2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

ഏറെ പൊക്കല്ലേ




കേരളത്തിന്റെ ഉയരവും തലയെടുപ്പും വര്‍ദ്ധിപ്പിക്കാനായി 2012 സെപ്തംബർ 12, 13, 14 തീയതികളിലായി കൊച്ചിയിൽ നടന്ന 'എമേർജിംഗ് കേരള 2012' എന്ന മേളയിൽ നിന്നാണ് പൊക്കത്തിന്റെ നിർവ്വചനം ശരിക്കും എഴുതി തീർക്കാൻ കഴിഞ്ഞത് എന്നുള്ള കാര്യം മലയാളികൾക്കും വിദേശത്തു നിന്നെത്തിയ കറുത്ത കോട്ടിട്ട വിദേശികൾക്കും മനസ്സിലാകാനിടയായി.

പൊക്കക്കരനായ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങും കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും കേന്ദ്രമന്ത്രിമാരായ കെ.വി.തോമസും വയലാർ രവിയും കെ.സി. വേണുഗോപാലും കേരള ചീഫ് സെക്രട്ടറി ജയകുമാറും കൊച്ചിയിലെ വേദി അൽങ്കരിച്ചപ്പോൾ പൊക്കം കുറവുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ ആരും കണ്ടില്ലെന്ന് നടിക്കരുത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രസംഗം കഴിഞ്ഞ് പ്രസംഗിക്കാനായി ക്ഷണിക്കപ്പെട്ട എ.കെ. ആന്റണി പ്രസംഗപീഠം ലക്ഷ്യമാക്കി നീങ്ങുന്നതായി സദസ് കണ്ടതാണെങ്കിലും ആന്റണി എവിടേക്കോ അപ്രത്യക്ഷനായി. പ്രസംഗപീഠത്തിലേക്കും മൈക്കിലേക്കും നോക്കിനിന്ന സദസ്സിന് പീഠത്തിന് പിന്നിലായി എന്തോ ഉദിച്ചുയരുന്നത് വൈകി മാത്രമാണ് കാണാൻ കഴിഞ്ഞത്. തനിക്ക് പൊക്കം കുറവായതുകൊണ്ട് മൈക്കിലേക്ക് വായ് എത്തുനില്ലെന്നും മുൻനിരയിലിരിക്കുന്നവരെ കാണാൻ കഴിയിന്നില്ലെന്നും അഞ്ച് അടി രണ്ട് ഇഞ്ച് പൊക്കക്കാരനായ പ്രതിരോധ മന്ത്രി പറയുമ്പോൾ മാത്രമാണ് സദസ്സിന് രഹസ്യം പിടികിട്ടുന്നത്. പ്രസംഗപീഠത്തിനു മുകളിലായി നാലിലൊന്ന് കഷണ്ടിയും ചുരുട്ടിപ്പിടിച്ച ചൂണ്ടുവിരലും ചലിക്കുന്നതു കണ്ട ജനം ഉത്സാഹപൂർവ്വം കൈയ്യടിച്ചു. ഈ പാവകളി വിദേശപ്രതിനിധികളിൽ ഏറെ ആവേശം പകർന്നു. വികസനത്തിനെതിരെ പ്രതിപക്ഷം ബാലിശമായ എതിർപ്പുകളാണ് പ്രകടിപ്പിക്കുന്നതെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആന്റണി രണ്ടു കാലിലും ഊന്നി അല്പം പൊങ്ങി പ്രഖ്യാപിച്ചപ്പോൾ കൊച്ചി ലേ മെറിഡിയനിലെ കുത്തിനിറച്ച ഹാൾ കരഘോഷം കൊണ്ടു മുഴങ്ങി. അതിർത്തിപ്രദേശങ്ങളിളെ അയൽരാജ്യങ്ങളായ പാക്കിസ്ഥാന്റെയും ചൈനയുടെയും ഭടന്മാർ തലതാഴ്ത്തി ഒളിഞ്ഞ് നടക്കുന്നത് തല താഴ്ത്തി നമ്മളൊളിഞ്ഞു നോക്കുന്നതിപോലെയുള്ള രംഗമെന്ന പോലെ കാണാനായി. എന്നാൽ പ്രസംഗപീഠപുലിവാലിൽ നിന്ന് രക്ഷപെടാനായി പണ്ടൊരിക്കൽ ചെയ്തതുപോലെ ആന്റണിക്കും ചെയ്യാമായിരുന്നു - മൈക്കുമെടുത്ത് ഒരു വശത്തു നിന്ന് പ്രസംഗിക്കാമായിരുന്നു. ഈ രംഗം എല്ലാ ന്യൂസ് ചാനലിലൂടെ എല്ലാവരും കണ്ടതാണ്. പൊക്കക്കുറവിലൂടെ പൊക്കം സൃഷ്ടിക്കാൻ ആന്റണിയെപ്പോലെ പലപ്പോഴും ഇതേ രീതിയിൽ പ്രവർത്തിച്ചിരുന്ന പൊക്കം കുറഞ്ഞ ഒരു കോൺഗ്രസ് നേതാവ് കൂടിയുണ്ടായിരുന്നു - അത് രമേശ് ചെന്നിത്തലയോ, പന്തളം സുധാകരനോ, ഇടവേള ബാബുവോ ആയിരുന്നില്ല. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായിരുന്ന അന്തുലേയായിരുന്നു ആ 5 അടി 2 ഇഞ്ചുകാരൻ. അദ്ദേഹവും പലപ്പോഴും പൊതുചടച്ഗ്ച്ഗിൽ പങ്കെടുക്കുമ്പോൾ പൊക്കക്കുറവു മൂലം പ്രസംഗപീഠത്തിന് പിന്നിൽ നിന്ന് ഒരു വശത്തെത്തി പ്രസംഗിക്കുക എന്ന രീതി നടപ്പാക്കിയിരുന്നു. മുംബൈയിലെ മാധ്യമപ്രവർത്തകർക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അഴിമതിക്കാരനാണ് അന്തുലേ എന്ന് പറയുമായിരുന്നെങ്കിലും മാധ്യമപ്രവർത്തകർക്ക് വാരിക്കോരി സിമന്റ് ചാക്ക് നൽകി സിമന്റ് കുംഭകോണത്തിൽ നിന്ന് അദ്ദേഹം രക്ഷപെടുകയുണ്ടായി.

