2012, ജൂലൈ 20, വെള്ളിയാഴ്‌ച

ഗൗരവമാണ് ശങ്കറിന്റെ ചിരി


ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിലാണ് ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. പ്രസിദ്ധ സിനിമാശാലയായ ഓഡിയനിന്റെ മുകളില്‍ നാലാമത്തെ നിലയിലാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലി പ്രവര്‍ത്തിക്കുന്നത്. നാലാം നിലയിലേക്ക് പടി ചവിട്ടി കയറി വരാന്‍ കഴിയാത്തതുകൊണ്ട് ശങ്കര്‍ ആ കാലയളവില്‍ അവിടെ പടിചവിട്ടി എത്താറില്ലായിരുന്നു. അതിനു സമീപം തന്നെ തീയേറ്റര്‍ കമ്മ്യൂണിക്കേഷന്‍ ബില്‍ഡിംഗിലെ താഴത്തെ നിലയിലാണ് ശങ്കറിനു വേണ്ടി വിശാലമായ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ശങ്കറിന്റെ തന്നെ ഇന്റര്‍നാഷണല്‍ പെയിന്റിംഗ് കോമ്പറ്റീഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനവും സമീപത്തുള്ള മുറികളില്‍ തന്നെയായിരുന്നു.

കുട്ടിയും പ്രകാശും കാര്‍ട്ടൂണിസ്റ്റുകളായി തിളങ്ങുന്നതിനിടയിലേക്ക് ഞാന്‍ ചെന്നു വീഴുന്നത്. ഒ.വി. വിജയന്‍ രാജിവെച്ച് പാട്രിയറ്റ് ദിനപത്രത്തില്‍ ചേര്‍ന്ന ഒഴിവില്‍ - ആദ്യത്തെ ചില ആഴ്ചകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി എന്തെങ്കിലും വരക്കാന്‍ ശ്രമിക്കുക - ശങ്കര്‍ നിര്‍ദ്ദേശിച്ചു. കേരളമെന്ന് കേട്ടാല്‍ അഭിമാനം കൊള്ളണമല്ലോ എന്നോര്‍ത്ത് വിഷയം കേരളത്തില്‍ നിന്നെടുക്കാമെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ സംഘര്‍ഷനിര്‍ഭരമായ വിഷയങ്ങള്‍ പാഞ്ഞുവന്നു. പട്ടം താണുപിള്ളയും ആര്‍... ശങ്കറുമെല്ലാം മനസ്സില്‍ ഓടിയെത്തി. അവരെ കഥാപാത്രങ്ങളാക്കി ഒരു കാര്‍ട്ടൂണ്‍ സൃഷ്ടിച്ചു - കാര്‍ട്ടൂണിന് ഗ്രീന്‍ സിഗ്നല്‍ ലഭിക്കണമെങ്കില്‍ ഗുരുവിനെ കാണിക്കണം. അദ്ദേഹം എന്റെ കാര്‍ട്ടൂണിലൂടെ കണ്ണോടിച്ചു. ശിഷ്യന്റെ ആദ്യത്തെ സൃഷ്ടിയല്ലേ, അദ്ദേഹം സൂഷ്മതയോടെ നോക്കി. ആ സൂഷ്മ ദൃഷ്ടി പട്ടം താണുപിള്ളയുടെയും ആര്‍... ശങ്കറിന്റെയും രൂപങ്ങളില്‍ കുരുങ്ങി. പട്ടത്തിന്റെ മൂക്കിലേക്ക് തന്നെ അദ്ദേഹം കണ്ണുറപ്പിച്ച് നിറുത്തി. അതുകഴിഞ്ഞ് ചൂണ്ടുവിരള്‍ ആര്‍.. ശങ്കറിന്റെ പിന്‍ഭാഗത്തുകൂടി ഓടിച്ചു. "രണ്ടും ശരിയല്ലല്ലോടോ. അവരെ നേരിട്ട് കണ്ടിട്ടില്ലേ?"

എന്റെ മറുപടി: "വളരെ അകലെ നിന്ന് കണ്ടിട്ടുണ്ട്."

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍:::  "അവര്‍ അകലെ നിന്നാലും നമ്മള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ അവര്‍ക്ക് അടുത്തേക്ക് ഓടിയെത്തണം ദാസേ."

ഞാന്‍ വരച്ച പട്ടത്തിന്റെ മൂക്കിന് താഴെ ഒരു ചെറു അരമ്പാറ വളര്‍ന്നു നില്‍ക്കുന്നതായി അദ്ദേഹം വരച്ചു. പെന്‍സില്‍ വീണ്ടും ആര്‍. ശങ്കറിലേക്ക് നീങ്ങി. ആര്‍. ശങ്കറിന്റെ പിന്‍ഭാഗത്ത്‌ പെന്‍സില്‍ എത്തി. ശക്തിയോടെ അദ്ദേഹം പെന്‍സില്‍ ഓടിച്ചു. "ആര്‍. ശങ്കറിന് ഒരു ഞെളിവ് ഉണ്ട്. ആ ഞെളിവില്ലാതെ അദ്ദേഹം ആര്‍ ശങ്കറാവില്ലെന്ന്" കൂട്ടിച്ചേര്‍ത്തപ്പോള്‍ എനിക്ക് പറ്റിയ പിശക് മനസ്സിലായി. ഇളഭ്യനായ എന്നെ നോക്കി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പറഞ്ഞു: "ഇന്നലെ ഞാന്‍ പറഞ്ഞില്ലേ, സൂക്ഷ്മനിറരീക്ഷണം ആവശ്യമാണെന്ന കാര്യം. ഒരു വ്യക്തിയുടെ മുടി മുതല്‍ കാലിന്റെ നഖം വരെ ഒരു കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധിക്കണം."

അന്‍പതു വര്‍ഷത്തോളം പഴക്കമുള്ള ഈ തിളക്കമുള്ള ഉപദേശം ഞാന്‍ ഇപ്പോഴും ഓര്‍മ്മയില്‍ കൊണ്ടു നടക്കുകയാണ്. അതു വീണ്ടും ഓര്‍ക്കാനുള്ള അവസരം ഇപ്പോള്‍ ഒരുക്കിത്തന്നിരിക്കുന്നത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പൂര്‍ണ്ണകായ പ്രതിമയുടെ നിര്‍മ്മാണോദ്ഘാടനം കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല മോള്‍ഡിങ്നായുള്ള കളിമണ്‍ പ്രതിമ നിര്‍മ്മിക്കുന്ന പ്രമുഖ ശില്പി സിദ്ധന് കളിമണ്ണ് കൈമാറിക്കൊണ്ട് നിവ്വഹിച്ച ജൂലൈ രണ്ടാം വാരത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി. കോണ്‍ഗ്രസിലെ കളിമണ്‍കുഴക്കലുകാരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ്ബ്, എമ്മെല്ലേമാരായ ടി.എന്‍. പ്രതാപന്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍., പാലോട് രവി, യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തകന്‍ കെ. മോഹന്‍കുമാര്‍, ഡി.സി.സി. ആക്ടിംഗ് പ്രസിഡന്റ് ജെറോം, ശാസ്തമംഗലം മോഹന്‍, ശരത്ചന്ദ്രപ്രദസാദ് എന്നിവര്‍ പങ്കെടുത്തു. കരുണാകരന്റെ മക്കളായ മുരളിയേയും പത്മജയേയും മരുമകന്‍ ഡോ. വേണുവിനെയും അവിടെ കളിമണ്ണ് കുഴയ്ക്കാന്‍ കണ്ടില്ല.

മുന്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ കേരളസര്‍ക്കാറിനുവേണ്ടി നിയമസഭാ കോമ്പൗണ്ടില്‍ സ്ഥാപിച്ച ശില്പി തന്നെയാണ് കരുണാകരന്റെ പ്രതിമയ്ക്കും രൂപം നല്‍കുന്നതാണെന്നതാണ് പ്രത്യേകത. എന്നാല്‍ പ്രതിമാ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആര്‍. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ പുരോഗതി അറിയാനായി ശില്പിയുടെ പണിപ്പുരയില്‍ എത്തി. പിതാവിന്റെ പ്രതിമയിലേക്ക് പുത്രന്‍ നോക്കി നിന്നു. മുഖം പ്രസാദിച്ചില്ല.

"മുഖത്ത് അല്പം മാറ്റം വേണമല്ലോ. ഇത്രയും ഗൗരവം എന്തിനാണ്? മുഖത്ത് അല്പം ചിരി വേണ്ടേ? ഇനി മാറ്റം വരുത്താന്‍ കഴിയില്ലേ?" ആര്‍.. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ ശില്പിയോട് ചോദൊച്ചു. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന തീരുമാനത്തോടെ ശില്പി പ്രതിമയില്‍ മാറ്റങ്ങള്‍ വരുത്തി - ഊറിചിരിച്ചുകൊണ്ടു നില്‍ക്കുന്ന ആര്‍. ശങ്കര്‍!!

എന്നാല്‍ കുറെ ദിവസങ്ങള്‍ക്ക് ശേഷം ലീഡര്‍ കരുണാകരന്‍ ഈ പ്രതിമ കാണാനായി എത്തി. പ്രതിമ കണ്ട് കരുണാകരന്‍ ക്ഷുഭിതനായി. "ചിരിക്കുന്ന ആര്‍. ശങ്കറോ! ജീവിതത്തില്‍ ഒരിക്കലും ചിരിച്ചിട്ടില്ലാത്ത വ്യക്തിയാണ് ശങ്കര്‍.. അദ്ദേഹത്തിന്റെ മുഖത്തെ ഗൗരവം ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. പ്രതിമയിലെ മുഖത്ത് മാറ്റങ്ങള്‍ വരുത്തണം." കരുണാകരന്‍ നിര്‍ദ്ദേശിച്ചു.
ശില്പി വീണ്ടും പഴയ ശങ്കറിലേക്ക് തിരിച്ചു. ഉളി പ്രതിയുടെ മുഖത്ത് കയറി. പല്ലും ചുണ്ടുമെല്ലാം തിരുത്തി. ശില്പിയെ തിരുത്തിയ കരുണാകരന്റെ പ്രതിമ ഇപ്പോള്‍ അതേ ശില്പി രൂപകല്പന ചെയ്യുന്നു എന്നതാണ് പ്രത്യേകത.

സൂക്ഷ്മനിരീക്ഷണം കാര്‍ട്ടൂണിസ്റ്റുകല്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും അത്യാവശ്യമുള്ളതാണ് എന്ന തത്വം മണ്‍ മറഞ്ഞു പോയ ലീഡര്‍ നമുക്ക് പറഞ്ഞുതരുന്നു. പ്രതിമയുടെ ചിരിയും കണ്ണുറുക്കിയുള്ള ചിരിയും കരുണാകരന്റെ വെങ്കല പ്രതിമയില്‍ ഒഴുകിയെത്തട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

2012, ഏപ്രിൽ 29, ഞായറാഴ്‌ച

തകഴിച്ചേട്ടനും ഏണിചിഹ്നവും


മലയാളത്തിന്റെ പ്രിയസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ നൂറാം ജന്മദിനം പ്രമാണിച്ച് ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷങ്ങളാണ്‌ വിവിധപരിപാടികളോടെ തകഴിയില്‍ നടന്നത്. മന്ത്രിമാരും, രാഷ്ട്രീയനേതാക്കളും സാഹിത്യകാരന്മാരും സാംസ്കാരികനായകന്മാരും ചലച്ചിത്രതാരങ്ങളും തകഴിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുക്കുകയുണ്ടായി. തകഴിച്ചേട്ടന്റെ 'ചെമ്മീന്‍' എന്ന നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യസൃഷ്ടികളെപ്പറ്റിയുള്ള ചര്‍ച്ചകളും പല ദിവസങ്ങളായി നടന്നു.

ഒരു ദിവസം 'കയര്‍' എന്ന നോവലിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ചടങ്ങ് ഉത്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ് പ്രൊ. ജി. ബാലചന്ദ്രന്‍. കയര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം കയര്‍ എന്ന നോവലിന്റെ ഉത്ഘാടനത്തിന് യോഗ്യനായതുകൊണ്ടാണല്ലോ ഭാരവാഹികള്‍ അദ്ദേഹത്തെ ക്ഷണിച്ചത്. തകഴിയുടെ കയറും കയര്‍ ബോര്‍ഡും തമ്മിലുള്ള ബന്ധത്തില്‍ സംശയം തോന്നിയതുകൊണ്ടായിരില്‍ക്കാം നിശ്ചയിച്ച ദിവസം എത്താതെ അടുത്തൊരു ദിവസമാണ് പ്രൊഫസര്‍ എത്തിയത്.

എന്നാല്‍ തകഴിക്കാരുടെ സംശയം അടുത്ത ചില ദിവസങ്ങളിലേക്ക് ഓളമടിച്ചു. കയര്‍ നോവല്‍ ചര്‍ച്ചക്ക് കയര്‍ ബോര്‍ഡ് ചെയര്‍മാനാകാമെങ്കില്‍ ചെമ്മീനിന്റെ ചര്‍ച്ചക്ക് പ്രസിദ്ധ ചെമ്മീന്‍ വ്യവസായിയായിരുന്ന പരേതനായ ചെമ്മീന്‍ ചെറിയാന്റെ മക്കളില്‍ ആരെങ്കിലും എത്തേണ്ടതെല്ലേ? തകഴിയുടെ തന്നെ 'രണ്ടിടങ്ങഴി' നോവല്‍ ചര്‍ച്ചയുടെ ഉത്ഘാടനം പറയും രണ്ടിടങ്ങഴിയും നിലവിളക്കും നിമ്മിക്കുന്ന എറണാകുളം മറൈന്‍ ഡ്രൈവിലെ എ.കെ.പി മെറ്റല്‍സിന്റെ ഉടമ ആന്റണിച്ചേട്ടനെയല്ലേ നിര്‍‌വ്വഹിക്കേണ്ടിയിരുന്നത്!

