2012, സെപ്റ്റംബർ 19, ബുധനാഴ്ച
2012, സെപ്റ്റംബർ 16, ഞായറാഴ്‌ച
അടി തെറ്റിയാൽ ആനയും വീഴും
ഓടയെ സോഷ്യലിസമെന്ന് വിശേഷിപ്പിച്ച ക്രൂഷ്ചേവിനു ശേഷവും മുൻപും പല പ്രശസ്തരും തെന്നി വീണിട്ടുണ്ടെങ്കിലും വിദേശയാത്രക്കിടയിൽ മഞ്ഞുപാളികളിൽ ചവിട്ടി തെന്നി വീണ നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടതു ഏണിന്റെ കുരുക്കായ ഉളുക്ക് വകവെയ്ക്കാതെ അദ്ദേഹം ജനസമ്പർക്കപരിപാടികളിൽ തലകുലുക്കി ഓടിനടക്കുന്നു. എന്നാൽ അതിന് കുറെ വർഷ്ങ്ങൾക്ക് മുമ്പ് എം.ജി. ശ്രീകുമാർ പാടിയ "ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റില താമ്പാളത്തിൽ..." എന്ന പാട്ടും പാടിക്കൊണ്ട് കിങ്ഫിഷർ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ കയറുന്നതുപോലെ തൊടുപുഴയിലെ വീടിന്റെ കുളിമുറിയിൽ കയറി തെറ്റി വീണത് പി.ജെ. ജോസഫിന്റെ കൈക്ക് കേരള കോൺഗ്രസ്സിലേതു പോലെ പിളർപ്പ് വരെ വരുത്തി. കൈ എതാണ്ട് നെല്ലിയാമ്പതി പോലെയായി. ഓണത്തിരക്കിനിടയിൽ മാവേലി തമ്പുരാൻ ഷവർമ്മയിൽ തട്ടി തെറ്റിവീണോയെന്നുമറിയില്ല. എങ്കിലും കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും വഴുവഴുപ്പുള്ള കുളിമുറിത്തറയിൽ ചുവടുതെറ്റി വീഴാറുള്ളത് പലപ്പോഴും പുറത്തറിയാൻ കഴിയുന്നില്ല. ഏതോ സ്ത്രീയുടെ ബെഡ് റൂമിൽ തെറ്റിവീണ കോൺഗ്രസ് നേതാവ് എൻ.ഡി. തിവാരിക്ക് അവസാനം എൻ.ഡി.എ ടെസ്റ്റും വേണ്ടിവന്നു.
മാവേലിയുടെ രൂപത്തിന് മാറ്റം വേണമെന്ന നിർദ്ദേശം കേരള സർക്കാറിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. പി.സി. ജോർജ്ജിനെപ്പോലുള്ള കുടവയർ മാവേലിക്ക് വേണ്ട, നിർമ്മാതാവ് കെ.ടി. കുഞ്ഞുമോനെപ്പോലുള്ള കൊമ്പൻ മീശ വേണ്ട, പന്ന്യം രവീന്ദ്രനെപ്പോലെ പൊന്നുതമ്പുരാന് മുടി വേണ്ട, ഐശ്വര്യാറായിയെപ്പോലെ ഓണത്തപ്പന് ആഭരണങ്ങൾ വേണ്ട, ഓലക്കുട വേണ്ട, പകരം എ.കെ. ആന്റണിക്ക് കൊടുത്തതു പോലെ കയർ ബോർഡിന്റെ കയർ കുട മതി - അവസാനം മാവേലി ഏത് രൂപത്തിലേക്ക് മാറുമെന്ന് നമുക്കറിയില്ല. സെക്രട്ടറിയേറ്റിലെ ടോയ്‌ലെറ്റിൽ തെന്നിവീഴാതിരിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതയെപ്പോലെ റബ്ബർ ചെരുപ്പ് ധരിക്കേണ്ടി വരും.
പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെ ഞാൻ ആദ്യം കാണുന്നത് കൊല്ലത്തുവെച്ചാണ് - 1960ൽ. കൊല്ലത്ത് കടപ്പാക്കടയിലെ ജനയുഗം ഓഫീസിന്റെ എതിർവശത്ത് ഞാൻ നിൽക്കുകയായിരുന്നു. വലിയ പോലീസ് സന്നാഹങ്ങളൊന്നുമില്ലാതെ വലിയ സ്പീഡില്ലാതെ വെളുത്ത ഒരു അംബാസിഡർ കാർ നീങ്ങിവരുന്നു. അതിനുള്ളിൽ ഗാന്ധിത്തൊപ്പി ധരിച്ച് നെഹ്രു ഇരിക്കുന്നു. ആദരവോടെ ഞാൻ അദ്ദേഹത്തെ നോക്കി തൊഴുതുനിന്നു. (തൊഴുത വിവരം ജനയുഗം മാനേജ്മെന്റ് അറിഞ്ഞില്ല.) കാറിലിരുന്ന് അദ്ദേഹം എന്നെ നോക്കി എന്തോ മന്ത്രിച്ചെന്നാണ് എന്റെ ചിന്ത. "ഇങ്ങനെ ജനയുഗത്തിൽ കിടന്നാൽ മതിയോ ദാസേ? ദില്ലിയിലേക്ക് വരൂ, ഞാൻ ശങ്കറിനെ പരിചയപ്പെടുത്തിത്തരാം."
