

വര്‍ഷാന്ത്യത്തിലെ ഡിസംബര്‍ നമ്മളെ വാരിപ്പുണരുമ്പോള്‍ ആദ്യം അനുഭവപ്പെടുന്നത് മഞ്ഞുമാസത്തിന്‍റെ കുളിര്‍മ്മയാണ്. പിന്നാലെ വേര്‍പിരിയലിന്‍റെ മഞ്ഞുരുകലാണ്. പുതിയ വര്‍ഷം എത്തുമ്പോഴേക്കും നനഞ്ഞ വസ്ത്രങ്ങളും പിഴിഞ്ഞ് ഡിസമ്പറമ്മാവന്‍ മൂടല്‍മഞ്ഞിലൂടെ മറഞ്ഞുനീങ്ങുമ്പോള്‍ ഒപ്പം ക്രിസ്മസ് അപ്പൂപ്പനും ഉണ്ടാകാറുണ്ട്. ഡിസംബറിന്‍റെ വരവും ക്രിസ്മസ് ഫാദറും ഒരുമിച്ചുള്ള മടക്കവും ചില അവസരങ്ങളില്‍ വേദന വിളിച്ചു വരുത്താറുണ്ട്. സാന്റാക്ലോസിന് ജന്മം നല്‍കിയ തോമസ് നാസ്റ്റ് നിര്യാതനാകുന്നത് ഡിസംബറിലാണ്. ലോകത്തെ മുഴുവന്‍ പൊട്ടിച്ചിരിപ്പിച്ച ചാര്‍ളി ചാപ്ലിന്‍റെ മരണവും ഡിസംബറില്‍ തന്നെ. കാര്‍ട്ടൂണ്‍ ലോകത്തിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുഹ്രുത്തായിരുന്ന വാള്‍ട്ട് ഡിസ്നിയുടെ അന്ത്യവും ഡിസംബറില്‍ ആയിരുന്നു. ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന മൂന്ന് കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ അബു ഏബ്രഹാമിന്‍റെ വേര്‍പാട് ഡിസംബര്‍ 5ന് ആയിരുന്നെങ്കില്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രി നമ്മെ വിട്ടുപിരിയുന്നത് ഡിസംബര്‍ ആറിനും.
എന്നാല്‍ ഈ ഡിസംബര്‍-സാന്റാ ക്ലോസ് കൂട്ടുകെട്ടിന്‍റെ ക്രൂരത നാം അറിയുന്നത് 1989ല്‍ ആയിരുന്നു. ആഘോഷത്തിനായി സമ്മാനങ്ങളും മണികിലുക്കവുമായി ഇന്ത്യയിലെത്തിയ സാന്റാ ക്ലോസ് മടങ്ങിയത് (ഡിസംബര്‍ 26) നമ്മുടെ പ്രിയപ്പെട്ട ശങ്കരേട്ടനേയും കൊണ്ടായിരുന്നു. അതായത് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലഗുരുവായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ആണ് നമ്മെ വേര്‍പിരിഞ്ഞു പോയത്. 2010ലും കേരളത്തിലെത്തിയ ക്രിസ്മസ് അപ്പൂപ്പന്‍ നമ്മെ വേദനിപ്പിച്ചുകൊണ്ടാണ് മടങ്ങിയത്. ക്രിസ്മസിന് രണ്ട് ദിവസം മുമ്പ് (ഡിസംബര്‍ 23) നമ്മുടെ ലീഡര്‍, കാര്‍ട്ടൂണിസ്റ്റുകളുടെ സുഹ്രുത്തും അവരുടെ ഇരയുമായ കെ. കരുണാകരനെ കൈ പിടിച്ച് വലിച്ച് കടന്നുകളയുകയാണ് ചെയ്തത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എളുപ്പം വരക്കാന്‍ കഴിയുന്ന മുഖങ്ങളായ ഗാന്ധിജിയേയും ജവഹര്‍ലാല്‍ നെഹ്രുവിനേയും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തെത്തുന്ന എളുപ്പക്കാരനായിരുന്നു കെ. കരുണാകരന്‍. കൊച്ചുകുട്ടികള്‍ക്കു പോലും വരക്കാന്‍ കഴിയുന്ന ചിരിയുടെ മുഖം. എന്‍റെ ബ്രഷിലൂടെയും പേനയിലൂടെയും കടന്നു വന്ന കരുണാകരന്‍ മൂവായിരത്തില്‍ അധികമാണ്. ഒരു കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന ഇ. എം. എസിന്‍റെതായിരുന്നു ‘ഏറെ മുഖങ്ങള്‍' എന്ന റിക്കാര്‍ഡ്. പിന്നീടത് ലീഡറിലൂടെ ഞാന്‍ കവച്ചു വെച്ചു എന്നത് സന്തോഷപൂര്‍വ്വം ഓര്‍ക്കുകയാണ്. കാര്‍ട്ടൂണുകളിലൂടെയുള്ള വിമര്‍ശനങ്ങളെ സ്നേഹപൂര്‍വ്വം നേരിടാനും സഹിക്കാനും നായനാരുടെ അത്രെയും വരില്ലെങ്കിലും ഹാസ്യചിത്രങ്ങളെ തേടിപ്പോയി കണ്ട് രസിക്കാനും ആവശ്യമെങ്കില്‍ വിമര്‍ശിക്കാനും വിമര്‍ശനത്തിനുശേഷം കണ്ണുറുക്കി ചിരിക്കാനും ലീഡര്‍ എപ്പോഴും തയ്യാറാകുമായിരുന്നു.
