2010, ജൂലൈ 24, ശനിയാഴ്‌ച


സി. രാധാകൃഷ്ണന്റെ കത്താത്ത സിഗരറ്റ്

ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് തുല്യമാണ് ഒരു ചെറു പരസ്യത്തില്‍ അഭിനയിക്കുക എന്നത്. മാധ്യമങ്ങളിലായാലും വിവിധ ചാനലുകളിലായാലും നടി കാവ്യ മാധവനെപ്പോലെ മുഖം മിനുക്കിതിളങ്ങുന്ന രംഗങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. അടുത്ത കാലത്ത്  ഒരു സ്വര്‍ണക്കട സുഹൃത്ത്‌ പറയുകയുണ്ടായി: "ഞങ്ങളുടെ പുതിയ സ്വര്‍ണക്കടയുടെ ഉത്ഘാടനം നിര്‍വഹിക്കാനായി ഒരു പ്രസിദ്ധ ചലച്ചിത്രനടിയെ ഞാന്‍ ക്ഷണിക്കാന്‍ പോയി. പങ്കെടുക്കാമെന്ന് സമ്മതിച്ചെങ്കിലും പ്രതിലം ചോദിച്ചപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി. മുപ്പതു ലക്ഷത്തിന്റെ ഒരു പുതിയ വീട് കണ്ണൂരില്‍ ഒരുക്കിക്കൊടുക്കണമത്രെ. മാത്രമല്ല മുപ്പതു ലക്ഷത്തിന്റെ മറ്റൊരു വീട് എറണാകുളത്തും ശരിയാക്കണം."

മുഖത്ത് ഉണ്ണിമറുകുള്ള പ്രിയങ്കരിയായ നടിയുടെ ആവശ്യം കേട്ട് സ്വര്‍ണക്കട ഉടമ ആകെ തളര്‍ന്നു. "ഡീല്‍ ഓര്‍ നോ ഡീല്‍" തര്‍ക്കത്തിന്  ഒരുമ്പെടാതെ ആ മോഹത്തില്‍ നിന്ന് അദ്ദേഹം പിന്മാറി. പകരം ലളിതമായ ചടങ്ങിലൂടെ റിബ്ബൺ മുറിച്ചും നിലവിളക്ക് കൊളുത്തിയും സ്വന്തം സ്വര്‍ണക്കടയുടെ മാറ്റ് അദ്ദേഹം വര്‍ധിപ്പിച്ചു.  

തമിഴ് നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ് കറുപ്പയ്യ മൂപ്പനാര്‍ എപ്പോഴും  വെറും റബ്ബര്‍ ചെരുപ്പ് ധരിക്കുന്ന വ്യക്തിയായിരുന്നു. ഇന്ദിര ഗാന്ധിയെക്കാണാന്‍ പോകുമ്പോഴും വിമാനത്തില്‍ കയറുമ്പോഴും എല്ലാം റബ്ബര്‍ ചെരുപ്പ്. വലിയ ഭൂ ഉടമയും വ്യവസായശാലകളുടെയും അച്ചടിശാലകളുടെയും അവകാശിയും കറന്‍സി നോട്ടുകളുടെ മുകളില്‍ ശയിക്കുന്നവനുമായ മൂപ്പനാര്‍ എന്തുകൊണ്ട് വെറും നാല്‍പ്പതു രൂപയുടെ റബ്ബര്‍ ചെരുപ്പില്‍ സുഖം കാണുന്നു എന്നതിനുള്ള മറുപടി വളരെ വൈകിയാണ് ലഭിച്ചത്. ലതര്‍ ചെരുപ്പ് അദ്ദേഹത്തിന് ധരിക്കാനാവില്ല. ലതര്‍  അദ്ദേഹത്തിന്  അലര്‍ജിയാണ് . രാഷ്ട്രീയം പോലെ ചൊറിഞ്ഞു പൊട്ടും. ഇപ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രി മമതയും ഒരു മൂപ്പനാര്‍ ശൈലിക്കാരിയാണ്. അവര്‍ വര്‍ഷങ്ങളായി റബ്ബര്‍ ചെരുപ്പ് ധരിക്കുന്നു. ലതര്‍ ചെരുപ്പ് ധരിച്ചാല്‍ മമതക്ക് ചൊറിയുമോ എന്ന് ചോദിക്കുന്നത് ശരിയല്ല. ബംഗാളിന്റെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെന്ന് കേട്ടാലെ മമതക്ക് ചൊറിച്ചിലുണ്ടാകൂ. എന്നാല്‍ ജൂണ്‍ 21ന് കല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു  പ്രമുഖപത്രത്തില്‍ ഒരു മുഴു പേജ് പരസ്യം പ്രത്യക്ഷപ്പെട്ടു. "ധീരമായ കാല്‍വയ്പ്പുകള്‍" എന്ന തലക്കെട്ടോടെ. മമതയുടെ ഫോട്ടോയോടൊപ്പം വന്ന പരസ്യം ഇതോടെ വിവാദമായി മാറി. ചെരുപ്പ് കമ്പനിക്കെതിരെ പോലീസ് കേസ് എടുത്തെങ്കിലും ഇത് വരെ മമത ബാനര്‍ജി ഈ പരസ്യത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. 