അതിനുശേഷം 1963ലാണ് ഞാൻ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയിൽ ചേരുന്നത്. എല്ലാ ദിവസവും നെഹ്രു ശങ്കേഴ്സ് വീക്കിലി സന്ദർശിക്കാറുണ്ടെന്ന് നാട്ടിൽ വച്ച് പറഞ്ഞു കേട്ടിരുന്നെങ്കിലും അത് ശരിയല്ലെന്ന് ഡൽഹിയിൽ എത്തിയപ്പോൾ അറിയാൻ കഴിഞ്ഞു. നെഹ്രു അവിടെ വരാറില്ലായിരുന്നെങ്കിലും എല്ലാ ദിവസവും ശങ്കറുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ശങ്കേഴ്സ് വീക്കിലി പുതിയ ലക്കത്തെപ്പറ്റിയുള്ള അഭിപ്രായങ്ങൾ, കുടുംബവിശേഷങ്ങൾ, രാഷ്ട്രീയസംഭവ വികാസങ്ങൾ, സാംസ്കാരികരംഗത്തെ ചലനങ്ങൾ എന്നിവ അവരുടെ ചർച്ചാവിഷയങ്ങളായിരുന്നു. ചില ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ ശങ്കറിന്റെ താമസസ്ഥലമായ 9 പുരാന കില റോഡിൽ നെഹ്രു എത്തുമായിരുന്നു.വിശിഷ്ടവ്യക്തികളെ വീട്ടിലേക്ക് വിളിച്ച് വരുത്തുക, വിഭവ സമൃദ്ധമായ സദ്യ (കപ്പയും മീനും ഒഴിവാക്കിയിരുന്നില്ല) ഇവ പതിവ് സംഭവങ്ങളായിരുന്നു. പല ദിവസങ്ങളിലും ആഘോഷങ്ങൾ രാത്രി പന്ത്രെണ്ടു വരെയെങ്കിലും നീണ്ടു നിൽക്കും. എന്നാൽ അതിഥികളെ വിട്ട് രാത്രി പത്തു മണിക്ക് തന്നെ കിടപ്പുമുറിയിലേക്ക് മടങ്ങുക ശങ്കറിന്റെ സ്ഥിരം പതിവായിരുന്നു.
ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും, സഞ്ജയ് ഗാന്ധിയും ഒരുമിച്ച് ശങ്കറിന്റെ വീട്ടിലെ സൽക്കാരത്തിന് ഒരു വൈകുന്നേരം എത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ചെടിച്ചട്ടികളും പൂക്കളും തട്ടിത്തെറിപ്പിച്ച് ബഹളം വെച്ച് ഓടി നടക്കുന്ന ഓടി നടക്കുന്ന സഞ്ജയ് ഗാന്ധി. അത് തടയാനായി പിന്നാലെ ഓടി നടക്കുന്ന രാജീവ് ഗാന്ധി. സൽക്കാരം നടക്കുന്നതിനിടയിൽ ഏതാണ്ട് പത്തുമണിയായിക്കാണും, ഗേറ്റിൽ ഒരു കാരിന്റെ ഹോൺ ശബ്ദം. "പണ്ഡിറ്റ് ജി" എന്ന് വിളിച്ച് ശങ്കർ ഗേറ്റിലേക്ക് ഓടി. നെഹ്രു കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. ശങ്കറിനോട് പരിഭവസ്വരത്തിൽ അദ്ദേഹം ചോദിച്ചു: "എന്റെ മകളെയും കൊച്ചുമക്കളെയും മാത്രമേ ആഹാരം കഴിക്കാൻ താങ്കൾ വിളിക്കുകയുള്ളോ?" നെഹ്രൃവും ശങ്കറും തമ്മിലുള്ള അടുപ്പത്തെ വിളിച്ചറിയിക്കുന്ന ഒരു ചെറുസംഭവം മാത്രമാണിത്.
കാലം കുറേ കഴിഞ്ഞപ്പോൾ ഇന്ദിര ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയുടെ ഇഷ്ടപ്പെട്ട ഇഷ്ടപ്പെട്ട ലിസ്റ്റിൽ നെഹ്രൃവിന്റെ കാലത്തിലെന്ന പോലെ ശങ്കറിന്റെ പേർ മുൻനിരയിലായിരുന്നു. നെഹ്രൃവിന്റെ കാലത്തിലെന്ന പോലെ ആ ബന്ധം തുടർന്നു. നെഹ്രൃവിന്റെ നാമധേയത്തിലുള്ള പുതിയ മന്ദിരമായ 'നെഹ്രൃ ഹൗസ്' ഡൽഹിയിലെ ബഹദൂർഷാ സഫർ മാർഗിൽ ശങ്കർ പടുതുയർത്തി. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ ഓഫ്സെറ്റ് പ്രസ് എത്തി. നെഹ്രൃ മന്ദിരവും പ്രസ്സും കാണാനായി ശങ്കറിന്റെ ക്ഷണം അനുസരിച്ച് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എത്തി. പ്രധാനമന്ത്രി വരുന്നതു മൂലം രാവിലെ മുതൽ ശങ്കർ തിരക്കിലാണ്. മുൻ വശത്തുകൂടി പ്രവേശിക്കുന്നതിലെ ക്ലേശം ഒഴിവാക്കാനായി പ്രധാനമന്ത്രിയെ കെട്ടിടത്തിന്റെ പിൻവാതിലിലൂടെ കൊണ്ടുവരാൻ തീരുമാനിച്ചു. പിൻവാതിലിലൂടെ കയറി വരുന്നതാണ് എളുപ്പം, പടികളില്ല, ചെറിയ സ്ലോപ്. അതു വഴിയാണ് പ്രസിലെ അച്ചടിക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് റോളുകൾ ഉരുട്ടി ഇറക്കിക്കൊണ്ടുവരുന്നത്. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയുടെ ആഗമനം കാത്തുനിന്നു. പ്രധാനമന്ത്രിയുടെ വാഹനം കൃത്യസമയത്ത് എത്തി. കാറിൽ നിന്ന് വാതിക്കൽ എത്തി സ്ലോപ്പിലൂടെ സാവധാനത്തിൽ നടന്നുനീങ്ങി. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് - ഇന്ദിരാജിയുടെ കാല് തെറ്റി. ബാലൻസ് തെറ്റി തെറിച്ച് ഇന്ദിരാജി മുന്നിലേക്ക് വീണു. പെട്ടെന്ന് രക്ഷാപ്രവർത്തകർ പിടിച്ചെഴുന്നേൽപ്പിച്ചു. രംഗം ശാന്തമായി. ഇന്ദിരാജി പ്രസ്സിന്റെ ഉൾഭാഗവും ഓഫ്സെറ്റ് പ്രെസ്സും കണ്ട് മടങ്ങി.
