2011, മാർച്ച് 4, വെള്ളിയാഴ്‌ച

കുത്തിവരയിലെ ക്രൂരകൃത്യങ്ങള്‍

ഒരു മലയാള ചലച്ചിത്രത്തില്‍ നായികവേഷം അണിഞ്ഞ പ്രശസ്തയായ ഹിന്ദി നടി ഷൂട്ടിംഗ് വേളയില്‍ ആലുവായില്‍ ക്യാംമ്പ് ചെയ്യുമ്പോള്‍, മദ്യം അകത്ത് ചെല്ലാതിരുന്നതു മൂലം സം‌വി‌ധായകനേയും പ്രൊഡ്യൂസറേയും ഹിന്ദിയില്‍ തെറി പരഞ്ഞ കഥ ആലുവ പാലസിലെ ജീവനക്കാരില്‍ ചിലര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. വിദേശ വോഡ്ക ആണെന്ന് ധരിപ്പിച്ച് തനി നാടന്‍ ചാരായം ഹിന്ദി നടിക്ക് മുറിയില്‍ എത്തിച്ച് കൊടുത്തു. സാധനം വിഴുങ്ങിയ നടിക്ക് വോഡ്ക ഏറെ ഇഷ്ടപ്പെട്ടു. മദ്യത്തിന്‍റെ ശക്തി നടിയെ പിടി മുറുക്കിയപ്പോള്‍ അവര്‍ മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയെന്നു മാത്രമല്ല ആലുവ പുഴയില്‍ ചാടാനും തുടങ്ങിയതായിട്ടാണ് പറയപ്പെടുന്നത്.

മലയാള സിനിമയെ മദ്രാസില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചുനടുന്നതിന് മദ്യനിരോധനകാലത്തും നിരോധനമില്ലാത്ത കാലത്തും നല്ല സിനിമകള്‍ പലതും പുറത്തുവന്നിരുന്നു. മദ്യനിരോധനകാലത്ത് നാടന്‍ വാറ്റുസാധനങ്ങളാണ് പല താരങ്ങളുടെയും മദ്യത്തിന്‍റെ പുറത്തുവന്നുകൊണ്ടിരുന്നത്. സാധനം കിട്ടാനാണെങ്കില്‍ തപസ്സിരിക്കണം. പഴയകാലത്ത് പല താരങ്ങളുടെയും വയറും കുടലും തീ പിടിച്ച ഫിലിമിലെന്ന പോലെ കരിഞ്ഞുപോയതിന്‍റെ കാരണം ചരിത്രാന്വേഷകര്‍ക്ക് വിട്ടുകൊടുക്കാവുന്നതാണ്.

മദ്രാസില്‍ വെച്ച് അടൂര്‍ ഭാസിയെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്: "നിങ്ങള്‍ ഡയറക്ടര്‍ ജോണ്‍ ഏബ്രഹാമിനെ കാണണം. അദ്ദേഹത്തിന്‍റെ ഒരു അഭിമുഖം തയ്യാറാക്കണം. സംസാരിച്ചിരിക്കാന്‍
ബ‌ഹുരസമാണ്."

എന്‍റെ അടുത്തിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കല്ലട വാസുദേവന്‍റെ മുഖത്തേക്ക് ഞാന്‍ നോക്കി. "രാവിലെ ഞങ്ങള്‍ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങി. കണ്ടെത്താന്‍ കഴിഞ്ഞില്ല." കല്ലട ചിരിച്ചുകൊണ്ടു വിശദീകരിച്ചു.

"ജോണ്‍ ഏബ്രഹാം ഏതു കൂരയിലുണ്ടെന്ന കാര്യം വാസുദേവന്‍ അറിയാതിരിക്കോസ്സേ!" ഭാസിയുടെ കമന്‍റെ്‌. ഞങ്ങള്‍ പുറത്തേക്കിറങ്ങി കാറില്‍ കയറി. കുറേയേറെ മുമ്പോട്ട് നീങ്ങി. ചില വളവും തിരിവുമൊക്കെ കഴിഞ്ഞ് കൃഷിസ്ഥലത്തേക്ക് വെള്ളമൊഴുക്കി വിടുന്ന ഒരു ചാനലിനടുത്തെത്തിയപ്പോള്‍ ഡ്രൈവറോട് കാറ് നിര്‍ത്താന്‍ കല്ലട ആവശ്യപ്പെട്ടു. നീര്‍ച്ചാലിന്‍റെ മറുവശത്തുകൂടി ഒരാള്‍ ആടിയാടി വരുന്നു. താടിയും മുടിയുമുണ്ട്.

"അതാ വരുന്നു ജോണ്‍ ഏബ്രഹാം." കല്ലട വാസുദേവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ജോണ്‍ കാറിന് സമീപത്തേക്കു നീങ്ങി വന്നു. ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഞങ്ങളെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല.

ഞാന്‍ ചോദിച്ചു: "ഇതെവിടെപ്പോയി ജോണ്‍ ഏബ്രഹാം?"

തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയെ തമിഴ്നാട്ടിലും പുറത്തും കലൈഞ്ജര്‍ എന്ന പേരിലും അറിയപ്പെടുന്ന കാലം. ജോണ്‍ ഏബ്രഹാമിന്‍റെ മറുപടി: "സാധനം എങ്ങും കിട്ടുന്നില്ല. അതൊന്നു തരപ്പെടുത്താന്‍ ഇറങ്ങിയതാണ്. ഞാനാണ് കുടിഞ്ജര്‍." പ്രയോഗം കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. കാറില്‍ പിടിച്ചു കയറ്റി താമസസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ ഞങ്ങള്‍ ഒരുങ്ങിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

"എനിക്കൊരു കുഴപ്പവുമില്ലടാ... പദയാത്രയാണ് എനിക്കിഷ്ടം." ഇത്രയും പറഞ്ഞ ശേഷം റോഡിന്‍റെ ഇടതും വലതും കാലുകള്‍ ചവിട്ടി ജോണ്‍ ഏബ്രഹാം മുമ്പോട്ട് നീങ്ങി. പിന്നീടദ്ദേഹത്തെ കുറെനാളുകള്‍ വഴിയമ്പലങ്ങളില്‍ വെച്ച് കണ്ടുമുട്ടിയിട്ടില്ല.

ഫിലിംസ് ഡിവിഷന്‍ കല്‍ക്കട്ട ഓഫീസില്‍ ജോലി ചെയ്യുന്ന കൊച്ചിക്കാരനായ മിടുക്കനായ ഒരു സം‌വി‌ധായകനുണ്ട്. പേര് ജോഷി. ഡോക്യുമെന്‍റെറി ചിത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ശക്തന്‍. മണിപ്പൂര്‍ നൃത്തത്തെ അധാരമാക്കി ഇപ്പോള്‍ ഒരു ചിത്രം ഒരുങ്ങുന്നു. നൃത്തത്തിനും സംഗീതത്തിനുമാണ് പ്രാധാന്യമെങ്കിലും നൃത്തവും സംഗീതവും ഒത്തിണങ്ങി ഒരു രാഷ്ട്രീയ ഹൃസ്വചിത്രത്തിന് രൂപം കൊള്ളുന്നു എന്നു പറയുന്നതായിരിക്കും ശരി. കൊച്ചിയില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് എറണാകുളം ബോട്ട് ജെട്ടിയില്‍ വെച്ച് ജോണ്‍ ഏബ്രഹാമിനോടുള്ള ആരാധന മൂലം ജോഷി ജെട്ടിയിലെത്തി. ഒന്നുകാണാന്‍ വേണ്ടി മാത്രം. രാവിലെ ഒരു തെരുവുനാടകത്തിന്‍റെ പോസ്റ്ററൊട്ടിക്കുന്ന തിരക്കിലായിരുന്നു ജോണ്‍ ഏബ്രഹാം. അദ്ദേഹത്തിന്‍റെ സമീപം ജോഷി എത്തി.

ജോഷിയെ തലയുയര്‍ത്തി നോക്കിയ ശേഷം ജോണ്‍ ചോദിച്ചു: "തന്‍റെ പോക്കറ്റില്‍ കാശ് വല്ലതുമുണ്ടോ? രണ്ടു രൂപ വേണം. പശ വാങ്ങാനാണ്." ജോഷി പോക്കറ്റില്‍ കിടന്ന പത്തു രൂപ അദ്ദേഹത്തിന് കൊടുത്തു. സിനിമാക്കാരന്‍റെ വേറിട്ട സ്വഭാവം. "നന്ദി മോനെ, തന്‍റെ പേരെന്തവാ?"

"ജോഷി"

"എങ്കില്‍ എന്‍റെ അടുത്ത പടം ഒരുങ്ങുന്നുണ്ട്. അതില്‍ ടൈറ്റിലില്‍ തന്‍റെ പേര് കൂടി ഞാന്‍ ചേര്‍ക്കാം. സം‌വിധാനം ജോണ്‍ ഏബ്രഹാം എന്നതിനു മുകളിലായി കൊടുക്കാം - പശ: ജോഷി (കൊച്ചി)".

ജോണ്‍ ഏബ്രഹാമിന്‍റെ അവസാനനാളുകളില്‍ ഒരുദിനം എന്‍റെ ഓഫീസിലേക്ക് അദ്ദേഹം ചാടിക്കയറി വന്നു. ഉച്ചസമയം. ഹോട്ടല്‍ ലൂസിയായില്‍ നിന്നാണ് വരുന്നത്. കൂടെ പരിചയമില്ലാത്ത ഒരു സുഹൃത്തുമുണ്ട്.

"എടോ ദാസേ ഒരു പേപ്പറും പേനയും ഇങ്ങെടുത്തേ."

രണ്ടും ഞാന്‍ അദ്ദേഹത്തിന് കൊടുത്തു. എന്തെങ്കിലും പ്രസ്താവന എഴുതാനാണോ എന്ന് ഞാന്‍ സംശയിച്ചു. അതല്ലെങ്കില്‍ പുതിയ സിനിമയുടെ തിരക്കഥ. എന്നാല്‍ കടലാസില്‍ മുഴുവന്‍ അദ്ദേഹം കുത്തിവരച്ചു. പേന വട്ടത്തില്‍ കറക്കിക്കറക്കി ഓടിച്ചു. പേജ് നിറയെ കുത്തിവര. കടലാസും പേനയും മേശപ്പുറത്തു വെച്ച ശേഷം അദ്ദേഹം പോകാനായി എഴുന്നേറ്റു.

"ഇതെന്താ ജോണ്‍ കടലാസില്‍ കുത്തിവരച്ചു വെച്ചിരിക്കുന്നത്?" ഞാന്‍ ചോദിച്ചു.

അദ്ദേഹത്തിന്‍റെ മറുപടി പെട്ടെന്നായിരുന്നു: "എനിക്ക് തന്നോടുള്ള അസൂയ."

പ്രിയസ്നേഹിതന്‍ ജോണ്‍ ഏബ്രഹാമിന്‍റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം കൈയ്യിലെടുത്ത് തലോടിയത് ജോണ്‍ ഏബ്രഹാം കടലാസില്‍ കുത്തിവരച്ച ചിത്രത്തിലാണ്. ആ കടലാസ് ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. കുത്തിവരച്ച കടലാസ് കാണുമ്പോഴും കാണാത്തപ്പോഴും സുഹൃത്ത് ജോണ്‍ ഏബ്രഹാമിനോട് നമുക്ക് ഒരു കാര്യം തോന്നുന്നു - കടുത്ത അസൂയ!

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

കെ. ജി. ജോര്‍ജ്ജ് പഞ്ചറായി


യാത്രചോദിച്ചു ഇറങ്ങുന്നതിന് മുമ്പായി പറയാറുണ്ട് 'വരട്ടെ' എന്ന്. പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ആള് വരാന്‍ വൈകിയാലും നമ്മള്‍ പറയാറുണ്ട് 'വരട്ടെ' എന്ന്. എത്തിക്കോട്ടെ എടുത്തോളാം എന്ന അര്‍ത്ഥത്തിലും 'വരട്ടെ' എന്ന് ഉപയോഗിച്ച് വരുന്നു. അല്പം കഴിയട്ടെ കാത്തിരിക്കാം എന്നമട്ടിലും 'വരട്ടെ' പ്രയോഗിച്ച് വരുന്നുണ്ട്.

എന്നാല്‍ 2007ലെ ഏറ്റവും നല്ല ഈടുള്ള പദമായി 'വരട്ടെ' അംഗീകാരം നേടിക്കഴിഞ്ഞത് അടുത്തിടെയാണ്‌. 2007ല്‍ മലയാള ദിനപത്രങ്ങളില്‍ വന്ന ഏറ്റവും നല്ല തലക്കെട്ടിനുള്ള പുരസ്കാരം തട്ടിക്കൊണ്ട് പോയത് 'വരട്ടെ' എന്ന തലക്കെട്ടായിരുന്നു. മലയാള മനോരമ ദിനപത്രത്തില്‍ വന്ന ഈ തലക്കെട്ട് സംഭാവന ചെയ്തത് മലയാള മനോരമയുടെ തന്നെ അസോസിയേറ്റ് എഡിറ്ററും സാഹിത്യകാരനുമായ ശ്രീ. ജോസ് പനച്ചിപ്പുറം ആയിരുന്നു. അങ്ങിനെ 2007ലെ നല്ല തലക്കെട്ടിനുള്ള കരുണാകരന്‍ നമ്പ്യാര്‍ പുരസ്കാരം ശ്രീ. ജോസ് പനച്ചിപ്പുറം ഈസിയായി കരസ്ഥമക്കിയെന്ന് ചുരുക്കം.

ഈ തലക്കെട്ടിന്‍റെ പ്രാധാന്യം കെ. കരുണാകരനോളം വലുപ്പത്തിലുള്ളതാണ്. കെ. കരുണാകരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ കൊടും‌പിരികൊള്ളുന്നകാലം മൊഹ്സിന ക്വിദ്വായിയും, എ. കെ. ആന്റണിയും, വയലാര്‍ രവിയും 10 ജന്‍പഥ്ല്‍ സോണിയായെ കാണാന്‍ കയറിയിറങ്ങുന്ന ദിനങ്ങ‌ള്‍. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. "വരുന്നെങ്കില്‍ കരുണാകരന്‍ കോണ്‍ഗ്രസ്സില്‍ വരട്ടെ, എതിര്‍പ്പൊന്നുമില്ല" എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ നിലപാട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമീപനം അല്പം വ്യത്യസ്ഥമായിരുന്നു. "സമയമായില്ല ഇത്തിരി കഴിയട്ടെ, വരട്ടെ" എന്ന് ഉമ്മന്‍ ചാണ്ടിയും തുറന്നുപറയാന്‍ മടിച്ചില്ല. ഈ അവസരത്തിലാണ് മനോരമ ദിനപത്രത്തില്‍ മത്തങ്ങാ സൈസില്‍ ഒന്നാം പേജില്‍ ത‌ലക്കെട്ട് വന്നത് - 'വരട്ടെ'.

പ്രശസ്ത പത്രപ്രവര്‍ത്തകനായ കരുണാകരന്‍ നമ്പ്യാരും പരലോകത്തിരുന്ന് വലതു കൈയ്യുടെ കുഞ്ഞു വിരലുയത്തി പറഞ്ഞുകാണണം, 'വരട്ടെ' എന്ന്.

പത്രങ്ങളില്‍ തലക്കെട്ട് വരുന്നത് എങ്ങിനെയൊക്കെ ഏതൊക്കെ സൈസില്‍ എപ്പോഴൊക്കെയാണെന്ന് എത്തും പിടിയുമില്ലാത്ത കാലമാണ് ഇപ്പോഴത്തേത്.