അങ്ങനെയാണെങ്കില്‍ തകഴിയുടെ തന്നെ പ്രസിദ്ധമായ മറ്റൊരു നോവലായ 'ഏണിപ്പടി'കളുടെ ഉത്ഘാടനം ആര് നിര്‍‌വ്വഹിക്കും? ഏണിചിഹ്നം താലോലിക്കുന്നവരാരെങ്കിലും മതിയാകുമോ? വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാകാം!

(28 ഏപ്രില്‍ 2012)



2012, ഏപ്രിൽ 28, ശനിയാഴ്‌ച

അതിവേഗം ബഹുഫോട്ടോ



ചിത്രകാരന്മാർക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും ചർച്ചാവിഷയമായിരിക്കുന്ന  'ബിനാലെ ബണ്ണു'മായി ഇതിന് ബന്ധമില്ലെങ്കിലും 2012 ഏപ്രിലിൽ അതു സംഭവിച്ചു. സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള   കേരള ലളിത കലാ അക്കാദമി മാസം തോറും പുറത്തിറക്കുന്ന  ചിത്രവാർത്ത എന്ന ബുള്ളറ്റിന്റെ ഏപ്രിൽ ലക്കത്തിന്റെ പേജുകൾ ഏറെ ശ്രദ്ധേയമായി. അക്കാദമിയുടെ തന്നെ സെക്രട്ടറിയായ  ശ്രീമൂലനഗരം മോഹനൻ പ്ത്രാധിപരും പ്രസിദ്ധ ചിത്രകാരൻ ജെ.ആർ. പ്രസാദ് കോർഡിനേറ്റിംഗ് എഡിറ്ററുമായ  ഈ  പ്രസിദ്ധീകരണത്തിന് 40 പേജുകളാണ് ഉള്ളത്. ഇതിൽ ശ്രീമൂലനഗരം മോഹനന്റെ വിവിധ പോസിലുള്ള 20 കളർ ഫോട്ടോകളാണ്  40 പേജുകൾ മാത്ര്മുള്ള ബുള്ളറ്റിനെ കീഴടക്കിയിരിക്കുന്നത്. ചെറു പ്രസിദ്ധീകരണത്തിന്റെ പകുതി പേജുകളിൽ പത്രാധിപരുടെ ഫോട്ടോ പതിനാലു പേജുകളിലായി അച്ചടിച്ചു വന്നതോടെ 'ചിത്രവാർത്ത' ഗിന്നസ്  ബുക്കിൽ ഇടം തേടുമെന്നുറപ്പായി. അക്കാദമി ചെയർമാൻ കെ.എ. ഫ്രാൻസിസ്  തൊട്ടുപിന്നാലെയുണ്ട് - 14 കളർ ഫോട്ടോകൾ! ജനറൽ ബോഡിയോ എക്സിക്യൂട്ടീവ്  കമ്മറ്റിയോ ഇല്ലെങ്കിലെന്താ! മറ്റ് അക്കാദമിയുടെ ചെയർമാന്മാരും സെക്രട്ടറിമാരും തിളക്കമുള്ള ഇവരെ കണ്ടുപഠിക്കുക.

2011, ജൂൺ 14, ചൊവ്വാഴ്ച

കേരളശബ്ദത്തിലെ നോക്കുകൂലി

കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച 'കേരളശബ്ദം' രാഷ്ട്രീയവാരികക്ക് നേതൃത്വം നല്‍കിയത് കൊല്ലത്തെ മുന്‍ എം.പി യശശ്ശരീരനായ വി.പി. നായര്‍ ആയിരുന്നു. ശാസ്താംകോട്ട കായലിന് തീരത്ത് വീട്, കൊല്ലത്ത് ഓഫീസ് എന്ന നിലയിലായിരുന്നു പോക്കും വരവും. ലോക്സഭ ഇല്ലാത്ത് കാലങ്ങളില്‍ അദ്ദേഹം ശാസ്താംകോട്ട കൊല്ലം റൂട്ടില്‍ സജീവമാകും. വെളുത്ത് ഉയരമുള്ള ഈ കൊമ്പന്‍ മീശക്കാരന്‍ എം.പിയെ നാട്ടുകാര്‍ക്ക് പ്രിയമായിരുന്നു. റോസ്റ്റ് ചെയ്ത കശുവണ്ടി ടിന്നിലാക്കി വില്‍ക്കുന്ന ഒരു ചെറുവ്യവസായം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യരംഗത്തുള്ളവര്‍ വൈകുന്നേരങ്ങളില്‍ കേരളശബ്ദം ഓഫീസില്‍ ഒത്തുകൂടുക പതിവായിരുന്നു.

കേരളശബ്ദത്തിനും കാഷ്യുകമ്പനിക്കും വേണ്ടി അദ്ദേഹം ഒരുക്കിയ ലെറ്റര്‍ പാഡുകളും കവറുകളും ഏറെ മനോഹരമായിരുന്നു. അതിന്റെ ഭംഗിയെപ്പറ്റി വിവരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം വെളിപ്പെടുത്തുമായിരുന്നു: "ഇവ ഡല്‍ഹിയി‌ലെ ഒരു പ്രസിദ്ധ ആര്‍ടിസ്റ്റ് തയ്യാറാക്കിയതാണ്." അതിലെ അക്ഷരങ്ങളുടെ താളത്തെപ്പറ്റിയും പാഡിലെ നിറങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയും അദ്ദേഹം വിവരിക്കുമ്പോള്‍ നാമത് കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കും. വൈകുന്നേരങ്ങളില്‍ കൊല്ലത്തും കടപ്പാക്കടയിലെ ജനയുഗം ഓഫീസില്‍ നിന്ന് നടക്കാനിറങ്ങുമ്പോള്‍ ചില ദിവസങ്ങളില്‍ കാമ്പിശ്ശേരി കരുണാകരനോടൊപ്പം ഞാനും കേരളശബ്ദം ഓഫീസും വല്ലപ്പോഴും സന്ദര്‍ശിക്കുക പതിവായിരുന്നു. ദിവസവും വൈകുന്നേരങ്ങളില്‍ ആശ്രാമം ചുറ്റി ചിന്നക്കടയിലും കറങ്ങി ഒരു മണിക്കൂര്‍ നേരത്തെ നീണ്ട കാല്‍നടയാത്രയില്‍ നിന്ന് എനിക്ക് ലഭിച്ച ചില്ലറ ആരോഗ്യത്തിന്റെ കടപ്പാട് പൂര്‍ണ്ണമായും കാമ്പിശ്ശേരിയോടുള്ളതാണ്. കൂട്ടത്തില്‍ പുതിയതായി ആരംഭിച്ച കേരളശബ്ദത്തില്‍ എന്റെയൊരു കാര്‍ട്ടൂണ്‍ പംക്തി ആരംഭിക്കാനും കഴിഞ്ഞു - കഥാപാത്രം 'പാച്ചിയമ്മൂമ്മ'. ഒരു വൃദ്ധയാണ് കഥാപാത്രം. കുറെക്കാലം അമ്മൂമ്മയെ കൈപിടിച്ച് കൊണ്ടുപോകാനായി.

എന്നാല്‍ രാഷ്ട്രീയരംഗത്ത് ശക്തനായ വി.പി. നായര്‍ക്ക് ശബ്ദം ഇടറുന്നതായി അനുഭവപ്പെട്ടു. അദ്ദേഹം കേരളശബ്ദം സ്വതന്ത്ര രാഷ്ട്രീയവാരിക കൃഷ്ണസ്വാമിറെഡ്യാര്‍ക്ക് കൈമാറി. പക്ഷേ കാമ്പിശ്ശേരിയും ഞാനും ഒരുമിച്ചുള്ള സായാഹ്നസവാരിയില്‍ നിന്ന് കേരളശബ്ദം ഓഫീസിനെ ഒഴിവാക്കിയില്ല. ഇടക്ക് അവിടവും സന്ദര്‍ശിച്ച് അഞ്ചു മിനിട്ട്
ചിലവാക്കുമായിരുന്നു. രാഷ്ട്രീയവാരിക നടത്തുകയായിരുന്നെങ്കിലും
രാഷ്ട്രീയത്തിലൊന്നും താല്പര്യമില്ലാത്ത കൃഷ്ണസ്വാമിറെഡ്യാര്‍ രാഷ്ട്രീയനേതാക്കളുടെ അടുപ്പക്കാരനായി മാറി. പ്രത്യേകിച്ച് കൊല്ലത്തുള്ള വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കന്മാര്‍ റെഡ്യാര്‍ സന്ദര്‍ശനം സ്ഥിരം തൊഴിലാക്കി മാറി. എന്നാല്‍ അവിടെ ചെന്നാലും ലോക്കല്‍ നേതാക്കന്മാര്‍ കുറഞ്ഞത് അഞ്ചുപേരെങ്കിലും അവിടെ ഉണ്ടാകും. മദ്രാസ് യാത്ര നടത്തുമ്പോഴും ചില രാഷ്ട്രീയക്കാരെ ഒപ്പം
കൂട്ടുമായിരുന്നു.

പ്രസിദ്ധീകരണത്തോടൊപ്പം ചില ഉല്പന്നങ്ങള്‍ കൂടി അദ്ദേഹം രംഗത്ത് കൊണ്ടുവന്നു. അതില്‍ ആദ്യത്തേത് കൊതുകിനെ ഓടിക്കുന്ന ചന്ദനത്തിരിയായിരുന്നു. മുറിയില്‍ കത്തിച്ചുവെച്ചാല്‍ ഇതെന്തു കാര്യമെന്ന് അറിയാനായി കൊതുകുതിരിക്കു ചുറ്റും കൊതുകുകള്‍ കുത്തിയിരിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം വെള്ളപ്പാണ്ടുകള്‍ മാറ്റാനുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി. ഒരു ദിവസം കാമ്പിശ്ശേരിയും ഞാനും കൂടി കേരളശബ്ദം ഓഫീസിലെത്തിയപ്പോള്‍ പിന്‍‌വശത്തെ പുല്‍തകിടിയില്‍ ഉലാത്തുന്നതു കണ്ടു. അദ്ദേഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. സോവിയറ്റ് യൂണിയന്‍‌കാരനാണ്. ഈ ഡോക്ടര്‍ ദേഹത്തെ വെള്ളപ്പാടുകള്‍ മാറ്റാനുള്ള മരുന്ന് കണ്ടുപിടിച്ചയാളാണ് ഈ വിദേശിയെന്ന് വിശദീകരിച്ചു. കുറെ മാസങ്ങള്‍ അദ്ദേഹം കൊല്ലത്ത് മരുന്നു പരീക്ഷണങ്ങളും മറ്റുമായി കഴിഞ്ഞു. എന്റെ ഒരു അയല്‍‌വാസിയും (കറ്റാനത്തെ മാത്തുക്കുട്ടിച്ചായന്‍) ഞാന്‍ പറഞ്ഞു മനസ്സിലാക്കിയതനുസരിച്ച് വെള്ളപ്പാണ്ട് മാറാനുള്ള ചികിത്സക്കായി കൊല്ലത്ത് എത്തി. മരുന്ന് പുരട്ടി വെയിലത്ത് ഏറെ നേരം നില്‍ക്കണം. സുഹൃത്തിന്റെ വെളുത്ത പാടുകള്‍ക്ക് അല്പം മങ്ങല്‍ ഉണ്ടായി എന്നത് സത്യം. പൂര്‍ണ്ണമായും വിട്ടുമാറിയില്ല. 'ഇന്നു ഞാന്‍ നാളെ നീ' എന്ന് ഉരുവിട്ടുകൊണ്ട് അദ്ദേഹം യാത്രയാകുകയും ചെയ്തു.

സായാഹ്നസവാരിക്കിടയില്‍ ഒരു ദിവസം കാമ്പിശ്ശേരിയും ഞാനും കേരളശബ്ദം ഓഫീസില്‍ കയറിച്ചെന്നപ്പോള്‍ കൃഷ്ണസ്വാമിറെഡ്യാര്‍ നല്ല തിരക്കിലായിരുന്നു. ഇടതുകൈയ്യില്‍ ഒരു ചെറിയൊരു പാത്രം. വലതുകൈയ്യില്‍ ഒരു ബ്രഷ്. പാത്രത്തില്‍ ചുവപ്പുനിറത്തില്‍ കളര്‍. പാത്രത്തില്‍ നിന്ന് കളര്‍ മുക്കിയെടുത്ത് മുമ്പിലുള്ള മേശയുടെ ഒരു വശത്ത് കുനിഞ്ഞിരുന്ന് പൂശിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിനു ചുറ്റും മൂന്ന് നാല് സഖാക്കള്‍. പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് (പിക്കറ്റിംഗ്, മുദ്രാവാക്യം വിളി മുതലായവ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അല്പം വിശ്രമിക്കാനായി റെഡ്യാരെ കാണാന്‍ എത്തിയതാണ് - ചെത്തുതൊഴിലാളി യൂണിയന്റെ കൊല്ലത്തെ പ്രമുഖ നേതാവും കൂട്ടത്തിലുണ്ട്. റെഡ്യാര്‍ മൗനം പാലിച്ചാണ് പെയിന്റ് പൂശല്‍ തുടരുന്നത്. പെയിന്റ്കളുടെ നിര്‍മ്മാണത്തിലേക്ക് അദ്ദേഹം ഇറങ്ങുന്നതായി ഇടക്ക് സംസാരവും ഉണ്ടായിരുന്നു. അതിനായി ചില വിദഗ്ധര്‍ കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ടായിരുന്നു. കണ്ടുപിടിച്ച നിറങ്ങള്‍ മറ്റു കമ്പനികളുടെ പെയിന്റുകളെ കടത്തിവെട്ടണമെന്നുള്ളതാണ് ആഗ്രഹം. അതിന്റെ ഭംഗി, ഉറപ്പ്, ആയുസ്, എടുപ്പ് എന്നിവ എത്രത്തോളമുണ്ടെന്നറിയാനാണ് പ്രിയപ്പെട്ട റെഡ്യാര്‍ മേശയുടെ സമീപത്ത് കുനിഞ്ഞുനില്‍ക്കുന്നത്. അകത്തു കയറിയ ഞങ്ങളെ നോക്കി അദ്ദേഹം ചിരിച്ചു. സഖാക്കളോടൊപ്പം സഖാക്കളായ ഞങ്ങളും ഇരുന്നു. അവിടെ കാത്തിരിക്കയായിരുന്ന പാര്‍ട്ടി സഖാക്കള്‍ അസ്വസ്ഥരായിരുന്നു. നിശബ്ദനായി പെയിന്റടി തുടരുന്ന റെഡ്യാരുടെ മുഖത്തേക്ക് നോക്കിയിരിക്കയാണവര്‍. റെഡ്യാര്‍ ഒന്നും സംസാരിക്കുന്നില്ലെന്നായപ്പോള്‍ ഒരു നേതാവ് പറഞ്ഞു: "മുതലാളീ, ഞങ്ങള്‍ക്ക് വിശക്കുന്നു."