ഒരു പ്രധാനമന്ത്രി തെന്നി വീഴുന്ന രംഗം കാണാൻ അവസരമുണ്ടായെന്ന് പറയാനാകില്ലെങ്കിലും ശങ്കർ പലപ്പോഴായി വരച്ചിട്ടുള്ള തെന്നിവീഴലുപോലെ അതിനെ നമുക്ക് കാണാം.
ഈ വീഴ്ച മറ്റൊന്നിന്റെ മുന്നറിയിപ്പായിരുന്നോ എന്ന് പിന്നീട് സംശയമുണ്ടായി. ഈ വാതിലിന്റെ സ്ലോപ് ആയ ഭാഗത്തു കൂടി ന്യൂസ് പ്രിന്റ് റോളുകൾ ഇറക്കിക്കൊണ്ടുവരുന്നത് അടിയന്തരാവസ്ഥക്കാലത്ത് തടയാനും വിലങ്ങിടാനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് തുനിയേണ്ടിവന്നു. അവസാനം ഇന്ദിരാജി തെന്നിവീഴുകയും ചെയ്തു.
എന്നാൽ അടിയന്തിരാവസ്ഥ മൂലമാണ് ശങ്കേഴ്സ് വീക്കിലി പൂട്ടേണ്ടി വന്നതെന്ന് പരക്കെ ചർച്ചാ വിഷയമായിക്കഴിഞ്ഞു. അടച്ചുപൂട്ടേണ്ടി വന്നത് അതുമൂലം അല്ലായിരുന്നു എന്ന സത്യം എപ്പോഴും ജനം വിശ്വസിക്കുന്നില്ല. കാരണം സാഹിത്യകാരനും ശങ്കറിന്റെ ഉറ്റ സുഹ്രൃത്തുമായിരുന്ന തകഴിച്ചേട്ടൻ പണ്ടേ പറഞ്ഞുവെച്ചു - ശങ്കേഴ്സ് വീക്കിലി പൂട്ടിയത് അടിയന്തിരാവസ്ഥ മൂലം!
(യേശുദാസൻ, മെട്രൊ വാർത്ത, ഓണപ്പതിപ്പ് 2012)
2012, ജൂലൈ 20, വെള്ളിയാഴ്‌ച
ഗൗരവമാണ് ശങ്കറിന്റെ ചിരി
ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിലാണ് ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. പ്രസിദ്ധ സിനിമാശാലയായ ഓഡിയനിന്റെ മുകളില്‍ നാലാമത്തെ നിലയിലാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലി പ്രവര്‍ത്തിക്കുന്നത്. നാലാം നിലയിലേക്ക് പടി ചവിട്ടി കയറി വരാന്‍ കഴിയാത്തതുകൊണ്ട് ശങ്കര്‍ ആ കാലയളവില്‍ അവിടെ പടിചവിട്ടി എത്താറില്ലായിരുന്നു. അതിനു സമീപം തന്നെ തീയേറ്റര്‍ കമ്മ്യൂണിക്കേഷന്‍ ബില്‍ഡിംഗിലെ താഴത്തെ നിലയിലാണ് ശങ്കറിനു വേണ്ടി വിശാലമായ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ശങ്കറിന്റെ തന്നെ ഇന്റര്‍നാഷണല്‍ പെയിന്റിംഗ് കോമ്പറ്റീഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനവും സമീപത്തുള്ള മുറികളില്‍ തന്നെയായിരുന്നു.