2008 ജനുവരി 29ന് ആയിരുന്നു പ്രശസ്ത നടന്‍ ഗോപി മരണമടയുന്നത്. യവനിക, ഓര്‍മ്മക്കായ്, കൊടിയേറ്റം, പഞ്ചവടിപ്പാലം, തുടങ്ങിയ ചലച്ചിത്രങ്ങ‌‌ളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപിയുടെ മരണശേഷം അടുത്ത ദിവസത്തെ പത്രത്തിലെ തലക്കെട്ടുകള്‍ മറക്കാന്‍ കഴിയുന്നവ ആയിരുന്നില്ല. 'വരട്ടെ' എന്ന് കരുണാകരന്‍റെ വിഷയത്തില്‍ മത്തങ്ങാ അക്ഷരം നിരത്തിയ മലയാള മനോരമ ദിനപത്രം ഗോപിയുടെ മരണവാര്‍ത്ത പ്രാധാന്യത്തോടെ ഒന്നാം പേജില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കൊടുത്ത തലക്കെട്ട് യവനിക മാത്രമായിരുന്നു. അതായത് ഗോപിയുടെ ജീവിതം യവനികകൊണ്ട് മറഞ്ഞു എന്നര്‍ത്ഥത്തില്‍ തന്നെ. അഭിനയത്തിന്‍റെ കൊടിയിറക്കം, ഗോപി ഓര്‍മ്മയായി, ഇറങ്ങി കൊടി, യവനിക യമന്‍ കീഴടക്കി തുടങ്ങി വിവിധ തരത്തില്‍ നമ്മുടെ ദിനപത്രങ്ങള്‍ കൊടുത്തു.

ഗോപി അഭിനയിച്ച കെ. ജി. ജോര്‍ജ്ജിന്‍റെ പ്രസിദ്ധമായ പഞ്ചവടിപ്പാലം എന്ന പേര് പത്രക്കാര്‍ കുലുക്കി താഴെയിടാതെ റിസര്‍‌വ്വ് ചെയ്തുവെച്ചതായിട്ടുള്ള് ഒരു തോന്നല്‍ അനുഭവപ്പെട്ടു. എന്തായാലും പ്രിയപ്പെട്ട പത്രപ്രവര്‍ത്തകര്‍ക്ക് ഏറെ നന്ദി. ഈ ചിത്രത്തിന്‍റെ സംഭാഷണം എഴുതിയത് ഞാനായിരുന്നു. പഞ്ചവടിപ്പാലത്തിലെ പ്രധാന റോളുകളില്‍ അഭിനയിച്ചവരില്‍ തിലകനും, നെടുമുടി വേണുവും, സുകുമാരിയും, ശ്രീനിവാസനും, വേണുനാഗവള്ളിയും ഇന്നസെന്‍റെ, വി. ഡി. രാജപ്പനും എല്ലാമുണ്ട്. സ‌ം‌വിധായകന്‍ പ്രശസ്തനായ കെ. ജി. ജോര്‍ജ്ജുമുണ്ട്. അഭിനയിച്ചവരാരെങ്കിലും മരണപ്പെട്ടാല്‍ 'പാലം വീണു' എന്ന തലക്കെട്ട് യോജിച്ചതായിരിക്കുമെന്ന് സംശയമില്ലാതെ പറയാം. സം‌വിധായകന്‍ കെ. ജി. ജോര്‍ജ്ജോ ക്യാമറമാന്‍ ഷാജി എന്‍. കരുണോ കാറ്റുപോയാല്‍ പഞ്ചവടിപ്പാലത്തെ സ്മരിച്ചുകൊണ്ട് 'പഞ്ച'റായി എന്ന തലക്കെട്ട് നല്‍കാവുന്നതാണ്. പഞ്ചവടിപ്പാലത്തിന്‍റെ സംഭാഷണ രചയിതാവ് കാര്‍ട്ടൂണിസ്റ്റ് യേശുദാസിന്‍റെ വേര്‍പ്പാടുവേളയില്‍ 'വടി'യായി എന്ന തലക്കെട്ട്കൊടുത്ത് സഹായിക്കണമെന്ന് പ്രിയ പത്രപ്രവര്‍ത്തക സുഹ്രുത്തുക്കളോട് അപേക്ഷിച്ചു കൊണ്ട് ഞാന്‍ ഈ ചെറുകുറിപ്പ് അവസാനിപ്പിക്കട്ടെ.

(എം. ടി. വി. എ. അവാര്‍ഡ് സുവനീര്‍ 2009)

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

സോവിയറ്റ് കൊളുത്ത്


ഒരു മന്ത്രിയോ എം. പിയോ എമ്മെല്ലേയോ ഒരു വിദേശയാത്ര നടത്തി കഴിഞ്ഞാല്‍ ശരീരത്തില്‍ നിന്ന് സ്ഥാനം ഒഴിഞ്ഞ് പുതിയതിന് അവസരം ഒരുക്കിക്കൊടുക്കുന്ന മൂന്ന് സാധനങ്ങളുണ്ട്, കണ്ണട, വാച്ച്, പേന. കേരള മുഖ്യമന്ത്രി ശ്രീ. ഇ. കെ. നായനാര്‍ തന്നെ രണ്ടു തവണ അദ്ദേഹത്തിന്‍റെ കണ്ണടയുടെ ഫ്രെയിം മാറ്റിക്കഴിഞ്ഞിരിക്കുന്നു. മന്ത്രി ശ്രീ. പി. ജെ. ജോസഫ് പേന മാറ്റിക്കൊണ്ടേയിരിക്കുന്നു. കണ്ണൂരിലെ സിനിമാശാലകളില്‍ പുതുതായി റിലീസ് ആയ സിനിമകളുടെ പേരുവരെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ തെളിഞ്ഞുവരുന്ന വാച്ചാണ് പാര്‍ലമെന്‍റെ്‌ അംഗമായ ഇ. അഹമ്മദ് കെട്ടി നടക്കുന്നതെന്ന് പറയപ്പെടുന്നു. മന്ത്രിയായി കഴിഞ്ഞാല്‍ എല്ലാവരിലും പ്രസ്താവനയിലെന്ന പോലെ സ്വന്തം ശരീരത്തെ കടന്നാക്രമിക്കുന്നതാണ് തടി. ശ്രീ. എം. വി. രാഘവന്‍ മന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് ആറു മാസത്തിനകം അദ്ദേഹത്തിന്‍റെ തൂക്കം എട്ടര കിലോ വര്‍ദ്ധിച്ചതായാണ് ഗസ്റ്റ്‌ഹൗസുകളിലെ വെയിംഗ് മെഷിനുകള്‍ തന്നെ വെളിപ്പെടുത്തുന്നത്. ആഹാരസാധനങ്ങളുടെ രീതി മാറുന്നതോടെ ലിക്വിടും സോളിഡുമായ കൊളോസ്ട്രോളിന്‍റെ അള്ളിപ്പിടുത്തം അധികാരത്തിന്‍റെ കസേരയില്‍ ഇരിപ്പുറക്കുന്ന ഏത് എലുമ്പനെയും ഐ. സി. യുവില്‍ കൊണ്ടെത്തിക്കുക ഒരു സാധാരണ നടപടിക്രമം മാത്രമാണ്‌. കാല്‍നടജാഥ നടത്തിയും നിരാഹാരസത്യാഗ്രഹം നൂറാം ദിവസം എത്തിച്ചും ബസിന് കല്ലെറിഞ്ഞും ബന്ദ് നടത്തിയും തെരുവുനാടകം അരങ്ങേറ്റിയും ഘൊരാവോ മുറുക്കിയും വെറും എല്ലും തൊലിയുമായി ദാരിദ്രരേഖക്ക് താഴേക്ക് തള്ളപ്പെട്ട നേതാക്കന്മാരെല്ലാം അധികാരത്തിലെത്തിയാല്‍ അധികഭാരം കിലോക്കണക്കിന് കൂടുമെന്നതിന് സംശയമില്ല. സി. പി. ഐ. നേതാവ് ശ്രീ. ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രി ആകുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്‍റെ ശരീരം നമ്മള്‍ ശ്രദ്ധിച്ചുട്ടുള്ളതാണ്. മാവോ അദ്ദേഹത്തിന്‍റെ സൂക്തങ്ങ‌ളില്‍ പറഞ്ഞിട്ടുള്ളതുപോലെ എന്തൊരു മാറ്റം. നിരാഹാരം കഴിഞ്ഞ് ബെഡ് ഷീറ്റും വൈറ്റമിന്‍ ഗുളികകളും പൊതിഞ്ഞെടുത്ത് നാരങ്ങാനീര്‌ കുടിക്കാന്‍ വാ പൊളിക്കുന്ന നേതാവും ഗ്രൂപ്പ് ചര്‍ച്ച കഴിഞ്ഞ് കോഴിബിരിയാണി അകത്താക്കി പുറത്തേക്കു വരുന്ന നേതാവും തമ്മിലുള്ള വ്യത്യാസം പോലെ! സി. പി. ഐയുടെ ശ്രീമതി ഭാര്‍ഗ്ഗവി തങ്കപ്പനും പ്രൊ. മീനാക്ഷി തമ്പാനും തമ്മിലുള്ള അന്തരം പോലെ! സിവില്‍ സപ്ലയിസ് മന്തി ശ്രീ. ചന്ദ്രശേഖരന്‍ നായരും റവന്യൂ മന്ത്രി ശ്രീ. ഇസ്മെയിലും തമ്മിലുള്ള സപ്ലെയിലെ വെയിറ്റ് അന്തരം പോലെ! ശ്രീ. ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റ് മൂന്ന് മാസം ആകുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ കുപ്പായത്തിനും കുടവറിനും സാരമായി മാറ്റം വന്നത് ഇന്ത്യയില്‍ സോഷ്യലിസത്തിന്‍റെ മറ്റൊരു അരുണോദയത്തെ വിളിച്ചറിയിക്കുന്നതാണ്. സ്ഥിരമായി അരമുറി ഷര്‍ട്ട് ധരിക്കുന്ന അദ്ദഹം അവസരത്തിനൊത്ത് ഉയര്‍ന്ന് ഫുള്‍കൈ ഷര്‍ട്ട് ധരിക്കുന്നത് കൈപ്പാര്‍ട്ടിയോടുള്ള കടപ്പാട് വിളിച്ചറിയിക്കാനാണോയെന്നറിയില്ല. വിരലുകൊണ്ട് ദേഹത്തു വടിച്ചാല്‍ നെയ്കോഴികളായി നമ്മുടെ നേതാക്കള്‍ മാറുമ്പോള്‍, അവര്‍ കൂവിയാല്‍ മാത്രമേ നേരം വെളുക്കൂ എന്ന് നമുക്ക് അടിയുറച്ചു വിശ്വസിക്കേണ്ടിയിരിക്കുന്നു.

നാല്പതു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സഖാവ് വി. എസ്. അച്യുതാനന്ദനെ ഞാന്‍ ആദ്യമായി കാണുന്നത്. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് പിന്നിലെ ഒരു ലോഡ്ജിലാണ് അന്ന് സഖാവ് താമസിച്ചിരുന്നത്. രാവിലെ ഞാന്‍ റൂമില്‍ കയറിച്ചെല്ലുമ്പോള്‍ അദ്ദേഹം ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബ്രഡ്, ബട്ട‌ര്‍, ജാം, ഓംലെറ്റ്, ഹോര്‍ലിക്സ് എന്നിവയാണ് വിഭവങ്ങള്‍. പാര്‍ട്ടി വേദികളില്‍ പറഞ്ഞുകേട്ടിട്ടുള്ള തീന്‍ മേശകളിലെ കത്തിയും മുള്ളും ഞാന്‍ ആദ്യം കാണുന്നത് അന്നാണ്. ചെങ്കോട്ടയുടെ ചുവന്ന നിറം പോലുള്ള തിളങ്ങുന്ന ടൊമാറ്റോ അരിഞ്ഞു ചേര്‍ത്ത ഓംലെറ്റ്, പാര്‍ട്ടി ഗ്രൂപ്പുകളെ വെട്ടിനുറുക്കുന്നതു പോലെ കത്തികൊണ്ടരിഞ്ഞ് മുള്ളില്‍കുത്തിമുകളിലേക്ക് ഉയര്‍ത്തിയെടുത്ത് മുള്ളിന് മോചനം നല്‍കുമ്പോഴും ഞാന്‍ കാണാന്‍ ചെന്ന പ്രശ്നം ഗൗരവത്തോടെ കേള്‍ക്കുകയും അതിന് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്ത രംഗം ഞാനിന്നും മുള്ളുകളില്ലാത്ത നല്ല ഓര്‍മ്മയായി മനസ്സില്‍ കൊണ്ടുനടക്കുന്നു. എന്നാല്‍, അവിടെ നിന്ന് യാത്രയാകുമ്പോള്‍ മനസ്സില്‍ ഒരു കാര്യം ചിന്തിക്കാതിരുന്നില്ല: ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുന്ന നേതാവ് ഓംലെറ്റും ഹോര്‍ലിക്സും കഴിക്കുന്നത് ശരിയാണോ? കൊളസ്റ്റ്രോളും ബ്ലഡ്ഷുഗറും ഹൈപ്പര്‍ടെന്‍ഷനും ഗ്യാസും പൈല്‍സും ഏറി സഖാവ് നിത്യരോഗിയായി മാറില്ലേ?

തിരുവനന്തപുരത്ത് നിന്ന് ബസ് കൊല്ലത്ത് എത്തിച്ചേരാറായപ്പോള്‍ മാത്രമാണ് ഞാന്‍ ഈ രീതിയില്‍ ചിന്തിക്കുന്നതില്‍ ഒരു കഴമ്പും ഇല്ലെന്ന് മനസ്സിലായത്. അസുഖമായാല്‍ പാര്‍ട്ടി പുറത്തയച്ച് ചികില്‍സിക്കും. പഴയ സോവിയറ്റ് യൂണിയനിലും പൂര്‍‌വ്വജര്‍മ്മനിയിലും പോയി ചികിത്സ നടത്തി നല്ല ആരോഗ്യത്തോടെ മടങ്ങിയെത്തിയ എത്രയെത്ര നേതാക്കന്മാര്‍ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. ലോകയുവജനോത്സവത്തിനും ആളിനെ അയക്കുന്ന ഹോബി പാര്‍ട്ടിയുടെ മാനിഫെസ്റ്റോയില്‍ പറയാത്ത ഒരിനമായിരുന്നു. ഏത് പ്രായക്കാരേയും യുവജനങ്ങളാക്കി മാറ്റുന്നതും അന്ന് പാര്‍ട്ടിയുടെ പ്രധാന കര്‍മ്മപരിപാടികളില്‍ ഒന്ന് മാത്രമായിരുന്നു. മടങ്ങിവരുമ്പോള്‍ പ്രഭാത് ബുക്ക് ഹൗസിനു വേണ്ടിയുള്ള കുറെ പുസ്തകങ്ങളും പുതിയ വര്‍ഷത്തെ കുറെ കലണ്ടറുകളും പെട്ടിയുടെ അടിയില്‍ സൂക്ഷിക്കണമെന്നു മാത്രം.