ശരിയാണ്, പ്രവര്‍ത്തകര്‍ക്ക് വിശപ്പുണ്ട്. വൈകുന്നേരങ്ങളില്‍ വിശപ്പു തീര്‍ക്കുന്നത് മുതലാളിയുടെ ചിലവിലാണ്. അപ്പവും മുട്ടക്കറിയുമാണ് പതിവായി ഓര്‍ഡര്‍ ചെയ്യാറുള്ളത്. മറ്റു തിരക്കുകള്‍ ഉള്ളതുകൊണ്ട് പതിവ് അപ്പവും മുട്ടക്കറിയും അകത്താക്കി യാത്ര പറഞ്ഞിറങ്ങാനാണ് ആഗ്രഹം.

റെഡ്യാര്‍ തലതിരിച്ച് നോക്കി: "സഖാവ് എന്താ പറഞ്ഞത്?"

സഖാവ്: "ഞങ്ങള്‍ക്ക് വിശക്കുന്നു എന്ന സത്യം പറയുകയായിരുന്നു മുതലാളി."

റെഡ്യാര്‍ അതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു: "വിശപ്പുള്ളതുകൊണ്ടാണല്ലോ സഖാക്കളേ കമ്മ്യൂണിസം പിടിച്ചുനില്‍ക്കുന്നത്."

ലെനിനും മാര്‍ക്സും എംഗല്‍സും പ്റഞ്ഞുപോയ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളേക്കാള്‍ വിലപിടിപ്പുള്ള വലിയൊരു സന്ദേശമാണ് കൃഷ്ണസ്വാമി റെഡ്യാര്‍ പറഞ്ഞവസാനിപ്പിച്ചത്. കൈയിലിരിക്കുന്ന പാത്രത്തിലെ ചുവന്ന പെയിന്റ് ഊറിച്ചിരിച്ചേക്കാം.

2011, ജൂൺ 4, ശനിയാഴ്‌ച

കനിമൊഴിയും വി.ഡി. സതീശനും

2011 മെയ് 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചത് അമേരിക്കയിലെ സുവിശേഷപ്രസംഗികന്‍ ഹാരോള്‍ഡ് കാപിംഗാണ്. വന്‍ ഭൂകമ്പവും പ്രളയവും ഉണ്ടാകുമെന്നും ലോകജനതയില്‍ ഭൂരിപക്ഷം പേരും മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരു സത്യം അടിവരയിട്ടു പറയാന്‍ അദ്ദേഹം മറന്നില്ല - നന്മ ചെയ്തവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് പാസ്റ്റ‌ര്‍ പറഞ്ഞത് ഉച്ചത്തിലായിരുന്നു. ലോകാവസാനവും പ്രളയവും നാക്കിലേന്തി നടക്കുന്ന കോടിക്കണക്കിന് പാസ്റ്റര്‍മാര്‍ ലോകമെമ്പാടും ഉണ്ട്. ആ വെടിമരുന്ന് പാദങ്ങളില്‍ വീഴ്ത്താനും കൈകള്‍ ഉയര്‍ത്തി മേഘങ്ങളെ പിടിക്കാനും കണ്ണീരൊഴുക്കാനും നേര്‍ച്ചപ്പെട്ടിയില്‍ പാപമോചനത്തിനുള്ള പണം വീഴ്ത്താനും സ്ത്രീജനങ്ങളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിപ്പാനും അനുഗ്രഹിക്കാനും ഏറെ ഉപകരിക്കുന്നതാണ്. കാമ്പിംഗിന്റെ പ്രവചനം കേട്ട് ഞെട്ടി അമേരിക്കയിലെ ഒരു ഗ്രൂപ്പുകാര്‍ അന്ത്യവിധിക്കുള്ള കാത്തിരിപ്പിലായിരുന്നു. ചിലരാണെങ്കില്‍ ജോലി രാജിവെച്ച് മനസ്സ് നൊന്ത് കഴിഞ്ഞു. വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ ലോകാവസാനം ഭയന്ന് മലകളിലേക്കും വനങ്ങളിലേക്കും ഓടിയൊളിച്ചു. കാം‌പിംഗ് നേതൃത്വം നല്‍കുന്ന സുവിശേഷകസംഘത്തിന്റെ പ്രവര്‍ത്തകര്‍ അന്ത്യവിധിയുടെ മുന്നറിയിപ്പുമായി ദുബായ്, അബുദാബി, ഷാര്‍ജാ, ബഹ്റിന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ലോകാവസാനത്തിന്റെ മുന്നറിയിപ്പുമായി നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അധികൃതര്‍ അവ പെട്ടെന്ന് നീക്കം ചെയ്തു.

ഇദ്ദേഹം മൂന്നാം തവണയാണ് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചത്. 1994 സെപ്റ്റംബര്‍ 6ന് ലോകം ഇല്ലാതാകുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. എന്നാല്‍ ഭൂമി കേടുപാടുകളില്ലാതെ കറങ്ങുന്നുണ്ടന്ന് കണ്ട കാം‌ംപിംഗ് നിശബ്ദനായി. കണ്ണടച്ച് ഭൂമിയെ ശപിച്ചു. തയ്‌വാനിലെ ഒരു വൃദ്ധനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടാനും കാലിഫോര്‍ണിയായിലെ ഒരു മദ്ധ്യവയസ്ക സ്ത്രീ സ്വന്തം മക്കളെ കഴുത്തറത്ത ശേഷം ആത്മഹത്യക്ക് ശ്രമിക്കാനും പ്രവചനം വഴിയൊരുക്കി. വിശുദ്ധ വേദപുസ്തകമാണ് പ്രവചനങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് പറഞ്ഞതോടെ പരിഭ്രാന്തരായ വിശ്വാസികള്‍ 'കര്‍ത്താവേ, രക്ഷിക്കണമേ'യെന്ന് അലറിക്കൊണ്ട് നാല്പാടും ഓടിത്തുടങ്ങി. അമേരിക്കയിലെ അറിയപ്പെടുന്ന ശാസ്ത്രഞന്‍ കൂടിയാണ് ഹാരോള്‍ഡ് കാം‌ംപിംഗ്. എല്ലാ രാജ്യങ്ങളിലും, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഓടി നടക്കുന്ന 'കാം‌ംപിംഗ് പാസ്റ്റര്‍'മാരുടെ എണ്ണം കൂടിവരുകയാണ്. അവരുടെ കഴുത്തിന്റെ തടിയും പോക്കറ്റിന്റെ തടിപ്പും ഏറിവരുകയും ചെയ്യുന്നു. പാസ്റ്ററായ ഈ വൃദ്ധന് മറവിയോ മനോവിഭ്രാന്തിയോ ഉണ്ടെന്ന് നമുക്കറിയില്ല. അന്ത്യവിധി ദിനം ഇനി ഒക്ടോബര്‍ 21ന് ആണെന്നാണ് അദ്ദേഹം സ്വന്തം റേഡിയോ സര്‍‌വീസിലൂടെ അറിയിച്ച് ലോകസമാധാനം വീണ്ടും കെടുത്തിയിരിക്കുന്നത്.

എ. രാജ, കരുണാനിധിയുടെ പ്രിയപുത്രി കനിമൊഴി, കൈരളിയുടെ മനേജിംഗ് ഡയറക്ടറായിരുന്ന ജോണ്‍ ബ്രിട്ടാസ്, ചാവേര്‍ പടത്തലവനായ വി.ഡി. സതീശന്‍, ഐസ്ക്രീം ക്വീന്‍ റെജീന, വെള്ളപ്പാച്ചിലില്‍ നിന്ന് നീന്തി രക്ഷപെട്ട കാവ്യ മാധവന്‍, പീഢനക്കാരെ പിടിക്കാന്‍ നില്‍ക്കുന്ന വി.എസ്. അച്യുതാനന്ദന്‍, മലയാളഭാഷക്കു വേണ്ടി നിരാഹാരത്തിനൊരുങ്ങുന്ന സുഗതകുമാരി, സമദൂരസിദ്ധാന്തക്കാരനായ സുകുമാരന്‍ നായര്‍, ആപ്പിള്‍ ഏ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകളായ സാജു കടവിന്‍, രാജീവ് ചെറുവാര, മലയാള മനോരമയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ബാലഗോപാല്‍, ഒരു പവന്‍ മോതിരം വക്കത്തില്‍ നിന്ന് വാങ്ങിയ വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി ലക്ഷങ്ങള്‍ ഒക്ടോബര്‍ 21ലെ കാം‌പിംഗ് പ്രളയത്തില്‍ ഒഴുകിപ്പോകുമോയെന്നറിയില്ല.

ചെറുലഹരി തലയില്‍ കയറിയാല്‍ പ്രവചനങ്ങള്‍ ഒഴുകിയിറങ്ങുക സാധാരണമാണ്. മദ്യം കഴിക്കാത്തവര്‍ ആണ്ടിലൊരിക്കല്‍ കാലിഫോര്‍ണിയയോ കോലാലമ്പൂരോ സന്ദര്‍ശിക്കുംമ്പോള്‍ 'ഇത്തിരി' അകത്താക്കിയാല്‍ മുറിയില്‍ വട്ടമിട്ട് ഓടി നടക്കുകയോ കരയുകയോ ചിരിക്കുകയോ മാലാഖമാരുടെ പ്രകാശം കാണുകയോ പതിവാണ്. ലഹരി ചെല്ലാതെതന്നെ മാലാഖയെ കണ്ട മഹാനായ വ്യക്തിയാണ് യശശ്ശരീരനായ പാസ്റ്റര്‍ ദിനകരന്‍.അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ദീകരണത്തില്‍ മുമ്പൊരിക്കല്‍ പറയുകയുണ്ടായി: "അമേരിക്കയിലെ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്ന വേളയില്‍ ഒരു രാത്രി മുറിയില്‍ വലിയ വെളിച്ചം. എന്റെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എന്റെ നേരെ ഒരു കടലാസു ചുരുള്‍ നീട്ടി. നീയൊരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങുക. അതിന്റെ പ്ലാന്‍ ആണിത്."

വെളിച്ചം മങ്ങി. മാലാഖ അപ്രത്യക്ഷമായി. എന്നാല്‍ വീണ്ടും പ്രകാശം. വീണ്ടും മാലാഖ. ഒരു കടലാസ് ചുരുള്‍ കൂടി ദിനകരന്റെ നേരെ നീട്ടി. "എഞ്ചിനീയറിംഗ് കോളേജിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്സിന്റെ ലിസ്റ്റ് ആണിത്. അവരെ ദിനേട്ടന്‍ തെരഞ്ഞെടുക്കുക."

മാലാഖ അപ്രത്യക്ഷമായപ്പോള്‍ പാസ്റ്റര്‍ ഡിനകരന്‍ ലിസ്റ്റിലേക്ക് നോക്കി. അത്ഭുതം! അന്ന് കേന്ദ്രമന്ത്രിയായിരുന്ന എം.എം. ജേക്കബ്ബ്, റിട്ടയര്‍ഡ് ഇന്‍കം ടാക്സ് കമ്മീഷണര്‍ തുടങ്ങി പത്തിലേറെപ്പേരുടെ പേരുകള്‍. പ്രമുഖരുള്ളതുകൊണ്ട് ഇനി പേടിക്കാനില്ലെന്ന് ദിനകരനും ആശ്വസിച്ചു. അങ്ങനെ ദൈവം അനുഗ്രഹിച്ച് ദൈവം നിര്‍ദ്ദേശിച്ചതുപോലെ പണിതുയര്‍ത്തിയ കൂറ്റന്‍ സ്ഥാപനമാണ് കോയമ്പത്തൂരിലെ 'കാരുണ്യ' എഞ്ചിനീയറിംഗ് കോളേജ്.