കുട്ടിയും പ്രകാശും കാര്‍ട്ടൂണിസ്റ്റുകളായി തിളങ്ങുന്നതിനിടയിലേക്ക് ഞാന്‍ ചെന്നു വീഴുന്നത്. ഒ.വി. വിജയന്‍ രാജിവെച്ച് പാട്രിയറ്റ് ദിനപത്രത്തില്‍ ചേര്‍ന്ന ഒഴിവില്‍ - ആദ്യത്തെ ചില ആഴ്ചകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി എന്തെങ്കിലും വരക്കാന്‍ ശ്രമിക്കുക - ശങ്കര്‍ നിര്‍ദ്ദേശിച്ചു. കേരളമെന്ന് കേട്ടാല്‍ അഭിമാനം കൊള്ളണമല്ലോ എന്നോര്‍ത്ത് വിഷയം കേരളത്തില്‍ നിന്നെടുക്കാമെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ സംഘര്‍ഷനിര്‍ഭരമായ വിഷയങ്ങള്‍ പാഞ്ഞുവന്നു. പട്ടം താണുപിള്ളയും ആര്‍... ശങ്കറുമെല്ലാം മനസ്സില്‍ ഓടിയെത്തി. അവരെ കഥാപാത്രങ്ങളാക്കി ഒരു കാര്‍ട്ടൂണ്‍ സൃഷ്ടിച്ചു - കാര്‍ട്ടൂണിന് ഗ്രീന്‍ സിഗ്നല്‍ ലഭിക്കണമെങ്കില്‍ ഗുരുവിനെ കാണിക്കണം. അദ്ദേഹം എന്റെ കാര്‍ട്ടൂണിലൂടെ കണ്ണോടിച്ചു. ശിഷ്യന്റെ ആദ്യത്തെ സൃഷ്ടിയല്ലേ, അദ്ദേഹം സൂഷ്മതയോടെ നോക്കി. ആ സൂഷ്മ ദൃഷ്ടി പട്ടം താണുപിള്ളയുടെയും ആര്‍... ശങ്കറിന്റെയും രൂപങ്ങളില്‍ കുരുങ്ങി. പട്ടത്തിന്റെ മൂക്കിലേക്ക് തന്നെ അദ്ദേഹം കണ്ണുറപ്പിച്ച് നിറുത്തി. അതുകഴിഞ്ഞ് ചൂണ്ടുവിരള്‍ ആര്‍.. ശങ്കറിന്റെ പിന്‍ഭാഗത്തുകൂടി ഓടിച്ചു. "രണ്ടും ശരിയല്ലല്ലോടോ. അവരെ നേരിട്ട് കണ്ടിട്ടില്ലേ?"
എന്റെ മറുപടി: "വളരെ അകലെ നിന്ന് കണ്ടിട്ടുണ്ട്."
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍::: "അവര്‍ അകലെ നിന്നാലും നമ്മള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ അവര്‍ക്ക് അടുത്തേക്ക് ഓടിയെത്തണം ദാസേ."
ഞാന്‍ വരച്ച പട്ടത്തിന്റെ മൂക്കിന് താഴെ ഒരു ചെറു അരമ്പാറ വളര്‍ന്നു നില്‍ക്കുന്നതായി അദ്ദേഹം വരച്ചു. പെന്‍സില്‍ വീണ്ടും ആര്‍. ശങ്കറിലേക്ക് നീങ്ങി. ആര്‍. ശങ്കറിന്റെ പിന്‍ഭാഗത്ത് പെന്‍സില്‍ എത്തി. ശക്തിയോടെ അദ്ദേഹം പെന്‍സില്‍ ഓടിച്ചു. "ആര്‍. ശങ്കറിന് ഒരു ഞെളിവ് ഉണ്ട്. ആ ഞെളിവില്ലാതെ അദ്ദേഹം ആര്‍ ശങ്കറാവില്ലെന്ന്" കൂട്ടിച്ചേര്‍ത്തപ്പോള്‍ എനിക്ക് പറ്റിയ പിശക് മനസ്സിലായി. ഇളഭ്യനായ എന്നെ നോക്കി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പറഞ്ഞു: "ഇന്നലെ ഞാന്‍ പറഞ്ഞില്ലേ, സൂക്ഷ്മനിറരീക്ഷണം ആവശ്യമാണെന്ന കാര്യം. ഒരു വ്യക്തിയുടെ മുടി മുതല്‍ കാലിന്റെ നഖം വരെ ഒരു കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധിക്കണം."
അന്‍പതു വര്‍ഷത്തോളം പഴക്കമുള്ള ഈ തിളക്കമുള്ള ഉപദേശം ഞാന്‍ ഇപ്പോഴും ഓര്‍മ്മയില്‍ കൊണ്ടു നടക്കുകയാണ്. അതു വീണ്ടും ഓര്‍ക്കാനുള്ള അവസരം ഇപ്പോള്‍ ഒരുക്കിത്തന്നിരിക്കുന്നത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പൂര്‍ണ്ണകായ പ്രതിമയുടെ നിര്‍മ്മാണോദ്ഘാടനം കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല മോള്‍ഡിങ്നായുള്ള കളിമണ്‍ പ്രതിമ നിര്‍മ്മിക്കുന്ന പ്രമുഖ ശില്പി സിദ്ധന് കളിമണ്ണ് കൈമാറിക്കൊണ്ട് നിവ്വഹിച്ച ജൂലൈ രണ്ടാം വാരത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി. കോണ്‍ഗ്രസിലെ കളിമണ്‍കുഴക്കലുകാരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ്ബ്, എമ്മെല്ലേമാരായ ടി.എന്‍. പ്രതാപന്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍., പാലോട് രവി, യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തകന്‍ കെ. മോഹന്‍കുമാര്‍, ഡി.സി.സി. ആക്ടിംഗ് പ്രസിഡന്റ് ജെറോം, ശാസ്തമംഗലം മോഹന്‍, ശരത്ചന്ദ്രപ്രദസാദ് എന്നിവര്‍ പങ്കെടുത്തു. കരുണാകരന്റെ മക്കളായ മുരളിയേയും പത്മജയേയും മരുമകന്‍ ഡോ. വേണുവിനെയും അവിടെ കളിമണ്ണ് കുഴയ്ക്കാന്‍ കണ്ടില്ല.