ചികത്സക്കായി സോവിയറ്റ് യൂണിയനില്‍ പോയി മടങ്ങിയവര്‍ പറയുന്ന മധുരിക്കുന്ന ഓര്‍മ്മകള്‍ കേള്‍ക്കാനിടയാകുന്ന നമ്മളിലാരും ആ രാജ്യത്തു പോയി ഒരു ഗുളിക കഴിക്കാന്‍ ഭാഗ്യമുണ്ടായില്ലല്ലോ എന്നോര്‍ത്ത് മനസ്സ് വേദനിക്കാതിരിക്കില്ല. തിരുവനന്തപുരം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ ഡോ. കൃഷ്ണന്‍നായരെപ്പോലെ പുഞ്ചിരിതൂകിക്കൊണ്ട് രോഗികളോടൊള്ള സമീപനം, ചുവന്ന കൊടിയുടെ നിറത്തിലുള്ള ഇത്തിരിപ്പൂക്കള്‍ പ്രിന്‍റെ്‌ ചെയ്ത ആശുപത്രിയിലെ വിന്‍ഡോ കര്‍ട്ടനുകള്‍, എറുമ്പ് കടിക്കുന്ന വേദന പോലും അറിയിക്കാത്ത കുത്തുവെയ്പ് സൂചികള്‍, മരുന്നിനോടൊപ്പം വായിച്ച്പഠിക്കാന്‍ മാര്‍ക്സിന്‍റെ മൂലധനത്തിന്‍റെ കോപ്പി തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങള്‍ ഏതൊരു വടക്കനച്ചനേയും ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരനാക്കിമാറ്റുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വെളുത്ത് ആപ്പിള്‍ പോലെ കവിള്‍ തുടിച്ച സുന്ദരികളായ സോവിയറ്റ് നഴ്സുമാരുടെ ന്യൂ ഇയര്‍ കാര്‍ഡുകള്‍ ഇന്നും പാര്‍ട്ടിയിലെ ചില മുന്‍ രോഗികള്‍ക്ക് ലഭിക്കാറുണ്ട്.

എന്നാല്‍ സോവിയറ്റ് യൂണിയനില്‍ ചികത്സക്ക് പോയി ആരോഗ്യവാന്മാരായി മടങ്ങിവന്നിട്ടുള്ള എല്ലാ കമ്മ്യൂണിസ്റ്റ് രോഗികളും ഒരു 'കൊളുത്തി'നെപ്പറ്റി പറഞ്ഞുകേള്‍ക്കാറുണ്ട്. വിപ്ലവകാരികള്‍ക്ക് വയറ്റിനുള്ളില്‍ വരാറുള്ള ഒരു കൊളുത്തിനെപ്പറ്റി മുന്‍‌കാലത്തെ ചില ഇടിയന്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞറിയാം. പക്ഷേ, ആ കൊളുത്ത് അല്ല ഈ കൊളുത്ത്. മേപ്പടി കൊളുത്ത് സോവിയറ്റ് യൂണിയനിലെ ആശുപത്രികളിലെ ടോയ്‌ലറ്റിന്‍റെ കൊളുത്താണ്. അവിടെ ആശുപത്രികളിലെ ടോയ്‌ലറ്റുകള്‍ക്ക് അകത്തുനിന്ന് പൂട്ടത്തക്കരീതിയില്‍ കൊളുത്ത് ഇല്ലത്രെ! ടോയ്‌ലെറ്റിന് അകത്തു കയറുന്ന രോഗി കൊളുത്ത് ഇട്ടു കഴിഞ്ഞാല്‍ അപകടം വിളിച്ചുവരുത്തുമെന്ന് സോവിയറ്റ് വൈദ്യശാസ്ത്രം പറയുന്നു. അകത്തുകയറുന്ന സഖാവിന് തളര്‍ച്ചയോ അബോധാവസ്ഥയോ വന്ന് കൊളുത്ത് എടുക്കാന്‍ കഴിയാത്ത സ്ഥിതി വന്നാല്‍ അത് അപകടകരമാണ് എന്നും അതുകൊണ്ടാണ് ടോയ്‌ലറ്റിന്‍റെ ഉള്ളില്‍ കൊളുത്ത് പിടിപ്പിക്കാത്തതെന്നും ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിയിട്ടുള്ള നമ്മുടെ പ്രിയങ്കരായ നേതാക്കന്മാര്‍ പറയുമ്പോള്‍ നമ്മുടെ നാട്ടിലെ കൊളുത്താശുപത്രികളുടെ ഭീകരമായ സ്ഥിതിയോര്‍ത്ത് നമ്മള്‍ വേദനിച്ചുപോകും. ഹര്‍കിഷന്‍ സുര്‍ജിത്ത് തുടങ്ങി ബിനോയ് വിശ്വം വരെയുള്ള വലുതും ചെറുതുമായ നമ്മുടെ നേതാക്കന്മാര്‍ കൊളുത്തിടാതാണല്ലോ സോവിയറ്റ് ആശുപത്രിമുറികളില്‍ കഴിഞ്ഞത് എന്നോര്‍ക്കുമ്പോള്‍ അവരിലുള്ള ആത്മവിശ്വാസം നമുക്ക് ഏറുകയാണ്‌. കൊളുത്തില്ലാതാണ് ലെനിന്‍ അന്ത്യശ്വാസം വലിച്ചത്. സ്റ്റാലിനും ക്രൂഷ്ചേവും ബുള്‍ഗാനിനും ബ്രഷ്നേവും കൊളുത്തില്ലാതാണ് സോവിയറ്റ് യൂണിയനെ ഈ നിലയില്‍ പടുത്തുയര്‍ത്തിയത്.

കുറേ ആഴ്ചകള്‍ സോവിയറ്റ് യൂണിയനില്‍ പണ്ട് ചികിത്സയില്‍ കഴിഞ്ഞ വ്യക്തിയായിരുന്നു പ്രസിദ്ധ ചലച്ചിത്ര സം‌വിധായകന്‍ യശശരീരനായ ശ്രീ തോപ്പില്‍ ഭാസി. ക്രൂഷ്ചേവിന്‍റെ കാലത്താണ് അദ്ദേഹം സോവിയറ്റ് യൂണിയനില്‍ ചികിത്സക്ക് പോയതെന്ന് ഓര്‍ക്കുന്നു. അദ്ദേഹം ചികിത്സയെല്ലാം കഴിഞ്ഞ് കുട്ടപ്പനായി വള്ളികുന്നത്ത് മടങ്ങിയെത്തി. ഒരു ദിവസം കൊല്ലത്ത് തോപ്പില്‍ ഭാസി എത്തിയപ്പോള്‍ ഒരു വിവരം ഞാന്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു: "തോപ്പിലാശാനേ, സോവിയറ്റ് യൂണിയനിലെ ആശുപത്രികളിലെ ടോയ്‌ലറ്റിനുള്ളില്‍ കതകിന് കൊളുത്തില്ലല്ലേ?"

തോപ്പില്‍ ഭാസി കുലുങ്ങിച്ചിരിച്ചു. പിന്നെ പൊട്ടിച്ചിരിച്ചു. അദ്ദേഹം കൊളുത്തിന്റെ ചരിത്രം വിവരിച്ചു: "എടോ, കൊളുത്തില്ലായിരുന്നു എന്നത് ശരിയാണ്. സോവിയറ്റ് യൂണിയന്‍ കടുത്ത സാമ്പത്തിക തളര്‍ച്ചയിലാണെന്ന് തനിക്കറിയാമല്ലോ. കുളിമുറിയുടെ കതകിന് കൊളുത്തുവെയ്ക്കാന്‍ അവരുടെ കൈയില്‍ ചില്ലിക്കാശില്ല എന്ന കാര്യം നമ്മള്‍ രണ്ടു പേരും അറിഞ്ഞാല്‍ മതി."

ഞാന്‍ ഏറെ ചിരിച്ചു. അപ്പോള്‍ ആയുര്‍‌വേദ വൈദ്യന്‍ കൂടിയായ തോപ്പില്‍ ഭാസിയുടെ നിര്‍ദ്ദേശം: "ഏറെ കുലുങ്ങി ചിരിക്കാതെ, വയറ്റില്‍ കൊളുത്തു വീഴും."

റഷ്യന്‍ പ്രസിഡന്‍റെ്‌ ബോറീസ് യെല്‍റ്റ്സിന്‍ രോഗശയ്യയിലായപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലെ ടോയ്‌ലറ്റിന്റെ കതകിന് കൊളുത്തുണ്ടായിരുന്നോ? തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്ന രാജ്യത്ത് കൊളുത്തുപോയിട്ട് കതകുപോലും ഇല്ലായിരിക്കാം എന്നതായിരിക്കാം നേര്‌!

2011, ജനുവരി 29, ശനിയാഴ്‌ച

കുഴിയാനകള്‍

വി. കെ. കൃഷ്ണമേനോന്‍ അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം കന്യാകുമാരിയിലെ കടലില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്ത സ്ഥിതിവിശേഷം അക്കാലത്ത് പത്രങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ തെളിവുകളായി ഇന്നും സൂക്ഷിക്കപ്പെടുന്നു. വി. കെ. കൃഷ്ണമേനോന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി കന്യാകുമാരിയില്‍ എത്തിച്ചു. ചിതാഭസ്മം നിറച്ചുകൊണ്ടുവന്ന കുടം വക്കം പുരുഷോത്തമന്‍റെ കൈയിലാണ് ലഭിച്ചത്. കടലില്‍ കുനിഞ്ഞു കിടന്ന് അദ്ദേഹം കുടം ഒഴുക്കുന്ന ഫോട്ടോകള്‍ അടുത്തദിവസത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത് കണ്ട് ആദ്യം ഞെട്ടിയത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു. എല്ലാ പത്രങ്ങളിലും ഒരേ തരം ഫോട്ടോ. പത്രങ്ങള്‍ക്ക് ഈ ഫോട്ടോ വിതരണം ചെയ്തത് പുബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റെ്‌ ആണെന്ന് അറിയാവുന്ന കരുണാകരന്‍ പി. ആര്‍. ഡിയുടെ അന്നത്തെ ഡയറക്ടറായിരുന്ന ശ്രീ. ജി. വിവേകാനന്ദനെ പെട്ടെന്ന് ഫോണ്‍ ചെയ്തു.

"ഇതെന്താ വിവേകാനന്ദാ വിവേകമില്ലാത്ത ഫോട്ടോ പത്രങ്ങളില്‍ അച്ചടിച്ച് വന്നിരിക്കുന്നല്ലോ?"

"എന്തു പറ്റി സാര്‍?" വിവേകാനന്ദന്‍റെ ചോദ്യം.

കരുണാകരന്‍: "ചിതാഭസ്മം ഒഴുക്കുന്നതിന്‍റെ ഫോട്ടോ ഇത്തരത്തിലാണോ? കുടവും പിടിച്ച് വക്കം പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ! ചിതാഭസ്മം ഒഴുക്കുന്നത് ചിരിച്ചുകൊണ്ടാണോ?"

അല്പനേരത്തെ നിശബ്ദ്തക്കു ശേഷം വിവേകാന്ദന്‍റെ മറുപടി: "എനിക്കെന്ത് ചെയ്യാന്‍ കഴിയും സാര്‍? മുഖത്ത് വിഷാദം ഭാവിച്ചാലും വക്കം എപ്പോഴും ചിരിക്കുന്നതായേ തോന്നുകയുള്ളു. അത് അദ്ദേഹത്തിന്‍റെ പല്ലിന്‍റെ പ്രത്യേകതയാണ്."

വക്കത്തിന്‍റെതു പോലെയുള്ള പല്ലുകളുടെ ഉടമയായ മാമുക്കോയ അന്ന് ചലച്ചിത്രരംഗത്തെത്തിയിട്ടില്ല എന്ന് അറിയാവുന്ന കരുണാകരന്‍ ഭീകരമായി ചിരിക്കുന്ന ആ പല്ലുകള്‍ അല്പം കറുത്ത മഷികൊണ്ട് ടച്ച് ചെയ്ത് മറച്ചതിനുശേഷം ഫോട്ടോകള്‍ റിലീസ് ചെയ്താല്‍ പോരായിരുന്നോ എന്ന് ചോദിച്ചു.

പി. ആര്‍. ഡിയിലെ ആര്‍ട്ടിസ്റ്റുകളായ പി. വി. കൃഷ്ണനേയും വര്‍ഗീസിനേയും മനസ്സില്‍ ചിന്തിച്ചുകൊണ്ട് വിവേകാനന്ദന്‍റെ മറുപടി: "ഇനിയിങ്ങനെ അബദ്ധം പറ്റാതെ നോക്കാം, സാര്‍. വരും കാലങ്ങളില്‍ ചിതാഭസ്മം ഒഴുക്കുന്ന ജോലി വക്കത്തിനെ ഏല്പ്പിക്കാതിരുന്നാല്‍ മതി."

മരിച്ചതിനുശേഷം തനിക്കെന്തു സംഭവിച്ചെന്ന് മരിച്ചവര്‍ ഒരിക്കലും അറിയുന്നില്ല. തന്‍റെ ബോഡിക്ക് മരണത്തിനുശേഷം പോറല്‍ വല്ലതും ഏറ്റോ റീത്തുകള്‍ പുറത്തു വെച്ചപ്പോള്‍ വയറിന് വീര്‍പ്പുമുട്ടല്‍ സംഭവിച്ചോ, കാലുതൊട്ടുവന്ദിച്ചവര്‍ പണ്ട് കാലുവാരിയവര്‍ തന്നെയോ, തന്‍റെ മരണം അറിഞ്ഞു ഞെട്ടിയെന്നു പറയുന്നവര്‍ പണ്ട് തന്നെ ഞെട്ടിച്ചവരാണോ പൊഴിക്കുന്ന കണ്ണുനീരില്‍ പരേതന്‍റെ ഗ്ലിസറിന്‍റെ അംശം കലര്‍ന്നിരുന്നോ, അവസാനത്തെ തന്‍റെ ആഗ്രഹങ്ങള്‍ സന്തപ്ത കുടുംബാംഗങ്ങള്‍ കാറ്റില്‍ പറത്തിയോ തുടങ്ങിയ ചരമവിശേഷങ്ങള്‍ അറിയാനാകാതെ അന്ത്യവിശ്രമം കൊള്ളുന്ന പരേതാ‌ത്മാക്കളുടെ ഒരു നീണ്ടനിര തന്നെ അങ്ങോളമിങ്ങോളം ഉണ്ട്.

മരണത്തിന്‍റെ ഏറ്റവും വലിയ ഭീകരമായ മുഖം അടുത്തിട കാണിച്ചത് പ്രശസ്ത ചലച്ചിത്ര നടനായ സുകുമാരന്‍റെ മരണാനന്തരം ആയിരുന്നു. എറണാകുളത്തെ ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഐ. സി. യുവില്‍ കിടക്കുമ്പോഴും ആശുപത്രിയുടെ അയല്‍‌വക്കത്തു താമസിക്കുന്ന ചലച്ചിത്രതാരങ്ങളെ അസുഖവിവരം അറിയിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ലെങ്കിലും മരണത്തിനുശേഷം ഓടിയെത്തിയവര്‍ അനേകമായിരുന്നു. തന്‍റെ ശവശരീരം പ്രദര്‍ശിപ്പിക്കരുതെന്നും ശരീരം നേരെ തിരുവന്തപുരത്തു കൊണ്ടുപോയി സംസ്കരിക്കണമെന്നും അദ്ദേഹം തന്‍റെ പ്രിയ പത്നി മല്ലികയോട് അസുഖം കൂടിയ സമയത്ത് നിര്‍ദ്ദേശിച്ചങ്കിലും മരണത്തിനുശേഷം ആ അവസാനത്തെ ആഗ്രഹം ഒരു സ്റ്റണ്ട് സിനിമയുടെ ക്ലൈമാക്സ് രംഗം പോലെ അടിമുടി തെറ്റി. വാടിയ ഒരു ശംഖുപുഷ്പം പോലെ ആഗ്രഹം തളര്‍ന്നു വീണു. അദ്ദേഹത്തിന്‍റെ മനസ്സിന് വിരുദ്ധമായി സുഹൃത്തുക്കള്‍ വഴിനീളെ നീക്കിയും നിറുത്തിയും തലസ്ഥാനത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്ത് എത്തിയ സുകുമാരന്‍റെ മൃതദേഹം കണ്ട് ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാനെത്തിയ ചലച്ചിത്രതാരങ്ങളെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് സുകുമാരന്‍റെ മൃതദേഹം മൃതപ്രായമായി. സുകുമാരന്‍റെ സുഹൃത്തുക്കളില്‍ പലരും ഉള്ളു തുറന്നു ടെലിവിഷന്‍ ക്യാമറയിലേക്ക് തുറിച്ചുനോക്കി സംസാരിക്കാന്‍ മത്സരിച്ചു.