എന്നാല്‍  തന്റെ പേരില്‍ പരസ്യം വന്നതിന്റെ പേരില്‍ പെട്ടെന്ന് പ്രതികരിക്കയും പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തത് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ മാത്രമാണ്.  അദ്ദേഹത്തിന്റെ മുഖവുമായി പത്രങ്ങളില്‍ വന്ന പരസ്യത്തിന്റെ പുക പെട്ടെന്ന്  കെട്ടടങ്ങുകയും ചെയ്തു. അതിലെ വില്ലന്‍ ഒരു പ്രമുഖ സിഗരറ്റ് കമ്പനിയായിരുന്നു. അവരുടെ സിഗരറ്റും വലിച്ച് പുക വിട്ടുകൊണ്ട് രാധാകൃഷ്ണന്‍ എഴുതാന്‍ തയ്യാറാവുന്നു. അതായത് ഈ സിഗരറ്റ് കമ്പനിയുടെ സിഗരറ്റ് വലിച്ചാലെ സാഹിത്യകൃതികള്‍ സുഗമമായി പേനതുമ്പില്‍ ഒഴുകിയെത്തു എന്നതാണ് പരസ്യത്തിലെ സന്ദേശം. തെറ്റ് മനസ്സിലാക്കിയ നമ്മുടെ സാഹിത്യകാരന്‍ സിഗരറ്റ് കുറ്റി കുത്തിയൊടിച്ച് മാപ്പ് ചോദിക്കുകയും ചെയ്തു.

ചില പരസ്യങ്ങള്‍ ദുര്‍വിധി പോലെ നമ്മളിലേക്ക് കടന്നുവരാറുള്ളത് ദുഃഖത്തോടുകൂടി തന്നെ ഓര്‍ക്കാറുണ്ട്. ഒരു കാലത്ത് ചന്ദ്രിക സോപ്പിനെപ്പറ്റി നല്ല സുഗന്ധമുള്ള എട്ടുവരി കവിത എഴുതാന്‍ വയലാര്‍ രാമവര്‍മ രംഗത്ത് വരികയുണ്ടായി. എന്നാല്‍ അവസാനകാലത്ത് ചന്ദ്രിക സോപ്പിനോടൊപ്പം തീപ്പെട്ടി kuജന്യമായി നല്‍കുന്ന പദ്ധതി ചന്ദ്രികയുടെ സി. ആര്‍. കേശവന്‍ വൈദ്യര്‍ നടപ്പാക്കി. കടയില്‍ ഇത് കാണുമ്പോള്‍ അന്നത്തെ കാലത്ത് എന്തോ പന്തികേട്‌ എന്റെ മനസ്സിലൂടെ കടന്നു പോകുമായിരുന്നു. ചിന്തിക്കാന്‍ പാടില്ലാത്തത് ചെറിയ പുക പോലെ ചിന്തിക്കുകയും ചെയ്തു. സോപ്പും തീയും തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിച്ചു. കുറെ മാസങ്ങള്‍ക്ക് ശേഷം കേശവന്‍ വൈദ്യരുടെ വേര്‍പാട് അദ്ദേഹത്തിന്റെ പരിചയക്കാരനായ എന്നെ വേദനിപ്പിച്ചു. അത് പോലെ തന്നെയാണ് കെ. പി. എ. സി. ലളിത അഭിനയിക്കുന്ന ഒരു വാട്ടര്‍ പമ്പ്‌ സെറ്റിന്റെ പരസ്യം ചാനലുകളില്‍ വന്നത്. ഭരതന്‍ ജീവിച്ചിരിക്കുന്ന കാലം. പമ്പ്‌ സെറ്റിനെപ്പറ്റി ലളിത പറയുന്ന മുദ്രാവാക്യങ്ങളെ വെല്ലുന്ന വാക്കുകള്‍ പരസ്യത്തില്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു. 