കാംപിംഗ് എപ്പോഴും എല്ലാ കാലത്തും ഉണ്ടാകും. പാസ്റ്റര്‍മാരെപ്പോലെ കാര്യങ്ങ‌ള്‍ ഭ്ംഗിയായി പ്രവചിക്കുന്നവരാണ് നമ്മുടെ നാട്ടിലെ കണിയാന്മാര്‍. വയറ് നിറഞ്ഞു നില്‍ക്കുന്ന പെണ്ണുങ്ങളുള്ള വീട്ടിന്റെ മുറ്റത്ത്നിന്ന് വായ്പൊത്തി ഉറക്കെപ്പറയും: "ലക്ഷണം കണ്ടിട്ട് വരുന്ന കുഞിക്കാല് ഒരു ആണ്‍കുട്ടിയാണ്. തമ്പുരാനേ."

ഗൃഹനാഥന് സന്തോഷമായി. അതിനുശേഷം കണിയാര്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് നടക്കും. അടുക്കള ഭാഗത്തുള്ള മുറ്റത്തു നിന്ന് ഉറക്കെ പറയും: "തമ്പുരാട്ടിയേ ഭാഗ്യം! ഒരു പെണ്‍കുഞ്ഞിന്റെ കുഞ്ഞിക്കാല് ഇവിടെത്തുന്നു."

അപ്പുറെത്തും ആഹ്ലാദം ഇപ്പുറത്തും ആഹ്ലാദം. അമേരിക്കയില്‍ പോയിട്ടില്ലെങ്കിലും എത്രയോ പ്രളയങ്ങള്‍ നമ്മുടെ കണിയാന്മാര്‍ എത്രയോ തവണ സൃഷ്ടിച്ചിരിക്കുന്നു. വിദേശത്തുപോകുന്ന ചില പാസ്റ്റര്‍മാര്‍ മൂന്ന് ഇഞ്ച് സൈസിലുള്ള ഒരു ചെറു ബാറ്ററി ഉപകരണവുമായി മടങ്ങിവരുന്നതെന്ന് കേള്‍ക്കുന്നു - ഭക്തരെ അനുഗ്രഹിക്കുമ്പോള്‍ ഈ ഉപകരണം വെള്ള ജൂബ്ബയില്‍ ഒതുക്കിയിരിക്കും. തലയില്‍ കൈ വയ്ക്കുമ്പോള്‍ ചെറിയ ഒരു ഷോക്ക്. മുകളിലേക്ക് നോക്കി പ്രകാശത്തിനായി ഭക്തര്‍ പൊട്ടിക്കരയുന്നു. ചില അമ്പലങ്ങള്‍ക്ക് സമീപമുള്ള ചില ജ്യോത്സ്യന്മാരും ഈ ബാറ്ററി ഉപകരണം പൂവിട്ട് പൂജിക്കുന്നു. എന്തായാലും ഭൂമിയില്‍ സമാധാനം!

2011, മേയ് 23, തിങ്കളാഴ്‌ച

ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും അവാര്‍ഡ്


'അച്ഛനുറങ്ങാത്ത വീട്' എന്ന മലയാള ചലച്ചിത്രം അവാര്‍ഡിനായി ഡല്‍ഹിയിലെത്തിയപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് സലീം കുമാറിന് ലഭിക്കുമെന്ന് നമ്മള്‍ ആശിച്ചെങ്കിലും നഷ്ടപ്പെട്ട അവാര്‍ഡ് 'ആദാമിന്റെ മകന്‍ അബു'വിലൂടെ സലീം കുമാര്‍ പിടിച്ചെടുത്തപ്പോള്‍ ഗ്ലാമറിന്റെ മുഖലേപനമില്ലാതെ ഉയരത്തിലെത്തിയ ഈ നടനെ നാം വാരിക്കോരിഎടുത്തുയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. കുടവയര്‍ കുലുക്കിയും പിന്‍ഭാഗം പിടപ്പിച്ചും ചിരിബോംബുകള്‍ പൊട്ടിച്ചുവന്ന സലീം കുമാര്‍ എന്ന നടന്‍ ആദാമിലൂടെ നല്‍കിയ വ്യത്യസ്ത അനുഭവം നമുക്കുമേല്‍ കടുത്ത വേദനയാണ് പൂശിയത്. സൂപ്പര്‍താരങ്ങളായ തമ്പുരാക്കന്മാരെ തട്ടിമാറ്റിക്കൊണ്ട് വമ്പന്‍ പുരസ്കാരം തട്ടിയെടുത്ത് സലീം കുമാര്‍ ഒരു കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു: "ഒരു മലയാളി അവാര്‍ഡ് കമ്മറ്റിയില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കീ അവാര്‍ഡ് ലഭിക്കില്ലായിരുന്നു."

അവാര്‍ഡുകമ്മറ്റികള്‍ രൂപം കൊള്ളുമ്പോള്‍ തന്നെ കമ്മറ്റി അംഗങ്ങള്‍ ഡല്‍ഹിയിലേക്ക് വിമാനം കയറുമ്പോഴായാലും തിരുവനന്തപുരത്തേക്ക് ട്രയിന്‍ കയറുമ്പോഴായാലും മനസ്സിലും പോക്കറ്റിലും കൊച്ചുകൊച്ചു കാര്യങ്ങള്‍ കുറിച്ചുകൊണ്ടായിരിക്കും യാത്ര പുറപ്പെടുക - സംസ്ഥാനത്ത് ഫിലിം അവാര്‍ഡ് കമ്മറ്റിയില്‍ ഒരു വര്‍ഷം ഞാനും അംഗമായിരുന്നു. എ.പി. ഉദയഭാനു ചെയര്‍മാന്‍, പവനന്‍, വൈലോപ്പിള്ളി, ഡോ പവിത്രന്‍, തോട്ടം രാജശേഖരന്‍, ഈ ലേഖകന്‍ തുടങ്ങി ചെറിയൊരു കമ്മറ്റി. എന്‍. ശങ്കരന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ബക്കര്‍, രാമു കാര്യാട്ട്... തുടങ്ങിയ പലരുടെയും ചിത്രങ്ങള്‍ മത്സരത്തിനായി എത്തിയിട്ടുണ്ട്. നല്ല ചലചിത്രം ബക്കറിന്റെ 'മണിമുഴക്കം' എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായില്ല. എന്നാല്‍ ഗാനരചയിതാവ് ആര് എന്ന വിഷയം വന്നപ്പോള്‍ വൈലോപ്പിള്ളി ചാടിയെഴുന്നെറ്റു. "എനിക്കൊരു അഭിപ്രായമുണ്ട്. മുല്ലനേഴിക്ക് കൊടുക്കണം." അത് നേണ്ട തര്‍ക്കത്തിന് വഴിയൊരുക്കി. വൈലോപ്പിള്ളി ഒഴിച്ച് എല്ലാവരും ഒ.എന്‍.വിക്ക് വേണ്ടി നിലകൊണ്ടു. പക്ഷേ പ്രിയപ്പെട്ട വൈലോപ്പിള്ളി ചാടിയെഴുന്നേറ്റ് ബാഗും എടുത്ത് മുറിയില്‍ നിന്നും പുറത്തേക്ക് പോയി. വാതുക്കല്‍ ചെന്ന് തിരിഞ്ഞ് നിന്ന് ഒരു കാര്യം ഉറക്കെപ്പറയാല്‍ അദ്ദേഹം മറന്നില്ല: "നിങ്ങളൊക്കെ വേശ്യമാരെപ്പോലെയാണ്." പാവം കമ്മിറ്റി ചെയര്‍മാന്‍ ഗാന്ധിയനായ ഉദയഭാനു സാറിന്റെ മുഖമാണ് ഏറെ വാടിയത്. ഈ വയസ്സുകാലത്ത് ഇതും കേള്‍ക്കേണ്ടിവന്നു!

അവിടെയും ഇവിടെയും അവാര്‍ഡ് കമ്മറ്റി എന്നത് വേശ്യകളുടെ ഒരു കമ്മറ്റിയാണോ? ഡല്‍ഹിയിലും ഇത്തരത്തില്‍ കേരളവേശ്യമാര്‍ എത്താറുണ്ടെന്ന് സലീം കുമാറിന്റെയും നടന്‍ ദിലീപിന്റെയും അഭിപ്രായങ്ങളില്‍ നിന്നു തോന്നുന്നു.

സിനിമയിലെ തിരുത്തല്‍ വാദിയായി ഈ നടന്‍ മാറിയിരിക്കുന്നു. ചിരിവേഷം അദ്ദേഹത്തിന് അഴിച്ചുവെക്കാനാവുമെങ്കില്‍ എന്തുകൊണ്ട് സൂരജ് വെഞ്ഞാറമ്മൂടിന് അതിനു കഴിയുന്നില്ല. സൂപ്പര്‍സ്റ്റാറുകളോടൊന്നിച്ച് സൂരജ് അഭിനയിക്കുമ്പോള്‍ ചരട് സൂപ്പര്‍സ്റ്റാറിന്റെ കൈയ്യിലല്ലേയെന്ന് സംശയിക്കുന്നു. വായ് പൊളന്ന് ചിരിച്ചും വയറ് കുലുക്കിയും പിന്‍ഭാഗം കുടഞ്ഞും സൂപ്പറിന്റെ കൂടെ അഭിനയച്ചോളാനാണ് സൂപ്പറിന്റെ നിര്‍ദ്ദേശം. ഹാസ്യനടന്മാരുടെ മുഖത്തെ 'ടോം ആന്റ് ജെറി'യെ മാറ്റാനായാല്‍ ഇനിയും നമുക്ക് ആദാമിന്റെ മകനായ അബുമാരെ ലഭിക്കുമെന്നുള്ളത് നിശ്ചയം.

പുതുപ്പള്ളിയുടെ പുത്രന്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിതിളക്കത്തിന് മങ്ങലേല്‍‌പ്പിച്ചതും സലീം കുമാറിന്റെ തിളക്കമാണെങ്കിലും ഇരുവരും സോണിയ ഭക്തരാണ്. ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും കുഞ്ഞുനാള്‍ തൊട്ട് ചീപ്പെടുത്താല്‍ ചീകുന്നത് ഒരേ രീതിയിലാണ്. എല്ലാവരും ഇടത്തുനിന്ന് വലതേക്ക് മുടി ചീകുമ്പോള്‍ ഇവര്‍ ചെയ്യുന്നത് വലത്തുനിന്ന് ഇടത്തേക്ക്. രണ്ടു പേരെടെയും മുടി പറഞ്ഞാന്‍ അനുസരിക്കില്ല. എന്നാല്‍ അടുത്തകാലത്തായി സോണിയാഗാന്ധിയുടെ തലയി മുടി വേര്‍തിരിക്കാനായി ചീപ്പ് വലതുവശത്തേക്കാണോ കയറുന്നതെന്ന് സംശയം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും കരുണാകരപുത്രന്‍ മുരളിയും ഈ രീതിയില്‍ വലതു ഗ്രൂപ്പുകാരാണ്. ഉമ്മന്‍ ചാണ്ടിയുടെ ഈ വലതുചായ്‌വിന് അല്പം മലയാള മനോരമ ബന്ധമുണ്ട്. മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യുവും ചീകുന്നതില്‍ കുഞ്ഞൂഞ്ഞ് ശൈലിയാണ്. ജയ് ഹിന്ദ് ടി.വിയുടെ വിജയന്‍ തോമസ്, ഹിറ്റ്ലര്‍, കനിമൊഴി, ടോം വടക്കന്‍, ഡോ. ഉമാദത്തന്‍, ഷാഫി പറമ്പില്‍, സി.പി.ഐ നേതാവ് സത്യന്‍ മോക്കേരി, മുന്‍ എം.എല്‍.എ പി. ബാലന്‍ (പാലക്കാട്), മുന്‍ മന്ത്രി എം. ടി. പത്മ, കേന്ദ്രമന്ത്രി സചിന്‍ പൈലറ്റ് തുടങ്ങിയവരും വലതു ചായ്വുള്ളവരാണ്.

എന്നാല്‍ അടുത്ത ദിവസം മന്ത്രിസഭാംഗങ്ങ‌ളുടെ ലിസ്റ്റുമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് ചെവിയുടെ രണ്ടു വശത്തും ഉയര്‍ന്നു വന്ന കൃതാവുകള്‍ ചിരി ഉണര്‍ത്തുന്നവയാണ്. ചെവികള്‍ക്ക് സമീപം ഇവ ഉയര്‍ത്തിയത് - കൊടിക്കുന്നില്‍ സുരേഷും ആന്റേ ആന്റണിയും. സലീം കുമാറിന്റെ ഹാസ്യവേഷം പോലെ പല്ലും ഇളിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ച് ഡല്‍ഹിയിലെ മുക്കിലും മൂലയിലും കറങ്ങുമ്പോള്‍ നമക്കും ചിരിക്കാതിരിക്കാനാവില്ല.

ഉമ്മന്‍ ചാണ്ടിക്ക് സ്നേഹമില്ലാത്തത് ആരോടാണ്! ശത്രുവിനെയും സ്നേഹിക്കുന്നു. നാട്ടുകാരുടെ, ബന്ധുക്കളുടെ, സുഹ്രുത്തുക്കളുടെ, പാര്‍ട്ടി പ്രവര്‍ത്തകരുടെ, തിരുമേനിമാരുടെ, അച്ചന്മാരുടെയും എല്ലാം വഴികാട്ടിയാണ്. 1985ലാണ് ഞാന്‍ മനോരമയില്‍ ചേരുന്നത്. ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച കഴിഞ്ഞ് കൊച്ചി ഓഫീസിലെത്തിയെപ്പോള്‍ എന്നെ കാണാനായി ഒരു ച്റുപ്പക്കാരന്‍ കാത്തുനില്‍ക്കുന്നു. ഞാന്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിവരങ്ങള്‍ സംസാരിച്ചു. പുതുപ്പള്ളിയില്‍ നിന്ന് വരികയാണ്. കൈയില്‍ ഒരു കവറുമുണ്ട്. എന്റെ നേരെ നീട്ടി. കവറിലെ കത്തു വായിച്ചു: "എന്റെ നാട്ടിലുള്ള എന്റെ ഏറെ അടുപ്പമുള്ള ഒരു സുഹൃത്തിന്റെ മകനാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ഒഴിവ് മനോരമയിലുണ്ടെന്ന് അറിഞ്ഞു. ഈ കത്തുമായി വരുന്ന ജോര്‍ജ്ജ്കുട്ടിക്ക് ആ ഒഴിവ് ശരിയാക്കി കൊടുക്കണം. എന്ന് സ്വന്തം ഉമ്മന്‍ ചാണ്ടി."