"മുഖത്ത് അല്പം മാറ്റം വേണമല്ലോ. ഇത്രയും ഗൗരവം എന്തിനാണ്? മുഖത്ത് അല്പം ചിരി വേണ്ടേ? ഇനി മാറ്റം വരുത്താന്‍ കഴിയില്ലേ?" ആര്‍.. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ ശില്പിയോട് ചോദൊച്ചു. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന തീരുമാനത്തോടെ ശില്പി പ്രതിമയില്‍ മാറ്റങ്ങള്‍ വരുത്തി - ഊറിചിരിച്ചുകൊണ്ടു നില്‍ക്കുന്ന ആര്‍. ശങ്കര്‍!!
എന്നാല്‍ കുറെ ദിവസങ്ങള്‍ക്ക് ശേഷം ലീഡര്‍ കരുണാകരന്‍ ഈ പ്രതിമ കാണാനായി എത്തി. പ്രതിമ കണ്ട് കരുണാകരന്‍ ക്ഷുഭിതനായി. "ചിരിക്കുന്ന ആര്‍. ശങ്കറോ! ജീവിതത്തില്‍ ഒരിക്കലും ചിരിച്ചിട്ടില്ലാത്ത വ്യക്തിയാണ് ശങ്കര്‍.. അദ്ദേഹത്തിന്റെ മുഖത്തെ ഗൗരവം ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. പ്രതിമയിലെ മുഖത്ത് മാറ്റങ്ങള്‍ വരുത്തണം." കരുണാകരന്‍ നിര്‍ദ്ദേശിച്ചു.
ശില്പി വീണ്ടും പഴയ ശങ്കറിലേക്ക് തിരിച്ചു. ഉളി പ്രതിയുടെ മുഖത്ത് കയറി. പല്ലും ചുണ്ടുമെല്ലാം തിരുത്തി. ശില്പിയെ തിരുത്തിയ കരുണാകരന്റെ പ്രതിമ ഇപ്പോള്‍ അതേ ശില്പി രൂപകല്പന ചെയ്യുന്നു എന്നതാണ് പ്രത്യേകത.
സൂക്ഷ്മനിരീക്ഷണം കാര്‍ട്ടൂണിസ്റ്റുകല്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും അത്യാവശ്യമുള്ളതാണ് എന്ന തത്വം മണ്‍ മറഞ്ഞു പോയ ലീഡര്‍ നമുക്ക് പറഞ്ഞുതരുന്നു. പ്രതിമയുടെ ചിരിയും കണ്ണുറുക്കിയുള്ള ചിരിയും കരുണാകരന്റെ വെങ്കല പ്രതിമയില്‍ ഒഴുകിയെത്തട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
2012, ഏപ്രിൽ 29, ഞായറാഴ്‌ച
തകഴിച്ചേട്ടനും ഏണിചിഹ്നവും
മലയാളത്തിന്റെ പ്രിയസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ നൂറാം ജന്മദിനം പ്രമാണിച്ച് ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവിധപരിപാടികളോടെ തകഴിയില്‍ നടന്നത്. മന്ത്രിമാരും, രാഷ്ട്രീയനേതാക്കളും സാഹിത്യകാരന്മാരും സാംസ്കാരികനായകന്മാരും ചലച്ചിത്രതാരങ്ങളും തകഴിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുക്കുകയുണ്ടായി. തകഴിച്ചേട്ടന്റെ 'ചെമ്മീന്‍' എന്ന നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യസൃഷ്ടികളെപ്പറ്റിയുള്ള ചര്‍ച്ചകളും പല ദിവസങ്ങളായി നടന്നു.

എന്നാല്‍ തകഴിക്കാരുടെ സംശയം അടുത്ത ചില ദിവസങ്ങളിലേക്ക് ഓളമടിച്ചു. കയര്‍ നോവല്‍ ചര്‍ച്ചക്ക് കയര്‍ ബോര്‍ഡ് ചെയര്‍മാനാകാമെങ്കില്‍ ചെമ്മീനിന്റെ ചര്‍ച്ചക്ക് പ്രസിദ്ധ ചെമ്മീന്‍ വ്യവസായിയായിരുന്ന പരേതനായ ചെമ്മീന്‍ ചെറിയാന്റെ മക്കളില്‍ ആരെങ്കിലും എത്തേണ്ടതെല്ലേ? തകഴിയുടെ തന്നെ 'രണ്ടിടങ്ങഴി' നോവല്‍ ചര്‍ച്ചയുടെ ഉത്ഘാടനം പറയും രണ്ടിടങ്ങഴിയും നിലവിളക്കും നിമ്മിക്കുന്ന എറണാകുളം മറൈന്‍ ഡ്രൈവിലെ എ.കെ.പി മെറ്റല്‍സിന്റെ ഉടമ ആന്റണിച്ചേട്ടനെയല്ലേ നിര്‍വ്വഹിക്കേണ്ടിയിരുന്നത്!
അങ്ങനെയാണെങ്കില്‍ തകഴിയുടെ തന്നെ പ്രസിദ്ധമായ മറ്റൊരു നോവലായ 'ഏണിപ്പടി'കളുടെ ഉത്ഘാടനം ആര് നിര്‍വ്വഹിക്കും? ഏണിചിഹ്നം താലോലിക്കുന്നവരാരെങ്കിലും മതിയാകുമോ? വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാകാം!