ആ പരസ്യം അരോചകമായി എനിക്ക് തോന്നി. ഭരതന്‍ സുഖമില്ലാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സമയമായിരുന്നത്‌ കൊണ്ടാണ് ഈ പരസ്യത്തോട്‌ വെറുപ്പ്‌ തോന്നിയത്. അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍പെട്ട രക്തം കൊടുക്കാന്‍ എല്ലാ ദിവസവും ആശുപത്രിയില്‍ ആളെ എത്തിക്കാന്‍ ചെന്നെയിലുള്ള എന്റെ മകന്‍ സാനു ഏറെ ഉത്സാഹം കാണിച്ചിരുന്നു. ആശുപത്രിയില്‍ പോയി ഞാന്‍ ഭരതനെ കാണുകയുണ്ടായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തി. മരണവാര്‍ത്തയും പമ്പ്‌ സെറ്റിന്റെ പരസവും ഒരുമിച്ചു തന്നെ ചാനലില്‍ വരികയുണ്ടായി. 

മുമ്പ് ഇതേ രീതിയില്‍ ഒരു ചാനല്‍ പരസ്യത്തില്‍ കവിയൂര്‍ പൊന്നമ്മ സ്ഥിരം പ്രത്യക്ഷപ്പെട്ടു നമ്മുടെ മനസ്സിനെ കീഴടക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം നമ്മള്‍ കേള്‍ക്കുന്നത് പൊന്നമ്മയുടെ ഒരു സഹോദരിയും നടിയുമായ കവിയൂര്‍ രേണുകയുടെ മരണമാണ്. എന്നാല്‍ പരസ്യത്തിനു മാറ്റമുണ്ടായില്ല. എന്നാല്‍ നിങ്ങളുടെ സ്വര്‍ണത്തിന് സുരക്ഷിതത്വവും സ്ഥിര വരുമാനവും എന്നൊരു പരസ്യത്തില്‍ അടുത്തിടയായി ഇന്നസെന്റും കെ. പി. എ. സി ലളിതയും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നു. സിനിമയിലെപ്പോലെ ഒട്ടിപ്പിടിച്ചുള്ള ഇരുപ്പ്. സ്വര്‍ണശേഖരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്ലതെങ്കിലും ഈ രുപ്പിന് എന്ത് പരിരക്ഷയെന്നു ചിന്തിച്ചു പോവുകയാണ്. സതേൺ ജുവലെഴ്സുകാര്‍ ഇന്നസേന്റിനോടും ലളിതയോടും പലതും പറയും. എകിലും ഒരു പരസ്യത്തിനു വേണ്ടി ഇത്രയങ്ങു ചരിഞ്ഞുകൊടുക്കെണ്ടാതില്ലയെന്നേ പറയാന്‍ കഴിയൂ.

