്ടിച്ചതുമെല്ലാം പ്രിന്‍റര്‍ പബ്ലിഷറായിരുന്ന ഈരാളി ആയിരുന്നു. ഇനി വായിക്കുക:

അലയാഴിയും അവളുടെ രാവുകളും

പ്രിയപ്പെട്ട ഷെരീഫിന്,
അത്യാവശമായും കൊല്ലംവരെ വരണം. ഒരു കാര്യം സംസാരിക്കാനുണ്ട്.
സസ്നേഹം,
എസ്. കെ. നായര്‍
(മലയാളനാട് വാരിക, കൊല്ലം)

ബഹുമാനപ്പെട്ട എസ്. കെ. ചേട്ടന്,
അയച്ച കത്ത് കിട്ടി. സന്തോഷിക്കുന്നു. ഞാന്‍ പുതിയ രണ്ടു ഇംഗ്ലീഷ് നോവലുകള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു സിനിമക്ക് കഥ കൊടുക്കണം. രണ്ടാഴ്ചക്കു ശേഷം വന്നാല്‍ മതിയോ? സഹപത്രാധിപര്‍ വി. ബി. സി. നായരെ അന്വേഷിച്ചതായി പറയണം.
സ്വന്തം,
ഷെരിഫ്
(തിരക്കഥാകൃത്ത്), മദ്രാസ്‌

പ്രിയപ്പെട്ട ഷെരീഫിന്,
വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഉടനെ കൊല്ലത്ത് എത്തണം. ഐ. വി. ശശിയെക്കൂടി കൊണ്ടുവരാന്‍ ശ്രമിക്കുക.
എസ്. കെ. നായര്‍

ബഹുമാനപ്പെട്ട എസ്. കെ. ചേട്ടന്,
കത്ത് കിട്ടിയപ്പോള്‍ അതിന്‍റെ ഗൌരവം മനസ്സിലായി. ചേട്ടന്‍ പുതിയ പടം എടുക്കാനുള്ള ഒരുക്കത്തിലായിരിക്കാം. ആ ചിത്രത്തിനുള്ള കഥയും തിരക്കഥയും സംഭാഷണവും ഞാന്‍ തയ്യാറാക്കാം. ചില പുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ മദ്രാസ്‌ മൂര്‍ മാര്‍ക്കറ്റില്‍ വന്നതായറിഞ്ഞു. ഈ വിവരം ആരും അറിയരുത്. എഴുതിത്തീര്‍ന്നാലുടന്‍ കമ്പി അടിക്കാം.
സ്വന്തം,
ഷെരിഫ്

പ്രിയപ്പെട്ട ഷെരീഫിന്,
അയച്ച എഴുത്ത് ഇന്ന് രാവിലത്തെ തപാലില്‍ കിട്ടി. മലയാളനാടിന് പ്രസിദ്ധീകരിക്കാനായി അയച്ചുതന്ന ഒരു നോവലിനെപ്പറ്റി സംസാരിക്കാനാണ് ഇങ്ങോട്ട് വരാന്‍ എഴുതിയത്. ഇനി വൈകരുത്.
സസ്നേഹം,
എസ്. കെ. നായര്‍

പ്രിയ എസ്. കെ. ചേട്ടന്,
അയച്ചുതന്നത് നോവലാണോ ചേട്ടാ? സിനിമക്ക് പറ്റിയതാണോ? വിശദവിവരങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു.
സ്വന്തം,
ഷെരിഫ്

പ്രിയപ്പെട്ട ഷെരീഫിന്,
മൂന്നു വര്‍ഷം മുമ്പ് അലയാഴി എന്ന പേരില്‍ ഒരു നോവല്‍ മലയാള നാടില്‍ പ്രസിദ്ധീകരിക്കാന്‍ വരികയുണ്ടായി. അതെഴുതിയത് കാഞ്ഞങ്ങാട് ദുര്‍ഗ്ഗസ്കൂളിലെ അധ്യാപകനായ മാധവന്‍ ആണ്. മാധവന്‍റെ ഈ നോവലിലെ കഥ തന്നെയാണ് അവളുടെ രാവുകള്‍ എന്ന സിനിമയുടെ കഥ എന്ന് കേള്‍ക്കുന്നു. നേരില്‍ കാണുമ്പോള്‍ വിശദമായി പറയാം.
സ്നേഹത്തോടെ,
എസ്. കെ.