മുഖ്യമന്ത്രിയുടെ സ്റ്റേറ്റ്കാറിന്‍റെ കൊല്ലുന്ന സ്പീഡിനെപ്പറ്റിയുള്ള കാര്‍ട്ടൂണുകളും ലേഖനങ്ങളും (അസാധു വിനോദമാസികയിലൂടെ) അദ്ദേഹത്തിന്‍റെ മുഖത്തെ ഗൗരവം വര്‍ദ്ധിപ്പിക്കാനേ ഉപകരിച്ചിട്ടുള്ളൂ. നല്ലെയൊരു സ്ഥാനം എ. ഐ. സി. സിയില്‍ നല്‍കി കരുണാകരനെ ഡല്‍ഹിക്ക് വലിക്കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നത് ഒരു ഓണക്കാലത്തായിരുന്നു. അതിനെ അടിസ്ഥാനമാക്കി ഞാന്‍ മലയാള മനോരമ ദിനപത്രത്തില്‍ വരച്ച കാര്‍ട്ടൂണ്‍ കണ്ട് ലീഡര്‍ ക്ഷുഭിതനായി. കരുണാകരന്‍ ആകുന്ന മാവേലിയെ ഹൈക്കമാഡ് ആകുന്ന വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്നതാണ് കാര്‍ട്ടൂണ്‍. "എന്‍റെ പ്രജകളെ വര്‍ഷത്തിലൊരിക്കല്‍ വന്നു കാണാന്‍ എന്നെ അനുവദിക്കണം" എന്ന ആഗ്രഹം മാവേലി വാമനനോട് പറയുന്നു. ഇതായിരുന്നു കാര്‍ട്ടൂണ്‍. തന്നെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തുന്ന കാര്‍ട്ടൂണ്‍ കണ്ട് കരുണാകരന്‍ ക്ഷുഭിതനായി. മനോരമ പത്രത്തിന്‍റെ ലീഡര്‍ റൈറ്റര്‍ ആയിരുന്ന ടി. കെ. ജി നായരെ കണ്ടപ്പോള്‍ കരുണാകരന്‍ പൊട്ടിത്തെറിച്ചു. "ഇങ്ങനാണോ കാര്‍ട്ടൂണ്‍ വരക്കുന്നത്? എങ്ങനാണ് വരക്കേണ്ടതെന്ന് ഞാന്‍ യേശുദാസനെ പഠിപ്പിച്ചുകൊടുക്കാം."
എന്നാല്‍ ഈ കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു. രാജന്‍ കേസും മറ്റു അഴിമതി ആരോപണങ്ങളുമായി ഊരാക്കുടുക്കില്‍ പെട്ടിരിക്കുന്ന കരുണാകരനെ മഹാനായ ഭരണാധികാരി മാവേലിയായി ചിത്രീകരിക്കുന്നത് ഭംഗിയാണോയെന്ന് പല വട്ടം ചിന്തിക്കാതിരുന്നില്ല. ഈ കാര്‍ട്ടൂണ്‍ കരുണാകരന് ഒരു പ്രശംസയായി മാറില്ലേയെന്നും ചിന്തിക്കുകയുണ്ടായി. എന്നാല്‍ ഫലം മറിച്ചായിയെന്ന് പറയുന്നതു തന്നെ നന്ന്. ഈ കാര്‍ട്ടൂണ്‍ മൂലമുള്ള ഇണക്കക്കുറവ് കുറെക്കാലം തുടര്‍ന്നു. അന്ന് കരുണാകരഭക്തനായ ടി. എച്ച് മുസ്ത്ഫയെപ്പറ്റി വരച്ച ഒരു കാര്‍ട്ടൂണും പുലിവാലായി. മുസ്തഫ സുഖമില്ലാതെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തെ കാണാനായി എത്തിയ കരുണാകരനോട് കണ്ണുനിറഞ്ഞാണ് മുസ്തഫ പരാതി പറഞ്ഞത്. കാര്‍ട്ടൂണ്‍ ഇത്ര മാത്രം കടുപ്പിച്ച് വേണ്ടന്ന് എന്നെ ഉപദേശിക്കാന്‍ കെ. കരുണാകരന്‍ യുവനേതാവായ പി. സി. ചാക്കോയെ അന്ന് ചട്ടം കെട്ടുകയും ചെയ്തു.