കത്ത് വായിച്ച് ഞാന്‍ അല്പനേരം ആലോചിച്ചിരുന്നു. പയ്യന്റെ കൈയ്യില്‍ കരുതിയിരുന്ന ചില ചിത്രങ്ങള്‍ ഞാന്‍ നോക്കി. വരപ്പുകള്‍ കൊള്ളാം. എന്നാല്‍ അന്വേഷിച്ചിറങ്ങിയ വഴി തെറ്റിപ്പോയെന്ന് ഞാന്‍ പറഞ്ഞു. പുതുപ്പള്ളിയും കോട്ടയവും തമ്മില്‍ വലിയ അകലമില്ല. കോട്ടയത്ത് മാത്തുക്കുട്ടിച്ചായനെ വിളിച്ച് ഉമ്മന്‍ ചാണ്ടി ഒരു വാക്ക് പറഞ്ഞാല്‍ പോരായിരുന്നോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ മുഖം വാടി. പരസ്യം വരും, അപ്പോള്‍ അപേക്ഷിക്കുക, ടെസ്റ്റ്-ഇന്റര്‍‌വ്യൂ എന്നിവ കടന്നുകിട്ടണം എന്ന് കൂടി വിവരിച്ചു കൊടുത്തു. പയ്യന്‍ എഴുന്നേറ്റു. കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു കലാകാരന്റെ വേദനയില്‍ എന്റെ മനസ്സും വേദനിച്ചു.

ഉമ്മന്‍ ചാണ്ടിയെപ്പറ്റി അതിനു മുമ്പ് 'അസാധു'വില്‍ ഒരു ലേഖനം എഴുതിയപ്പോള്‍ ഞാന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ഒരു സുഹൃത്ത് ഉമ്മന്‍ ചാണ്ടിയെ സമീപിച്ചു. അമേരിക്കയില്‍ ഒരു ജോലി വേണം. ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി ലെറ്റര്‍ ഹെഡ് എടുത്ത് മലയാളത്തില്‍ എഴുതി: "പ്രിയപ്പെട്ട പ്രസിഡന്റ് കെന്നഡി, ഈ കത്തുമായി വരുന്ന ജോയിക്കുട്ടി എന്റെ അടുത്ത സുഹൃത്ത് അവറാച്ചന്റെ മകനാണ്. അവിടെ ഒരു ജോലി തരപ്പെടുത്തിക്കൊടുത്ത് സഹായിക്കണം. എന്ന് സ്വന്തം ഉമ്മന്‍ ചാണ്ടി."

ഇപ്പോള്‍ നമുക്ക് കത്ത് വേണ്ടത് രമേശ് ചെന്നിത്തലക്കാണ് - "സോണിയ ജി, ഇതെന്റെ സുഹൃത്തിന്റെ മകനാണ്. മന്ത്രിയായില്ല. ഒരു ജോലി ഡല്‍ഹിയില്‍ തരപ്പെടുത്തണം."

2011, മേയ് 17, ചൊവ്വാഴ്ച

ചര്‍ച്ചയില്ല, ചോദ്യവുമില്ല


മുന്‍ നിയമസഭാസ്പീക്കറും എം.പിയുമായിരുന്ന എ.സി. ജോസ് പഠിച്ചതും വളര്‍ന്നതും കൊച്ചിയിലാണെങ്കിലും ഇംഗ്ലീഷ് പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് വളര്‍ന്നത് നെഹ്രുകുടുംബത്തിലൂടെയാണെന്ന് പറയുമ്പോള്‍ ജോസിന്റെ അമ്പാട്ടു കുടുംബത്തിന് അഭിമാനിക്കാവുന്നതാണ്. കേരളത്തിലെത്തുമ്പോള്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങി രാഹുള്‍ ഗാന്ധി വരെയുള്ളവരുടെ ഇംഗ്ലീഷ് പ്രസംങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഭാഗ്യം സ്ഥിരമായി ലഭിക്കാറുള്ളത് ജോസിനു തന്നെ. ഇടക്ക് രാഹുള്‍ ഗാന്ധിയുടെ 'സ്പീച്ച്' തിരുവനന്തപുരത്തു വെച്ച് തര്‍ജ്ജിമ ചെയ്ത കോണ്‍ഗ്രസ്സ് നേതാവ് മോഹ‌ന്‍കുമാര്‍ വാക്കുകളിലും വാചകങ്ങിളിലും വന്ന വന്‍ വീഴ്ച മൂലം മൈക്ക് ശശി തരൂറിന് കൈമാറേണ്ടിവന്നു. പ്ലാസ്റ്റിക് കസേരകളില്‍ ഇരിക്കാന്‍ ആളില്ലാതിരുന്നതുകൊണ്ടാണ് തന്റെ പരിഭാഷ പാളിപ്പോയതെന്ന് പറയുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്കിനോടുള്ള തന്റെ വിരോധം മോഹന്‍കുമാര്‍ ഇപ്പോഴും തുടരുകയാണ്. useless എന്ന ഇംഗ്ലീഷ് പദത്തിന് മലയാളത്തില്‍ ഒന്നിനും കൊള്ളാത്തവന്‍, വിവരം കെട്ടവന്‍, ഉറക്കംതൂങ്ങി തുടങ്ങി മറ്റു പല മലയാളപദങ്ങളും എ.സി. ജോസിനു പരിഭാഷയായി പറയാനാകും. പാര്‍ലിമെന്റിലേക്ക് ഉത്തര്‍പ്രദേശിലെ 'അമേത്തി' മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനകത്ത് കാലെടുത്തു വച്ചപ്പോള്‍ നെഹ്രുവിന്റെ പിന്‍ഗാമി, ഇന്ദിരാഗാന്ധിയുടെ കൊച്ചുമകന്‍, രാജീവ് ഗാന്ധിയുടെ പിന്‍‌ഗാമി എന്നീ നിലകളിലൊക്കെ നമുക്കൊക്കെ വന്‍പ്രതീക്ഷകളായിരുന്നു - ലോക്സഭയിലെ പിന്‍സീറ്റുകളില്‍ ഒന്നില്‍ ബഞ്ചിന്റെ അറ്റത്തായി ഇരിക്കുന്ന രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യം ഉറ്റുനോക്കുകയായിരുന്നു. സ്വന്തം സീറ്റില്‍ ഇരിക്കാതെ ഏതെങ്കിലും വനിതാ എം.പിയുടെ സമീപത്തെത്തി ഒട്ടിപ്പിടിച്ചിരിക്കയാണ് പതിവ് (ഈ രംഗം പാര്‍ലമെന്റില്‍ പോയ അവസരങ്ങ്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളതാണ്).

ലോക്സഭയിലെ നടപ്പാതകള്‍ക്ക് ചേര്‍ന്ന് കിടക്കുന്ന ബഞ്ചിന്റെ അരികിലായി വനിതാമെമ്പറുടെ സമീപത്തിരിക്കുന്ന രാഹുലിന്റെ ഒരു കാല്‍ കാര്‍പ്പെറ്റിന്റെ നടുവിലായിരിക്കും വിശ്രമിക്കുന്നത്. കാലുകള്‍ കവച്ചുവെയ്ക്കുന്ന ലോകസഭാംഗങ്ങള്‍ നമുക്ക് പലരുണ്ടാകാം. എന്നാല്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെപ്പോലെ കാലുകള്‍ കവച്ച് വെച്ച് സുഖവും സോഷ്യലിസവും സ്വപ്നം കാണുന്നത് ഒരു രാഹുല്‍ തരംഗമായി നമുക്കു കണക്കാക്കാം.

പതിനഞ്ചാമത് ലോക്സഭയില്‍ 25നും 40നും ഇടക്ക് പ്രായമുള്ള 61 എം.പിമാരാണ് നമുക്കുള്ളത്. ഏറെ പ്രതീക്ഷകള്‍ നമുക്ക് നല്‍കിക്കൊണ്ടെത്തിയവരില്‍ ഭൂരിഭാഗവും പ്രതീക്ഷകള്‍ ഊതിക്കെടുത്തുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. രാഹുലിനെപ്പറ്റി മനോരമ റിപ്പോര്‍ട്ടുകള്‍ തയ്യാറെടുക്കുമ്പോഴുള്ള സുഗന്ധം അദ്ദേഹം കണ്ടത്തില്‍ കുടുംബാംഗമാണെന്നു വരെ നമ്മെ തെറ്റിധരിപ്പിക്കാറുണ്ട്. എന്നാല്‍ മലയാള മനോരമയുടെ തന്നെ പ്രസിദ്ധീകരണമായ 'ദ്‌ വീക്ക്'ന്റെ പുതിയ ലക്കത്തിലെ കണ്ടെത്തലുകള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഒരൊറ്റ ചര്‍ച്ചയില്‍ പോലും പങ്കെടുക്കാത്ത ഒരെറ്റ ചോദ്യം പോലും ചോദിക്കാത്ത യുവ എം.പിമാരുടെ കൂട്ടത്തില്‍ യുവജനങ്ങളുടെ ആവേശമായ രാഹുള്‍ ഗാന്ധി നില്‍ക്കുന്നുവെന്നാണ് 'ദ്‌ വീക്ക്' കണ്ടെത്തിയിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന് പൂജ്യം, ചോദ്യങ്ങള്‍ ചോദിക്കാത്തതിന് വട്ടപ്പൂജ്യം! കേരളത്തിലെത്തുമ്പോള്‍, യൂത്തന്മാരോടൊപ്പം തട്ടുകടകളില്‍ കയറുമ്പോള്‍ ലഭിക്കുന്ന പൊറോട്ടയും തട്ടുദോശയും പൂജ്യം സൈസിലാണെന്നുള്ളത് രാജ്യത്തിന്റെ ഭാഗ്യം.

പാര്‍ലെമെന്റില്‍ തിളങ്ങുന്ന ക്രിക്കറ്റ് താരം കൂടിയായ അനുരാഗ് സിംഗ് താക്കൂറും കേരളത്തിലെ യുവജനങ്ങളുടെ ലഹരിയായ എം.ബി.രാജേഷും പി.കെ.ബിജുവും ലോക്സഭയുടെ വെട്ടിത്തിളങ്ങുന്ന പുതിയ പ്രഭയായി മാറുകയും ചെയ്തു.

നെഹ്രു കുടുംബത്തിന് ഇതെന്തുപറ്റിയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളില്‍ നിന്നും പ്രാര്‍ത്ഥിച്ചു ജപിച്ച ചരടുകള്‍ ഡല്‍ഹിയിലെ 10-ജന്‍പഥ്ല്‍ നിറയുകയാണ്. കുറെ ചരട് സോണിയ ഗാന്ധി ഇടതുകൈയില്‍ കെട്ടുന്നു. കുറെ ചരടുകള്‍ മരുമകന്‍ റോബര്‍ട്ട് വധേര കൈയ്യിലും അരയിലും കെട്ടിത്തുടങ്ങിയതോടെ ബിസിനസ് രംഗത്ത് അദ്ദേഹം വിലസിക്കൊണ്ടിരിക്കുന്നു. പ്രിയങ്ക ചരട് കെട്ടാറില്ല. ചരടുകള്‍ എല്ലാ ദിവസങ്ങ‌ളിലും രാഹുല്‍ ഗാന്ധിയുടെ വലതുകൈയ്യില്‍ കെട്ടിക്കൊടുക്കാറുണ്ടെങ്കിലും അതു വലിയ ഫലമൊന്നും ചെയ്തുകാണുന്നില്ല. മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പഠിപ്പിക്കുന്ന ചില തളര്‍ന്ന വാചകങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ തളര്‍ച്ചയും കാണാനായി. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിക്കെതിരെ ആഞ്ഞടിക്കാനായി തമിഴ്നാട്ടിലേക്ക് തിരിക്കുമ്പോള്‍ രാജീവിന്റെ ചെവിയില്‍ ചില കിളവന്മാര്‍ പറഞ്ഞുകൊടുത്തതിങ്ങനെ: "കറുത്ത കണ്ണട ധരിക്കുന്നവരെ വിശ്വസിക്കാനാവില്ല." അവസാനം രാജീവ് ഗാന്ധിയുടെ കറുത്ത സ്പര്‍ശനം തിരിച്ചടിയായി മാറി. എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ചത് കിളവന്‍ പ്രയോഗത്തിലാണ് - ആ മുതുക്കന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല - എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കഴുത്തിലെ നീര്‍ക്കെട്ടു മൂലം തലകുനിക്കാനാവാത്ത പി.പി തങ്കച്ചന്‍ പോലും തല കുനിച്ചു പോയി. കര്‍ഷക പ്രക്ഷോപം നടക്കുന്ന ഉത്തര്‍പ്രദേശിലെ ഭട്ടപര്‍മ്പോല്‍ ഗ്രാമത്തില്‍ രാഹുല്‍ ഗാന്ധി നാടകം കളിക്കാനെത്തിയപ്പോള്‍ തിളക്കമുണ്ടാകുന്നെങ്കില്‍ അത് നെഹ്രുകുടുംബത്തിന്റെ ഭാഗ്യം!