എന്നാൽ ചില വേദികളിൽ എത്തുമ്പോൾ ആന്തണിയുടെ പൊക്കം കൂടിവരുന്നതായി കാണുന്നു. രണ്ട് ഇഞ്ച് ഉയരവ്യത്യാസം വരുന്നതോടെ 5 അടി 4 ഇഞ്ചുകാരനായി മാറിയിരിക്കുന്നെന്ന് ആന്റണിയുടെ പത്നി അഡ്വ. എലിസബേത്ത് ആവശ്യപ്പെടാറുണ്ടെങ്കിലും അതിൽ കാര്യമില്ലെന്നും ആന്റണിയുടെ ഷൂവിനടിയിൽ രണ്ടിഞ്ച് റബ്ബർ ഒട്ടിച്ച് വയ്ക്കുന്നതു മൂലമാണ് ഈ വൻ ഉയത്തിന് കാരണമെന്നും ഉമ്മൻ ചാണ്ടിയുടെ പത്നി പലരുടെയും ചെവിയിൽ ഓതാറുണ്ട്.

വർഷങ്ങൽക്ക് മുമ്പ് പൊക്കക്കുറവിന്റെ ഗുണത്തെപ്പറ്റിയും സൗകര്യങ്ങളെപ്പറ്റിയും തോപ്പിൽ ഭാസി പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെപ്പറ്റി അദ്ദേഹം എഴുതിയത് നമ്മൾ വായിച്ചു രസിച്ചിട്ടുമുണ്ട് - "പൊക്കം കുറവാണെങ്കിൽ അൻവേഷിച്ചുവരുന്ന പോലീസുകാരെത്തിയാൽ ഒളിച്ചുനിൽക്കാം; കുടക്കീഴിൽ കയറിയാൽ തലയിൽ കുടക്കമ്പി തട്ടാതെ രക്ഷപെടാം; രാത്രിയിൽ കാമുകിയുടെ വീട്ടിൽ കയറുമ്പോൾ തല കതകിൽ തട്ടാതെ രക്ഷപെടാം; യോഗസ്ഥലത്തു ചെന്നാൽ മുകളിൽ കയറിയിരിക്കാം; രാത്രികാലത്ത് സ്മാൾ കഴിക്കാൻ കള്ളുഷാപ്പിൽ കയറുമ്പോൾ തല കുനിക്കാതെ കയറാം; ഉത്ഘാടനവേളയിൽ നിലവിളക്ക് കൊളുത്തുമ്പോൾ പൊക്കക്കുറവുകാർക്ക് മുമ്പിൽ കയറി നിലവിളക്കിനോട് ചേർന്ന് നിൽക്കാം; പൊക്കക്കാരിയായ ഭാര്യയുടെ മുമ്പിൽ പൊക്കമില്ലാത്തതുകൊണ്ട് തലകുനിക്കേണ്ടതുമില്ല; ഷർട്ടിനു തുണിയെടുക്കുമ്പോൾ അര മീറ്റർ കുറച്ചെടുത്താൽ മതി..." അങ്ങനെ പല സുഖങ്ങളും പൊക്കക്കുറവിൽ നിന്ന് എത്തുമെന്ന് തോപ്പിൽ ഭാസി പറയുന്നു.

കാർട്ടൂണിസ്റ്റുകൾക്ക് പൊതുവെ പൊക്കം കുറവാണെന്ന് ഒരു കാലത്ത് ഡൽഹിയിൽ സംസാരമുണ്ടായിരുന്നു. കാർട്ടൂണിസ്റ്റുകളായ കുട്ടി, കേരളവർമ്മ, ശാമുവേൽ, ഈ ലേഖകൻ എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഗമനം. പൊക്കക്കാരായ ശങ്കർ, ഒ.വി. വിജയൻ, അബു ഏബ്രഹാം, രംഗ, പ്രകാശ്, ബാലൻ എന്നീ കാർട്ടൂണിസ്റ്റുകളുടെ കുത്തബ് മിനാർ ഉയരങ്ങൾക്ക് മുമ്പിൽ പൊക്കം കുറഞ്ഞവർ ഒന്നുമല്ലായിരുന്നു. ടോയ്‌ലെറ്റിൽ കയറിയാൽ പൊക്കക്കുറവു മൂലം വീഞ്ഞപെട്ടി നിരത്തി അതിനു മുകളിൽ കയറിനിന്ന് പാന്റിന്റെ ബട്ടൺ അഴിക്കേണ്ടിവരുമെന്ന് അന്ന് പൊക്കക്കാർ പരിഹസിച്ച് പറയുമായിരുന്നു.