കാര്‍ട്ടൂണുകളില്‍ പലപ്പോഴും കാര്‍ട്ടൂണിസ്റ്റുകളായ ഞങ്ങളെല്ലാം ആവശ്യമില്ലാത്തിടത്തും ആവശ്യമുള്ള്ടത്തുമെല്ലാം നീണ്ട വാചകങ്ങള്‍ വാരിവലിച്ച് എഴുതാറുണ്ട്. അടുത്ത ദിവസം കാര്‍ട്ടൂണ്‍ കാണുമ്പോള്‍ മാത്രമാണ് ഈ വാചകങ്ങളെല്ലാം നാലില്‍ ഒന്നായി ചുരുക്കാമായിരുന്നല്ലോ എന്ന് ചിന്തിക്കുന്നത്. അതു പോലെ മലയാള മനോരമയില്‍ ഞാന്‍ വരച്ച ഒരു കാര്‍ട്ടൂണിലെ നീണ്ട വാചകങ്ങള്‍ക്കിടയിലെ ഒരു വാക്ക് അനവസരത്തിലായിപ്പോയെന്ന് അടുത്ത ദിവസം എനിക്ക് തോന്നി. പല പത്രാധിപസമിതിയംഗങ്ങളും ആ ഭംഗികേട് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ചീഫ് എഡിറ്ററായ മാത്തുക്കുട്ടിച്ചായനും ചെറിയൊരു പ്രയാസ്സം - "കരുണാകരനെപ്പറ്റി ആ പ്രയോഗം വേണ്ടായിരുന്നു." കോണ്‍ഗ്രസ്സുകാര്‍ക്കിടയിലെ പ്രശ്നങ്ങളും ഗ്രൂപ്പ് വഴക്കുകളുമായിരുന്നു കാര്‍ട്ടൂണിന്‍റെ വിഷയം. അടുത്ത ദിവസം തന്നെ മാത്തുക്കുട്ടിച്ചായന്‍ കരുണാകരന് ഒരു കത്ത് അയച്ചു. "...കാര്‍ട്ടൂണിസ്റ്റ് യേശുദാസിന് ചില്ലറ പിശക് വന്നതാണ്. ആ പദപ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. അങ്ങ് ക്ഷമിക്കണം. ഞാന്‍ മാപ്പ് ചോദിക്കുന്നു."
കാര്‍ട്ടൂണില്‍ വന്ന പദപ്രയോഗം ഏതെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ ആ കത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവിച്ചിരിക്കുന്നു. ആ എഴുത്ത് തിരുവന്തപുരത്ത് കല്യാണി ഭവനിലെ സ്വീകരണ മുറിയിലൊരു ഭാഗത്ത് മടക്കിസൂക്ഷിച്ചിരിക്കുന്നു എന്ന് അദ്ദേഹത്തിന്‍റെ ഒരു വിശ്വസ്തന്‍ അടുത്തിടെ പറയുകയുണ്ടായി. ആ എഴുത്തിന്‍റെ അവകാശി ഇനി ആരായിരിക്കുമോയെന്ന് നമുക്കറിയില്ല. മുരളിയോ പത്മജയോ?
ഇതൊക്കെയാണെങ്കിലും എന്നെ അദ്ദേഹത്തിന് ഒരു മകനെപ്പോലെയായിരുന്നു. ഞാനുമായി ബന്ധപ്പെട്ട എന്‍റെ സ്വന്തം ചടങ്ങുകള്‍ക്ക് അസുഖങ്ങള്‍ക്കിടയിലും ഓടിയെത്തി അനുഗ്രഹിക്കാന്‍ മടികാണിച്ചിട്ടില്ല. അതിനെല്ലാം അച്ഛനെ ഉത്സാഹിപ്പിച്ചിട്ടുള്ളത് പത്മജയാണ് എന്ന സത്യവും ഓര്‍ത്തുപോവുകയാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് ഗഫൂറും ഞാനും രൂപം നല്‍കിയപ്പോള്‍ സഹായവുമായി മുമ്പോട്ട് വന്നത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു എന്ന കാര്യം നന്ദിയോടെ ഓര്‍ക്കുന്നു.