(28 ഏപ്രില്‍ 2012)
2012, ഏപ്രിൽ 28, ശനിയാഴ്‌ച
അതിവേഗം ബഹുഫോട്ടോ
ചിത്രകാരന്മാർക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും ചർച്ചാവിഷയമായിരിക്കുന്ന 'ബിനാലെ ബണ്ണു'മായി ഇതിന് ബന്ധമില്ലെങ്കിലും 2012 ഏപ്രിലിൽ അതു സംഭവിച്ചു. സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള കേരള ലളിത കലാ അക്കാദമി മാസം തോറും പുറത്തിറക്കുന്ന ചിത്രവാർത്ത എന്ന ബുള്ളറ്റിന്റെ ഏപ്രിൽ ലക്കത്തിന്റെ പേജുകൾ ഏറെ ശ്രദ്ധേയമായി. അക്കാദമിയുടെ തന്നെ സെക്രട്ടറിയായ ശ്രീമൂലനഗരം മോഹനൻ പ്ത്രാധിപരും പ്രസിദ്ധ ചിത്രകാരൻ ജെ.ആർ. പ്രസാദ് കോർഡിനേറ്റിംഗ് എഡിറ്ററുമായ ഈ പ്രസിദ്ധീകരണത്തിന് 40 പേജുകളാണ് ഉള്ളത്. ഇതിൽ ശ്രീമൂലനഗരം മോഹനന്റെ വിവിധ പോസിലുള്ള 20 കളർ ഫോട്ടോകളാണ് 40 പേജുകൾ മാത്ര്മുള്ള ബുള്ളറ്റിനെ കീഴടക്കിയിരിക്കുന്നത്. ചെറു പ്രസിദ്ധീകരണത്തിന്റെ പകുതി പേജുകളിൽ പത്രാധിപരുടെ ഫോട്ടോ പതിനാലു പേജുകളിലായി അച്ചടിച്ചു വന്നതോടെ 'ചിത്രവാർത്ത' ഗിന്നസ് ബുക്കിൽ ഇടം തേടുമെന്നുറപ്പായി. അക്കാദമി ചെയർമാൻ കെ.എ. ഫ്രാൻസിസ് തൊട്ടുപിന്നാലെയുണ്ട് - 14 കളർ ഫോട്ടോകൾ! ജനറൽ ബോഡിയോ എക്സിക്യൂട്ടീവ് കമ്മറ്റിയോ ഇല്ലെങ്കിലെന്താ! മറ്റ് അക്കാദമിയുടെ ചെയർമാന്മാരും സെക്രട്ടറിമാരും തിളക്കമുള്ള ഇവരെ കണ്ടുപഠിക്കുക.
2011, ജൂൺ 14, ചൊവ്വാഴ്ച
കേരളശബ്ദത്തിലെ നോക്കുകൂലി


2011, ജൂൺ 4, ശനിയാഴ്‌ച
കനിമൊഴിയും വി.ഡി. സതീശനും
2011 മെയ് 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചത് അമേരിക്കയിലെ സുവിശേഷപ്രസംഗികന്‍ ഹാരോള്‍ഡ് കാപിംഗാണ്. വന്‍ ഭൂകമ്പവും പ്രളയവും ഉണ്ടാകുമെന്നും ലോകജനതയില്‍ ഭൂരിപക്ഷം പേരും മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരു സത്യം അടിവരയിട്ടു പറയാന്‍ അദ്ദേഹം മറന്നില്ല - നന്മ ചെയ്തവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് പാസ്റ്റര്‍ പറഞ്ഞത് ഉച്ചത്തിലായിരുന്നു. ലോകാവസാനവും പ്രളയവും നാക്കിലേന്തി നടക്കുന്ന കോടിക്കണക്കിന് പാസ്റ്റര്‍മാര്‍ ലോകമെമ്പാടും ഉണ്ട്. ആ വെടിമരുന്ന് പാദങ്ങളില്‍ വീഴ്ത്താനും കൈകള്‍ ഉയര്‍ത്തി മേഘങ്ങളെ പിടിക്കാനും കണ്ണീരൊഴുക്കാനും നേര്‍ച്ചപ്പെട്ടിയില്‍ പാപമോചനത്തിനുള്ള പണം വീഴ്ത്താനും സ്ത്രീജനങ്ങളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിപ്പാനും അനുഗ്രഹിക്കാനും ഏറെ ഉപകരിക്കുന്നതാണ്. കാമ്പിംഗിന്റെ പ്രവചനം കേട്ട് ഞെട്ടി അമേരിക്കയിലെ ഒരു ഗ്രൂപ്പുകാര്‍ അന്ത്യവിധിക്കുള്ള കാത്തിരിപ്പിലായിരുന്നു. ചിലരാണെങ്കില്‍ ജോലി രാജിവെച്ച് മനസ്സ് നൊന്ത് കഴിഞ്ഞു. വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ ലോകാവസാനം ഭയന്ന് മലകളിലേക്കും വനങ്ങളിലേക്കും ഓടിയൊളിച്ചു. കാംപിംഗ് നേതൃത്വം നല്‍കുന്ന സുവിശേഷകസംഘത്തിന്റെ പ്രവര്‍ത്തകര്‍ അന്ത്യവിധിയുടെ മുന്നറിയിപ്പുമായി ദുബായ്, അബുദാബി, ഷാര്‍ജാ, ബഹ്റിന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ലോകാവസാനത്തിന്റെ മുന്നറിയിപ്പുമായി നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അധികൃതര്‍ അവ പെട്ടെന്ന് നീക്കം ചെയ്തു.