കാർട്ടൂണിസ്റ്റുകൾക്ക് പൊതുവെ പൊക്കം കുറവാണെന്ന് ഒരു കാലത്ത് ഡൽഹിയിൽ സംസാരമുണ്ടായിരുന്നു. കാർട്ടൂണിസ്റ്റുകളായ കുട്ടി, കേരളവർമ്മ, ശാമുവേൽ, ഈ ലേഖകൻ എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഗമനം. പൊക്കക്കാരായ ശങ്കർ, ഒ.വി. വിജയൻ, അബു ഏബ്രഹാം, രംഗ, പ്രകാശ്, ബാലൻ എന്നീ കാർട്ടൂണിസ്റ്റുകളുടെ കുത്തബ് മിനാർ ഉയരങ്ങൾക്ക് മുമ്പിൽ പൊക്കം കുറഞ്ഞവർ ഒന്നുമല്ലായിരുന്നു. ടോയ്‌ലെറ്റിൽ കയറിയാൽ പൊക്കക്കുറവു മൂലം വീഞ്ഞപെട്ടി നിരത്തി അതിനു മുകളിൽ കയറിനിന്ന് പാന്റിന്റെ ബട്ടൺ അഴിക്കേണ്ടിവരുമെന്ന് അന്ന് പൊക്കക്കാർ പരിഹസിച്ച് പറയുമായിരുന്നു.

കുട്ടികളെ സ്നേഹിക്കുകയും അവർക്ക് വേണ്ടി കുട്ടിക്കവിതകൾ എഴുതുകയും ചെയ്തതുകൊണ്ട് പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർക്ക് പൊക്കം കുട്ടികളുടെ അത്രമാത്രമായിരുന്നു. തന്റെ പൊക്കക്കുറവ് ഒരു ശരീരസൗന്ദര്യമായി കാത്തുസൂക്ഷിച്ചിരുന്ന കുഞ്ഞുണ്ണി മാസ്റ്റർ പാടുകയുണ്ടായി:

"എനിക്ക് പൊക്കം കുറവാണ്
എന്നെപൊക്കാതിരിക്കുവാൻ."


2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

അടി തെറ്റിയാൽ ആനയും വീഴും

സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ക്രൂഷ്ചേവ് (കൊച്ചി മെട്രോയുടെ തലയായിരുന്ന ടോം ജോസിനെപ്പോലെ മുഴു കഷണ്ടി) അധികാരത്തിലിരുന്ന വേളയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനായിംറ്റു ചില പ്രമുഖരോടൊപ്പം ഒരു പാതയിലൂടെ നടന്നു നീങ്ങി. ക്രൂഷ്ചേവ് നടന്നത് പാതയുടെ അരികിലൂടെയായിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്ന് കമ്മ്യൂണിസം മെല്ലെമെല്ലെ ആവിയായി മാറിക്കൊണ്ടിരുന്ന കാലം. പ്രസിഡന്റിന് കാല് പിഴച്ചതുപോലെ. ക്രൂഷ്ചേവിന്റെ കാലു സ്ലിപ്പായി. കൂടെയുള്ളവർ പരിഭ്രമിച്ചു. ദൈവാനുഗ്രഹത്താൽ (കക്ഷി സോവിയറ്റ് യൂണിയനു പുറത്തു നിന്ന്) ഓടയിലേക്ക് തെറ്റി വീണില്ല. സുരക്ഷാഭടന്മാരും ചാരന്മാരും ഔദ്യോദികഭാരവാഹികളും പെട്ടെന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേല്പിച്ചു. ക്രൂഷ്ചേവ് വീണതും ചിരിച്ച്കൊണ്ട്, എഴുന്നേറ്റതും ചിരിച്ചുകൊണ്ട്. പെട്ടെന്നായിരുന്നു ക്രൂഷ്ചേവിന്റെ പ്രതികരണം - "ഭാഗ്യം! ഞാനിപ്പോൾ സോഷ്യലിസത്തിലേക്ക് തെന്നി വീഴുമായിരുന്നു."

ഓടയെ സോഷ്യലിസമെന്ന് വിശേഷിപ്പിച്ച ക്രൂഷ്ചേവിനു ശേഷവും മുൻപും പല പ്രശസ്തരും തെന്നി വീണിട്ടുണ്ടെങ്കിലും വിദേശയാത്രക്കിടയിൽ മഞ്ഞുപാളികളിൽ ചവിട്ടി തെന്നി വീണ നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടതു ഏണിന്റെ കുരുക്കായ ഉളുക്ക് വകവെയ്ക്കാതെ അദ്ദേഹം ജനസമ്പർക്കപരിപാടികളിൽ തലകുലുക്കി ഓടിനടക്കുന്നു. എന്നാൽ അതിന് കുറെ വർഷ്ങ്ങൾക്ക് മുമ്പ് എം.ജി. ശ്രീകുമാർ പാടിയ "ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റില താമ്പാളത്തിൽ..." എന്ന പാട്ടും പാടിക്കൊണ്ട് കിങ്ഫിഷർ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ കയറുന്നതുപോലെ തൊടുപുഴയിലെ വീടിന്റെ കുളിമുറിയിൽ കയറി തെറ്റി വീണത് പി.ജെ. ജോസഫിന്റെ കൈക്ക് കേരള കോൺഗ്രസ്സിലേതു പോലെ പിളർപ്പ് വരെ വരുത്തി. കൈ എതാണ്ട് നെല്ലിയാമ്പതി പോലെയായി. ഓണത്തിരക്കിനിടയിൽ മാവേലി തമ്പുരാൻ ഷവർമ്മയിൽ തട്ടി തെറ്റിവീണോയെന്നുമറിയില്ല. എങ്കിലും കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും വഴുവഴുപ്പുള്ള കുളിമുറിത്തറയിൽ ചുവടുതെറ്റി വീഴാറുള്ളത് പലപ്പോഴും പുറത്തറിയാൻ കഴിയുന്നില്ല. ഏതോ സ്ത്രീയുടെ ബെഡ് റൂമിൽ തെറ്റിവീണ കോൺഗ്രസ് നേതാവ് എൻ.ഡി. തിവാരിക്ക് അവസാനം എൻ.ഡി.എ ടെസ്റ്റും വേണ്ടിവന്നു.