തന്റെ അവസാനനിമിഷങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്രു വെള്ളക്കടലാസില്‍ കവി വേഡ്സ് വര്‍തിന്റെ നാലുവരി കവിത പകര്‍ത്തിയ ശേഷമാണ് കണ്ണടച്ചത്: “...And Miles to Go Before I Sleep...”

“And Miles എന്നത് എന്താണെന്ന് രാഹുലിന് അറിയില്ല. എന്നാല്‍ Sleep എന്താണെന്ന് അദ്ദേഹത്തിന് ഏറെ അറിവുണ്ട്. ഉറക്കം തൂങ്ങികളായ പാര്‍ലെമെന്റാംഗളാണോ നമുക്ക് വേണ്ടത് എന്ന് അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും ജനം ചിന്തിക്കുക.

2011, മേയ് 7, ശനിയാഴ്‌ച

മൃതദേഹമില്ലാത്ത ശവപ്പെട്ടി


ചിത്രം ഒന്ന്: ഡള്ളാസില്‍ നിന്നും വാഷിംങ്ങ്ടണിന് അടുത്തുള്ള വ്യോമസേനാസങ്കേതത്തില്‍ കെന്നഡിയുടെ മൃതദേഹം എത്തിച്ചപ്പോള്‍. ചിത്രം രണ്ട്: 'ചെ'യുടെ ശരീരം പ്രദര്‍ശിപ്പിച്ചപ്പോള്‍.

ഒസാമ ബിന്‍ലാദനെപ്പറ്റി മലയാളത്തില്‍ ഒരു സിനിമയെടുക്കാന്‍ ആരെങ്കിലും ഒരുമ്പെടുകയാണെങ്കില്‍ ഒസാമയുടെ വേഷം അണിയാന്‍ ആരെയായിരിക്കും തെരഞ്ഞെടുക്കുക? സംശയിക്കേണ്ട - പ്രിഥ്വിരാജ് തന്നെ. ഒസാമയെപ്പോലെ നീണ്ട മൂക്കും മുഖവുമുള്ള പ്രിഥ്വിരാജാണ് ആ റോളിന് ഇണങ്ങിയ വ്യക്തി.
മോഹന്‍ലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ജയറാമോ ഇന്നസെന്റോ കലാഭവന്‍ മണിയോ സൂരജ് വെഞ്ഞാറമൂടോ ജഗതിയോ ജയസൂര്യയോ ലാലു അലക്സോ ജനാര്‍ദ്ദനനോ ഈ റോളില്‍ അഭിനയിക്കാന്‍ തയാറായാല്‍ പോലും മുഖം വലിച്ചുനീട്ടാനാവില്ലല്ലോ! അതല്ലെങ്കില്‍ നടന്‍ ശ്രീനിവാസന്‍ ഒരു
വെല്ലുവിളി പോലെ പ്രിഥ്വിരാജിന് പകരമായി എത്തണം. എങ്കിലും ഒളിവിവാഹത്തിനു ശേഷം സുകുമാരന്റെ മകനാണ് അല്പം മാര്‍ക്കറ്റ് കൂടുതല്‍ ഉള്ളത്. എല്ലാത്തിനും ഒരു കളിയും മറയും ഉള്ളത് നല്ലതാണ്. പ്രിഥ്വിയുടെ അമ്മ ഇത്തരം കാര്യങ്ങള്‍ സൂക്ഷിക്കാന്‍ മിടുക്കിയാണ്. പത്രപ്രവത്തകയായ സുപ്രിയ മേനോനുമായുള്ള മകന്റെ വിവാഹം പാലക്കാട്ട് വെച്ച് രഹസ്യമായി നടത്തുകയും ചെയ്തു. വീടുകയറിക്കൊണ്ടിരിക്കുന്ന പത്രക്കാരുള്‍പ്പെടെ ഒരു കുഞ്ഞും അറിഞ്ഞില്ല താനും. പെണ്ണിനിത്തിരി പൊക്കം കുറവാണെന്നുള്ള കാര്യം കാവ്യ മാധവനാണ് ആദ്യം കണ്ടുപിടിച്ചെത്. ചെ‌രുപ്പിന് രണ്ട് ഇഞ്ച് പൊക്കകൂടുതല്‍, തലമുടിക്കെട്ട് ഉയര്‍ത്തിവെച്ച് രണ്ട് ഇഞ്ച് - അങ്ങനെ നാലിഞ്ച് ഒപ്പിച്ചെടുത്താണ് സുപ്രിയ മേനോന്‍ എത്തിയതെന്ന് ദിലീപിന്റെ പത്നി മഞ്ജു വാര്യര്‍ ഫോണിലൂടെ സം‌യുക്ത വര്‍മ്മയെ രഹസ്യമായി അറിയിക്കുകയും ചെയ്തു. പത്രപ്രവര്‍ത്തകയായ സുപ്രിയ മേനോനെ മരുമകളായി ലഭിച്ചതില്‍ ഏറെ സന്തോഷവും തൃപ്തിയും അമ്മ മല്ലികക്കാണ്. കാരണം ലോകത്തെ ഏതു പ്രധാന വാര്‍ത്തയും ആദ്യം വന്നെത്തുക ഇനി മുതല്‍ മല്ലികയുടെ ചെവിയിലായിരിക്കുമല്ലോ.

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന്റെ വലിയ വാര്‍ത്തയെ വെല്ലുന്ന രീതിയിലായിരുന്നു കൈരളിയില്‍ നിന്നുള്ള ബ്രിട്ടാസിന്റെ പിന്മാറ്റവാര്‍ത്ത. കൈരളി സ്റ്റാഫിന്റെ യാത്രയയപ്പ് ചടങ്ങ് ചാനലുകളില്‍ ഭംഗിയായി വരികയും ചെയ്തു. വനിതാ ജീവനക്കാര്‍ കൂട്ടമായി കരയുന്നതിന്റെ രഹസ്യം വരാനിരിക്കുന്ന 'സാക്ഷി' സംപ്രേക്ഷണം ചെയ്യുമ്പോഴേ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ. എന്നാല്‍ ഒബാമയേയും ബ്രിട്ടാസിനേയും കടത്തിവെട്ടിയാണ് പെരുന്നയില്‍ നിന്ന് സുകുമാരന്‍ നായരുടെ വരവ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ എന്‍. എസ്. എസ് സമദൂരസിദ്ധാന്തം പിന്‍വലിച്ചെന്ന് ആക്ടിംഗ് സെക്രട്ടറി സുകുമാരന്‍ നായര്‍ തുറന്ന് പറഞ്ഞപ്പോള്‍ വെട്ടിലായത് സമദൂരസിദ്ധാന്തക്കാരനായ ക്രിസോസ്റ്റം തിരുമേനിയാണ്. കല്യാണപന്തലിലായാലും കുര്‍ബ്ബാന വേളകളിലായാലും കുട്ടനാടന്‍ കൊയ്തുവേളകളിലായാലും സമദൂരം കണക്കാക്കാതെ തമാശകള്‍ വാരിവിതറുന്ന ക്രിസോസ്റ്റം തിരുമേനി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയോളം ഫലിതം പറയുമോയെന്നറിയില്ല.

ഉസാമ ബിന്‍ലാദന്റെ മരണഫോട്ടോ പുറത്തുവിടില്ലെന്നും അറബിക്കടലില്‍ എവിടെയാണ് കെട്ടിത്താഴ്ത്തിയതെന്ന് പറയില്ലെന്നും ഉസാമ നിരായുധനായിരുന്നുവെന്നും പറയുന്ന അമേരിക്കയുടെ ഉരുണ്ടുകളി പാക് പ്രധാനമന്ത്രി ഇന്ത്യയില്‍ വ്ന്നപ്പോള്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ പന്ത് ഉരുളുന്നതുപോലെയായിരുന്നു.

അമേരിക്കയായാലും ബ്രിട്ടനായാലും എപ്പോഴും ഒരു മറവ് ഉണ്ട്. എന്നാല്‍ നമ്മള്‍ എല്ലാം മറച്ച് അമേരിക്കന്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയാല്‍ കേന്ദ്രമന്ത്രിയായാലും സാധാരണപൗരനായാലും ആ 'മറ' സ്ക്രീന്‍ ചെയ്ത് അവര്‍ ഉരിഞ്ഞുമാറ്റുന്നു എന്നതാണ് നഗ്നസത്യം. അമേരിക്കയുടെ മുപ്പത്തിയഞ്ചാം പ്രെസിഡെന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും, അതില്‍ സ്വന്തം രാജ്യത്തിന്റെ രഹസ്യചാരസംഘടനയായ സി. ഐ. എയുടെ കൈയ്യുണ്ടെന്ന ആരോപണം ഇരുപതുകൊല്ലത്തിനു ശേഷവും നിലനിന്നിരുന്നു. 1963 നവമ്പര്‍ 22- തീയതി തന്റെ ഭാര്യ ജാക്‌ലിന്‍ കെന്നഡിയും അന്നത്തെ ടെക്സാസ് ഗവര്‍ണറും ഭാര്യയും ഒരുമിച്ച് ഡള്ളാസ് പട്ടണത്തിലൂടെ സഞ്ചരിച്ചിരുന്ന പ്രെസിഡെന്റ്‌ഷ്യല്‍ മോട്ടോര്‍ക്കാഡിലേക്ക് ലീ ഓസ്വാള്‍ഡ് എന്ന ചെറുപ്പക്കാരന്‍ നിറയൊഴിക്കുകയായിരുന്നു.

പ്രെസിഡണ്ടിന്റെ പോലും ശവശരീരം നേരായ വഴിയില്‍ സംസ്ക്കരിക്കാനോ വിട്ടുകൊടുക്കാനോ അമേരിക്കന്‍ ചാരസംഘടനയായ സി. ഐ. എയുടെ ഭരണഘടന പറയുന്നില്ല. ഡള്ളാസില്‍ നിന്നും വാഷിംങ്ങ്ടണിന് അടുത്തുള്ള വ്യോമസേനാസങ്കേതത്തില്‍ രാത്രിയില്‍ എത്തിച്ച കെന്നഡിയുടെ മൃതദേഹം പലപ്പോഴായി 'കൂടെക്കരുതി'യിരുന്ന ശവപ്പെട്ടിയിലേക്ക് മാറ്റുകയും, അതിന്റെ ഫലമായി നിഷ്കളങ്കയായ ഭാര്യ ജാക്‌ലിന്‍ കെന്നഡി 'പ്രെസിഡന്റ്' ഇല്ലാതിരുന്ന ഒഴിഞ്ഞ ശവപ്പെട്ടിക്ക് ചുറ്റും കണ്ണീരൊഴുക്കി തലകുനിച്ചിരുന്നു.

അതുപോലെയാണ് സി. ഐ. എ സഹായത്തോടെ ബൊളീവിയന്‍ പട്ടാളം 1967ല്‍ ഏറെ ക്ലേശങ്ങളില്ലാതെ മുള്‍ക്കാടുകളില്‍ നിന്ന് ക്യൂബന്‍ വിപ്ലവകാരി ചെഗ്വേരയെ കീഴടക്കിയത്. "വെയ്ക്കൂ വെടി, നിങ്ങള്‍ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത്" എന്ന് ഉറക്കെപറഞ്ഞ് വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ ചെഗ്വേര, പാക്കിസ്ഥാനില്‍ വച്ച് ഒസാമ ബിന്‍ ലാദനെ കീഴടക്കിയത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഔദ്യോദിക ഫോട്ടോഗ്രഫര്‍മാര്‍ 'ചെ'യുടെ മരണഫോട്ടോ ലോകത്തിനു മുമ്പാകെ എത്തിച്ചു. 'ചെ'യുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ഒളിപ്പോരാളിയുടെ നീണ്ട മുടിയും നീണ്ട താടിയും വെട്ടി മാറ്റി. ചെഗ്വേരയുടെ അറിയപ്പെടുന്ന മുഖവുമായി സാമ്യപ്പെടുത്താന്‍ വിദഗ്ധരായ സി. ഐ. എ ഉദ്യോഗസ്തരും വിശ്വസ്തരായ ബൊളീവിയന്‍ പട്ടാളക്കാരും മറന്നില്ല. അതു പോലെ ബിന്‍ ലാദന്റെ മൃദദേഹവും (അതു ലാദന്റേതാണങ്കില്‍) വെട്ടിയൊരുക്കിയെടുത്ത് ഒരു ദിവസം ഒബാമ പ്രദര്‍ശിപ്പിച്ചേക്കാം. ലാദനെ ജീവനോടെ പിടിക്കാനാണ് അമേരിക്ക ആഗ്രഹിച്ചത്. എന്നാല്‍ പിടിച്ച ശേഷം വെടിവെച്ച് കൊന്നെന്നാണ് അദ്ദേഹത്തിന്റെ പന്ത്രെണ്ട് വയസ്സുകാരി മകള്‍ പറയുന്നത്.

നമ്മുടെ പോലീസ് വെടിവെച്ചിട്ട നക്സല്‍ വര്‍ഗ്ഗീസിന്റെ മൃതദേഹത്തില്‍ അദ്ദേഹത്തിന്റെ മുടിയും മേല്‍മീശയും ഒരുക്കിയെടുത്തതിനു ശേഷമാണോ പോലീസ് ഫോട്ടോ പുറത്തുവിട്ടതെന്നറിയില്ല. എന്‍‌ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ മുടിയും കപ്പടാ മീശയും ചെറുതാക്കുകയുണ്ടായോന്നും അറിയില്ല. പക്ഷേ, മൃതദേഹം കക്കയം അണക്കെട്ടിലേക്കാണ് എറിഞ്ഞത്. ലാദന്റെ മൃതദേഹം അറബിക്കടലിലേക്കും തള്ളി. മണ്ണ് മണ്ണിലേക്ക് ചേരുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ മണ്ണ് വെള്ളത്തിലേക്കും ചേരുന്നു. നമ്മുടെ പടിഞ്ഞാറുള്ള തീരദേശങ്ങളെ രക്തഗന്ധ്മുള്ള തിരമാലകള്‍ സ്പര്‍ശിക്കുമ്പോള്‍ പഴയൊരു ശബ്ദം മുഴങ്ങിയേക്കാം: ഇന്നു ഞാന്‍ നാളെ നീ.