ഇദ്ദേഹം മൂന്നാം തവണയാണ് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചത്. 1994 സെപ്റ്റംബര്‍ 6ന് ലോകം ഇല്ലാതാകുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. എന്നാല്‍ ഭൂമി കേടുപാടുകളില്ലാതെ കറങ്ങുന്നുണ്ടന്ന് കണ്ട കാംംപിംഗ് നിശബ്ദനായി. കണ്ണടച്ച് ഭൂമിയെ ശപിച്ചു. തയ്‌വാനിലെ ഒരു വൃദ്ധനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടാനും കാലിഫോര്‍ണിയായിലെ ഒരു മദ്ധ്യവയസ്ക സ്ത്രീ സ്വന്തം മക്കളെ കഴുത്തറത്ത ശേഷം ആത്മഹത്യക്ക് ശ്രമിക്കാനും പ്രവചനം വഴിയൊരുക്കി. വിശുദ്ധ വേദപുസ്തകമാണ് പ്രവചനങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് പറഞ്ഞതോടെ പരിഭ്രാന്തരായ വിശ്വാസികള്‍ 'കര്‍ത്താവേ, രക്ഷിക്കണമേ'യെന്ന് അലറിക്കൊണ്ട് നാല്പാടും ഓടിത്തുടങ്ങി. അമേരിക്കയിലെ അറിയപ്പെടുന്ന ശാസ്ത്രഞന്‍ കൂടിയാണ് ഹാരോള്‍ഡ് കാംംപിംഗ്. എല്ലാ രാജ്യങ്ങളിലും, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഓടി നടക്കുന്ന 'കാംംപിംഗ് പാസ്റ്റര്‍'മാരുടെ എണ്ണം കൂടിവരുകയാണ്. അവരുടെ കഴുത്തിന്റെ തടിയും പോക്കറ്റിന്റെ തടിപ്പും ഏറിവരുകയും ചെയ്യുന്നു. പാസ്റ്ററായ ഈ വൃദ്ധന് മറവിയോ മനോവിഭ്രാന്തിയോ ഉണ്ടെന്ന് നമുക്കറിയില്ല. അന്ത്യവിധി ദിനം ഇനി ഒക്ടോബര്‍ 21ന് ആണെന്നാണ് അദ്ദേഹം സ്വന്തം റേഡിയോ സര്‍വീസിലൂടെ അറിയിച്ച് ലോകസമാധാനം വീണ്ടും കെടുത്തിയിരിക്കുന്നത്.
എ. രാജ, കരുണാനിധിയുടെ പ്രിയപുത്രി കനിമൊഴി, കൈരളിയുടെ മനേജിംഗ് ഡയറക്ടറായിരുന്ന ജോണ്‍ ബ്രിട്ടാസ്, ചാവേര്‍ പടത്തലവനായ വി.ഡി. സതീശന്‍, ഐസ്ക്രീം ക്വീന്‍ റെജീന, വെള്ളപ്പാച്ചിലില്‍ നിന്ന് നീന്തി രക്ഷപെട്ട കാവ്യ മാധവന്‍, പീഢനക്കാരെ പിടിക്കാന്‍ നില്‍ക്കുന്ന വി.എസ്. അച്യുതാനന്ദന്‍, മലയാളഭാഷക്കു വേണ്ടി നിരാഹാരത്തിനൊരുങ്ങുന്ന സുഗതകുമാരി, സമദൂരസിദ്ധാന്തക്കാരനായ സുകുമാരന്‍ നായര്‍, ആപ്പിള്‍ ഏ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകളായ സാജു കടവിന്‍, രാജീവ് ചെറുവാര, മലയാള മനോരമയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ബാലഗോപാല്‍, ഒരു പവന്‍ മോതിരം വക്കത്തില്‍ നിന്ന് വാങ്ങിയ വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി ലക്ഷങ്ങള്‍ ഒക്ടോബര്‍ 21ലെ കാംപിംഗ് പ്രളയത്തില്‍ ഒഴുകിപ്പോകുമോയെന്നറിയില്ല.
ചെറുലഹരി തലയില്‍ കയറിയാല്‍ പ്രവചനങ്ങള്‍ ഒഴുകിയിറങ്ങുക സാധാരണമാണ്. മദ്യം കഴിക്കാത്തവര്‍ ആണ്ടിലൊരിക്കല്‍ കാലിഫോര്‍ണിയയോ കോലാലമ്പൂരോ സന്ദര്‍ശിക്കുംമ്പോള്‍ 'ഇത്തിരി' അകത്താക്കിയാല്‍ മുറിയില്‍ വട്ടമിട്ട് ഓടി നടക്കുകയോ കരയുകയോ ചിരിക്കുകയോ മാലാഖമാരുടെ പ്രകാശം കാണുകയോ പതിവാണ്. ലഹരി ചെല്ലാതെതന്നെ മാലാഖയെ കണ്ട മഹാനായ വ്യക്തിയാണ് യശശ്ശരീരനായ പാസ്റ്റര്‍ ദിനകരന്‍.അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ദീകരണത്തില്‍ മുമ്പൊരിക്കല്‍ പറയുകയുണ്ടായി: "അമേരിക്കയിലെ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്ന വേളയില്‍ ഒരു രാത്രി മുറിയില്‍ വലിയ വെളിച്ചം. എന്റെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എന്റെ നേരെ ഒരു കടലാസു ചുരുള്‍ നീട്ടി. നീയൊരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങുക. അതിന്റെ പ്ലാന്‍ ആണിത്."