അദ്ദേഹത്തിന്‍റെ വലതുകവിളിലെ വട്ടത്തിലുള്ള കറുത്ത മറുക് ഞാന്‍ വരക്കുന്നതിലാണ് അദ്ദേഹം സൗന്ദര്യം കണ്ടെത്തുന്നത്. ആ കറുത്ത വട്ടം ‘M’ എന്ന ഇംഗ്ലീഷ് അക്ഷരമായി മാറുന്നതും അത് മുരളിയിലെ ‘M’ ആണെന്ന് സാവധാനത്തില്‍ മനസ്സിലാക്കി ഊറി ചിരിക്കാനും ലീഡര്‍ പലപ്പോഴും ഒരുങ്ങാറുണ്ടായിരുന്നു. എന്നാല്‍ ആ വലതുകവിളില്‍ കാലക്രമേണ അവസാനനാളില്‍ ഉണ്ടായ ചില്ലറ മാറ്റങ്ങള്‍ ഒരു കാര്‍ട്ടൂണിസ്റ്റായ എന്നെ ഏറെ സന്തോഷിപ്പിച്ചു.
ചില പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരമുണ്ടായപ്പോള്‍ പുതിയതായി പൊങ്ങിവന്ന ഭാഗ്യ അരിമ്പാറകളെപ്പറ്റി ഞാന്‍ പറഞ്ഞു. അത് ലീഡര്‍ക്ക് വരാനിരിക്കുന്ന വലിയ ഭാഗ്യത്തിന്‍റെ സൂചനയാണെന്നും അരിമ്പാറകള്‍ മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവയാണെന്നും അവിടെ എവിടെയെങ്കിലും അദ്ദേഹം ഗവര്‍ണ്ണറാകുമെന്നും പറയാന്‍ ഞാന്‍ മടിച്ചില്ല. പക്ഷേ, അതു സംഭവിച്ചില്ല. കൊച്ചു പോണ്ടിച്ചേരിയിലെ ലഫ്റ്റനന്‍ഡ് ഗവര്‍ണ്ണറാക്കാന്‍ പോലും ഹൈക്കമാന്‍ഡ് കൈ ചലിപ്പിച്ചില്ലയെന്നത് ദുഃഖകരമായിപ്പോയി. അദ്ദേഹം മരണമടഞ്ഞപ്പോള്‍ ഞാന്‍ കവിളിലെ അടയാളങ്ങളെയാണ് ഓര്‍ത്തത്. ചന്ദനത്തടികള്‍ കത്തിയപ്പോള്‍ ആ അടയാളങ്ങളും പുകയായി മാറി.
ലീഡര്‍ പലപ്പോഴും പറയുമായിരുന്നു: "എന്നെ വരയ്ക്കുകയാണെങ്കില്‍ യേശുദാസന്‍ തന്നെ വരയ്ക്കണം. ആ വരയാണ് എനിക്ക് ഇഷ്ടം."
പുതിയ ഇഷ്ടങ്ങള്‍ ഇനി വരില്ല. പഴയ ഇഷ്ടങ്ങളെ ഓര്‍ത്തുകൊണ്ട് അങ്ങയുടെ മുമ്പില്‍ തല കുനിക്കട്ടെ. ആ കാലുകള്‍ സ്പര്‍ശിക്കട്ടെ.
പോലീസ് അതിക്രമങ്ങളും പാര്‍ട്ടിസെല്ലിന്‍റെ പോലീസ് ഭരണവുമൊക്കെയായിരുന്നു ഇ. കെ. നായനാര്‍ മന്ത്രിസഭയ്ക്കെതിരായ പ്രധാന ആരോപണങ്ങള്‍. 1987-ല്‍ ഭരണമേറ്റ നായനാര്‍ മന്ത്രിസഭ നാലുവര്‍ഷം ഭരിച്ചു. എം. വി. രാഘവന്‍റെ നേത്റ്ത്വത്തിലുള്ള സി. എം. പി. രൂപീകരണം ചലനമുന്‍ണ്ടാക്കുമെന്നു പലരും ധരിച്ചെങ്കിലും ഇതാ പോയി കണ്ടില്ല എന്ന മട്ടിലായിരുന്നു രാഘവന്‍കാറ്റിന്‍റെ പോക്ക്. ഇടയ്ക്ക് വന്ന ഉപതെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിഞ്ഞത് സി. പി. എമ്മിന് ആസ്വാസം പകര്‍ന്നു. ആ ആത്മവിശ്വാസം പോലീസിന്‍റെ ലാത്തിക്കും പാര്‍ട്ടിക്കാരുടെ കുറുവടിക്കും ശക്തി നല്‍കി. പോലീസ് നോക്കുകുത്തിയായി മാറിയെന്നു പ്രതിപക്ഷം ആരോപിച്ചു. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സ്ഥാനത്തു തൊഴിലാളി നേതാക്കളും ഗുണ്ടകളും നിലയുരപ്പിച്ചെന്ന ആരോപവും ഉയര്‍ന്നു.