ലിബിയയില്‍ ഗദ്ദാഫിയുടെ മകന്‍ ഹംസ നാറ്റോ ആക്രമണത്തില്‍ അടുത്ത ദിവസമാണ് കൊല്ലപ്പെട്ടത്. ഒസാമയുടെ മകനും അമേരിക്കന്‍ ആക്രമണത്തില്‍ ലാദനോടൊപ്പം കൊല്ലപ്പെട്ടത്രെ. മരണത്തിലും മക്കള്‍ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം!

2011, ഏപ്രിൽ 24, ഞായറാഴ്‌ച

ക്യൂവിലെ കാവ്യ


വെള്ളം എന്ന വസ്തുവിനെപ്പറ്റി നമ്മുടെ ഡോക്ടര്‍മാര്‍ക്ക് ഭിന്നാഭിപ്രായമില്ല. ആഹാരം കഴിക്കുമ്പോള്‍ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്ന് ചോദിച്ചാല്‍ നമ്മുടെ ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു: "ആഹാരം കഴിച്ചു തീര്‍ന്നതിനു ശേഷം വെള്ളം
കുടിക്കുക. ആഹാരം കഴിക്കുന്നതിനിടയില്‍ ഇടക്കിടക്ക് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്."

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായമാണ് ടിബറ്റന്‍ ജനതയുടെ ആചാര്യനായ ദലൈ ലാമയുടെ ധര്‍മ്മശാലയില്‍ നിന്ന് മാസത്തിലൊരിക്കല്‍ കേരളത്തിലെത്തുന്ന ഡോ. ദോര്‍ജി രാപ്തന്‍ പറയുന്നത്. (കൊച്ചിയില്‍ എല്ലാ മാസവും നടക്കുന്ന ഒരാഴ്ചത്തെ ടിബറ്റന്‍ മെഡിക്കല്‍ ക്യാമ്പിന് നയിക്കുന്നത് ഡോ. ദോര്‍ജിയാണ്.) ടിബറ്റന്‍ ഡോക്ടറുടെ അഭിപ്രായത്തില്‍ ആഹാരം കഴിക്കുന്നതിനിടയില്‍ ഇടക്കിടെ വെള്ളം കുടിക്കുക എന്നതാണ്. ആഹാരത്തിന് മുമ്പ് മാത്രം വെള്ളം കുടിക്കുകയാണെങ്കില്‍ ശരീരം മെലിയുമെന്നും ആഹാരത്തിന് ശേഷം മാത്രം വെള്ളം കുടിക്കുകയാണെങ്കില്‍ ശരീരം തടിക്കുമെന്നും ടിബറ്റന്‍ ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.

ആഹാരത്തിനു ശേഷം മാത്രം വെള്ളം അകത്താക്കുന്ന കവിയൂര്‍ പൊന്നമ്മ, കെ. പി. എ. സി. ലളിത, സീരിയല്‍ നടി സംഗീത മോഹന്‍, കാറ്ററിംഗ് ഉടമ നൗഷാദ്, ഉഷ ഉതുപ്പ്, കെ. ടി. സിയുടെ പി. വി. ഗംഗാധരന്‍, സിന്ധു ജോയ് എന്നിവര്‍ അവസാനം നീന്തല്‍കുളത്തില്‍ ചാടിയിറങ്ങുന്നത് ആരോഗ്യപ്രദമല്ല. ഇത്തരക്കാരുടെ നീണ്ട ക്യൂവില്‍ നടി കാവ്യ മാധവനും വലിയ തടസ്സമില്ലാതെ കടന്നുകൂടാനുള്ള സാധ്യത ഏറെ അകലെയല്ല. ക്യൂവില്‍ വലിയ വിശ്വാസമില്ലാത്ത താരമാണ് കാവ്യ. വോട്ട് ചെയ്യാന്‍ എ. കെ. ആന്റണിയും, വി എസും, കെ. വി. തോമസും കലാഭവന്‍ മണിയും കാത്തു നിന്നത് അവര്‍ക്ക് കാവ്യയോളം ചങ്കൂറ്റമില്ലാത്തതുകൊണ്ടു തന്നെ. രാജാ രവിവര്‍മ്മ ചിത്രങ്ങളിലെ സ്ത്രീ മുഖങ്ങള്‍ എല്ലാം തന്നെ കാവ്യ മാധവന്റെ മുഖം പോലെയെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വെണ്ണല പോളിംഗ് ബൂത്തിലെ വോട്ടര്‍മ്മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ മഷി പുരട്ടാന്‍ വിരളും ചൂണ്ടി ചെന്ന പ്രിയ താരത്തെ മടക്കി അയച്ചത് ഒരു തിരിച്ചടിയായി മാത്രമേ കാണാനാവൂ. മുമ്പൊരിക്കല്‍ ദുബായിലേക്കുള്ള ക്യൂവില്‍ നിന്ന് വിമാനം കയറി പിന്നീട് പ്രസ്താവനകളും കേസുമായി മടങ്ങിയെത്തിയ കാവ്യ മാധവനെ നമ്മള്‍ ഓര്‍ത്ത്പോവുകയാണ്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് സര്‍‌വേ നടത്തിയാല്‍ വന്‍ ഭൂരിപക്ഷം കാവ്യ മാധവനു തന്നെ ലഭിക്കുമെന്ന് ഉറപ്പ്.

സര്‍‌വേകള്‍ നമുക്ക് ഏത് വഴിക്കും തിരിച്ച് വിടാമെന്ന സ്ഥിതിയില്‍ എത്തിയിരിക്കുന്നു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പലരും താല്പര്യപൂര്‍‌വ്വം സര്‍‌വ്വേ നടത്തി. മോഡിയെ വഴിയാധാരമാക്കുകയായിരുന്നു ലക്ഷ്യം. മോഡിയുടെ പരാജയം നിശ്ചയം, ബി. ജെ. പി. മന്ത്രിസഭയെ അറബിക്കടലില്‍ എറിയും എന്നിങ്ങനെ പോയി പ്രവചനങ്ങള്‍. എന്നാല്‍ അവസാനം തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ബി. ജെ. പി ഭരണം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. സര്‍‌‌‌‌വ്വേ നടത്തിയവര്‍ മുങ്ങുകയും ചെയ്തു. ലക്ഷങ്ങള്‍ മുടക്കി സര്‍‌വ്വേക്ക് ഒരുങ്ങിയെത്തിയവരെ പിന്നീട് പൊടിയിട്ട് നോക്കിയിട്ടും കാണാനായില്ല.

കേരളത്തിലെ ഏപ്രില്‍ 13ന് നടന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തെരഞ്ഞെടുപ്പു പ്രവചനങ്ങള്‍ സര്‍‌വ്വേ നടത്തി പറയുകയുണ്ടായി. അതില്‍ മുമ്പന്‍ ജനങ്ങ‌ളുടെ ചാനലായ ഏഷ്യാനെറ്റ് തന്നെയായിരുന്നു അവതരിപ്പിച്ചത്. 'കണ്ണാടി'യുടെ അവതാരകന്‍ ഗോപകുമാര്‍ എന്റെ പഴയ ഡല്‍ഹി സുഹൃത്താണ്. ഒരു മണിക്കൂര്‍ സര്‍‌വ്വേ പരിപാടിയില്‍ പകുതി സമയം എല്‍. ഡി. എഫ്ന്റെ മുന്നേറ്റത്തെപ്പറ്റിയും വി. എസ്. അച്ചുതാനന്ദന്റെ തിളക്കത്തെപ്പറ്റിയും വിവരിച്ചുപോയ ഗോപകുമാര്‍ പകുതി കഴിഞ്ഞപ്പോള്‍ സ്വരം മാറ്റി. യു. ഡി. എഫ് സീറ്റുകള്‍ തൂത്തുവാരും എന്ന നിലയിലേക്ക് മാറിയപ്പോള്‍ കണ്ണാടി ആറുന്മുളയിലേത് തന്നെയോയെന്ന് സംശയമായി. അതിനും ഒരാഴ്ച മുമ്പാണ് ഒരു സ്ത്രീ മുംബൈയില്‍ നിന്ന് എന്നെ വിളിച്ചത്. കേരളത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍‌വ്വേക്കു വേണ്ടിയാണ് വിളിച്ചത്. ആര്‍ക്ക് അനുകൂലമാണന്ന് പറയാന്‍ മടി, ആരു മുഖ്യമന്ത്രിയാകുമെന്ന് പറയാന്‍ പ്രയാസം, എത്ര സീറ്റ് നേടുമെന്ന് പറയാനാകാത്ത അവ്യക്തത, അഭിപ്രായമില്ല എന്ന് പ്റയുന്നതിലെ അഭംഗി... അവസാനം ഞാന്‍ രക്ഷപെടാനായി പറഞ്ഞു: "സുഖമില്ലാതിരിക്കുകയാണ്. രണ്ട് ദിവസം കഴിഞ്ഞു വിളിക്കൂ."

സുഖമില്ലാതിരിക്കുന്ന കിടപ്പിലായ ഒരു വോട്ടറോട് കൂടുതല്‍ എന്തെങ്കിലും സംസാരിക്കാന്‍ മുംബൈ സുന്ദരിക്ക് തോന്നിയില്ല. ചോക്ലേറ്റ് കമ്പനികളും കോണ്‍ഫ്ലേക്സ് നിര്‍മ്മാണസ്ഥാപനങ്ങളും സോപ്പ് നിര്‍മ്മാതാക്കളും ബ്യൂട്ടി ക്രീം സ്ഥാനങ്ങ്ളും ഇത്തരത്തില്‍ പോക്കറ്റില്‍ നിന്ന് വ്ന്‍ തുക മുടക്കി സ്വന്തം സാധനത്തിന്റെ പെരുമക്ക് വേണ്ടി സര്‍‌വ്വേകള്‍ നടത്തിയെന്ന് വരുത്തി പത്രത്തില്‍ വാര്‍ത്ത വരുത്തുക പതിവാണ്. ഇത്തരത്തിലുള്ള കൂടുതലും സര്‍‌വ്വേകള്‍ വരുന്നത് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്.

പ്രിയപ്പെട്ട നാണപ്പനെ അതായത് പ്രശസ്ത സാഹിത്യകാരന്‍ എം. പി. നാരായണപിള്ളയെ നമുക്കറിയാം. ഡല്‍ഹിയില്‍ പ്ലാനിംങ്ങ് കമ്മീഷനില്‍ അദ്ദേഹം ജോലി ചെയ്യുമ്പോള്‍ ഞാന്‍ ശങ്കേഴ്സ് വീക്കിലിയില്‍ പണിയെടുക്കുന്നു. ഉച്ചസമയത്താണ് നാണപ്പന്റെ കറക്കം. എന്നെ സന്ദര്‍ശിച്ച ശേഷം തൊട്ടടുത്ത
പാട്രിയേറ്റ് കെട്ടിടത്തില്‍ കയറി അവിടെ ജോലി ചെയ്യുന്ന ബി. ആര്‍. പി. ഭാസ്കറിനെയും ഒ. വി. വിജയനെയും കണ്ട് സമയം ചെലവഴിച്ച ശേഷം പ്ലാനിംങ്ങ് കമ്മീഷനിലേക്ക് മടങ്ങുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഞാന്‍ കൊച്ചിയില്‍ മടങ്ങിയെത്തിയതിനു ശേഷം ഒരു വൈദ്യപരിശോധക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഒരാഴ്ച കിടന്നു. അവിടെയും എത്തി എം. പി. നാരായണപിള്ള, കൂടെ ചിത്രകാരനായ കലാധരനും ഉണ്ടായിരുന്നു. മുമ്പില്‍ വന്നിരുന്ന അദ്ദേഹം എന്റെ രോഗവിവരം ഒന്നും ചോദിക്കാതെ കുറെ സമയം ഇരുന്നു. അല്പം കഴിഞ്ഞ് പോക്കറ്റില്‍ നിന്ന് ഒരു കടലാസ് തുണ്ട് പൊക്കി എന്നെ കാണിച്ചു. "ഞാന്‍ സംസാരിക്കില്ല. രണ്ടാഴ്ച മൗനവ്രതത്തിലാണ്." അല്പസമയം കഴിഞ്ഞ് അദ്ദേഹം ഒന്നും മിണ്ടാതെ തന്നെ തിരിച്ചു പോയി.