ഒരു നിര്‍മ്മാതാവ് ടി. വിക്കാരോട്: "എന്‍റെ ആദ്യത്തെ ചിത്രമായ തരികിടയില്‍ സുകുമാരനായിരുന്നു നായകന്‍. നൂറ്റിയെഴുപതു ലക്ഷം രൂപ ചെലവാക്കിയെടുത്ത ഈ മെഗാചിത്രത്തില്‍ ഇരുപത്താറു ലക്ഷം രൂപയുടെ സെറ്റാണ് ഞാന്‍ സ്റ്റുഡിയോവില്‍ തീര്‍ത്തത്. ആന്ധ്രയില്‍ നിന്ന് വന്ന പണിക്കാര്‍ രണ്ട് മാസം സമയം എടുത്താണ് സെറ്റ് തീര്‍ത്തത്. സെറ്റില്‍ സാന്ദര്‍ഭികമായി എത്തിയ ശിവാജിഗണേശനും രജനീകാന്തും അതിന്‍റെ ഭംഗിയില്‍ അത്ഭുതം കൂറി."

ഒരു നടന്‍: "സുകുമാരന്‍റെ മരണം എനിക്ക് വിശ്വസിക്കാനവുന്നില്ല. കീഴേപ്പറമ്പിലെ കീവര്‍ച്ചന്‍ എന്ന ചിത്രത്തില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത്. ആ ചിത്രത്തില്‍ ഞാന്‍ അത്യുജ്ജലമായ അഭിനയമാണ് കാഴ്ചവെച്ചത്. ചിത്രം പത്ത് ദിവസം ഓടി. റിക്കാര്‍ഡ് കളക്ഷനായിരുന്നു."

ഒരു നടി: "സുകുമാരന്‍ ഒരു കൊച്ചു പയ്യന്‍ ആയിരുന്ന കാലം മുതലേ എനിക്കറിയാം. നല്ല പെരുമാറ്റം. ഞാനും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ചിത്രം അടുത്ത ഓണത്തിന് റിലീസാകും."

ഒരു തീയേറ്റര്‍ ഉടമ: "സുകുമാരന്‍റെ പടങ്ങള്‍ ഓടിയുള്ളപ്പോഴെല്ലാം എന്‍റെ തീയേറ്ററിലെ എ. സി. കേടുവരാതെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ബാല്‍ക്കണിക്ക് ഇരുപത് രൂപ, ഒന്നാം ക്ലാസ് പതിനഞ്ചു രൂപ, ബഞ്ച് അഞ്ചു രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് റേറ്റ്."

ഒരു തിരക്കഥാകൃത്ത്: "സംഭാഷണത്തിന് പുതിയൊരു ശൈലി മലയാളസിനിമക്ക് സംഭാവന ചെയ്തത് സുകുമാരനായിരുന്നു. നീണ്ട നീണ്ട സംഭാഷണങ്ങള്‍ ഒരൊറ്റ വായനയിലൂടെ കാണാപാഠമാക്കുമായിരുന്നു. സാധാരണ മനുഷ്യരുടെ ജീവിതങ്ങളില്‍ നിന്നാണ് ഞാന്‍ കഥ മെനെഞ്ഞെടുക്കാറുള്ളത്. ഇംഗ്ലീഷ് കാസറ്റുകള്‍ വാങ്ങുന്നത് എന്‍റെ ശൈലിയല്ല."

ഒരു സം‌വിധായകന്‍: "ധിക്കാരിയാണെങ്കിലും വിനയമുള്ള നടന്‍. നിര്‍മ്മാതാവിനോട് കൃത്യമായി പൈസ വാങ്ങുന്ന മിടുക്കന്‍. ഞാനിപ്പോള്‍ ഒരു സിനിമക്ക് അഞ്ചു ലക്ഷം ആണ് വാങ്ങുന്നത്. അത് മറ്റു സം‌വിധായകരുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവാണ്."

ഒരു നടി: "ആദ്യ ചിത്രത്തില്‍ ഞാന്‍ സുകുമാരനെ കണ്ടുമുട്ടുമ്പോള്‍ എനിക്ക് അടുത്തു ചെല്ലാന്‍ പേടിയായിരുന്നു. ഞാന്‍ സെലക്ടീവ് ആയതോടെ എനിക്ക് പേടി മാറി. ഇഷ്ടപ്പെട്ട കഥാപാത്രങ്ങളേ ഞാന്‍ തെരഞ്ഞെടുക്കൂ. കുളിസീനുകള്‍ എനിക്കിഷ്ടമല്ല. വിവാഹക്കാര്യം ചിന്തിക്കാറില്ല."

വൈദ്യുതി ശ്മശാനത്തില്‍ എരിഞ്ഞുതീര്‍ന്ന പ്രിയപ്പെട്ട സുകുമാരന്‍റെ മൃതദേഹത്തെ നോക്കി തമിഴ്നാട്ടിലെ ചലച്ചിത്രതാരങ്ങള്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് ഭ്യാഗ്യത്തിന് നമ്മള്‍ രക്ഷപെട്ടു. സുകുമാരന്‍റെ മരണത്തിനു ശേഷമാണ് തമിഴ്നാട്ടില്‍ നിന്നും നമുക്ക് വൈദ്യുതി ലഭിച്ചുതുടങ്ങിയത്. സുകുമാരന് സ്മാരകം നിര്‍മ്മിക്കുന്നതിനെപ്പറ്റി സുഹൃത്തുക്കള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. പടികയറിച്ചെന്ന സുകുമാരന്‍റെ തോളില്‍ കൈയിട്ടു കൊണ്ട് സത്യന്‍ പറയുന്നു: "ആശാനേ, എന്‍റെ സ്മാരകം പോലെ!"

മരണത്തിനു ശേഷം വലിയ പരുക്കുകള്‍ ഇല്ലാതെ രക്ഷപെട്ട മഹാനായ സുഹ്രുത്തായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. മരണത്തിനുശേഷവും അദ്ദേഹം ജീവിച്ചിരിക്കുന്നു. അദ്ദേഹം ഉപയോഗിച്ച കസേരയും എഴുതാനുപയോഗിച്ച ബോര്‍ഡും പേനയും കണ്ണടയും മറ്റും കൊണ്ട് നടന്ന് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പോലും അദ്ദേഹം നമ്മോടൊപ്പം ജീവിക്കുന്നു. ആനകളായ നമ്മള്‍ ഇമ്മിണി വലിയ കുഴിയാനകളായി മാറാതിരുന്നാല്‍ മതി.

(സര്‍ഗധാര മാസിക, ജൂലൈ 1997)

2011, ജനുവരി 24, തിങ്കളാഴ്‌ച

ഹിറ്റ്ലര്‍ തൃക്കാക്കരയില്‍


















പ്രസിദ്ധ ചിത്രകാരനും ശില്പിയുമായിരുന്ന എം. ആര്‍. ഡി. ദത്തന്‍ അടുത്ത സുഹൃത്തുക്കളുടെയോ അതല്ലെങ്കില്‍ ബന്ധുക്കളുടെയോ ശവസംസ്കാരകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനെപ്പറ്റി മുമ്പൊരിക്കല്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ദു:ഖം താങ്ങാനാവാതെ വരുമ്പോള്‍ പ്രയോഗിക്കാറുള്ള ഒരു 'മരണവിദ്യ' വിവരിക്കുകയുണ്ടായി. കൈകൂപ്പി വണങ്ങി ശവശരീര്‍ത്തിനു ചുറ്റും നടക്കുക. എന്നാല്‍ നടപ്പിനിടയില്‍ മറ്റ് എന്തിനെപ്പറ്റിയെങ്കിലും ചിന്തിച്ച് നീങ്ങാനാകുമെങ്കില്‍ മനസ്സ് വേദനിക്കാതെ കണ്ണീര്‍ പൊടിക്കാതെ വലം വെച്ച് ചുറ്റാനാകും. ലേഖനത്തിലൂടെ ദത്തന്‍ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ചില ശവസംസ്കാരചടങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും 'ബോഡി'ക്ക് സമീപത്ത് എത്തുമ്പോഴേക്കും ദു:ഖം മറക്കാന്‍ കരുതിവെച്ച വിഷയങ്ങള്‍ പലപ്പോഴും കൈവിട്ട് പോവുകയാണ് പതിവ്.

എന്നാല്‍ പ്രിയപ്പെട്ട ലീഡര്‍ കരുണാകരന്‍റെ ശരീരം കാണാന്‍ ഞാന്‍ പോയില്ല. വന്‍‌തിരക്കിനെ പേടിച്ചാണ് പോകാതിരുന്നത്. വിവിധ ചാലനുകളിലൂടെ വന്ന രംഗങ്ങള്‍ കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രം കഴിഞ്ഞു. ലീഡറുടെ മരണശേഷം മുരളിയോടും പത്മജയോടും പിന്നീട് ഫോണിലൂടെ സംസാരിക്കാന്‍ കഴിഞ്ഞത് മനസ്സിന് ആശ്വാസം നല്‍കി. ജനുവരി നാലിന് ഞാനും പത്നിയും തൃശ്ശൂര്‍ മുരളീഭവനത്തില്‍ പോയി. അവിടെ സന്ദര്‍ശകരുടെ പ്രവാഹം. ഇതിനിടെയിലും രണ്ടുമണിക്കൂറോളം മുരളിയോടും ബന്ധുക്കളോടും ഒപ്പം ചിലവഴിക്കാനും കഴിഞ്ഞു.

ആ ദിവസം തൃശ്ശൂരില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മേശപ്പുറത്തിരുന്ന പുതിയ ഫോട്ടോകള്‍ ശ്രദ്ധിച്ചു. കൊച്ചു മകന്‍ ആദി (ഒന്നാം ക്ലാസ്സുകാരന്‍) സ്കൂളില്‍ നിന്ന് കൊണ്ടുവന്ന ഫാന്‍സിഡ്രെസ്സില്‍ പങ്കെടുത്ത ചില ചിത്രങ്ങള്‍. പാവം ആദി ഹിറ്റ്ലറുടെ വേഷമാണ് കെട്ടിയത്. ലോകത്തെ ഞെട്ടിവിറപ്പിച്ച സ്വേച്ഛാധിപതിയായ ഹിറ്റ്ലറുടെ വേഷം എന്തിനാണ് അണിഞ്ഞതെന്നറിയില്ല. മദര്‍ തെരേസയും മന്‍‌മോഹന്‍ സിങ്ങും ഗാന്ധിജിയും നെഹ്രുവും അമിതാബ് ബച്ചനും ഉള്ള വേളയില്‍! ഹിറ്റ്ലറുടെ മുഖം ഫോട്ടോകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പേടി തോന്നും. എന്നാല്‍ മാനിനെപ്പോലുള്ള ആദിയുടെ 'ഹിറ്റ്ലര്‍ ഫേസ്' കണ്ടാലോ? മൂന്ന് കുറവുകള്‍ എനിക്ക് തോന്നി. ഒന്ന്- നെറ്റിയിലേക്കിറക്കിയിട്ടിരുക്കുന്ന മുടി. രണ്ട്- തടിച്ച പുരികം. മൂന്ന്- മുറുമീശയാണെങ്കിലും തടിച്ചതാകണം. ചാര്‍ലി ചാപ്ലിന്റേതുപോലെയായാല്‍ പോര. അത്രത്തോളം സൂക്ഷ്മനിരീക്ഷണം മേക്കപ്പ്
ചെയ്ത വ്യക്തിക്ക് നടത്താന്‍ കഴിഞ്ഞിരിക്കില്ല. ഒന്നാം സ്റ്റാന്‍ഡേര്‍ഡ്കാരനാണെങ്കിലും ആദി വരക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. അയാള്‍ക്ക് പ്രിയപ്പെട്ട മുഖങ്ങള്‍ ഗാന്ധിജി, ദലൈ ലാമ എന്നിവരുടേത്. ദ് ഹിന്ദു, മാതൃഭൂമി, ജനയുഗം, ചന്ദ്രിക എന്നീ പത്രങ്ങളിലെ കുട്ടികള്‍ക്കായുള്ള പേജുകളില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചൈനയെന്ന് കേട്ടാല്‍ ഈ കൊച്ചു കലാകാരന് ദേഷ്യം വരും. അവര്‍ കുഴപ്പകാരാണെന്ന് ഈ കൊച്ചു ഹൃദയം പറയുന്നു. ഏത് പ്രതിമ കണ്ടാലും തൊഴുക പതിവാണ്. കാറിലെ പിന്‍സീറ്റില്‍ ചമ്രം പിടഞ്ഞിരുന്ന് കൈകൂപ്പും. ഒരു ദിവസം പറങ്ങാട്ടുള്ള സന്തോഷിന്‍റെ പുതിയ വീട് കാണാന്‍ പോയ വഴി ശ്രീനാരായണഗുരുവിന്‍റെ പ്രതിമ കണ്ട് ആദി തൊഴുതുകൊണ്ട് പറഞ്ഞു: "ദേവീ മഹാമായേ...". ഞാന്‍ തിരുത്താന്‍ ശ്രമിച്ചു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് പറയുക. ആ വാക്യം മുഴുവന്‍ അവന് പഠിക്കാനായില്ലെങ്കിലും ഗുരുവിന്‍റെ പ്രതിമകള്‍ കാണുമ്പോള്‍ ആദി ചുരുക്കിപറയാറുണ്ട്: "ഒരു ജാതി."