അതിരു കടന്ന ആത്മവിസ്വാസം മൂലം കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞടുപ്പ് നടത്താന്‍ ഇടതുമുന്നണി തീരുമാനിച്ചു. തെരഞ്ഞെടുപ്പിനോടൊപ്പം കാര്‍ട്ടൂണ്‍ പോസ്റ്റ്റാണ് തയ്യാറാക്കിയത്. അതില്‍ ഏറ്റവും ശക്തവും വോട്ടര്‍ന്മാറെ പിടിച്ചു കുലുക്കിയതുമായ കാര്‍ട്ടൂണ്‍ ഒരു പോലീസ് സ്റ്റേഷന്‍ രംഗമായിരുന്നു.
പോലീസ് സ്റ്റേഷന് ഉള്ളിലെ മുറി, മേശ, കസേര എന്നിവയുമുണ്ട്. മേശപ്പുറത്തു ഫയലും ലാത്തിയുമെല്ലാം കാണാം. പോലീസ് ഉദ്യോഗസ്ഥന്‍ ഇരിക്കേണ്ട കസേരയില്‍ ഒരു പാര്‍ട്ടി സഖാവ് അല്ലെങ്കില്‍ ഒരു തൊഴിലാളി നേതാവ് ഇരിക്കുന്നു. ചുവന്ന ഉടുപ്പ്, തലയില്‍ക്കെട്ട്, കൈലി മടക്കിക്കുത്തിയിരിക്കുന്ന അദ്ദേഹം രണ്ടു കാലുകളും പൊക്കി മേശപ്പുറത്തു വച്ചിരിക്കുന്നു. ഇടതുകൈ കസേരയുടെ പിന്നിലേക്കിട്ടിട്ടുണ്ട്. വലതുകൈയ്യില്‍ പുകയുന്ന സിഗരറ്റ്. പുക പുറത്തേക്ക് ഊതിവിടുന്നു. മടക്കിക്കുത്തിയിരിക്കുന്ന നേതാവിന്‍റെ വരയുള്ള അണ്ടര്‍വെയറും കാണാം.
മേശയുടെ മുന്നില്‍ ഒരു പൊലീസുകാരന്‍ നില്‍ക്കുന്നു. അദ്ദേഹം തെളിഞ്ഞ് നിന്ന് (ഞെളിവും കുടവയറും പൊലീസിന്‍റെ കുത്തകയാണല്ലോ) ഊറിച്ചിരിച്ചു കൊണ്ട് നേതാവിനെ സല്യൂട്ട് ചെയ്യുന്നു. പൊലീസുകാരന്‍ ആരെന്നല്ലേ? കേരളത്തിന്‍റെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍! ഈ പോസ്റ്റര്‍. അതിവേഗം കേരളത്തിലെ മതിലായ മതികുളിലെല്ലാം നിരന്നു. എല്‍. ഡി. എഫിനെ കാര്‍ട്ടൂണ്‍ പ്രതിക്കൂട്ടിലാക്കി, പ്രതിസന്ധിയിലാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിച്ച് നടക്കുന്നു. വൈകുന്നേരം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷ്ന്‍ പാലത്തില്‍ എന്‍റെ വാഹനമെത്തി. അതിനു സമീപം വലിയ ജനക്കൂട്ടം. ചുവന്ന കൊടിതോരണങ്ങള്‍. മുഖ്യമന്ത്രി നായനാര്‍ ഉച്ചത്തില്‍ മൈക്കിലൂടെ പ്രസംഗിക്കുന്നത് കേള്‍ക്കാം. ഞാന്‍ കടന്നു പോകുമ്പോള്‍ അദ്ദേഹം പ്രസംഗിക്കുന്നത് പോലീസ് സ്റ്റേഷന്‍ വിഷയമായ കാര്‍ട്ടൂണ്‍ പോസ്റ്റ്റിനെക്കുറിച്ചാണ്. പ്രസംഗത്തിലൂടെ അദ്ദേഹം ആ പോസ്റ്ററിനെ പിച്ചിച്ചീന്തി. കൂട്ടത്തില്‍ കാര്‍ട്ടൂണ്‍ ചുരുട്ടിക്കൂട്ടി എറിയാന്‍ മറന്നില്ല. ഇതു കാര്‍ട്ടൂണാണോ, ഇങ്ങനെയാണോ കാര്‍ട്ടൂണ്‍ വരക്കുന്നത്! വരക്കാന്‍ ഞാന്‍ അങ്ങേരെ പഠിപ്പിക്കാം. അങ്ങനെ കടന്നാക്രമണം തുടര്‍ന്നു. പ്രസംഗം മുഴുവന്‍ കേള്‍ക്കാന്‍ അവിടെ നിന്നില്ല. പരുവക്കേടായതിനാല്‍ ഞാന്‍ പെട്ടെന്ന് സ്ഥലം വിട്ടു.