മാവേലിയുടെ രൂപത്തിന് മാറ്റം വേണമെന്ന നിർദ്ദേശം കേരള സർക്കാറിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. പി.സി. ജോർജ്ജിനെപ്പോലുള്ള കുടവയർ മാവേലിക്ക് വേണ്ട, നിർമ്മാതാവ് കെ.ടി. കുഞ്ഞുമോനെപ്പോലുള്ള കൊമ്പൻ മീശ വേണ്ട, പന്ന്യം രവീന്ദ്രനെപ്പോലെ പൊന്നുതമ്പുരാന് മുടി വേണ്ട, ഐശ്വര്യാറായിയെപ്പോലെ ഓണത്തപ്പന് ആഭരണങ്ങൾ വേണ്ട, ഓലക്കുട വേണ്ട, പകരം എ.കെ. ആന്റണിക്ക് കൊടുത്തതു പോലെ കയർ ബോർഡിന്റെ കയർ കുട മതി - അവസാനം മാവേലി ഏത് രൂപത്തിലേക്ക് മാറുമെന്ന് നമുക്കറിയില്ല. സെക്രട്ടറിയേറ്റിലെ ടോയ്‌ലെറ്റിൽ തെന്നിവീഴാതിരിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതയെപ്പോലെ റബ്ബർ ചെരുപ്പ് ധരിക്കേണ്ടി വരും.

പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെ ഞാൻ ആദ്യം കാണുന്നത് കൊല്ലത്തുവെച്ചാണ് - 1960ൽ. കൊല്ലത്ത് കടപ്പാക്കടയിലെ ജനയുഗം ഓഫീസിന്റെ എതിർവശത്ത് ഞാൻ നിൽക്കുകയായിരുന്നു. വലിയ പോലീസ് സന്നാഹങ്ങളൊന്നുമില്ലാതെ വലിയ സ്പീഡില്ലാതെ വെളുത്ത ഒരു അംബാസിഡർ കാർ നീങ്ങിവരുന്നു. അതിനുള്ളിൽ ഗാന്ധിത്തൊപ്പി ധരിച്ച് നെഹ്രു ഇരിക്കുന്നു. ആദരവോടെ ഞാൻ അദ്ദേഹത്തെ നോക്കി തൊഴുതുനിന്നു. (തൊഴുത വിവരം ജനയുഗം മാനേജ്മെന്റ് അറിഞ്ഞില്ല.) കാറിലിരുന്ന് അദ്ദേഹം എന്നെ നോക്കി എന്തോ മന്ത്രിച്ചെന്നാണ് എന്റെ ചിന്ത. "ഇങ്ങനെ ജനയുഗത്തിൽ കിടന്നാൽ മതിയോ ദാസേ? ദില്ലിയിലേക്ക് വരൂ, ഞാൻ ശങ്കറിനെ പരിചയപ്പെടുത്തിത്തരാം."

അതിനുശേഷം 1963ലാണ് ഞാൻ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയിൽ ചേരുന്നത്. എല്ലാ ദിവസവും നെഹ്രു ശങ്കേഴ്സ് വീക്കിലി സന്ദർശിക്കാറുണ്ടെന്ന് നാട്ടിൽ വച്ച് പറഞ്ഞു കേട്ടിരുന്നെങ്കിലും അത് ശരിയല്ലെന്ന് ഡൽഹിയിൽ എത്തിയപ്പോൾ അറിയാൻ കഴിഞ്ഞു. നെഹ്രു അവിടെ വരാറില്ലായിരുന്നെങ്കിലും എല്ലാ ദിവസവും ശങ്കറുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ശങ്കേഴ്സ് വീക്കിലി പുതിയ ലക്കത്തെപ്പറ്റിയുള്ള അഭിപ്രായങ്ങൾ, കുടുംബവിശേഷങ്ങൾ, രാഷ്ട്രീയസംഭവ വികാസങ്ങൾ, സാംസ്കാരികരംഗത്തെ ചലനങ്ങൾ എന്നിവ അവരുടെ ചർച്ചാവിഷയങ്ങളായിരുന്നു. ചില ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ ശങ്കറിന്റെ താമസസ്ഥലമായ 9 പുരാന കില റോഡിൽ നെഹ്രു എത്തുമായിരുന്നു.വിശിഷ്ടവ്യക്തികളെ വീട്ടിലേക്ക് വിളിച്ച് വരുത്തുക, വിഭവ സമൃദ്ധമായ സദ്യ (കപ്പയും മീനും ഒഴിവാക്കിയിരുന്നില്ല) ഇവ പതിവ് സംഭവങ്ങളായിരുന്നു. പല ദിവസങ്ങളിലും ആഘോഷങ്ങൾ രാത്രി പന്ത്രെണ്ടു വരെയെങ്കിലും നീണ്ടു നിൽക്കും. എന്നാൽ അതിഥികളെ വിട്ട് രാത്രി പത്തു മണിക്ക് തന്നെ കിടപ്പുമുറിയിലേക്ക് മടങ്ങുക ശങ്കറിന്റെ സ്ഥിരം പതിവായിരുന്നു.

ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും, സഞ്ജയ് ഗാന്ധിയും ഒരുമിച്ച് ശങ്കറിന്റെ വീട്ടിലെ സൽക്കാരത്തിന് ഒരു വൈകുന്നേരം എത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ചെടിച്ചട്ടികളും പൂക്കളും തട്ടിത്തെറിപ്പിച്ച് ബഹളം വെച്ച് ഓടി നടക്കുന്ന ഓടി നടക്കുന്ന സഞ്ജയ് ഗാന്ധി. അത് തടയാനായി പിന്നാലെ ഓടി നടക്കുന്ന രാജീവ് ഗാന്ധി. സൽക്കാരം നടക്കുന്നതിനിടയിൽ ഏതാണ്ട് പത്തുമണിയായിക്കാണും, ഗേറ്റിൽ ഒരു കാരിന്റെ ഹോൺ ശബ്ദം. "പണ്ഡിറ്റ് ജി" എന്ന് വിളിച്ച് ശങ്കർ ഗേറ്റിലേക്ക് ഓടി. നെഹ്രു കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. ശങ്കറിനോട് പരിഭവസ്വരത്തിൽ അദ്ദേഹം ചോദിച്ചു: "എന്റെ മകളെയും കൊച്ചുമക്കളെയും മാത്രമേ ആഹാരം കഴിക്കാൻ താങ്കൾ വിളിക്കുകയുള്ളോ?" നെഹ്രൃവും ശങ്കറും തമ്മിലുള്ള അടുപ്പത്തെ വിളിച്ചറിയിക്കുന്ന ഒരു ചെറുസംഭവം മാത്രമാണിത്.