ഹിറ്റ്ലര്‍ ഫോട്ടോകള്‍ കണ്ടശേഷം വിശ്രമിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് മാവേലിക്കര നിന്ന് ഒരു ഫോണ്‍ വിളി വന്നത്: "അറിഞ്ഞാരുന്നോ, തങ്കച്ചായന്‍ മരിച്ചുപോയി." എട്ട് വര്‍ഷമായി ബോധമില്ലാതെ രോഗശയ്യയിലായിരുന്ന തങ്കച്ചായന്‍റെ (എ. കെ. മാത്യു, ആലുമ്മൂട്ടില്‍, ഭരണിക്കാവ്) വേര്‍പാട് ഞെട്ടലുണ്ടാക്കി. പെട്ടെന്ന് എന്‍റെ മനസ്സില്‍ ഹിറ്റ്ലറിന്‍റെ രൂപം തെളിഞ്ഞുവന്നു. പഴയ ഓര്‍മ്മകളിലേക്ക് മനസ്സ് ഒരു മയക്കത്തിലെന്ന പോലെ മടങ്ങി. ഞങ്ങള്‍ എറണാകുളത്ത് തൃക്കാക്കരയില്‍ താമസിക്കുന്ന കാലം. എനിക്ക് എഴോ എട്ടോ വയസ്സുള്ളപ്പോള്‍. ആലുവ യു. സി. കോളേജില്‍ പഠിക്കയായിരുന്ന ഞങ്ങളുടെ ബന്ധു കൂടിയായ എ. കെ. മാത്യു അവധി ദിവസങ്ങളില്‍ വീട്ടില്‍ വരിക പതിവായിരുന്നു. അന്ന് ഞാന്‍ കാര്‍ട്ടൂണുകള്‍ കണ്ടിട്ടില്ല, എന്താണന്ന് അറിയുകയുമില്ല. വീട്ടില്‍ വരുമ്പോഴെല്ലാം കടലാസുകള്‍ നിരത്തിയിട്ട് പെന്‍സില്‍ കൊണ്ട് വളരെ സ്പീഡില്‍ കാര്‍ട്ടൂണ്‍ വരച്ചുതള്ളുന്ന തങ്കച്ചായനെ ഞാന്‍ ഓര്‍ക്കുന്നു. അക്കാലത്ത് കടലാസില്‍ രണ്ട് മുഖങ്ങളാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ വരച്ചിരുന്നത്. ഹിറ്റ്ലറിന്‍റെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിന്‍റെയും - ഏറെ വേഗത്തില്‍ വരച്ചു തീര്‍ക്കുന്നു. ഇന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന 'ആമ ഇഴച്ചില്‍' കാണുമ്പോള്‍ തങ്കച്ചായന്‍റെ കൈയ്യുടെ വഴക്കം ഓര്‍ത്തുപോകാറുണ്ട്. എന്‍റെ മുമ്പിലിരുന്ന ഫോട്ടോയിലെ കൊച്ചുമകന്‍ വേഷമിട്ട ഹിറ്റ്ലറെ ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്‍റെ പ്രസിദ്ധീകരണമായ 'ശങ്കേഴ്സ് ‌വീക്കിലി' എട്ടു വയസ്സുകാരനായ എനിക്ക് കാണാനുണ്ടായ ആദ്യ അവസരം ലഭിച്ചത് ഇദ്ദേഹത്തിന്‍റെ കൈകളിലായിരുന്നു.

"ശങ്കരപ്പിള്ള നമ്മുടെ കായംങ്കുളം സ്വദേശിയാണ്. അദ്ദേഹത്തിന്‍റെതാണ് ശങ്കേഴ്സ് വീക്കിലി. ഇതു നിറയെ കാര്‍ട്ടൂണുകളും രസകരമായ ലേഖനങ്ങളുമാണ്. സമയം കിട്ടുമ്പോള്‍ ദാസന്‍ നോക്കണം. അടുത്താഴ്ച വരുമ്പോള്‍ ഞാന്‍ എടുത്തോളാം" എന്ന് പറഞ്ഞ് അദ്ദേഹം ആലുവായിലേക്ക് മടങ്ങുന്നതോടെ എന്‍റെ മനസ്സ് ശങ്കേര്‍സ് വീക്കിലിയിലേക്ക് തിരിയും. അത് നോക്കി ഗാന്ധിജിയെയും നെഹ്രുവിനെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും രാജഗോപാലാചാരിയേയും മൗലാനാ അബ്ദുള്‍ കലാം ആസാദിനെയും രൂപങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമായിരുന്നു. കാര്‍ട്ടൂണിന്‍റെ ആദ്യപാഠങ്ങള്‍ അവിടെ തുടങ്ങുന്നു. നിശബ്ദമായ ആദ്യഗുരുവിനെ ഓര്‍ത്തുപോയി. വീട്ടില്‍ വരുമ്പോഴൊക്കെ തങ്കച്ചായന്‍ കൂടെ പഠിക്കുന്ന ഒരു ചാക്കോച്ചനെപ്പറ്റി പറയുമായിരുന്നു - രസികനായിരുന്നത്രെ. കവിതകള്‍ ചൊല്ലുമായിരുന്നത്രെ. അദ്ദേഹം കാര്‍ട്ടൂണ്‍ വരക്കുമോ എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. മറുപടിക്ക് പകരം ചിരി. അദ്ദേഹം പിന്നീട് പ്രശസ്തനായ ചെമ്മനം ചാക്കോ ആയി മാറിയ കഥയും എന്‍റെ ബന്ധു പറഞ്ഞറിഞ്ഞു.

കേരള സര്‍ക്കാര്‍ സഹകരണവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്തനായിരുന്നു എ. കെ. മാത്യു. ആലുമ്മൂട്ടിലെ മുന്‍ വശത്തെ മുറ്റത്ത് പണ്ട് പലപ്പോഴും ഞാന്‍ കണ്ണീരൊഴുക്കിയ കഥ ഓര്‍ത്തുപോവുകയാണ്. അദ്ദേഹത്തിന്‍റെ പിതാവ് എം. കൊച്ചുകോശി (ഉണ്ണൂണ്ണി സര്‍) ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റെ്‌ ജോലിക്കാരനായിരുന്നെങ്കിലും നല്ലയൊരു കണ്ണുഡോക്ടര്‍ കൂടിയായിരുന്നു. കണ്ണിന് അസുഖം വരുമ്പോള്‍ ഞങ്ങള്‍ ഓടിയെത്തുന്നത് ആ മുറ്റത്താണ്‌. മരുന്നൊഴിച്ച് തരും. കണ്ണുദീനം അടുത്ത ദിവസം പമ്പ കടക്കും. ഉണ്ണൂണ്ണിച്ചായന്‍റെ കാലശേഷം ഈ കൊച്ചുചികിത്സ തങ്കച്ചായനും തുടരുകയുണ്ടായി.

തങ്കച്ചായന് ഒരു റീത്ത് സമര്‍പ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും അതിന് ഒരുങിയില്ല. റീത്തിന് ഇക്കാലത്ത് എന്തു വില! റീത്ത് വെച്ച് കഴിഞ്ഞ് നമ്മള്‍ തിരിയുന്നതിന് മുമ്പ് ശവപ്പെട്ടിയുടെ കീഴില്‍ നില്‍ക്കുന്ന ബന്ധു അതെടുത്ത് മറ്റൊരു സ്ഥലത്തേക്ക് എറിയുന്നു. റോഡുകളിലെ കുഴികള്‍ക്കും പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളുടെ ശിലാസ്ഥാപനകല്‍ലിലും തകര്‍ന്ന പാലത്തിനും ഭരണപക്ഷത്തും പ്രതിപക്ഷത്തുള്ളവര്‍ റീത്ത് സമര്‍പ്പിച്ച് സമര്‍പ്പിച്ച് പൂചക്രത്തിന് ഇടിവ് വന്നതുമൂലം റീത്തിനെ കൈവിടുകയായിരുന്നു.

ചുവന്നു നീറുന്ന കണ്ണുകളുമായി ഞങ്ങള്‍ വീണ്ടും ആ മുറ്റത്തെത്തി. കണ്ണീര്‍ പൊടിച്ചു. നീറുന്ന ഹൃദയവുമായി ഞങ്ങള്‍ മടങ്ങി.

2011, ജനുവരി 16, ഞായറാഴ്‌ച

സ്മൈല്‍ പ്ലീസ്!

ഇടപ്പള്ളി ദേവന്‍ കുളങ്ങര ഹൈസ്കൂളും ഗവണ്മെന്‍റെ്‌ മിഡില്‍ സ്കൂളും അടുത്തടുത്താണ് സ്ഥിതിചെയ്തിരുന്നത്.

ത്രിശ്ശൂര്‍ ടൗണ്‍ ഹാളും രാമനിലയവും തമ്മിലുള്ള അകല്‍ച്ച പോലെ. അന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സംഭവ്ം. അന്നു ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന 'രാമയ്യര്‍' എന്ന അദ്ധ്യാപകന്‍ വേഷം കൊണ്ടും പെരുമാറ്റ്ം കൊണ്ടും ഇടപ്പള്ളിക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി‌യിരുന്ന വ്യക്തിയായിരുന്നു. മുണ്ടും കറുത്ത കോട്ടും ധരിച്ച കഷണ്ടിക്കാരനായിരുന്ന ഈ അദ്ധ്യാപകന്‍ ആത്മസുഹ്രുത്തായ കുടയുമെടുത്ത് ഒരു ദിവസം ഹൈസ്കൂളിന്‍റെ ഗേറ്റിലൂടെ പുറത്തേക്ക് ഓടുന്ന കാഴ്ച കാണാന്‍ അന്ന് മിഡില്‍ സ്കൂളില്‍ പഠിച്ചിരുന്ന ഞാന്‍ സാക്ഷിയായി. (ഇതിലെ രണ്ടാം സാക്ഷി സഹപാഠിയായിരുന്ന ശ്രീ. എ. സി. ജോസ് ആയിരുന്നു). രാമയ്യര്‍ സാറിന്‍റെ പിന്നാലെ ഒന്ന് രണ്ട് അദ്ധ്യാപകരും ചില വിദ്യാര്‍ത്ഥികളും ഓടുന്നുണ്ട്. അവര്‍ അവസാനം പദയാത്രാ ഓട്ടത്തിന് തടസം ഉണ്ടാക്കി അദ്ദേഹത്തിന്‍റെ കൈക്ക് പിടിച്ചു സ്കൂളിന് പിന്നിലെ കോമ്പോണ്ടിലേക്ക് കൊണ്ടുപോയി. ഗ്രൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് ആദ്യം പിടികിട്ടിയില്ല. "റെഡി, സ്മൈല്‍ പ്ലീസ്" എന്നാരോ പറയുന്ന ശബ്ദം പുറത്തു നില്‍ക്കുന്ന ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. "...പ്ലീസ്" പറഞ്ഞുനിറുത്തിയതും രാമയ്യര്‍ സാര്‍ വീണ്ടും റോഡിലേക്ക് ഓടിയതും ഒപ്പമായിരുന്നു. പിന്നാലെ ഓടിയവര്‍ രാമയ്യര്‍ സാറിനെ കീഴടക്കി വീണ്ടും ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. സംഭവം എന്താനെന്നറിയാന്‍ ഞങ്ങല്‍ സ്കൂള്‍ ബില്‍ഡിംഗിലേക്ക് എത്തിനോക്കി. അവിടെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നിരത്തി ഇരുത്തിയും നിറുത്തിയും ഫോട്ടോ എടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. വര്‍ഷാവസാനം, ഓര്‍മ്മ നിലനിര്‍ത്താന്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുകയായിരുന്നു.

പൊക്കമുള്ള ബേബി ജോണ്‍‌മാരെപ്പോലുള്ളവരെ നടുക്കും പൊക്കമില്ലാത്ത പിണറായി വിജയന്മാരെപ്പോലുള്ളവരെ വശങ്ങളില്‍ നിറുത്തിയും ക്യാമറക്കു വേണ്ടി ഒരുക്കുന്നു. എല്ലാം ഫോക്കസ് ചെയ്ത് "റെഡി, സ്മൈല്‍ പ്ലീസ്" എന്ന് പറഞ്ഞുകൊണ്ട് ലെന്‍സിനു മുകളിലെ മുഖം‌മൂടി എടുക്കാന്‍ ഒരുങ്ങുമ്പോഴേക്കും എന്നെയിതിനു കിട്ടില്ലെന്ന മട്ടില്‍ രാമയ്യര്‍ സാര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഓടുകയാണ്. കുണുങ്ങി എത്തുന്ന ആ ക്യാമറക്കും സാറിന്‍റെ മുഖത്തിനെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഫോട്ടോ എടുക്കപ്പെട്ടാല്‍ ആ വ്യക്തിയുടെ ആയുസ്സ് കുറയുമെന്ന് ആ പാവം അദ്ധ്യാപകന്‍ വിശ്വസിച്ചിരുന്നു. നമ്മുടെ ഛായ നെഗറ്റീവില്‍ ഓരോ പ്രാവശ്യം എത്തുമ്പോഴും ഓരോ വയസ്സ് കുറയുമത്രെ! കൂടെക്കൂടെ ഫോട്ടോ എടുത്താല്‍ പെന്‍ഷന്‍ കടലാസ് വാങ്ങാനാവാതെ പരലോകത്തേക്ക് മുന്‍‌കൂട്ടി പോകേണ്ടിവരുമെന്ന് അദ്ദേഹം പേടിച്ചു.

സ്വന്തം ജീവനെ നെഗറ്റീവില്‍ പതിപ്പിച്ച് കൊടുക്കാന്‍ തയ്യാറാകാതിരുന്ന രാമയ്യര്‍ സാര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അന്‍പത് വര്‍ഷം പഴക്കമുള്ള നെഗറ്റീവുകളും ഇന്ന് തെളിവുകളായി ആരുടെ കൈയിലും ഇല്ലതാനും. പക്ഷേ, അദ്ദേഹം പല പാഠശാലകളിലായി ചെവിക്ക് തിരുമ്മി പഠിപ്പിച്ച അനേകം പേര്‍ ഇന്ന് സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ്. ശിഷ്യന്മാര്‍ ക്യാമറയെ കെട്ടിപ്പിടിച്ചാണ് ഉണരുന്നതും ഉറങ്ങുന്നതും എന്നത് പകല്‍ പോലെ സത്യമാണ്. അകലെയുള്ളത് നമ്മുടെ അരികിലേക്ക് എത്തിച്ച് തരുന്ന 'സൂം ലെന്‍സി'നു തുല്യമാണ് അവരുടെ ജീവിതം. പ്രശസ്ത നായകനടനായ ശ്രീ. മധുവിന്‍റെ ഉമാ ഫിലിം സ്റ്റുഡിയോ കാണാന്‍ തിരുവനന്തപുരത്ത് ചെന്ന ചില സുഹൃത്തുക്കള്‍ സ്റ്റുഡിയോയുടെ പിന്‍ഭാഗത്തെ നിരന്ന ഭൂമിയിലേക്ക് നീങ്ങിനിന്ന് അകലങ്ങളിലേക്ക് ചൂണ്ടിക്കാണിച്ച് ചോദിച്ചു: "മധുചേട്ടാ, അങ്ങ് അകലെ കാണുന്ന മനോഹരമായ മലകളും താഴ്വരയും എല്ലാം ചേട്ടന്‍റെ ഈ സ്റ്റുഡിയോയില്‍ ഉള്‍പ്പെട്ടതാണോ?"

ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ മധുവിന് ചെറിയൊരു കള്ളച്ചിരി. അദ്ധേഹത്തിന്‍റെ മറുപടി: "അതെയതെ. അതെല്ലാം എന്റേതു തന്നെ - സൂം വെച്ച് നോക്കുമ്പോള്‍."

അതുപോലെ അകലെയുള്ളത് നമ്മുടെ പോക്കറ്റിലേക്ക് എത്തിച്ചുതരുന്ന സൂം ലെന്‍സിന് തുല്യമാണ് നമ്മുടെ നേതാക്കന്മാരുടെ ജീവിതം. ഒരു ദിവസം തനിക്കുവേണ്ടി ഒരു റോള്‍ ഫിലിമെങ്കിലും എക്സ്പോസ് ചെയ്യിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ നേതാവിന്‍റെ ജീവിതം ഔട്ട് ഓഫ് ഫോക്കസ് ആയിമാറുന്നു. ഫോട്ടോ എടുത്താല്‍ ആയുസ്സ് കുറയുമെന്ന രാമയ്യര്‍ സാറിന്‍റെ വിശ്വാസത്തോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. ക്യാമറയുടെ ബട്ടണില്‍ വിരല്‍ അമര്‍ത്തി ഓരോ പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോഴും ക്ലിക്കുകളുടെ രാജാവായി ദീര്‍ഘായുസ്സോടെ നേതാക്കള്‍ ജീവിക്കുന്നു എന്നതാണ് അത്ഭുതകരമായ സത്യം.