കേരള സര്‍ക്കാര്‍ നാല് വര്ഷം പൂർത്തിയാക്കിയതിന്റെ ആഘോഷം വെടിക്കെട്ടോടുകൂടിയാണ് പരസ്യങ്ങളായി പ്രത്യക്ഷപ്പെടുന്നത്. കോടിക്കണക്കിന് രൂപയാണ് പത്രങ്ങളായ പത്രങ്ങളിലേക്ക് ഒഴുകുന്നത്. കേരള സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് ഇരുപത്തിനാല് മണിക്കൂറും എതിര്‍ക്കുന്ന ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെ വാനോളം പുകഴ്ത്തിയുള്ള പരസ്യങ്ങള്‍ വേണ്ടെന്നു വയ്ക്കാതെ വായനക്കാരന്റെ കണ്ണില്‍ പൊടിയിട്ട് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതാണ് സത്യാവസ്ഥ. ഓരോ മന്ത്രിയുടെയും ഒപ്പം മുഖ്യമന്ത്രിയുടേയും ഫോട്ടോ പതിച്ച ഫുള്‍ പേജ് പരസ്യങ്ങള്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അടുത്തിടെ അച്ചടി വകുപ്പിന്റെതായി വന്ന ഒരു പരസ്യമായിരുന്നു നമ്മളെ ഏറെ ആകര്‍ഷിച്ചത് - അച്ചടിവകുപ്പ് തലവന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നരച്ച മുടിയും പറപ്പിച്ച് മാമുക്കോയയെപ്പോലെ ചിരിച്ചുകൊണ്ട് നടന്നു വരുന്ന രംഗം. നീണ്ട വെള്ള ഖദര്‍ കുപ്പായവും വെള്ള മുണ്ടും അദ്ദേഹം ധരിച്ചിരിക്കുന്നു. പതിവില്ലാതെ മുട്ടിനുതാഴെ വരെയുള്ള ഷ൪ട്ടാണ്  മുഗള്‍ രാജാക്കന്മാരെപ്പോലെ അദ്ദേഹം ധരിച്ചിരിക്കുന്നത്. ഇത്ര മാത്രം നീണ്ട ഇറക്കത്തില്‍ നമ്മള്‍ ഇറങ്ങിച്ചെല്ലേണ്ടതുണ്ടോ കടന്നപ്പള്ളീ? ഒരു പാവം കുട്ടിക്ക് ചെറിയൊരു കുപ്പായം തുന്നാനുള്ള തുണി ആ നീളന്‍ കുപ്പായത്തിലുണ്ട് എന്നതാണ് സത്യം. അഴിച്ചാലും തീരാത്ത സാരി പാഞ്ചാലിക്കുണ്ടായിരുന്നു. പ്പോള്‍ തീരാത്ത നീളത്തില്‍ ഒരു മന്തിക്കുപ്പായം! നവീകരണത്തിന്റെ നാഴികക്കല്ലുകള്‍ പഴയ സുഹൃത്തായ കടന്നപ്പള്ളി രാമച്ചന്ദ്രനിലൂടെ നമുക്ക് പ്രതീക്ഷിക്കാമെന്ന് വിശ്വസിക്കട്ടെ.

1 അഭിപ്രായം:

  1. കേശവൻ വൈദ്യരുടെ ചന്ദ്രികയ്ക്കു വേണ്ടി വള്ളത്തോൾ മുതൽ ഒട്ടെല്ലാ
    കവികളും പരസ്യകവിതകൾഎഴുതി.മാവേലിക്കരയിലെ എസ്.എസ്സ്,പിള്ള
    വൈദ്യരുടെ ശ്വാസ്വാനന്ദ ലേഹ്യത്തിനു വലിവു വരാത്ത
    കാനം ഈ.ജെ പോലും അനുഭവസാക്ഷ്യപത്രം നൽകി.
    കോട്ടയത്തെ ബെസ്റ്റോട്ടലിനു പരസ്യം നൽകിഅയത്
    സഞ്ചാരിയുടെ ഗീതം എഴുതിയ എസ്.കെ.പൊറ്റക്കാട്:
    ഐക്യ കേരളമാദ്യം മൊട്ടിട്ടു കണ്ടെൻ ഞാനീ-
    സൗഖ്യസൗരഭം തൂകും കോട്ടയം ബെസ്റ്റോട്ടലിൽ.

    മറുപടിഇല്ലാതാക്കൂ