കാലം കുറേ കഴിഞ്ഞപ്പോൾ ഇന്ദിര ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയുടെ ഇഷ്ടപ്പെട്ട ഇഷ്ടപ്പെട്ട ലിസ്റ്റിൽ നെഹ്രൃവിന്റെ കാലത്തിലെന്ന പോലെ ശങ്കറിന്റെ പേർ മുൻനിരയിലായിരുന്നു. നെഹ്രൃവിന്റെ കാലത്തിലെന്ന പോലെ ആ ബന്ധം തുടർന്നു. നെഹ്രൃവിന്റെ നാമധേയത്തിലുള്ള പുതിയ മന്ദിരമായ 'നെഹ്രൃ ഹൗസ്' ഡൽഹിയിലെ ബഹദൂർഷാ സഫർ മാർഗിൽ ശങ്കർ പടുതുയർത്തി. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ ഓഫ്സെറ്റ് പ്രസ് എത്തി. നെഹ്രൃ മന്ദിരവും പ്രസ്സും കാണാനായി ശങ്കറിന്റെ ക്ഷണം അനുസരിച്ച് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എത്തി. പ്രധാനമന്ത്രി വരുന്നതു മൂലം രാവിലെ മുതൽ ശങ്കർ തിരക്കിലാണ്. മുൻ വശത്തുകൂടി പ്രവേശിക്കുന്നതിലെ ക്ലേശം ഒഴിവാക്കാനായി പ്രധാനമന്ത്രിയെ കെട്ടിടത്തിന്റെ പിൻവാതിലിലൂടെ കൊണ്ടുവരാൻ തീരുമാനിച്ചു. പിൻവാതിലിലൂടെ കയറി വരുന്നതാണ് എളുപ്പം, പടികളില്ല, ചെറിയ സ്ലോപ്. അതു വഴിയാണ് പ്രസിലെ അച്ചടിക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് റോളുകൾ ഉരുട്ടി ഇറക്കിക്കൊണ്ടുവരുന്നത്. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയുടെ ആഗമനം കാത്തുനിന്നു. പ്രധാനമന്ത്രിയുടെ വാഹനം കൃത്യസമയത്ത് എത്തി. കാറിൽ നിന്ന് വാതിക്കൽ എത്തി സ്ലോപ്പിലൂടെ സാവധാനത്തിൽ നടന്നുനീങ്ങി. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് - ഇന്ദിരാജിയുടെ കാല് തെറ്റി. ബാലൻസ് തെറ്റി തെറിച്ച് ഇന്ദിരാജി മുന്നിലേക്ക് വീണു. പെട്ടെന്ന് രക്ഷാപ്രവർത്തകർ പിടിച്ചെഴുന്നേൽപ്പിച്ചു. രംഗം ശാന്തമായി. ഇന്ദിരാജി പ്രസ്സിന്റെ ഉൾഭാഗവും ഓഫ്സെറ്റ് പ്രെസ്സും കണ്ട് മടങ്ങി.

ഒരു പ്രധാനമന്ത്രി തെന്നി വീഴുന്ന രംഗം കാണാൻ അവസരമുണ്ടായെന്ന് പറയാനാകില്ലെങ്കിലും ശങ്കർ പലപ്പോഴായി വരച്ചിട്ടുള്ള തെന്നിവീഴലുപോലെ അതിനെ നമുക്ക് കാണാം.

ഈ വീഴ്ച മറ്റൊന്നിന്റെ മുന്നറിയിപ്പായിരുന്നോ എന്ന് പിന്നീട് സംശയമുണ്ടായി. ഈ വാതിലിന്റെ സ്ലോപ് ആയ ഭാഗത്തു കൂടി ന്യൂസ് പ്രിന്റ് റോളുകൾ ഇറക്കിക്കൊണ്ടുവരുന്നത് അടിയന്തരാവസ്ഥക്കാലത്ത് തടയാനും വിലങ്ങിടാനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് തുനിയേണ്ടിവന്നു. അവസാനം ഇന്ദിരാജി തെന്നിവീഴുകയും ചെയ്തു.

എന്നാൽ അടിയന്തിരാവസ്ഥ മൂലമാണ് ശങ്കേഴ്സ് വീക്കിലി പൂട്ടേണ്ടി വന്നതെന്ന് പരക്കെ ചർച്ചാ വിഷയമായിക്കഴിഞ്ഞു. അടച്ചുപൂട്ടേണ്ടി വന്നത് അതുമൂലം അല്ലായിരുന്നു എന്ന സത്യം എപ്പോഴും ജനം വിശ്വസിക്കുന്നില്ല. കാരണം സാഹിത്യകാരനും ശങ്കറിന്റെ ഉറ്റ സുഹ്രൃത്തുമായിരുന്ന തകഴിച്ചേട്ടൻ പണ്ടേ പറഞ്ഞുവെച്ചു - ശങ്കേഴ്സ് വീക്കിലി പൂട്ടിയത് അടിയന്തിരാവസ്ഥ മൂലം!