ഫോട്ടോകള്‍ പതിച്ചുവെച്ച ആല്‍ബമാണ് വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും തെളിവുകളായി എപ്പോഴും എവിടെയും ശേഷിക്കുന്നത്. മമ്മൂട്ടിയോടോ, മോഹന്‍ലാലിനോടോ, ജയറാമിനോടൊപ്പം നിന്നെടുത്ത ഫോട്ടോകളുടെ ആല്‍ബം സ്വീകരണമുറിയിലെ ടേബിളില്‍ വെക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രാഷ്ട്രപതി ശ്രീ. ശങ്കര്‍ദയാല്‍ ശര്‍മ്മ കോണ്‍ഗ്രസ് പ്രസിഡന്‍റെ്‌ ആയിരുന്നപ്പോഴും ധനമന്ത്രി ശ്രീ. ശിവദാസമേനോന്‍ അദ്ധ്യാപകനായിരുന്ന കാലത്തും ശ്രീ. ബാല്‍ താക്കറെ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന കാലത്തും കൂടെ നിന്ന് എടുപ്പിച്ചിട്ടുള്ള ഫോട്ടോകള്‍ ഇന്ന് ഏറെ പ്രചാരത്തിലാണ്. എന്നാല്‍ സുഖ്റാമിനെയും ചന്ദ്രസ്വാമിയേയും നരസിംഹറാവുവിനെയും ജയലളിതയെയും കെട്ടിപ്പിടിച്ചെടുത്തിട്ടുള്ള ഫോട്ടോകള്‍ ഇന്ന് പുറത്ത് കാണിക്കാന്‍ പലര്‍ക്കും മടി. ആല്‍ബത്തില്‍ നിന്ന് അവ പലതും മാറ്റി തുടങ്ങിയിരിക്കുന്നു.

ഫോട്ടോ ആല്‍ബങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലത്ത്‌വച്ച് ഞാന്‍ കാണാനിടയായ ഒരു ആല്‍ബത്തിലെ ഫോട്ടോ മനസ്സിലെ താളുകള്‍ക്കിടയിലെ ഒരു വേദനയായി ഇന്നും സൂക്ഷിക്കുന്നു. കാര്‍ട്ടൂണ്‍ രംഗത്ത് എനിക്ക് രണ്ട് ഗുരുക്കന്മാരുണ്ട്. കാര്‍ട്ടൂണിസ്റ്റായ ശങ്കറും, കാര്‍ട്ടൂണിസ്റ്റല്ലാത്ത കാമ്പിശ്ശേരി കരുണാകരനും. പ്രശസ്ത പത്രപ്രവര്‍ത്തകനും നാടക നടനുമായ കാമ്പിശ്ശേരിയുടെ മരണം ഞാന്‍ വൈകിയാണറിയുന്നത്. പൊതു പ്രദര്‍ശനത്തിന് വയ്ക്കരുതെന്നും റീത്തുകള്‍ സമര്‍പ്പിക്കരുതെന്നും അനുശോചനസമ്മേളനം പാടില്ലെന്നുമുള്ള അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം മൂലം ശവസംസ്കാരം വള്ളിക്കുന്നത്ത് പെട്ടെന്ന് നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന് ഞാന്‍ അല്പ ദിവസങ്ങള്‍ കഴിഞ്ഞാണ് കാമ്പിശ്ശേരിയുടെ കൊല്ലത്ത് കടപ്പാക്കടയിലുള്ള വസതിയില്‍ എത്തിയത്. ആ വീടിനോടുള്ള കടപ്പാട് ഏറെയാണ്. ജനയുഗത്തിലെ ഉദ്യോഗസ്‌ഥനായി കൊല്ലത്ത് എത്തിയ ഞാന്‍ ആദ്യനാളുകളില്‍ കാമ്പിശ്ശേരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വൈകിട്ട് ആശ്രാമം മൈതാനം ചുറ്റിയുള്ള നടപ്പ് ഞങ്ങളൊരുമിച്ചായിരുന്നു. ഇടതുവശത്തേക്ക് ശരീരം അല്പം ചരിച്ചാണ് അദ്ദേഹം നടന്നിരുന്നത്. ഇടതുവശത്തെ തകരാറിലായ ശ്വാസകോശം മദ്രാസ് കെ. ജെ. ഹോസ്പിറ്റലില്‍ വെച്ച് നടന്ന ഓപ്പറേഷനിലൂടെ നീക്കിയതുകൊണ്ട് കാമ്പിശ്ശേരിക്ക് ഇടതുചായ്‌വ് ഉണ്ടായി.

വീട്ടിലെത്തിയ എന്നെ കാമ്പിശ്ശേരിയുടെ പത്നി പ്രേമചേച്ചി സ്വീകരിച്ചു. നീണ്ട നിശബ്ദ്ത. വാക്കുകള്‍ വഴിമാറിയ നിമിഷങ്ങള്‍. "ഞാന്‍ ചായയിട്ട് കൊണ്ടുവരാം." അവര്‍ അകത്തേക്ക് പോയി. മുന്‍‌വശത്തെ മുറിയിലെ സെന്‍‌‌‌ട്രല്‍ ടേബിളില്‍ അലസമായി കിടന്ന ആല്‍ബത്തിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു. ആല്‍ബം ഞാന്‍ കൈയ്യിലെടുത്തു മറിച്ചു നോക്കി. കുറെ പേജുകള്‍ കടന്നുപോയപ്പോള്‍ അതിലെ ഒരു ഫോട്ടോ എന്നെ ആകര്‍ഷിച്ചു. പ്രമുഖരായ ചില സാഹിത്യകാരന്മാരും ചില സിനിമാക്കാരും പത്രപ്രവര്‍ത്തക സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് കാമ്പിശ്ശേരിയോടൊപ്പം എടുത്ത ഒരു ഫോട്ടോ. എല്ലാവരുടെയും ചിരിക്കുന്ന മുഖങ്ങള്‍. ആ ഫോട്ടോയിലെ അപൂര്വ്വം ചിലര്‍ മാത്രം ഇന്ന് ജീവിച്ചിരിക്കുന്നു. പിന്നില്‍ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ചായയുമായി എത്തിയ പ്രേമ ചേച്ചിയും ആ ഫോട്ടോയിലേക്ക് ഉറ്റുനോക്കി നില്‍ക്കുന്നു. അപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന തോപ്പില്‍ ഭാസിയുടെ നാടകത്തിലെ 'പരമു അമ്മാവന്‍' എന്ന കഥാപാത്രത്തെ ഉജ്വലമാക്കിയ കാമ്പിശ്ശേരി കരുണാകരന്‍റെ ഈ ഗ്രൂപ്പ് ഫോട്ടോ നോക്കി പ്രേമചേച്ചി പറഞ്ഞ വാചകം 'പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകത്തിലെ അണക്കെട്ട് പൊട്ടിത്തെറിക്കുന്ന ശബ്ദ്ത്തോടെ ഇന്നും ചെവികളില്‍ മുഴങ്ങുന്നു. "ഇവരെല്ലാവരും കൂടിയാണ് അണ്ണനെ കൊന്നത്." വിശ്വസിക്കാനാവാത്ത ആ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി. ഒരു കുറ്റാന്വേഷണകഥക്ക് തെളിവ് നല്‍കുന്ന ഫോട്ടോ. മദ്യപാനത്തിന് അല്പസ്വല്പം വഴങ്ങിക്കൊടുത്തിരുന്ന വ്യക്തിയായിരുന്നു കാമ്പിശ്ശേരി. ശ്വാസകോശത്തിന്‍റെ തകരാറുമൂലം മദ്യം തൊടരുതെന്നു വിലക്കുമുണ്ട്. പക്ഷേ, സുഹൃത്തുക്കളുടെ സ്നേഹത്തിന് മുമ്പില്‍ അദ്ദേഹം പലപ്പോഴും കീഴടങ്ങാറുണ്ടായിരുന്നു. ആല്‍ബത്തിന്‍റെ താളുകള്‍ തമ്മിലും ഫോട്ടോകള്‍ തമ്മിലും ഒട്ടാതിരിക്കാനായി ഇടക്ക് കട്ടി കുറഞ്ഞ ബട്ടര്‍ പേപ്പര്‍ ഇടുന്ന പതിവുണ്ട്. ഇടക്ക് ബട്ടര്‍ പേപ്പര്‍ ഇടാത്ത ഒരു ജീവിതമായിരുന്നു കാമ്പിശ്ശേരിയുടേത്. അദ്ദേഹം ശത്രുവിനോടു പോലും ഒട്ടുമായിരുന്നു.

കാമ്പിശ്ശേരിയുടെ വീട്ടിലുള്ളതുപോലെ ഒരു ആല്‍ബം ഇന്ന് നമ്മുടെ എല്ലാ വീടുകളിലും മുന്‍‌മുറിയിലെ മേശയില്‍ മലര്‍ന്ന് കിടപ്പുണ്ട്. ആ ആല്‍ബത്തില്‍ സുഹൃത്തുക്കള്‍ ചിരിച്ചുകൊണ്ട് ചുറ്റും നില്‍ക്കുന്ന ഒരു ഫോട്ടോയും പിന്നീട് എന്നും ഓര്‍ക്കാനുണ്ടായിരിക്കും. സുഹൃത്തുക്കളുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ഒരു രാമയ്യര്‍ സാറിനും കഴിയില്ല.

(സര്‍ഗധാര മാസിക, ഫെബ്രുവരി 1997)

കാമ്പിശ്ശേരിയുടെ പത്നി പ്രേമ കാമ്പിശ്ശേരിയുടെ എഴുതിവെച്ചെരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ മരണപ്പെട്ട് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലത്ത് വെച്ച് പ്രകാശനം ചെയ്തിരിക്കുന്നു – 2010 ഡിസംബര്‍ 23ന്. തോപ്പില്‍ ഭാസിയുടെ പത്നി അമ്മിണിയമ്മക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ട് വെളിയം ഭാര്‍ഗ്ഗവനാണ് പ്രകാശനകര്‍മ്മം നിര്‍‌വഹിച്ചത്. പുസ്തകത്തിന്‍റെ പേര് 'ഞാനൊന്നു പറഞ്ഞോട്ടെ."

പുസ്തകം കൈയിലെത്തിയില്ല. അതുകൊണ്ട് ഓര്‍മ്മകള്‍ വായിച്ചറിയാനും സാധിച്ചില്ല. പ്രേമചേച്ചി മുമ്പ് എന്നോട് പറഞ്ഞ ആല്‍ബത്തിന്‍റെ കഥ 'ഞാനൊന്നു പറഞ്ഞോട്ടെ' എന്ന ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും അറിയില്ല.

2010, ഡിസംബർ 30, വ്യാഴാഴ്‌ച

ഇഷ്ടം എനിക്കിഷ്ടം

വര്‍ഷാന്ത്യത്തിലെ ഡിസംബര്‍ നമ്മളെ വാരിപ്പുണരുമ്പോള്‍ ആദ്യം അനുഭവപ്പെടുന്നത് മഞ്ഞുമാസത്തിന്‍റെ കുളിര്‍മ്മയാണ്‌. പിന്നാലെ വേര്‍പിരിയലിന്‍റെ മഞ്ഞുരുകലാണ്‌. പുതിയ വര്‍ഷം എത്തുമ്പോഴേക്കും നനഞ്ഞ വസ്ത്രങ്ങളും പിഴിഞ്ഞ് ഡിസമ്പറമ്മാവന്‍ മൂടല്‍മഞ്ഞിലൂടെ മറഞ്ഞുനീങ്ങുമ്പോള്‍ ഒപ്പം ക്രിസ്മസ് അപ്പൂപ്പനും ഉണ്ടാകാറുണ്ട്. ഡിസംബറിന്‍റെ വരവും ക്രിസ്മസ് ഫാദറും ഒരുമിച്ചുള്ള മടക്കവും ചില അവസരങ്ങളില്‍ വേദന വിളിച്ചു വരുത്താറുണ്ട്. സാന്റാക്ലോസിന് ജന്മം നല്‍കിയ തോമസ് നാസ്റ്റ് നിര്യാതനാകുന്നത് ഡിസംബറിലാണ്. ലോകത്തെ മുഴുവന്‍ പൊട്ടിച്ചിരിപ്പിച്ച ചാര്‍ളി ചാപ്ലിന്‍റെ മരണവും ഡിസംബറില്‍ തന്നെ. കാര്‍ട്ടൂണ്‍ ലോകത്തിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുഹ്രുത്തായിരുന്ന വാള്‍ട്ട് ഡിസ്നിയുടെ അന്ത്യവും ഡിസംബറില്‍ ആയിരുന്നു. ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന മൂന്ന് കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ അബു ഏബ്രഹാമിന്‍റെ വേര്‍പാട് ഡിസംബര്‍ 5ന് ആയിരുന്നെങ്കില്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രി നമ്മെ വിട്ടുപിരിയുന്നത് ഡിസംബര്‍ ആറിനും.

എന്നാല്‍ ഈ ഡിസംബര്‍-സാന്റാ ക്ലോസ് കൂട്ടുകെട്ടിന്‍റെ ക്രൂരത നാം അറിയുന്നത് 1989ല്‍ ആയിരുന്നു. ആഘോഷത്തിനായി സമ്മാനങ്ങളും മണികിലുക്കവുമായി ഇന്ത്യയിലെത്തിയ സാന്റാ ക്ലോസ് മടങ്ങിയത് (ഡിസംബര്‍ 26) നമ്മുടെ പ്രിയപ്പെട്ട ശങ്കരേട്ടനേയും കൊണ്ടായിരുന്നു. അതായത് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലഗുരുവായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ആണ് നമ്മെ വേര്‍പിരിഞ്ഞു പോയത്. 2010ലും കേരളത്തിലെത്തിയ ക്രിസ്മസ് അപ്പൂപ്പന്‍ നമ്മെ വേദനിപ്പിച്ചുകൊണ്ടാണ് മടങ്ങിയത്. ക്രിസ്മസിന് രണ്ട് ദിവസം മുമ്പ് (ഡിസംബര്‍ 23) നമ്മുടെ ലീഡര്‍, കാര്‍ട്ടൂണിസ്റ്റുകളുടെ സുഹ്രുത്തും അവരുടെ ഇരയുമായ കെ. കരുണാകരനെ കൈ പിടിച്ച് വലിച്ച് കടന്നുകളയുകയാണ് ചെയ്തത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എളുപ്പം വരക്കാന്‍ കഴിയുന്ന മുഖങ്ങളായ ഗാന്ധിജിയേയും ജവഹര്‍ലാല്‍ നെഹ്രുവിനേയും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തെത്തുന്ന എളുപ്പക്കാരനായിരുന്നു കെ. കരുണാകരന്‍. കൊച്ചുകുട്ടികള്‍ക്കു പോലും വരക്കാന്‍ കഴിയുന്ന ചിരിയുടെ മുഖം. എന്‍റെ ബ്രഷിലൂടെയും പേനയിലൂടെയും കടന്നു വന്ന കരുണാകരന്‍ മൂവായിരത്തില്‍ അധികമാണ്. ഒരു കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന ഇ. എം. എസിന്‍റെതായിരുന്നു ഏറെ മുഖങ്ങള്‍' എന്ന റിക്കാര്‍ഡ്. പിന്നീടത് ലീഡറിലൂടെ ഞാന്‍ കവച്ചു വെച്ചു എന്നത് സന്തോഷപൂര്‍വ്വം ഓര്‍ക്കുകയാണ്. കാര്‍ട്ടൂണുകളിലൂടെയുള്ള വിമര്‍ശനങ്ങളെ സ്നേഹപൂര്‍വ്വം നേരിടാനും സഹിക്കാനും നായനാരുടെ അത്രെയും വരില്ലെങ്കിലും ഹാസ്യചിത്രങ്ങളെ തേടിപ്പോയി കണ്ട് രസിക്കാനും ആവശ്യമെങ്കില്‍ വിമര്‍ശിക്കാനും വിമര്‍ശനത്തിനുശേഷം കണ്ണുറുക്കി ചിരിക്കാനും ലീഡര്‍ എപ്പോഴും തയ്യാറാകുമായിരുന്നു.