ബഹുമാനപ്പെട്ട എസ്. കെ. ചേട്ടാ,
കത്ത് ഒരു ഞെട്ടലോടെയാണ് ഞാന്‍ വായിച്ചത്. മാധവന്‍റെ നോവലും എന്‍റെ സിനിമാക്കഥയും ഒന്നെന്നോ? എങ്കില്‍ അയാള്‍ക്കത് നേരത്തെ പറയാമായിരുന്നില്ലേ? എന്‍റെ ഭാവനയിലും ചിന്തയിലും വിടര്‍ന്നതാണ് അവളുടെ രാവുകള്‍ എന്നും ചില കഥകള്‍ക്ക് കോടതി മുഖേന ചില ദുരന്തങ്ങള്‍ ഉണ്ടായതുകൊണ്ട് എന്‍റെ കഥക്ക് പൈതൃകം അവകാശപ്പെടാന്‍ തന്റേടം ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ മുമ്പോട്ടു വരണമെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം ഡിസംബര്‍ 26ന് ഞാന്‍ പത്രങ്ങളില്‍ പരസ്യം കൊടുത്തിരുന്നു. അപ്പോഴെങ്കിലും മാധവന് പറയാമായിരുന്നു. പത്രാധിപര്‍ വി. ബി. സി. നായരെ അന്വേഷിച്ചതായി പറയണം.
സ്വന്തം,
ഷെരിഫ്

പ്രിയപ്പെട്ട ഷെരീഫിന്,
നോവല്‍ വായിച്ച ശേഷം സിനിമ കണ്ടപ്പോള്‍ ഒന്നാണെന്ന് എനിക്കും തോന്നി. നോവലിന്‍റെ പേര് അലയാഴി, സിനിമയുടെ പേര് അവളുടെ രാവുകള്‍. നോവലിലെ മലര്‍ന്ന ചുണ്ടുള്ള അമ്മിണി സിനിമയില്‍ മലര്‍ന്ന ചുണ്ടുള്ള രാജി ആയി. നോവലിലെ രാജഗോപാലന്‍ സിനിമയിലെ ജയനായി. പെണ്ണും പറങ്കിമാങ്ങച്ചാരായവും വില്‍ക്കുന്ന നോവലിലെ ജീപ്പ് ഡ്രൈവര്‍ ശ്രീനി സിനിമയില്‍ പെണ്ണും വാറ്റുചാരായവും വില്‍ക്കുന്ന സൈക്കിള്‍ റിക്ഷാക്കാരനായി മാറി. നാഗമ്മ സിനിമയില്‍ മറിയാമ്മ ആയി. നോവലും സിനിമയും ആരംഭിക്കുന്നത് കടല്‍തീരത്താണ്. നോവലില്‍ ഗര്‍ഭച്ഹിദ്രവും ബ്ലീഡിങ്ങും ഉണ്ട്. സിനിമയില്‍ ബാലാല്‍സംഗവും ബ്ലീഡിങ്ങും ഉണ്ട്. രണ്ടിലും പ്രൈവറ്റ് നഴ്സിംഗ് ഹോം ഉണ്ട്. നോവലില്‍ ആശുപത്രി ബില്‍ 200 രൂപ. സിനിമയില്‍ 450 രൂപ. ഇത് ചില കാര്യങ്ങള്‍ മാത്രം. എന്തായാലും ഞാനെന്തു ചെയ്യണമെന്നു ഷെരിഫ് പറയുക. എന്നെ വെള്ളം കുടിപ്പിക്കരുത്.
സസ്നേഹം,
എസ്. കെ.

ബഹുമാനപ്പെട്ട എസ്. കെ. ചേട്ടന്,
കത്ത് വായിച്ചു ഞാന്‍ ഞെട്ടി. എന്താ ചേട്ടാ ഒരു പോംവഴി? വി. ബി. സി. നായരെ അന്വേഷിച്ചതായി പറയണം.
സ്വന്തം,
ഷെരിഫ്

പ്രിയപ്പെട്ട ഷെരീഫിന്,
നോവല്‍ ഞാന്‍ മടക്കി അയക്കാന്‍ പോവുകയാണ്. അതല്ലേ നല്ലത്?
സസ്നേഹം,
എസ്. കെ.