(യേശുദാസൻ, മെട്രൊ വാർത്ത, ഓണപ്പതിപ്പ് 2012)

2012, ജൂലൈ 20, വെള്ളിയാഴ്‌ച

ഗൗരവമാണ് ശങ്കറിന്റെ ചിരി


ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിലാണ് ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. പ്രസിദ്ധ സിനിമാശാലയായ ഓഡിയനിന്റെ മുകളില്‍ നാലാമത്തെ നിലയിലാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലി പ്രവര്‍ത്തിക്കുന്നത്. നാലാം നിലയിലേക്ക് പടി ചവിട്ടി കയറി വരാന്‍ കഴിയാത്തതുകൊണ്ട് ശങ്കര്‍ ആ കാലയളവില്‍ അവിടെ പടിചവിട്ടി എത്താറില്ലായിരുന്നു. അതിനു സമീപം തന്നെ തീയേറ്റര്‍ കമ്മ്യൂണിക്കേഷന്‍ ബില്‍ഡിംഗിലെ താഴത്തെ നിലയിലാണ് ശങ്കറിനു വേണ്ടി വിശാലമായ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ശങ്കറിന്റെ തന്നെ ഇന്റര്‍നാഷണല്‍ പെയിന്റിംഗ് കോമ്പറ്റീഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനവും സമീപത്തുള്ള മുറികളില്‍ തന്നെയായിരുന്നു.

കുട്ടിയും പ്രകാശും കാര്‍ട്ടൂണിസ്റ്റുകളായി തിളങ്ങുന്നതിനിടയിലേക്ക് ഞാന്‍ ചെന്നു വീഴുന്നത്. ഒ.വി. വിജയന്‍ രാജിവെച്ച് പാട്രിയറ്റ് ദിനപത്രത്തില്‍ ചേര്‍ന്ന ഒഴിവില്‍ - ആദ്യത്തെ ചില ആഴ്ചകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി എന്തെങ്കിലും വരക്കാന്‍ ശ്രമിക്കുക - ശങ്കര്‍ നിര്‍ദ്ദേശിച്ചു. കേരളമെന്ന് കേട്ടാല്‍ അഭിമാനം കൊള്ളണമല്ലോ എന്നോര്‍ത്ത് വിഷയം കേരളത്തില്‍ നിന്നെടുക്കാമെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ സംഘര്‍ഷനിര്‍ഭരമായ വിഷയങ്ങള്‍ പാഞ്ഞുവന്നു. പട്ടം താണുപിള്ളയും ആര്‍... ശങ്കറുമെല്ലാം മനസ്സില്‍ ഓടിയെത്തി. അവരെ കഥാപാത്രങ്ങളാക്കി ഒരു കാര്‍ട്ടൂണ്‍ സൃഷ്ടിച്ചു - കാര്‍ട്ടൂണിന് ഗ്രീന്‍ സിഗ്നല്‍ ലഭിക്കണമെങ്കില്‍ ഗുരുവിനെ കാണിക്കണം. അദ്ദേഹം എന്റെ കാര്‍ട്ടൂണിലൂടെ കണ്ണോടിച്ചു. ശിഷ്യന്റെ ആദ്യത്തെ സൃഷ്ടിയല്ലേ, അദ്ദേഹം സൂഷ്മതയോടെ നോക്കി. ആ സൂഷ്മ ദൃഷ്ടി പട്ടം താണുപിള്ളയുടെയും ആര്‍... ശങ്കറിന്റെയും രൂപങ്ങളില്‍ കുരുങ്ങി. പട്ടത്തിന്റെ മൂക്കിലേക്ക് തന്നെ അദ്ദേഹം കണ്ണുറപ്പിച്ച് നിറുത്തി. അതുകഴിഞ്ഞ് ചൂണ്ടുവിരള്‍ ആര്‍.. ശങ്കറിന്റെ പിന്‍ഭാഗത്തുകൂടി ഓടിച്ചു. "രണ്ടും ശരിയല്ലല്ലോടോ. അവരെ നേരിട്ട് കണ്ടിട്ടില്ലേ?"

എന്റെ മറുപടി: "വളരെ അകലെ നിന്ന് കണ്ടിട്ടുണ്ട്."

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍:::  "അവര്‍ അകലെ നിന്നാലും നമ്മള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ അവര്‍ക്ക് അടുത്തേക്ക് ഓടിയെത്തണം ദാസേ."

ഞാന്‍ വരച്ച പട്ടത്തിന്റെ മൂക്കിന് താഴെ ഒരു ചെറു അരമ്പാറ വളര്‍ന്നു നില്‍ക്കുന്നതായി അദ്ദേഹം വരച്ചു. പെന്‍സില്‍ വീണ്ടും ആര്‍. ശങ്കറിലേക്ക് നീങ്ങി. ആര്‍. ശങ്കറിന്റെ പിന്‍ഭാഗത്ത്‌ പെന്‍സില്‍ എത്തി. ശക്തിയോടെ അദ്ദേഹം പെന്‍സില്‍ ഓടിച്ചു. "ആര്‍. ശങ്കറിന് ഒരു ഞെളിവ് ഉണ്ട്. ആ ഞെളിവില്ലാതെ അദ്ദേഹം ആര്‍ ശങ്കറാവില്ലെന്ന്" കൂട്ടിച്ചേര്‍ത്തപ്പോള്‍ എനിക്ക് പറ്റിയ പിശക് മനസ്സിലായി. ഇളഭ്യനായ എന്നെ നോക്കി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പറഞ്ഞു: "ഇന്നലെ ഞാന്‍ പറഞ്ഞില്ലേ, സൂക്ഷ്മനിറരീക്ഷണം ആവശ്യമാണെന്ന കാര്യം. ഒരു വ്യക്തിയുടെ മുടി മുതല്‍ കാലിന്റെ നഖം വരെ ഒരു കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധിക്കണം."