മുഖ്യമന്ത്രിയുടെ സ്റ്റേറ്റ്കാറിന്‍റെ കൊല്ലുന്ന സ്പീഡിനെപ്പറ്റിയുള്ള കാര്‍ട്ടൂണുകളും ലേഖനങ്ങളും (അസാധു വിനോദമാസികയിലൂടെ) അദ്ദേഹത്തിന്‍റെ മുഖത്തെ ഗൗരവം വര്‍ദ്ധിപ്പിക്കാനേ ഉപകരിച്ചിട്ടുള്ളൂ. നല്ലെയൊരു സ്ഥാനം എ. ഐ. സി. സിയില്‍ നല്‍കി കരുണാകരനെ ഡല്‍ഹിക്ക് വലിക്കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നത് ഒരു ഓണക്കാലത്തായിരുന്നു. അതിനെ അടിസ്ഥാനമാക്കി ഞാന്‍ മലയാള മനോരമ ദിനപത്രത്തില്‍ വരച്ച കാര്‍ട്ടൂണ്‍ കണ്ട് ലീഡര്‍ ക്ഷുഭിതനായി. കരുണാകരന്‍ ആകുന്ന മാവേലിയെ ഹൈക്കമാഡ് ആകുന്ന വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്നതാണ് കാര്‍ട്ടൂണ്‍. "എന്‍റെ പ്രജകളെ വര്‍ഷത്തിലൊരിക്കല്‍ വന്നു കാണാന്‍ എന്നെ അനുവദിക്കണം" എന്ന ആഗ്രഹം മാവേലി വാമനനോട് പറയുന്നു. ഇതായിരുന്നു കാര്‍ട്ടൂണ്‍. തന്നെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തുന്ന കാര്‍ട്ടൂണ്‍ കണ്ട് കരുണാകരന്‍ ക്ഷുഭിതനായി. മനോരമ പത്രത്തിന്‍റെ ലീഡര്‍ റൈറ്റര്‍ ആയിരുന്ന ടി. കെ. ജി നായരെ കണ്ടപ്പോള്‍ കരുണാകരന്‍ പൊട്ടിത്തെറിച്ചു. "ഇങ്ങനാണോ കാര്‍ട്ടൂണ്‍ വരക്കുന്നത്? എങ്ങനാണ് വരക്കേണ്ടതെന്ന് ഞാന്‍ യേശുദാസനെ പഠിപ്പിച്ചുകൊടുക്കാം."

എന്നാല്‍ ഈ കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു. രാജന്‍ കേസും മറ്റു അഴിമതി ആരോപണങ്ങളുമായി ഊരാക്കുടുക്കില്‍ പെട്ടിരിക്കുന്ന കരുണാകരനെ മഹാനായ ഭരണാധികാരി മാവേലിയായി ചിത്രീകരിക്കുന്നത് ഭംഗിയാണോയെന്ന് പല വട്ടം ചിന്തിക്കാതിരുന്നില്ല. ഈ കാര്‍ട്ടൂണ്‍ കരുണാകരന്‌ ഒരു പ്രശംസയായി മാറില്ലേയെന്നും ചിന്തിക്കുകയുണ്ടായി. എന്നാല്‍ ഫലം മറിച്ചായിയെന്ന് പറയുന്നതു തന്നെ നന്ന്. ഈ കാര്‍ട്ടൂണ്‍ മൂലമുള്ള ഇണക്കക്കുറവ് കുറെക്കാലം തുടര്‍ന്നു. അന്ന് കരുണാകരഭക്തനായ ടി. എച്ച് മുസ്ത്ഫയെപ്പറ്റി വരച്ച ഒരു കാര്‍ട്ടൂണും പുലിവാലായി. മുസ്തഫ സുഖമില്ലാതെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തെ കാണാനായി എത്തിയ കരുണാകരനോട് കണ്ണുനിറഞ്ഞാണ് മുസ്തഫ പരാതി പറഞ്ഞത്. കാര്‍ട്ടൂണ്‍ ഇത്ര മാത്രം കടുപ്പിച്ച് വേണ്ടന്ന് എന്നെ ഉപദേശിക്കാന്‍ കെ. കരുണാകരന്‍ യുവനേതാവായ പി. സി. ചാക്കോയെ അന്ന് ചട്ടം കെട്ടുകയും ചെയ്തു.

കാര്‍ട്ടൂണുകളില്‍ പലപ്പോഴും കാര്‍ട്ടൂണിസ്റ്റുകളായ ഞങ്ങളെല്ലാം ആവശ്യമില്ലാത്തിടത്തും ആവശ്യമുള്ള്ടത്തുമെല്ലാം നീണ്ട വാചകങ്ങള്‍ വാരിവലിച്ച് എഴുതാറുണ്ട്. അടുത്ത ദിവസം കാര്‍ട്ടൂണ്‍ കാണുമ്പോള്‍ മാത്രമാണ് ഈ വാചകങ്ങളെല്ലാം നാലില്‍ ഒന്നായി ചുരുക്കാമായിരുന്നല്ലോ എന്ന് ചിന്തിക്കുന്നത്. അതു പോലെ മലയാള മനോരമയില്‍ ഞാന്‍ വരച്ച ഒരു കാര്‍ട്ടൂണിലെ നീണ്ട വാചകങ്ങള്‍ക്കിടയിലെ ഒരു വാക്ക് അനവസരത്തിലായിപ്പോയെന്ന് അടുത്ത ദിവസം എനിക്ക് തോന്നി. പല പത്രാധിപസമിതിയംഗങ്ങളും ആ ഭംഗികേട് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ചീഫ് എഡിറ്ററായ മാത്തുക്കുട്ടിച്ചായനും ചെറിയൊരു പ്രയാസ്സം - "കരുണാകരനെപ്പറ്റി ആ പ്രയോഗം വേണ്ടായിരുന്നു." കോണ്‍ഗ്രസ്സുകാര്‍ക്കിടയിലെ പ്രശ്നങ്ങളും ഗ്രൂപ്പ് വഴക്കുകളുമായിരുന്നു കാര്‍ട്ടൂണിന്‍റെ വിഷയം. അടുത്ത ദിവസം തന്നെ മാത്തുക്കുട്ടിച്ചായന്‍ കരുണാകരന് ഒരു കത്ത് അയച്ചു. "...കാര്‍ട്ടൂണിസ്റ്റ് യേശുദാസിന് ചില്ലറ പിശക് വന്നതാണ്. ആ പദപ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. അങ്ങ് ക്ഷമിക്കണം. ഞാന്‍ മാപ്പ് ചോദിക്കുന്നു."

കാര്‍ട്ടൂണില്‍ വന്ന പദപ്രയോഗം ഏതെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ ആ കത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവിച്ചിരിക്കുന്നു. ആ എഴുത്ത് തിരുവന്തപുരത്ത് കല്യാണി ഭവനിലെ സ്വീകരണ മുറിയിലൊരു ഭാഗത്ത് മടക്കിസൂക്ഷിച്ചിരിക്കുന്നു എന്ന് അദ്ദേഹത്തിന്‍റെ ഒരു വിശ്വസ്തന്‍ അടുത്തിടെ പറയുകയുണ്ടായി. ആ എഴുത്തിന്‍റെ അവകാശി ഇനി ആരായിരിക്കുമോയെന്ന് നമുക്കറിയില്ല. മുരളിയോ പത്മജയോ?

ഇതൊക്കെയാണെങ്കിലും എന്നെ അദ്ദേഹത്തിന് ഒരു മകനെപ്പോലെയായിരുന്നു. ഞാനുമായി ബന്ധപ്പെട്ട എന്‍റെ സ്വന്തം ചടങ്ങുകള്‍ക്ക് അസുഖങ്ങള്‍ക്കിടയിലും ഓടിയെത്തി അനുഗ്രഹിക്കാന്‍ മടികാണിച്ചിട്ടില്ല. അതിനെല്ലാം അച്ഛനെ ഉത്സാഹിപ്പിച്ചിട്ടുള്ളത് പത്മജയാണ് എന്ന സത്യവും ഓര്‍ത്തുപോവുകയാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് ഗഫൂറും ഞാനും രൂപം നല്‍കിയപ്പോള്‍ സഹായവുമായി മുമ്പോട്ട് വന്നത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു എന്ന കാര്യം നന്ദിയോടെ ഓര്‍ക്കുന്നു.

അദ്ദേഹത്തിന്‍റെ വലതുകവിളിലെ വട്ടത്തിലുള്ള കറുത്ത മറുക് ഞാന്‍ വരക്കുന്നതിലാണ് അദ്ദേഹം സൗന്ദര്യം കണ്ടെത്തുന്നത്. ആ കറുത്ത വട്ടം M എന്ന ഇംഗ്ലീഷ് അക്ഷരമായി മാറുന്നതും അത് മുരളിയിലെ M ആണെന്ന് സാവധാനത്തില്‍ മനസ്സിലാക്കി ഊറി ചിരിക്കാനും ലീഡര്‍ പലപ്പോഴും ഒരുങ്ങാറുണ്ടായിരുന്നു. എന്നാല്‍ ആ വലതുകവിളില്‍ കാലക്രമേണ അവസാനനാളില്‍ ഉണ്ടായ ചില്ലറ മാറ്റങ്ങള്‍ ഒരു കാര്‍ട്ടൂണിസ്റ്റായ എന്നെ ഏറെ സന്തോഷിപ്പിച്ചു.

ചില പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരമുണ്ടായപ്പോള്‍ പുതിയതായി പൊങ്ങിവന്ന ഭാഗ്യ അരിമ്പാറകളെപ്പറ്റി ഞാന്‍ പറഞ്ഞു. അത് ലീഡര്‍ക്ക് വരാനിരിക്കുന്ന വലിയ ഭാഗ്യത്തിന്‍റെ സൂചനയാണെന്നും അരിമ്പാറകള്‍ മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവയാണെന്നും അവിടെ എവിടെയെങ്കിലും അദ്ദേഹം ഗവര്‍ണ്ണറാകുമെന്നും പറയാന്‍ ഞാന്‍ മടിച്ചില്ല. പക്ഷേ, അതു സംഭവിച്ചില്ല. കൊച്ചു പോണ്ടിച്ചേരിയിലെ ലഫ്റ്റനന്‍ഡ് ഗവര്‍ണ്ണറാക്കാന്‍ പോലും ഹൈക്കമാന്‍ഡ് കൈ ചലിപ്പിച്ചില്ലയെന്നത് ദുഃഖകരമായിപ്പോയി. അദ്ദേഹം മരണമടഞ്ഞപ്പോള്‍ ഞാന്‍ കവിളിലെ അടയാളങ്ങളെയാണ് ഓര്‍ത്തത്. ചന്ദനത്തടികള്‍ കത്തിയപ്പോള്‍ ആ അടയാളങ്ങളും പുകയായി മാറി.

ലീഡര്‍ പലപ്പോഴും പറയുമായിരുന്നു: "എന്നെ വരയ്ക്കുകയാണെങ്കില്‍ യേശുദാസന്‍ തന്നെ വരയ്ക്കണം. ആ വരയാണ് എനിക്ക് ഇഷ്ടം."

പുതിയ ഇഷ്ടങ്ങള്‍ ഇനി വരില്ല. പഴയ ഇഷ്ടങ്ങളെ ഓര്‍ത്തുകൊണ്ട് അങ്ങയുടെ മുമ്പില്‍ തല കുനിക്കട്ടെ. ആ കാലുകള്‍ സ്പര്‍ശിക്കട്ടെ.

2010, ഡിസംബർ 11, ശനിയാഴ്‌ച

നായനാരുടെ സല്യൂട്ട്

പോലീസ് അതിക്രമങ്ങളും പാര്‍ട്ടിസെല്ലിന്‍റെ പോലീസ് ഭരണവുമൊക്കെയായിരുന്നു ഇ. കെ. നായനാര്‍ മന്ത്രിസഭയ്ക്കെതിരായ പ്രധാന ആരോപണങ്ങള്‍. 1987-ല്‍ ഭരണമേറ്റ നായനാര്‍ മന്ത്രിസഭ നാലുവര്‍ഷം ഭരിച്ചു. എം. വി. രാഘവന്‍റെ നേത്റ്ത്വത്തിലുള്ള സി. എം. പി. രൂപീകരണം ചലനമുന്‍ണ്ടാക്കുമെന്നു പലരും ധരിച്ചെങ്കിലും ഇതാ പോയി കണ്ടില്ല എന്ന മട്ടിലായിരുന്നു രാഘവന്‍കാറ്റിന്‍റെ പോക്ക്. ഇടയ്ക്ക് വന്ന ഉപതെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിഞ്ഞത് സി. പി. എമ്മിന് ആസ്വാസം പകര്‍ന്നു. ആ ആത്മവിശ്വാസം പോലീസിന്‍റെ ലാത്തിക്കും പാര്‍ട്ടിക്കാരുടെ കുറുവടിക്കും ശക്തി നല്‍കി. പോലീസ് നോക്കുകുത്തിയായി മാറിയെന്നു പ്രതിപക്ഷം ആരോപിച്ചു. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സ്ഥാനത്തു തൊഴിലാളി നേതാക്കളും ഗുണ്ടകളും നിലയുരപ്പിച്ചെന്ന ആരോപവും ഉയര്‍ന്നു.

അതിരു കടന്ന ആത്മവിസ്വാസം മൂലം കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞടുപ്പ് നടത്താന്‍ ഇടതുമുന്നണി തീരുമാനിച്ചു. തെരഞ്ഞെടുപ്പിനോടൊപ്പം കാര്‍ട്ടൂണ്‍ പോസ്റ്റ്റാണ് തയ്യാറാക്കിയത്. അതില്‍ ഏറ്റവും ശക്തവും വോട്ടര്‍ന്മാറെ പിടിച്ചു കുലുക്കിയതുമായ കാര്‍ട്ടൂണ്‍ ഒരു പോലീസ് സ്റ്റേഷന്‍ രംഗമായിരുന്നു.

പോലീസ് സ്റ്റേഷന് ഉള്ളിലെ മുറി, മേശ, കസേര എന്നിവയുമുണ്ട്‌. മേശപ്പുറത്തു ഫയലും ലാത്തിയുമെല്ലാം കാണാം. പോലീസ് ഉദ്യോഗസ്ഥന്‍ ഇരിക്കേണ്ട കസേരയില്‍ ഒരു പാര്‍ട്ടി സഖാവ് അല്ലെങ്കില്‍ ഒരു തൊഴിലാളി നേതാവ് ഇരിക്കുന്നു. ചുവന്ന ഉടുപ്പ്, തലയില്‍ക്കെട്ട്, കൈലി മടക്കിക്കുത്തിയിരിക്കുന്ന അദ്ദേഹം രണ്ടു കാലുകളും പൊക്കി മേശപ്പുറത്തു വച്ചിരിക്കുന്നു. ഇടതുകൈ കസേരയുടെ പിന്നിലേക്കിട്ടിട്ടുണ്ട്. വലതുകൈയ്യില്‍ പുകയുന്ന സിഗരറ്റ്. പുക പുറത്തേക്ക് ഊതിവിടുന്നു. മടക്കിക്കുത്തിയിരിക്കുന്ന നേതാവിന്‍റെ വരയുള്ള അണ്ടര്‍വെയറും കാണാം.