വര്‍ഷങ്ങള്‍ക്കുശേഷം ഇ. കെ. നായനാര്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാനായി തിരുവനന്തപുരത്തെത്തി. എന്‍റെ മകന്‍റെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയതാണ്. ഫോണ്‍ ചെയ്തതിനുശേഷമാണ് വീട്ടിലെത്തിയത്. പനിയാണ്, സുഖമില്ലായെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോള്‍ മുറ്റത്തും വരാന്തയിലുമായി കുറേ കുട്ടികളും മുതിര്‍ന്നവരും കൂടിനില്‍ക്കുന്നു. നായനാര്‍ക്ക് അസുഖമായിരിക്കുമോ? എന്നാല്‍ ഞാന്‍ മുറ്റത്തെത്തിയപ്പോള്‍ നായനാര്‍ വരാന്തയിലേക്ക് ഇറങ്ങി വന്നു. തന്നെ മോശമായി പത്രത്തില്‍ വരയ്ക്കുന്ന ഒരാള്‍ ഇപ്പോള്‍ വരുമെന്ന് പറഞ്ഞു വഴിയേ പോയ പിള്ളേരെവരെ ഞാനിവിടെ പിടിച്ചുനിര്‍ത്തിയിരിക്കുകയാണെന്നു നായനാര്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. മുറിക്കകത്തു കയറി ഭക്ഷണം കഴിഞ്ഞപ്പോള്‍ ചര്‍ച്ച് രാഷ്ട്രീയത്തിലേക്ക് കയറി. ശാരദടീച്ചര്‍ അകത്തേക്കു പോയ സമയത്ത് പഴയ കാര്‍ട്ടൂണ്‍ പോസ്റ്ററിനെപ്പറ്റിയും എന്നെ യോഗത്തില്‍ ശകാരിച്ചതിനെപ്പറ്റിയും ചോദിച്ചപ്പോള്‍ നായനാര്‍ കുലുങ്ങിച്ചിരിച്ചു. ഞാന്‍ പാര്‍ട്ടിനേതാവിനെ സല്യൂട്ട് ചെയ്യുന്നതിന്‍റെ കാര്‍ട്ടൂണിനെപ്പറ്റിയല്ലേ പറഞ്ഞത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "എടോ, തുറന്നു പറയാമല്ലോ, ഞാന്‍ അന്നു തെറിപറഞ്ഞതൊക്കെക്കള - ആ കാര്‍ട്ടൂണ്‍ നല്ല ഒന്നാം തരം സാധനമായിരുന്നു!"
നന്നായി ചിരിക്കാനും ചിരിപ്പിക്കാനും കഴിയുന്ന നായനാര്‍ പൊട്ടിച്ചിരിച്ചു.
(വാര്‍ത്ത ദിനപത്രത്തില്‍ മാര്‍ച്ച് 31, 2010ന് പ്രസിദ്ധീകരിച്ചത്)
ഒരു റോസാമലരിന്‍റെ ഓർമ്മക്ക്
പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കലോകത്തെപ്പറ്റി എല്ലാവരും ചിന്തിക്കാറുണ്ട്. കുട്ടികൾ വലിയ സമ്പത്താണന്നും ഉറക്കെപ്പറയാറുണ്ട്. ഒരു കാലത്ത് സ്വത്തായും സ്വന്തമായും മാറുമെന്ന് നാം ആശിച്ച കുട്ടികൾ നമുക്കിടയിൽ പല ശിശുദിനങ്ങളിലും ഓടിനടന്നിട്ടുണ്ട്. രാഹുൽ ഗാന്ധി, കനിമൊഴി, കെ. മുരളീധരൻ, റാജ് താക്കറെ, മാർഗരറ്റ് ആൽവ, എം. മുകുന്ദൻ, തുടങ്ങിയവരെ കുട്ടികളുടെ വേഷത്തിൽ നമ്മൾ കണ്ടിട്ടുള്ളതുമാണ്.