അന്‍പതു വര്‍ഷത്തോളം പഴക്കമുള്ള ഈ തിളക്കമുള്ള ഉപദേശം ഞാന്‍ ഇപ്പോഴും ഓര്‍മ്മയില്‍ കൊണ്ടു നടക്കുകയാണ്. അതു വീണ്ടും ഓര്‍ക്കാനുള്ള അവസരം ഇപ്പോള്‍ ഒരുക്കിത്തന്നിരിക്കുന്നത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പൂര്‍ണ്ണകായ പ്രതിമയുടെ നിര്‍മ്മാണോദ്ഘാടനം കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല മോള്‍ഡിങ്നായുള്ള കളിമണ്‍ പ്രതിമ നിര്‍മ്മിക്കുന്ന പ്രമുഖ ശില്പി സിദ്ധന് കളിമണ്ണ് കൈമാറിക്കൊണ്ട് നിവ്വഹിച്ച ജൂലൈ രണ്ടാം വാരത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി. കോണ്‍ഗ്രസിലെ കളിമണ്‍കുഴക്കലുകാരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ്ബ്, എമ്മെല്ലേമാരായ ടി.എന്‍. പ്രതാപന്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍., പാലോട് രവി, യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തകന്‍ കെ. മോഹന്‍കുമാര്‍, ഡി.സി.സി. ആക്ടിംഗ് പ്രസിഡന്റ് ജെറോം, ശാസ്തമംഗലം മോഹന്‍, ശരത്ചന്ദ്രപ്രദസാദ് എന്നിവര്‍ പങ്കെടുത്തു. കരുണാകരന്റെ മക്കളായ മുരളിയേയും പത്മജയേയും മരുമകന്‍ ഡോ. വേണുവിനെയും അവിടെ കളിമണ്ണ് കുഴയ്ക്കാന്‍ കണ്ടില്ല.

മുന്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ കേരളസര്‍ക്കാറിനുവേണ്ടി നിയമസഭാ കോമ്പൗണ്ടില്‍ സ്ഥാപിച്ച ശില്പി തന്നെയാണ് കരുണാകരന്റെ പ്രതിമയ്ക്കും രൂപം നല്‍കുന്നതാണെന്നതാണ് പ്രത്യേകത. എന്നാല്‍ പ്രതിമാ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആര്‍. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ പുരോഗതി അറിയാനായി ശില്പിയുടെ പണിപ്പുരയില്‍ എത്തി. പിതാവിന്റെ പ്രതിമയിലേക്ക് പുത്രന്‍ നോക്കി നിന്നു. മുഖം പ്രസാദിച്ചില്ല.

"മുഖത്ത് അല്പം മാറ്റം വേണമല്ലോ. ഇത്രയും ഗൗരവം എന്തിനാണ്? മുഖത്ത് അല്പം ചിരി വേണ്ടേ? ഇനി മാറ്റം വരുത്താന്‍ കഴിയില്ലേ?" ആര്‍.. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ ശില്പിയോട് ചോദൊച്ചു. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന തീരുമാനത്തോടെ ശില്പി പ്രതിമയില്‍ മാറ്റങ്ങള്‍ വരുത്തി - ഊറിചിരിച്ചുകൊണ്ടു നില്‍ക്കുന്ന ആര്‍. ശങ്കര്‍!!

എന്നാല്‍ കുറെ ദിവസങ്ങള്‍ക്ക് ശേഷം ലീഡര്‍ കരുണാകരന്‍ ഈ പ്രതിമ കാണാനായി എത്തി. പ്രതിമ കണ്ട് കരുണാകരന്‍ ക്ഷുഭിതനായി. "ചിരിക്കുന്ന ആര്‍. ശങ്കറോ! ജീവിതത്തില്‍ ഒരിക്കലും ചിരിച്ചിട്ടില്ലാത്ത വ്യക്തിയാണ് ശങ്കര്‍.. അദ്ദേഹത്തിന്റെ മുഖത്തെ ഗൗരവം ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. പ്രതിമയിലെ മുഖത്ത് മാറ്റങ്ങള്‍ വരുത്തണം." കരുണാകരന്‍ നിര്‍ദ്ദേശിച്ചു.
ശില്പി വീണ്ടും പഴയ ശങ്കറിലേക്ക് തിരിച്ചു. ഉളി പ്രതിയുടെ മുഖത്ത് കയറി. പല്ലും ചുണ്ടുമെല്ലാം തിരുത്തി. ശില്പിയെ തിരുത്തിയ കരുണാകരന്റെ പ്രതിമ ഇപ്പോള്‍ അതേ ശില്പി രൂപകല്പന ചെയ്യുന്നു എന്നതാണ് പ്രത്യേകത.

സൂക്ഷ്മനിരീക്ഷണം കാര്‍ട്ടൂണിസ്റ്റുകല്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും അത്യാവശ്യമുള്ളതാണ് എന്ന തത്വം മണ്‍ മറഞ്ഞു പോയ ലീഡര്‍ നമുക്ക് പറഞ്ഞുതരുന്നു. പ്രതിമയുടെ ചിരിയും കണ്ണുറുക്കിയുള്ള ചിരിയും കരുണാകരന്റെ വെങ്കല പ്രതിമയില്‍ ഒഴുകിയെത്തട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

2012, ഏപ്രിൽ 29, ഞായറാഴ്‌ച

തകഴിച്ചേട്ടനും ഏണിചിഹ്നവും


മലയാളത്തിന്റെ പ്രിയസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ നൂറാം ജന്മദിനം പ്രമാണിച്ച് ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷങ്ങളാണ്‌ വിവിധപരിപാടികളോടെ തകഴിയില്‍ നടന്നത്. മന്ത്രിമാരും, രാഷ്ട്രീയനേതാക്കളും സാഹിത്യകാരന്മാരും സാംസ്കാരികനായകന്മാരും ചലച്ചിത്രതാരങ്ങളും തകഴിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുക്കുകയുണ്ടായി. തകഴിച്ചേട്ടന്റെ 'ചെമ്മീന്‍' എന്ന നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യസൃഷ്ടികളെപ്പറ്റിയുള്ള ചര്‍ച്ചകളും പല ദിവസങ്ങളായി നടന്നു.