വെളിച്ചം മങ്ങി. മാലാഖ അപ്രത്യക്ഷമായി. എന്നാല്‍ വീണ്ടും പ്രകാശം. വീണ്ടും മാലാഖ. ഒരു കടലാസ് ചുരുള്‍ കൂടി ദിനകരന്റെ നേരെ നീട്ടി. "എഞ്ചിനീയറിംഗ് കോളേജിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്സിന്റെ ലിസ്റ്റ് ആണിത്. അവരെ ദിനേട്ടന്‍ തെരഞ്ഞെടുക്കുക."
മാലാഖ അപ്രത്യക്ഷമായപ്പോള്‍ പാസ്റ്റര്‍ ഡിനകരന്‍ ലിസ്റ്റിലേക്ക് നോക്കി. അത്ഭുതം! അന്ന് കേന്ദ്രമന്ത്രിയായിരുന്ന എം.എം. ജേക്കബ്ബ്, റിട്ടയര്‍ഡ് ഇന്‍കം ടാക്സ് കമ്മീഷണര്‍ തുടങ്ങി പത്തിലേറെപ്പേരുടെ പേരുകള്‍. പ്രമുഖരുള്ളതുകൊണ്ട് ഇനി പേടിക്കാനില്ലെന്ന് ദിനകരനും ആശ്വസിച്ചു. അങ്ങനെ ദൈവം അനുഗ്രഹിച്ച് ദൈവം നിര്‍ദ്ദേശിച്ചതുപോലെ പണിതുയര്‍ത്തിയ കൂറ്റന്‍ സ്ഥാപനമാണ് കോയമ്പത്തൂരിലെ 'കാരുണ്യ' എഞ്ചിനീയറിംഗ് കോളേജ്.
കാംപിംഗ് എപ്പോഴും എല്ലാ കാലത്തും ഉണ്ടാകും. പാസ്റ്റര്‍മാരെപ്പോലെ കാര്യങ്ങള്‍ ഭ്ംഗിയായി പ്രവചിക്കുന്നവരാണ് നമ്മുടെ നാട്ടിലെ കണിയാന്മാര്‍. വയറ് നിറഞ്ഞു നില്‍ക്കുന്ന പെണ്ണുങ്ങളുള്ള വീട്ടിന്റെ മുറ്റത്ത്നിന്ന് വായ്പൊത്തി ഉറക്കെപ്പറയും: "ലക്ഷണം കണ്ടിട്ട് വരുന്ന കുഞിക്കാല് ഒരു ആണ്‍കുട്ടിയാണ്. തമ്പുരാനേ."
ഗൃഹനാഥന് സന്തോഷമായി. അതിനുശേഷം കണിയാര്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് നടക്കും. അടുക്കള ഭാഗത്തുള്ള മുറ്റത്തു നിന്ന് ഉറക്കെ പറയും: "തമ്പുരാട്ടിയേ ഭാഗ്യം! ഒരു പെണ്‍കുഞ്ഞിന്റെ കുഞ്ഞിക്കാല് ഇവിടെത്തുന്നു."
അപ്പുറെത്തും ആഹ്ലാദം ഇപ്പുറത്തും ആഹ്ലാദം. അമേരിക്കയില്‍ പോയിട്ടില്ലെങ്കിലും എത്രയോ പ്രളയങ്ങള്‍ നമ്മുടെ കണിയാന്മാര്‍ എത്രയോ തവണ സൃഷ്ടിച്ചിരിക്കുന്നു. വിദേശത്തുപോകുന്ന ചില പാസ്റ്റര്‍മാര്‍ മൂന്ന് ഇഞ്ച് സൈസിലുള്ള ഒരു ചെറു ബാറ്ററി ഉപകരണവുമായി മടങ്ങിവരുന്നതെന്ന് കേള്‍ക്കുന്നു - ഭക്തരെ അനുഗ്രഹിക്കുമ്പോള്‍ ഈ ഉപകരണം വെള്ള ജൂബ്ബയില്‍ ഒതുക്കിയിരിക്കും. തലയില്‍ കൈ വയ്ക്കുമ്പോള്‍ ചെറിയ ഒരു ഷോക്ക്. മുകളിലേക്ക് നോക്കി പ്രകാശത്തിനായി ഭക്തര്‍ പൊട്ടിക്കരയുന്നു. ചില അമ്പലങ്ങള്‍ക്ക് സമീപമുള്ള ചില ജ്യോത്സ്യന്മാരും ഈ ബാറ്ററി ഉപകരണം പൂവിട്ട് പൂജിക്കുന്നു. എന്തായാലും ഭൂമിയില്‍ സമാധാനം!
2011, മേയ് 23, തിങ്കളാഴ്‌ച
ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും അവാര്‍ഡ്

2011, മേയ് 17, ചൊവ്വാഴ്ച
ചര്‍ച്ചയില്ല, ചോദ്യവുമില്ല

2011, മേയ് 7, ശനിയാഴ്‌ച
മൃതദേഹമില്ലാത്ത ശവപ്പെട്ടി

Asadhu Archives
-
▼
2012
(6)
- ▼ സെപ്റ്റംബർ (3)