അവരെ ഓർക്കുമ്പോൾ കുട്ടികളുടെ കൈയിലാണ് രാജ്യത്തിന്‍റെ ഭാവിയെന്ന് നമ്മൾ ഓർക്കാപ്പുറത്ത് പറഞ്ഞുപോവുകയും ചെയ്യുന്നു. ശിശുക്കളെ ഏറെ സ്നേഹിക്കുകയും അവരെ തലോടുകയും അവർക്കായി താരാട്ട് പാടുകയും ചെയ്തിട്ടുള്ള പണ്ഡിത് ജവഹർലാൽ നെഹ്രുവിനെ കുട്ടികൾക്കും കുട്ടികളായിരുന്ന വലിയവർക്കും മറക്കാനാവില്ല. ശിശുക്കൾക്ക് പിന്നാലെ ചാച്ചാ നെഹ്രുവും നെഹ്രുവിന്‍റെ പിന്നാലെ ശിശുക്കളും ഓടിയെത്തി. കുട്ടികൾക്ക് വേണ്ടി സമയം ചെലവഴിക്കാൻ സ്വന്തം വാച്ച് പിന്നോട്ട് വയ്ക്കാനും അദ്ദേഹം മറന്നില്ല.
നെഹ്രുവിനോടൊപ്പം അല്പം വൈകിയാണെങ്കിലും മറ്റൊരു സുഹ്രുത്തുകൂടി കുട്ടികളുടെ പിന്നാലെയെത്തി. രാഷ്ട്രീയക്കാരെ ഗുണദോഷിച്ചും കാർട്ടൂൺ വരച്ചും നേർവഴിയെ കൊണ്ടുവരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലഗുരുവായ കാർട്ടൂണിസ്റ്റ് ശങ്കർ കുട്ടികൾക്കൊപ്പം കളിക്കളത്തെത്തിയത്.
നെഹ്രുവിനെപ്പറ്റി ശങ്കർ വരച്ചിട്ടുള്ള കാർട്ടൂണുകളുടെ എണ്ണം ആയിരത്തഞ്ഞൂറിൽ അധികമാണ്. ഒരു വ്യക്തിയെപ്പറ്റിയെപ്പറ്റി ഒരു കാർട്ടൂണിസ്റ്റ് വരച്ച കാർട്ടൂണുകളുടെ എണ്ണത്തിൽ അക്കാലത്ത് അത് ലോകറിക്കാർഡായിരുന്നു. 1500 പ്രാവശ്യവും തന്നെ വിമർശനത്തിന്‍റെ പിച്ചാത്തിമുനയിൽ നിർത്തിപ്പൊരിച്ചിട്ടുള്ള ശങ്കറുടെ മുന്നിൽ നെഹ്രു പൊട്ടിച്ചിരിച്ചുകൊണ്ടാണ് എന്നും നിലകൊണ്ടിട്ടുള്ളത്. നെഹ്രുവിനെയും ശങ്കറിനെയും ബന്ധിപ്പിച്ചാൽ മറക്കാനാവാത്ത ദിനമാണ് 1964 മേയ് 17. അന്നു പുറത്തിറങ്ങിയ ശ്ങ്കേഴ്സ് വീക്കിലിയുടെ മുഖചിത്രം രോഗബാധിതനായ നെഹ്രുവിനെപ്പറ്റിയുള്ള കാർട്ടൂണായിരുന്നു. 'ദീപശിഖാപ്രയാണം' എന്ന ഈ കാർട്ടൂൺ ദീർഘദൃഷ്ടിയോടു കൂടിയ പ്രവചനം കൂടിയായി. അവശനായ നെഹ്രു സ് പോർട്സ്മാന്‍റെ വേഷത്തിൽ ട്രാക്കിലൂടെ ദീപശിഖയേന്തി സാവധാനം നീങ്ങുന്നു. ഏതു നിമിഷവും നെഹ്രു ട്രാക്കിൽ തളർന്നുവീഴാം. കൈയിലുള്ള ദീപശിഖ താഴെ വീണ് അണയും. ഗുൽസാരിലാൽ നന്ദ, ലാൽ ബഹദൂർ ശാസ്ത്രി, മൊറാർജി ദേശായി, ഇന്ദിരാഗാന്ധി, ജഗ്ജീവൻ റാം, വി. കെ. കൃഷ്ണമേനോൻ, വിജയലക്ഷ്മി പൺഡിത്, അശോക് മേത്ത, ജയപ്രകാശ് നാരായൺ തുടങ്ങിയ നേതാക്കളും ഓടുന്നുണ്ട്. നെഹ്രു താഴെ വീഴുന്നതിനു മുമ്പ് അതേറ്റുവാങ്ങണം. ഇതായിരുന്നു കാർട്ടൂണിലെ പ്രമേയം.