ബഹുമാനപ്പെട്ട പൊന്നുചേട്ടാ,
പത്താം വാരമെങ്കിലും ഓടിത്തീരാതെ നോവല്‍ മടക്കിക്കൊടുക്കല്ലേ. സ്റ്റേ വരും. ഇതെഴുതുമ്പോള്‍ നിര്‍മ്മാതാവ് രാമചന്ദ്രന്‍ എന്‍റെ അടുത്തുണ്ട്.
സ്വന്തം,
ഷെരിഫ്

പ്രിയപ്പെട്ട ഷെരീഫിന്,
നോവല്‍ മടക്കി. ഓഫീസിലെ പ്രത്യേക ചുറ്റുപാടുകള്‍ മൂലം നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ലന്നു മാധവനെ അറിയിച്ചു.
സസ്നേഹം,
എസ്. കെ.

പ്രിയപ്പെട്ട എസ്. കെ. ചേട്ടാ,
ചെയ്ത ഉപകാരത്തിന് നന്ദി. പ്രസിദ്ധീകരണത്തിനായി പുതിയ നോവലുകള്‍ വന്നിട്ടുണ്ടോ? അറിയിച്ചാല്‍ വരാം. ഞാനും ഐ. വി. ശശിയും രാമചന്ദ്രനും സുഖമായിരിക്കുന്നു.
മാധവന്‍റെ നോവലിലെ ഒരു വാചകമാണ് എനിക്ക് ഓര്‍മ്മ വരുന്നത്: ആര്‍ത്തിരമ്പുന്ന കടല്‍. തിരകള്‍ തകര്‍ന്നു വീണു തകരുന്നത് മലര്‍ന്ന ചുണ്ടുകളുള്ള അമ്മിണി ശ്രദ്ധിച്ചു. തകര്‍ച്ചയില്‍നിന്നും വീണ്ടും പിടഞ്ഞെഴുന്നേല്‍ക്കുന്നു. തളര്‍ന്നടിയുന്നതിനേക്കാള്‍ പ്രതിബന്ധങ്ങളോട് എറ്റുമുട്ടി മോഷ്ടിക്കുന്ന തന്റേടം തന്നെയാണ് അഭിമാനിക്കവുന്നത്.
നിറുത്തട്ടെ ചേട്ടാ. ഞാന്‍ വരാം.
സ്വന്തത്തില്‍ സ്വന്തം,
ഷെരിഫ്
കഥ-തിരക്കഥ-സംഭാഷണം











(അവളുടെ രാവുകളുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. തിരക്കഥ-സംഭാഷണം ഷെരിഫ് തന്നെ. നോവലിസ്റ്റായ മാധവന്‍ ഇപ്പോള്‍ എവിടെയെന്നറിയില്ല. രണ്ടാം ഭാഗത്തിനുള്ള കഥ മാധവന് എത്തിക്കാനാവുമോ എന്തോ?)

4 അഭിപ്രായങ്ങൾ:

  1. ഒരുകാലത്തു മലയാളനാടിലെ കോളമിസ്റ്റായിരുന്ന
    ഈ ബ്ളോഗറെ എസ്.കെ.നായർ,വി.ബി.സി നായർ
    എന്നിവരുടെ ഓർമ്മകളിലേക്കു നയിച്ചതിനു നന്ദി.
    കാഞ്ഞങ്ങാടു ദുർഗ്ഗാ സ്കൂൾ സ്ഥാപകൻ റെ കൊച്ചു
    മകൾ ആണെൻ റെ മരുമകൾ.

    മറുപടിഇല്ലാതാക്കൂ
  2. വി. ബി. സി. നായരെ അന്വേഷിച്ചതായി പറയണം

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ജൂൺ 9 10:50 AM

    Liked the humorous correspondence between alappuzha sherif and SK Nair. Its brilliant. Thanks for reminding Malayalees about the stolen story of Avalude Raavukal.
    Sreekumar.

    മറുപടിഇല്ലാതാക്കൂ
  4. ഷെറീഫ് മറുപടികള്‍
    പദാനുപദം പൂശിയതാണോ ഇവിടെ ?

    എങ്കില്‍, അങ്ങേരെ ഓര്‍ത്ത്
    ഒരു നാലു നല്ല
    ഹ..ഹ..ഹ !

    മറുപടിഇല്ലാതാക്കൂ