മേശയുടെ മുന്നില്‍ ഒരു പൊലീസുകാരന്‍ നില്‍ക്കുന്നു. അദ്ദേഹം തെളിഞ്ഞ് നിന്ന് (ഞെളിവും കുടവയറും പൊലീസിന്‍റെ കുത്തകയാണല്ലോ) ഊറിച്ചിരിച്ചു കൊണ്ട് നേതാവിനെ സല്യൂട്ട് ചെയ്യുന്നു. പൊലീസുകാരന്‍ ആരെന്നല്ലേ? കേരളത്തിന്‍റെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍! ഈ പോസ്റ്റര്‍. അതിവേഗം കേരളത്തിലെ മതിലായ മതികുളിലെല്ലാം നിരന്നു. എല്‍. ഡി. എഫിനെ കാര്‍ട്ടൂണ്‍ പ്രതിക്കൂട്ടിലാക്കി, പ്രതിസന്ധിയിലാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിച്ച് നടക്കുന്നു. വൈകുന്നേരം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷ്ന്‍ പാലത്തില്‍ എന്‍റെ വാഹനമെത്തി. അതിനു സമീപം വലിയ ജനക്കൂട്ടം. ചുവന്ന കൊടിതോരണങ്ങള്‍. മുഖ്യമന്ത്രി നായനാര്‍ ഉച്ചത്തില്‍ മൈക്കിലൂടെ പ്രസംഗിക്കുന്നത് കേള്‍ക്കാം. ഞാന്‍ കടന്നു പോകുമ്പോള്‍ അദ്ദേഹം പ്രസംഗിക്കുന്നത് പോലീസ് സ്റ്റേഷന്‍ വിഷയമായ കാര്‍ട്ടൂണ്‍ പോസ്റ്റ്റിനെക്കുറിച്ചാണ്‌. പ്രസംഗത്തിലൂടെ അദ്ദേഹം ആ പോസ്റ്ററിനെ പിച്ചിച്ചീന്തി. കൂട്ടത്തില്‍ കാര്‍ട്ടൂണ്‍ ചുരുട്ടിക്കൂട്ടി എറിയാന്‍ മറന്നില്ല. ഇതു കാര്‍ട്ടൂണാണോ, ഇങ്ങനെയാണോ കാര്‍ട്ടൂണ്‍ വരക്കുന്നത്! വരക്കാന്‍ ഞാന്‍ അങ്ങേരെ പഠിപ്പിക്കാം. അങ്ങനെ കടന്നാക്രമണം തുടര്‍ന്നു. പ്രസംഗം മുഴുവന്‍ കേള്‍ക്കാന്‍ അവിടെ നിന്നില്ല. പരുവക്കേടായതിനാല്‍ ഞാന്‍ പെട്ടെന്ന് സ്ഥലം വിട്ടു.

വര്‍ഷങ്ങള്‍ക്കുശേഷം ഇ. കെ. നായനാര്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാനായി തിരുവനന്തപുരത്തെത്തി. എന്‍റെ മകന്‍റെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയതാണ്. ഫോണ്‍ ചെയ്തതിനുശേഷമാണ് വീട്ടിലെത്തിയത്. പനിയാണ്, സുഖമില്ലായെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോള്‍ മുറ്റത്തും വരാന്തയിലുമായി കുറേ കുട്ടികളും മുതിര്‍ന്നവരും കൂടിനില്‍ക്കുന്നു. നായനാര്‍ക്ക് അസുഖമായിരിക്കുമോ? എന്നാല്‍ ഞാന്‍ മുറ്റത്തെത്തിയപ്പോള്‍ നായനാര്‍ വരാന്തയിലേക്ക് ഇറങ്ങി വന്നു. തന്നെ മോശമായി പത്രത്തില്‍ വരയ്ക്കുന്ന ഒരാള്‍ ഇപ്പോള്‍ വരുമെന്ന് പറഞ്ഞു വഴിയേ പോയ പിള്ളേരെവരെ ഞാനിവിടെ പിടിച്ചുനിര്‍ത്തിയിരിക്കുകയാണെന്നു നായനാര്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. മുറിക്കകത്തു കയറി ഭക്ഷണം കഴിഞ്ഞപ്പോള്‍ ചര്‍ച്ച് രാഷ്ട്രീയത്തിലേക്ക് കയറി. ശാരദടീച്ചര്‍ അകത്തേക്കു പോയ സമയത്ത് പഴയ കാര്‍ട്ടൂണ്‍ പോസ്റ്ററിനെപ്പറ്റിയും എന്നെ യോഗത്തില്‍ ശകാരിച്ചതിനെപ്പറ്റിയും ചോദിച്ചപ്പോള്‍ നായനാര്‍ കുലുങ്ങിച്ചിരിച്ചു. ഞാന്‍ പാര്‍ട്ടിനേതാവിനെ സല്യൂട്ട് ചെയ്യുന്നതിന്‍റെ കാര്‍ട്ടൂണിനെപ്പറ്റിയല്ലേ പറഞ്ഞത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "എടോ, തുറന്നു പറയാമല്ലോ, ഞാന്‍ അന്നു തെറിപറഞ്ഞതൊക്കെക്കള - ആ കാര്‍ട്ടൂണ്‍ നല്ല ഒന്നാം തരം സാധനമായിരുന്നു!"

നന്നായി ചിരിക്കാനും ചിരിപ്പിക്കാനും കഴിയുന്ന നായനാര്‍ പൊട്ടിച്ചിരിച്ചു.

(വാര്‍ത്ത ദിനപത്രത്തില്‍ മാര്‍ച്ച് 31, 2010ന് പ്രസിദ്ധീകരിച്ചത്)

2010, ഡിസംബർ 4, ശനിയാഴ്‌ച

ഒരു റോസാമലരിന്‍റെ ഓർമ്മക്ക്

പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കലോകത്തെപ്പറ്റി എല്ലാവരും ചിന്തിക്കാറുണ്ട്‌. കുട്ടികൾ വലിയ സമ്പത്താണന്നും ഉറക്കെപ്പറയാറുണ്ട്‌. ഒരു കാലത്ത്‌ സ്വത്തായും സ്വന്തമായും മാറുമെന്ന് നാം ആശിച്ച കുട്ടികൾ നമുക്കിടയിൽ പല ശിശുദിനങ്ങളിലും ഓടിനടന്നിട്ടുണ്ട്‌. രാഹുൽ ഗാന്ധി, കനിമൊഴി, കെ. മുരളീധരൻ, റാജ് താക്കറെ, മാർഗരറ്റ് ആൽ, എം. മുകുന്ദൻ, തുടങ്ങിയവരെ കുട്ടികളുടെ വേഷത്തിൽ നമ്മൾ കണ്ടിട്ടുള്ളതുമാണ്‌.

അവരെ ഓർക്കുമ്പോ കുട്ടികളുടെ കൈയിലാണ്‌ രാജ്യത്തിന്‍റെ ഭാവിയെന്ന് നമ്മൾ ഓർക്കാപ്പുറത്ത് പറഞ്ഞുപോവുകയും ചെയ്യുന്നു. ശിശുക്കളെ ഏറെ സ്നേഹിക്കുകയും അവരെ തലോടുകയും അവർക്കായി താരാട്ട് പാടുകയും ചെയ്തിട്ടുള്ള പണ്ഡിത് ജവഹർലാ നെഹ്രുവിനെ കുട്ടികൾക്കും കുട്ടികളായിരുന്ന വലിയവർക്കും മറക്കാനാവില്ല. ശിശുക്കൾക്ക് പിന്നാലെ ചാച്ചാ നെഹ്രുവും നെഹ്രുവിന്‍റെ പിന്നാലെ ശിശുക്കളും ഓടിയെത്തി. കുട്ടികൾക്ക് വേണ്ടി സമയം ചെലവഴിക്കാൻ സ്വന്തം വാച്ച് പിന്നോട്ട്‌ വയ്ക്കാനും അദ്ദേഹം മറന്നില്ല.

നെഹ്രുവിനോടൊപ്പം അല്പം വൈകിയാണെങ്കിലും മറ്റൊരു സുഹ്രുത്തുകൂടി കുട്ടികളുടെ പിന്നാലെയെത്തി. രാഷ്ട്രീയക്കാരെ ഗുണദോഷിച്ചും കാർട്ടൂ വരച്ചും നേർവഴിയെ കൊണ്ടുവരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ്‌ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലഗുരുവായ കാർട്ടൂണിസ്റ്റ് ശങ്കർ കുട്ടികൾക്കൊപ്പം കളിക്കളത്തെത്തിയത്.

നെഹ്രുവിനെപ്പറ്റി ശങ്കർ വരച്ചിട്ടുള്ള കാർട്ടൂണുകളുടെ എണ്ണം ആയിരത്തഞ്ഞൂറിൽ അധികമാണ്‌. ഒരു വ്യക്തിയെപ്പറ്റിയെപ്പറ്റി ഒരു കാർട്ടൂണിസ്റ്റ് വരച്ച കാർട്ടൂണുകളുടെ എണ്ണത്തിൽ അക്കാലത്ത് അത് ലോകറിക്കാർഡായിരുന്നു. 1500 പ്രാവശ്യവും തന്നെ വിമർശനത്തിന്‍റെ പിച്ചാത്തിമുനയിൽ നിർത്തിപ്പൊരിച്ചിട്ടുള്ള ശങ്കറുടെ മുന്നിൽ നെഹ്രു പൊട്ടിച്ചിരിച്ചുകൊണ്ടാണ്‌ എന്നും നിലകൊണ്ടിട്ടുള്ളത്. നെഹ്രുവിനെയും ശങ്കറിനെയും ബന്ധിപ്പിച്ചാൽ മറക്കാനാവാത്ത ദിനമാണ്‌ 1964 മേയ് 17. അന്നു പുറത്തിറങ്ങിയ ശ്ങ്കേഴ്സ് വീക്കിലിയുടെ മുഖചിത്രം രോഗബാധിതനായ നെഹ്രുവിനെപ്പറ്റിയുള്ള കാർട്ടൂണായിരുന്നു. 'ദീപശിഖാപ്രയാണം' എന്ന കാർട്ടൂൺ ദീർഘദൃഷ്ടിയോടു കൂടിയ പ്രവചനം കൂടിയായി. അവശനായ നെഹ്രു സ് പോർട്സ്മാന്‍റെ വേഷത്തിൽ ട്രാക്കിലൂടെ ദീപശിഖയേന്തി സാവധാനം നീങ്ങുന്നു. ഏതു നിമിഷവും നെഹ്രു ട്രാക്കിൽ തളർന്നുവീഴാം. കൈയിലുള്ള ദീപശിഖ താഴെ വീണ്‌ അണയും. ഗുൽസാരിലാൽ നന്ദ, ലാൽ ബഹദൂർ ശാസ്ത്രി, മൊറാർജി ദേശായി, ഇന്ദിരാഗാന്ധി, ജഗ്ജീവൻ റാം, വി. കെ. കൃഷ്ണമേനോൻ, വിജയലക്ഷ്മി പൺഡിത്, അശോക് മേത്ത, ജയപ്രകാശ് നാരായൺ തുടങ്ങിയ നേതാക്കളും ഓടുന്നുണ്ട്‌. നെഹ്രു താഴെ വീഴുന്നതിനു മുമ്പ് അതേറ്റുവാങ്ങണം. ഇതായിരുന്നു കാർട്ടൂണിലെ പ്രമേയം.

ഒരു പ്രവചനം പോലെ കാർട്ടൂൺ പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നെഹ്രു അന്തരിച്ചു. ഉൾക്കാഴ്ച്ചയുടെയും ദീർഘദൃഷ്ടിയുടെയും നിദർശനമായി കാർട്ടൂൺ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടു. നെഹ്രുവിന്‌ പിന്നാലെ ശങ്കർ ഓടിച്ചവരിൽ നന്ദ, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിര, മൊറാർജി ദേശായി എന്നിവർ പിന്നീട് പ്രധാനമന്ത്രിമാരാവുകയും ചെയ്തു. കാർട്ടൂൺ ശങ്കർ വരക്കുമ്പോഴും മിനുക്കുപണികൾ നടത്തുമ്പോഴും നിറങ്ങൾ വിതറുമ്പോഴുമെല്ലാം ശങ്കറിന്‍റെ സമീപത്ത് നിൽക്കാനുള്ള ഭാഗ്യം എപ്പോഴും ഞാൻ ഓർക്കാറുണ്ട്.

എന്നാൽ 1964 മേയിലെ ഒരു വലിയ ദു:ഖം മാത്രം ഇപ്പോഴും മനസ്സിൽക്കൊണ്ടുനടക്കുന്നു. നെഹ്രുവിനെ അവസാനമായിക്കാണാൻ ഞാൻ ശങ്കറിനോട് അനുവാദം ചോദിച്ചു. തന്‍റെ ഉറ്റ സുഹ്രുത്തിന്‍റെ വേർപാടിനിടയിലും ഏതോ കാർട്ടൂൺ വരയ്ക്കുന്ന ധൃതിയിലായിരുന്നു ശങ്കർ.

നെഹ്രുവിന്‍റെ ശവശരീരം കണ്ട്‌ വണങ്ങി ഞാൻ ഓഫീസിൽ മടങ്ങിയെത്തി. അകത്ത് മുറിയിൽ അപ്പോഴും ശങ്കർ വരച്ചുകൊണ്ടിരിക്കുകയായിരുന്നു.

"നെഹ്രുവിനെക്കാണാൻ... ചേട്ടൻ പോകുന്നില്ലേ?" മുഖം കുനിച്ചിരുന്നു പെൻസിലും ബ്രഷും ചലിപ്പിക്കുന്ന ശങ്കറിനോട് അല്പം മടിച്ചാണെങ്കിലും ചോദിച്ചു.

ചോദ്യം ശങ്കറെ ദേഷ്യപ്പെടുത്തിയെന്നു തോന്നി. അദ്ദേഹം മുഖം ഉയർത്താതെ പറഞ്ഞു: "എനിക്കത് കാണാൻ കഴിയില്ലടോ". കണ്ണിൽ നിന്ന് ഒഴുകിവന്ന രണ്ടു തുള്ളി കണ്ണുനീർ ഡ്രോയിങ്ങ്‌ പേപ്പറിലേക്ക് വീണു. കട്ടികൂടിയ കെന്‍റെ്‌ പേപ്പറിൽ ശങ്കർ വരച്ച ഭാവി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കറുത്ത വരകളിലേക്കു കണ്ണുനീർ പതിക്കുന്നതും പടർന്നു നീങ്ങുന്നതും അപ്പോൾ കാണാമായിരുന്നു.

നെഹ്രു പിടിച്ച ദീപശിഖ, ഇന്ത്യയുടെ ഭാവി ദീപശിഖ, നിഷ്കളങ്കരായ ഇന്നത്തെ പ്രിയപ്പെട്ട ശിശുക്കളുടെ കൈയിൽ സുരക്ഷിതമെന്ന് നമുക്ക് ആശിക്കാം. അങ്ങു ദൂരെ ചന്ദ്രനിലും.

ശങ്കർ അവസാനമായി വരച്ച നെഹ്രുവിന്‍റ കാർട്ടൂൺ. രോഗശയ്യയിലായിരുന്നപ്പോഴാണ്‌ അദ്ദേഹം ഇത് വരച്ചത്. നെഹ്രു എപ്പോഴും ധരിക്കാറുള്ള റോസാപ്പൂ ചിതറിക്കിടക്കുന്ന രീതിയിലാണ്‌ വിരലുകളുടെ നിയന്ത്രണം കൈവിട്ട ശങ്കർ വരച്ചു തീർത്തത്.