ഒരു പ്രവചനം പോലെ കാർട്ടൂൺ പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നെഹ്രു അന്തരിച്ചു. ഉൾക്കാഴ്ച്ചയുടെയും ദീർഘദൃഷ്ടിയുടെയും നിദർശനമായി ഈ കാർട്ടൂൺ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടു. നെഹ്രുവിന് പിന്നാലെ ശങ്കർ ഓടിച്ചവരിൽ നന്ദ, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിര, മൊറാർജി ദേശായി എന്നിവർ പിന്നീട് പ്രധാനമന്ത്രിമാരാവുകയും ചെയ്തു. ഈ കാർട്ടൂൺ ശങ്കർ വരക്കുമ്പോഴും മിനുക്കുപണികൾ നടത്തുമ്പോഴും നിറങ്ങൾ വിതറുമ്പോഴുമെല്ലാം ശങ്കറിന്‍റെ സമീപത്ത് നിൽക്കാനുള്ള ഭാഗ്യം എപ്പോഴും ഞാൻ ഓർക്കാറുണ്ട്.
എന്നാൽ 1964 മേയിലെ ഒരു വലിയ ദു:ഖം മാത്രം ഇപ്പോഴും മനസ്സിൽക്കൊണ്ടുനടക്കുന്നു. നെഹ്രുവിനെ അവസാനമായിക്കാണാൻ ഞാൻ ശങ്കറിനോട് അനുവാദം ചോദിച്ചു. തന്‍റെ ഉറ്റ സുഹ്രുത്തിന്‍റെ വേർപാടിനിടയിലും ഏതോ കാർട്ടൂൺ വരയ്ക്കുന്ന ധൃതിയിലായിരുന്നു ശങ്കർ.
നെഹ്രുവിന്‍റെ ശവശരീരം കണ്ട് വണങ്ങി ഞാൻ ഓഫീസിൽ മടങ്ങിയെത്തി. അകത്ത് മുറിയിൽ അപ്പോഴും ശങ്കർ വരച്ചുകൊണ്ടിരിക്കുകയായിരുന്നു.
"നെഹ്രുവിനെക്കാണാൻ... ചേട്ടൻ പോകുന്നില്ലേ?" മുഖം കുനിച്ചിരുന്നു പെൻസിലും ബ്രഷും ചലിപ്പിക്കുന്ന ശങ്കറിനോട് അല്പം മടിച്ചാണെങ്കിലും ചോദിച്ചു.
ചോദ്യം ശങ്കറെ ദേഷ്യപ്പെടുത്തിയെന്നു തോന്നി. അദ്ദേഹം മുഖം ഉയർത്താതെ പറഞ്ഞു: "എനിക്കത് കാണാൻ കഴിയില്ലടോ". ആ കണ്ണിൽ നിന്ന് ഒഴുകിവന്ന രണ്ടു തുള്ളി കണ്ണുനീർ ഡ്രോയിങ്ങ് പേപ്പറിലേക്ക് വീണു. കട്ടികൂടിയ കെന്‍റെ് പേപ്പറിൽ ശങ്കർ വരച്ച ഭാവി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കറുത്ത വരകളിലേക്കു കണ്ണുനീർ പതിക്കുന്നതും പടർന്നു നീങ്ങുന്നതും അപ്പോൾ കാണാമായിരുന്നു.
നെഹ്രു പിടിച്ച ദീപശിഖ, ഇന്ത്യയുടെ ഭാവി ദീപശിഖ, നിഷ്കളങ്കരായ ഇന്നത്തെ പ്രിയപ്പെട്ട ശിശുക്കളുടെ കൈയിൽ സുരക്ഷിതമെന്ന് നമുക്ക് ആശിക്കാം. അങ്ങു ദൂരെ ചന്ദ്രനിലും.
ശങ്കർ അവസാനമായി വരച്ച നെഹ്രുവിന്‍റ കാർട്ടൂൺ. രോഗശയ്യയിലായിരുന്നപ്പോഴാണ് അദ്ദേഹം ഇത് വരച്ചത്. നെഹ്രു എപ്പോഴും ധരിക്കാറുള്ള റോസാപ്പൂ ചിതറിക്കിടക്കുന്ന രീതിയിലാണ് വിരലുകളുടെ നിയന്ത്രണം കൈവിട്ട ശങ്കർ വരച്ചു തീർത്തത്.