ഒരു ദിവസം 'കയര്‍' എന്ന നോവലിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ചടങ്ങ് ഉത്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ് പ്രൊ. ജി. ബാലചന്ദ്രന്‍. കയര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം കയര്‍ എന്ന നോവലിന്റെ ഉത്ഘാടനത്തിന് യോഗ്യനായതുകൊണ്ടാണല്ലോ ഭാരവാഹികള്‍ അദ്ദേഹത്തെ ക്ഷണിച്ചത്. തകഴിയുടെ കയറും കയര്‍ ബോര്‍ഡും തമ്മിലുള്ള ബന്ധത്തില്‍ സംശയം തോന്നിയതുകൊണ്ടായിരില്‍ക്കാം നിശ്ചയിച്ച ദിവസം എത്താതെ അടുത്തൊരു ദിവസമാണ് പ്രൊഫസര്‍ എത്തിയത്.

എന്നാല്‍ തകഴിക്കാരുടെ സംശയം അടുത്ത ചില ദിവസങ്ങളിലേക്ക് ഓളമടിച്ചു. കയര്‍ നോവല്‍ ചര്‍ച്ചക്ക് കയര്‍ ബോര്‍ഡ് ചെയര്‍മാനാകാമെങ്കില്‍ ചെമ്മീനിന്റെ ചര്‍ച്ചക്ക് പ്രസിദ്ധ ചെമ്മീന്‍ വ്യവസായിയായിരുന്ന പരേതനായ ചെമ്മീന്‍ ചെറിയാന്റെ മക്കളില്‍ ആരെങ്കിലും എത്തേണ്ടതെല്ലേ? തകഴിയുടെ തന്നെ 'രണ്ടിടങ്ങഴി' നോവല്‍ ചര്‍ച്ചയുടെ ഉത്ഘാടനം പറയും രണ്ടിടങ്ങഴിയും നിലവിളക്കും നിമ്മിക്കുന്ന എറണാകുളം മറൈന്‍ ഡ്രൈവിലെ എ.കെ.പി മെറ്റല്‍സിന്റെ ഉടമ ആന്റണിച്ചേട്ടനെയല്ലേ നിര്‍‌വ്വഹിക്കേണ്ടിയിരുന്നത്!

അങ്ങനെയാണെങ്കില്‍ തകഴിയുടെ തന്നെ പ്രസിദ്ധമായ മറ്റൊരു നോവലായ 'ഏണിപ്പടി'കളുടെ ഉത്ഘാടനം ആര് നിര്‍‌വ്വഹിക്കും? ഏണിചിഹ്നം താലോലിക്കുന്നവരാരെങ്കിലും മതിയാകുമോ? വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാകാം!

(28 ഏപ്രില്‍ 2012)



2012, ഏപ്രിൽ 28, ശനിയാഴ്‌ച

അതിവേഗം ബഹുഫോട്ടോ



ചിത്രകാരന്മാർക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും ചർച്ചാവിഷയമായിരിക്കുന്ന  'ബിനാലെ ബണ്ണു'മായി ഇതിന് ബന്ധമില്ലെങ്കിലും 2012 ഏപ്രിലിൽ അതു സംഭവിച്ചു. സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള   കേരള ലളിത കലാ അക്കാദമി മാസം തോറും പുറത്തിറക്കുന്ന  ചിത്രവാർത്ത എന്ന ബുള്ളറ്റിന്റെ ഏപ്രിൽ ലക്കത്തിന്റെ പേജുകൾ ഏറെ ശ്രദ്ധേയമായി. അക്കാദമിയുടെ തന്നെ സെക്രട്ടറിയായ  ശ്രീമൂലനഗരം മോഹനൻ പ്ത്രാധിപരും പ്രസിദ്ധ ചിത്രകാരൻ ജെ.ആർ. പ്രസാദ് കോർഡിനേറ്റിംഗ് എഡിറ്ററുമായ  ഈ  പ്രസിദ്ധീകരണത്തിന് 40 പേജുകളാണ് ഉള്ളത്. ഇതിൽ ശ്രീമൂലനഗരം മോഹനന്റെ വിവിധ പോസിലുള്ള 20 കളർ ഫോട്ടോകളാണ്  40 പേജുകൾ മാത്ര്മുള്ള ബുള്ളറ്റിനെ കീഴടക്കിയിരിക്കുന്നത്. ചെറു പ്രസിദ്ധീകരണത്തിന്റെ പകുതി പേജുകളിൽ പത്രാധിപരുടെ ഫോട്ടോ പതിനാലു പേജുകളിലായി അച്ചടിച്ചു വന്നതോടെ 'ചിത്രവാർത്ത' ഗിന്നസ്  ബുക്കിൽ ഇടം തേടുമെന്നുറപ്പായി. അക്കാദമി ചെയർമാൻ കെ.എ. ഫ്രാൻസിസ്  തൊട്ടുപിന്നാലെയുണ്ട് - 14 കളർ ഫോട്ടോകൾ! ജനറൽ ബോഡിയോ എക്സിക്യൂട്ടീവ്  കമ്മറ്റിയോ ഇല്ലെങ്കിലെന്താ! മറ്റ് അക്കാദമിയുടെ ചെയർമാന്മാരും സെക്രട്ടറിമാരും തിളക്കമുള്ള ഇവരെ കണ്ടുപഠിക്കുക.