അതിനു ശേഷം അദ്ദേഹം ഒരു വാരികയുടെ പത്രാധിപരായി, വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഇതിനിടയില്‍ അദ്ദേഹം പല്ലുതേക്കാനുള്ള ഒരു പേസ്റ്റ് കണ്ടു പിടിച്ച് പുറത്തിറക്കി. പത്രപ്രവര്‍ത്തകനായി ഹോങ്ക് കോംഗില്‍ കുറെക്കാലം ജോലി ചെയ്തതിനിടയില്‍ നാരായണപിള്ളക്ക് ലഭിച്ച ഫോര്‍മുല ആണ് പേസ്റ്റിന് വഴിയൊരുക്കിയത്. നിര്‍മ്മാണത്തിനുള്ള ചെറിയ ഫാക്ടറി തുടങ്ങി. കുറെ തൊഴിലാളികളുമായി. പലരും നാണപ്പന്റെ പുതിയ പേസ്റ്റിലേക്ക് മനം മാറ്റി. പി. കെ. വാസുദേവന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള, കാക്കനാടന്‍, കലാധരന്‍, മാധവിക്കുട്ടി തുടങ്ങിയവര്‍ ഈ ലിസ്റ്റില്‍പെട്ടു. നാലഞ്ചുമാസമായപ്പോള്‍ പേസ്റ്റിന് പ്രചാരം കുറഞ്ഞു. ആര്‍ക്കും വേണ്ടാതായി. അപ്പോഴാണ് ഏഷ്യാനെറ്റിലെ ഗോപകുമാറിന്റെ ബുദ്ധി നാരായണപിള്ളയിലെത്തിയെത്. അദ്ദേഹത്തിന്റെ ആഴ്ചപ്പതിപ്പില്‍ ഒരു സര്‍‌‌‌വ്വേഫലം വ്ന്നു - ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പേസ്റ്റ് നാരായണപിള്ളയുടേത്! കോള്‍ഗേറ്റ്, ബിനാക്ക തുടങ്ങി എല്ലാ പേസ്റ്റുകളും പിന്നില്‍. പക്ഷേ സ്വന്തമായി നടത്തിയ ഈ സര്‍‌വ്വേ അദ്ദേഹത്തെ വിജയിപ്പിച്ചോ? ഇല്ല. സ്ഥാപനം പൂട്ടി. സൗജന്യമായി എം. പി. നാരായണപിള്ള നല്‍കിയ പേസ്റ്റ് കുറെക്കാലം ഞാനും തേച്ചതാണ്. അന്ന് പൊടിഞ്ഞ പല്ലുകള്‍ ഞാന്‍ ഇന്നും സൂക്ഷിക്കുന്നു. ഇത്തരം സര്‍‌വ്വേക്കാരുടെ വിക്രിയകള്‍ ഇപ്പോള്‍ കാണുമ്പോള്‍ പല്ലുകള്‍ മുറുക്കിപ്പിച്ച് ഇറുമ്മാനും നമുക്ക് കഴിയുന്നില്ല.

2011, മാർച്ച് 4, വെള്ളിയാഴ്‌ച

കുത്തിവരയിലെ ക്രൂരകൃത്യങ്ങള്‍

ഒരു മലയാള ചലച്ചിത്രത്തില്‍ നായികവേഷം അണിഞ്ഞ പ്രശസ്തയായ ഹിന്ദി നടി ഷൂട്ടിംഗ് വേളയില്‍ ആലുവായില്‍ ക്യാംമ്പ് ചെയ്യുമ്പോള്‍, മദ്യം അകത്ത് ചെല്ലാതിരുന്നതു മൂലം സം‌വി‌ധായകനേയും പ്രൊഡ്യൂസറേയും ഹിന്ദിയില്‍ തെറി പരഞ്ഞ കഥ ആലുവ പാലസിലെ ജീവനക്കാരില്‍ ചിലര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. വിദേശ വോഡ്ക ആണെന്ന് ധരിപ്പിച്ച് തനി നാടന്‍ ചാരായം ഹിന്ദി നടിക്ക് മുറിയില്‍ എത്തിച്ച് കൊടുത്തു. സാധനം വിഴുങ്ങിയ നടിക്ക് വോഡ്ക ഏറെ ഇഷ്ടപ്പെട്ടു. മദ്യത്തിന്‍റെ ശക്തി നടിയെ പിടി മുറുക്കിയപ്പോള്‍ അവര്‍ മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയെന്നു മാത്രമല്ല ആലുവ പുഴയില്‍ ചാടാനും തുടങ്ങിയതായിട്ടാണ് പറയപ്പെടുന്നത്.

മലയാള സിനിമയെ മദ്രാസില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചുനടുന്നതിന് മദ്യനിരോധനകാലത്തും നിരോധനമില്ലാത്ത കാലത്തും നല്ല സിനിമകള്‍ പലതും പുറത്തുവന്നിരുന്നു. മദ്യനിരോധനകാലത്ത് നാടന്‍ വാറ്റുസാധനങ്ങളാണ് പല താരങ്ങളുടെയും മദ്യത്തിന്‍റെ പുറത്തുവന്നുകൊണ്ടിരുന്നത്. സാധനം കിട്ടാനാണെങ്കില്‍ തപസ്സിരിക്കണം. പഴയകാലത്ത് പല താരങ്ങളുടെയും വയറും കുടലും തീ പിടിച്ച ഫിലിമിലെന്ന പോലെ കരിഞ്ഞുപോയതിന്‍റെ കാരണം ചരിത്രാന്വേഷകര്‍ക്ക് വിട്ടുകൊടുക്കാവുന്നതാണ്.

മദ്രാസില്‍ വെച്ച് അടൂര്‍ ഭാസിയെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്: "നിങ്ങള്‍ ഡയറക്ടര്‍ ജോണ്‍ ഏബ്രഹാമിനെ കാണണം. അദ്ദേഹത്തിന്‍റെ ഒരു അഭിമുഖം തയ്യാറാക്കണം. സംസാരിച്ചിരിക്കാന്‍
ബ‌ഹുരസമാണ്."

എന്‍റെ അടുത്തിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കല്ലട വാസുദേവന്‍റെ മുഖത്തേക്ക് ഞാന്‍ നോക്കി. "രാവിലെ ഞങ്ങള്‍ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങി. കണ്ടെത്താന്‍ കഴിഞ്ഞില്ല." കല്ലട ചിരിച്ചുകൊണ്ടു വിശദീകരിച്ചു.

"ജോണ്‍ ഏബ്രഹാം ഏതു കൂരയിലുണ്ടെന്ന കാര്യം വാസുദേവന്‍ അറിയാതിരിക്കോസ്സേ!" ഭാസിയുടെ കമന്‍റെ്‌. ഞങ്ങള്‍ പുറത്തേക്കിറങ്ങി കാറില്‍ കയറി. കുറേയേറെ മുമ്പോട്ട് നീങ്ങി. ചില വളവും തിരിവുമൊക്കെ കഴിഞ്ഞ് കൃഷിസ്ഥലത്തേക്ക് വെള്ളമൊഴുക്കി വിടുന്ന ഒരു ചാനലിനടുത്തെത്തിയപ്പോള്‍ ഡ്രൈവറോട് കാറ് നിര്‍ത്താന്‍ കല്ലട ആവശ്യപ്പെട്ടു. നീര്‍ച്ചാലിന്‍റെ മറുവശത്തുകൂടി ഒരാള്‍ ആടിയാടി വരുന്നു. താടിയും മുടിയുമുണ്ട്.

"അതാ വരുന്നു ജോണ്‍ ഏബ്രഹാം." കല്ലട വാസുദേവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ജോണ്‍ കാറിന് സമീപത്തേക്കു നീങ്ങി വന്നു. ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഞങ്ങളെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല.

ഞാന്‍ ചോദിച്ചു: "ഇതെവിടെപ്പോയി ജോണ്‍ ഏബ്രഹാം?"

തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയെ തമിഴ്നാട്ടിലും പുറത്തും കലൈഞ്ജര്‍ എന്ന പേരിലും അറിയപ്പെടുന്ന കാലം. ജോണ്‍ ഏബ്രഹാമിന്‍റെ മറുപടി: "സാധനം എങ്ങും കിട്ടുന്നില്ല. അതൊന്നു തരപ്പെടുത്താന്‍ ഇറങ്ങിയതാണ്. ഞാനാണ് കുടിഞ്ജര്‍." പ്രയോഗം കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. കാറില്‍ പിടിച്ചു കയറ്റി താമസസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ ഞങ്ങള്‍ ഒരുങ്ങിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

"എനിക്കൊരു കുഴപ്പവുമില്ലടാ... പദയാത്രയാണ് എനിക്കിഷ്ടം." ഇത്രയും പറഞ്ഞ ശേഷം റോഡിന്‍റെ ഇടതും വലതും കാലുകള്‍ ചവിട്ടി ജോണ്‍ ഏബ്രഹാം മുമ്പോട്ട് നീങ്ങി. പിന്നീടദ്ദേഹത്തെ കുറെനാളുകള്‍ വഴിയമ്പലങ്ങളില്‍ വെച്ച് കണ്ടുമുട്ടിയിട്ടില്ല.

ഫിലിംസ് ഡിവിഷന്‍ കല്‍ക്കട്ട ഓഫീസില്‍ ജോലി ചെയ്യുന്ന കൊച്ചിക്കാരനായ മിടുക്കനായ ഒരു സം‌വി‌ധായകനുണ്ട്. പേര് ജോഷി. ഡോക്യുമെന്‍റെറി ചിത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ശക്തന്‍. മണിപ്പൂര്‍ നൃത്തത്തെ അധാരമാക്കി ഇപ്പോള്‍ ഒരു ചിത്രം ഒരുങ്ങുന്നു. നൃത്തത്തിനും സംഗീതത്തിനുമാണ് പ്രാധാന്യമെങ്കിലും നൃത്തവും സംഗീതവും ഒത്തിണങ്ങി ഒരു രാഷ്ട്രീയ ഹൃസ്വചിത്രത്തിന് രൂപം കൊള്ളുന്നു എന്നു പറയുന്നതായിരിക്കും ശരി. കൊച്ചിയില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് എറണാകുളം ബോട്ട് ജെട്ടിയില്‍ വെച്ച് ജോണ്‍ ഏബ്രഹാമിനോടുള്ള ആരാധന മൂലം ജോഷി ജെട്ടിയിലെത്തി. ഒന്നുകാണാന്‍ വേണ്ടി മാത്രം. രാവിലെ ഒരു തെരുവുനാടകത്തിന്‍റെ പോസ്റ്ററൊട്ടിക്കുന്ന തിരക്കിലായിരുന്നു ജോണ്‍ ഏബ്രഹാം. അദ്ദേഹത്തിന്‍റെ സമീപം ജോഷി എത്തി.

ജോഷിയെ തലയുയര്‍ത്തി നോക്കിയ ശേഷം ജോണ്‍ ചോദിച്ചു: "തന്‍റെ പോക്കറ്റില്‍ കാശ് വല്ലതുമുണ്ടോ? രണ്ടു രൂപ വേണം. പശ വാങ്ങാനാണ്." ജോഷി പോക്കറ്റില്‍ കിടന്ന പത്തു രൂപ അദ്ദേഹത്തിന് കൊടുത്തു. സിനിമാക്കാരന്‍റെ വേറിട്ട സ്വഭാവം. "നന്ദി മോനെ, തന്‍റെ പേരെന്തവാ?"

"ജോഷി"

"എങ്കില്‍ എന്‍റെ അടുത്ത പടം ഒരുങ്ങുന്നുണ്ട്. അതില്‍ ടൈറ്റിലില്‍ തന്‍റെ പേര് കൂടി ഞാന്‍ ചേര്‍ക്കാം. സം‌വിധാനം ജോണ്‍ ഏബ്രഹാം എന്നതിനു മുകളിലായി കൊടുക്കാം - പശ: ജോഷി (കൊച്ചി)".

ജോണ്‍ ഏബ്രഹാമിന്‍റെ അവസാനനാളുകളില്‍ ഒരുദിനം എന്‍റെ ഓഫീസിലേക്ക് അദ്ദേഹം ചാടിക്കയറി വന്നു. ഉച്ചസമയം. ഹോട്ടല്‍ ലൂസിയായില്‍ നിന്നാണ് വരുന്നത്. കൂടെ പരിചയമില്ലാത്ത ഒരു സുഹൃത്തുമുണ്ട്.

"എടോ ദാസേ ഒരു പേപ്പറും പേനയും ഇങ്ങെടുത്തേ."

രണ്ടും ഞാന്‍ അദ്ദേഹത്തിന് കൊടുത്തു. എന്തെങ്കിലും പ്രസ്താവന എഴുതാനാണോ എന്ന് ഞാന്‍ സംശയിച്ചു. അതല്ലെങ്കില്‍ പുതിയ സിനിമയുടെ തിരക്കഥ. എന്നാല്‍ കടലാസില്‍ മുഴുവന്‍ അദ്ദേഹം കുത്തിവരച്ചു. പേന വട്ടത്തില്‍ കറക്കിക്കറക്കി ഓടിച്ചു. പേജ് നിറയെ കുത്തിവര. കടലാസും പേനയും മേശപ്പുറത്തു വെച്ച ശേഷം അദ്ദേഹം പോകാനായി എഴുന്നേറ്റു.

"ഇതെന്താ ജോണ്‍ കടലാസില്‍ കുത്തിവരച്ചു വെച്ചിരിക്കുന്നത്?" ഞാന്‍ ചോദിച്ചു.

അദ്ദേഹത്തിന്‍റെ മറുപടി പെട്ടെന്നായിരുന്നു: "എനിക്ക് തന്നോടുള്ള അസൂയ."

പ്രിയസ്നേഹിതന്‍ ജോണ്‍ ഏബ്രഹാമിന്‍റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം കൈയ്യിലെടുത്ത് തലോടിയത് ജോണ്‍ ഏബ്രഹാം കടലാസില്‍ കുത്തിവരച്ച ചിത്രത്തിലാണ്. ആ കടലാസ് ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. കുത്തിവരച്ച കടലാസ് കാണുമ്പോഴും കാണാത്തപ്പോഴും സുഹൃത്ത് ജോണ്‍ ഏബ്രഹാമിനോട് നമുക്ക് ഒരു കാര്യം തോന്നുന്നു - കടുത്ത അസൂയ!